Join Whatsapp Group. Join now!
Aster MIMS 10/10/2023

അണ്ടിക്കാലം ആനന്ദകാലം

ഞങ്ങള്‍ പഴയകാല കുട്ടികള്‍ കശുവണ്ടിയെന്നൊന്നുമല്ല പറയാറ്. കൊരട്ട അല്ലെങ്കില്‍ അണ്ടി എന്നേ പറയൂ. കൊരട്ടക്കാലം Article, Kookkanam Rahman, Story of my foot steps - 87, Cashew
നടന്നുവന്ന വഴിയിലൂടെ (ഭാഗം-87) / കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 24.01.2019) ഞങ്ങള്‍ പഴയകാല കുട്ടികള്‍ കശുവണ്ടിയെന്നൊന്നുമല്ല പറയാറ്. കൊരട്ട അല്ലെങ്കില്‍ അണ്ടി എന്നേ പറയൂ. കൊരട്ടക്കാലം ഞങ്ങള്‍ക്ക് സന്തോഷകാലമാണ് ഡിസംബര്‍ മാസം തൊട്ടു തന്നെ കൊരട്ട കിട്ടിത്തുടങ്ങും. നാട്ടില്‍ എവിടെയെങ്കിലും പറങ്കിമാവില്‍ കൊരട്ടപിടിച്ചാല്‍ വവ്വാലുകള്‍ പറങ്കിമാങ്ങ കടിച്ചു കൊണ്ടുവന്ന് ദൂരെയുള്ള പ്ലാവ്, മാവ്, തെങ്ങ് തുടങ്ങിയ മരത്തിന്റെ മുകളിലിരുന്നു ചപ്പിച്ചിടും. ചപ്പിച്ച കൊരട്ട പെറുക്കാന്‍ അതിരാവിലെ മറ്റു മരങ്ങളുടെ കീഴെചെന്ന് പരതാന്‍ തുടങ്ങും. മിക്ക ദിവസങ്ങളിലും അഞ്ചോ പത്തോ കൊരട്ട കിട്ടും.

ഡിസംബര്‍ ജനുവരി മാസങ്ങളിലെ തണുപ്പകറ്റാന്‍ ഞങ്ങള്‍ കുഞ്ഞുങ്ങളും വയസ്സായ വല്യമ്മയോ, വല്യച്ചനോ കൂടി പ്ലാവിന്‍ ചുവട്ടില്‍ കിടക്കുന്ന ഉണങ്ങിയ ഇല തലേന്നാള്‍ വൈകുന്നേരം അടിച്ചുകൂട്ടും. അതിരാവിലെ ചൂട്ടുമായി ചെന്ന് അതിന് തീ കൊടുക്കും. തീ ആളിക്കത്തുമ്പോള്‍ നല്ല ചൂട് കിട്ടും. മുന്‍ഭാഗവും, പിന്‍ഭാഗവും തീക്കു നേരെ കാട്ടി ചൂട് കൊള്ളും അതൊക്കെ ആലോചിക്കുമ്പോള്‍  ഇന്നത്തെ കുട്ടികള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഇല്ലല്ലോ എന്നോര്‍ത്ത് ദുഃഖം തോന്നും. തീ കാഞ്ഞ് കഴിഞ്ഞാല്‍ അടുത്തപടി ചപ്പിച്ച കൊരട്ട അന്വേഷിച്ചു നടക്കലാണ്.

കിട്ടിയ കൊരട്ടയൊക്കെ ട്രൗസറിന്റെ കീശയില്‍ നിറക്കും ഇതുമായിട്ടാണ് സ്‌കൂള്‍ യാത്ര. സ്‌കൂളിലെ മിക്കവരും അണ്ടിക്കാലമായാല്‍ കൊച്ചു കച്ചവടക്കാരായിമാറും. ഒരു കൊരട്ട കൊടുത്താല്‍ അഞ്ച് പഞ്ചാരക്കടല കിട്ടും. ഇന്റര്‍വെല്‍ സമയത്തും ഉച്ച സമയത്തുമാണ് കൊച്ചുകച്ചവടക്കാരുടെ കച്ചവട സമയം. വീട്ടില്‍ നിന്ന്  പാകപ്പെടുത്തിയ പഞ്ചാരക്കടല, വറുത്തനെലക്കടല, കടുമിട്ടായി, നാരങ്ങാമിട്ടായി ഇതൊക്കെയാണ് കച്ചവട സാധനങ്ങള്‍. വൈകുന്നേര മാവുമ്പോഴെക്കും കച്ചവടക്കാരുടെ ട്രൗസറിന്റെയും ഷര്‍ട്ടിന്റെയും കീശനിറയും. ബാക്കി പുസ്തകം കൊണ്ടുവരുന്ന സഞ്ചിയിലോ സ്‌കൂളില്‍ നിന്ന് സൗജന്യമായി കിട്ടുന്ന പാലു കുടിക്കാന്‍ കൊണ്ടു വരുന്ന പാത്രത്തിലോ നിറക്കും. ചപ്പിച്ച കൊരട്ട സ്‌കൂളിലേക്ക് കൊണ്ടു പോകുന്നത് ഇവയൊക്കെ വാങ്ങാനാണ്.

നാലാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും കുട്ടിക്കച്ചവടക്കാരെ കൊള്ളയടിക്കാന്‍ ഏഴാം ക്ലാസിലെ മുതിര്‍ന്നകുട്ടികള്‍ പുറപ്പെടും. അവരുടെ കണ്ണില്‍ പെടാതെ വേണം കുട്ടിക്കച്ചവടക്കാര്‍ക്ക് ബിസിനസ് നടത്താന്‍ ഇത്തരത്തിലുള്ള റാഗിംഗ് പണ്ടേ ഉണ്ട്.

കൊരട്ടക്കാലത്താണ് ഗ്രാമങ്ങളില്‍ പാവപ്പെട്ടവര്‍ക്കും ആശ്വാസം ലഭിക്കുക. കൊരട്ട ശേഖരിച്ച് വില്പന നടത്തിക്കിട്ടുന്ന കാശ് കൊണ്ടാണ് വറുതിക്കാലമായ കള്ളക്കര്‍ക്കിടകത്തിലേക്ക് ആവശ്യമായ അരിയും മറ്റ് പല വ്യജ്ജനങ്ങളും വാങ്ങി ശേഖരിച്ചു വെക്കുക. സ്‌കൂള്‍ തുറക്കുമ്പോഴെക്കും കുട്ടികള്‍ക്ക് ഡ്രസും പുസ്തകവും വാങ്ങാനുള്ള തുക കണ്ടെത്തലും കൊരട്ടക്കാലത്തു തന്നെ.

കൊരട്ടക്കാലത്ത് കുട്ടിക്കള്ളന്മാരും സുലഭമായിരുന്നു. കശുവണ്ടി പറമ്പുകളൊക്കെ താമസസ്ഥലത്തു നിന്ന് അകലെയായിരിക്കും. നാലും അഞ്ചും എക്രവരെ പരന്നു കിടക്കുന്ന പറങ്കിമാവിന്‍ തോട്ടങ്ങളുണ്ടാകും ഓരോ വീട്ടുകാര്‍ക്കും. വീട്ടുകാരുടെ കണ്ണു തെറ്റുമ്പോള്‍ അണ്ടി പെറുക്കാന്‍ കുട്ടിക്കള്ളന്മാര്‍ അന്യരുടെ പറമ്പില്‍ കടന്നു കയറും കീശനിറച്ചും,കൈനിറച്ചും കൊരട്ടയുമായേ അവര്‍ പുറത്തു കടക്കു.. തൊട്ടടുത്തുള്ള കടയില്‍ വില്‍പന നടത്തി പണംവാങ്ങി അടുത്ത കക്കല്‍ പരിപാടി തുടര്‍ന്നു കൊണ്ടേയിരിക്കും. അക്കാലത്ത് കുട്ടിക്കള്ളന്മാരെ ഉടമസ്ഥര്‍ പിടിക്കപ്പെട്ടാല്‍ തന്നെ അതിനെ കുട്ടിക്കളിയായിട്ടേ കാണാറുള്ളു. ഒന്നു പേടിപ്പിച്ചു വിടും അത്രമാത്രം...

ഞങ്ങളുടെ പറങ്കിമാവിന്‍ തോട്ടം പീടിക പറമ്പിലാണ്. സ്‌കൂള്‍ വെക്കേഷന്‍ കാലത്ത് മിക്കസമയവും പറങ്കിമാവിന്‍ കിഴില്‍ തന്നെയാണ് ഞങ്ങള്‍ ചെലവഴിക്കുക. പറങ്കിമാവുകള്‍ക്കൊക്കെ ഞങ്ങള്‍ പേരിട്ടിട്ടുണ്ട്. ഇന്നും ആ പറങ്കിമാവിന്‍ മരങ്ങള്‍ എവിടെയാണ് ഉണ്ടായിരുന്നതെന്നും, അതിന്റെ രൂപത്തെക്കുറിച്ചും, അതിന്മേല്‍ ഉണ്ടാവുന്ന പറങ്കിമാങ്ങയുടെ നിറം വലുപ്പം ഇവയൊക്കെ കൃത്യമായി ഓര്‍മ്മയുണ്ട്. പോണ്ടന്‍ പറങ്കിമാവ് (വലിയ കശുവണ്ടി പിടിക്കുന്നത്) മൂലക്കെ പറങ്കിമാവ്, നടുക്കെ പറങ്കിമാവ്, പടിഞ്ഞാറെ പറങ്കിമാവ്, കുഞ്ഞിക്കൊരട്ട പിടിക്കുന്ന പറങ്കിമാവ് എന്നൊക്കെയായിരുന്നു അവയുടെ പേര്. പറങ്കിമാവ് എന്നൊന്നും പറയില്ല. പറങ്ക്യാവ് എന്നാണ് ചുരുക്കി പറഞ്ഞിരുന്നത്.

പറങ്കിമാങ്ങയുടെ നിറത്തിലും വ്യത്യാസമുണ്ട്. മഞ്ഞ, ചുവപ്പ്, റോസ്, ബ്രൗണ്‍, വെളള നിറങ്ങളിലൊക്കെ പറങ്കിമാങ്ങകളുണ്ടായിരുന്നു. ചില പറങ്കിമാവുകള്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കും, ചിലത് നീണ്ട് ഉയര്‍ന്നു നില്ക്കും. അണ്ടി സീസണായാല്‍ പറങ്കിമാങ്ങ നിറയെ പിടിച്ചു നില്‍ക്കുന്ന പറങ്കിമാവ് കാണാന്‍ നല്ല രസമാണ്. രണ്ടു തരത്തിലാണ് ഇവയുടെ വിളവെടുപ്പ്. കൊക്ക ഉപയോഗിച്ച് ഓരോന്നോരോന്നായി പറിച്ചെടുക്കുകയോ കൊമ്പിന് കൊക്കക്കോല് പിടിപ്പിച്ച് കുലുക്കിയോ ശേഖരിക്കും. ഏറ്റവും രസകരമായ കാര്യം ഇത്തരം മരത്തിന്റെ മുകളില്‍ വലിഞ്ഞുകയറി നിറയെ പഴുത്തു നില്‍ക്കുന്ന കൊമ്പ് പീടിച്ച് കുലുക്കുകയാണ്. പടപടാ എന്ന ശബ്ദത്തില്‍ അവ താളാത്മകമായി വീഴുന്നത് കേള്‍ക്കുന്നതും മനസ്സിന് സന്തോഷം നല്‍കും.

പറങ്കിമാങ്ങയും കൊരട്ടയും അതാത് മരത്തിന്റെ അടിയില്‍ പെറുക്കിക്കുട്ടും. അവിടെവെച്ച് കൊരട്ട വേര്‍തിരിച്ചെടുക്കും. പഴം അവിടെകൂട്ടിവെക്കും. പറങ്കിമാങ്ങ ശേഖരിക്കാനും ആളുവരും. എന്തിനാണെന്നറിയാമോ? അവ വീട്ടില്‍ കൊണ്ടുപോയി ഇടിച്ച് വെള്ളം ശേഖരിച്ച് വാറ്റിയെടുക്കും. കടുപ്പമുള്ള നാടന്‍ ചാരായമാണിത്. മിക്കവീടുകളിലും ഈ സീസണില്‍ പറങ്കിമാങ്ങ കൊണ്ട് റാക്ക് അടച്ചുറപ്പുള്ള കുപ്പിയിലാക്കി മണ്ണില്‍ കുഴിച്ചിടും.മാസങ്ങള്‍ കഴിഞ്ഞാണ് അവ ഉപയോഗിക്കാന്‍ എടുക്കുക. ഇതാണ് ഏറ്റവും ഔഷധ വീര്യമുള്ള ചാരായം. വയറ്‌വേദന തുടങ്ങി വയറില്‍ അനുഭവപ്പെടുന്ന പല അസുഖങ്ങള്‍ക്കും  ഇത് മരുന്നായി ഉപയോഗിക്കാറുണ്ട്.

അണ്ടി സീസന്‍ ഏപ്രില്‍ - മേയ് മാസക്കാലമാണ്. നല്ല വേനലില്‍ ദാഹം തോന്നുമ്പോള്‍ പറങ്കിമാങ്ങ വായിലിട്ട് ചവച്ച് അതിന്റെ നീര് ഇറക്കും. വ്യത്യസ്ത രുചിഭേദമുണ്ടാവും ഓരോ പഴത്തിനും. നല്ല പഴം ശേഖരിച്ച് വീട്ടില്‍ കൊണ്ട് വന്ന് കഴുകി മുറിച്ച് ഉപ്പും ചേര്‍ത്ത് കഴിക്കാന്‍ ബഹുരസമാണ്.

വൈകുന്നേരമാവുമ്പോഴേക്കും പറങ്കിമാങ്ങയുടെ വെള്ളവും വിയര്‍പ്പും ചേര്‍ന്ന് സഹിക്കാന്‍ പറ്റാത്ത നാറ്റമുണ്ടാവും. അക്കാലത്ത് മാത്രമെ കുളിക്കുന്ന സോപ്പ് വാങ്ങികുളിക്കാന്‍ പറ്റു. അത് തന്നെ ചെറിയ ലക്‌സ് സോപ്പ്, ചന്ദ്രിക സോപ്പ് ഇതൊക്കെയാണ് ചെറിയ കടകളില്‍ നിന്ന് കിട്ടുന്ന അക്കാലത്തെ സോപ്പ്.

അണ്ടിക്കാലത്ത് കുട്ടികള്‍ ഒപ്പിക്കുന്ന വോറൊരു പണിയുണ്ട്. നല്ല വലുപ്പമുള്ള അണ്ടിപെറുക്കി വെച്ച് തീയില്‍ ചുട്ടെടുക്കും. അതിന്റെ പുറംതോട് പൊട്ടിച്ച് കറുമ്പലോടെ തിന്നാന്‍ എന്തുരസമാണെന്നോ? സീസണ്‍ കഴിയാറുമ്പോള്‍ മൂപ്പെത്തിയ പച്ചക്കൊരട്ട പറിച്ച് കല്ല് കൊണ്ട് കുത്തിപ്പൊട്ടിച്ച് അകത്തെ മാംസളഭാഗം തിന്നും. അതേ പോലെ മഴക്കാലമായാല്‍ താഴെ വീണുകിടക്കുന്ന അണ്ടി മുളപൊട്ടി കിടപ്പുണ്ടാവും. അത് ശേഖരിച്ച് തൊണ്ട് നെടുകെ മുറിച്ചെടുത്താല്‍ അകത്തുളള വിത്ത് കിട്ടും. കറിവെക്കാന്‍ പറ്റിയ ഒരു ഐറ്റമാണിത്.

ഞങ്ങളുടെ പ്രായക്കാരില്‍ ഇതെല്ലാം ചിത്രത്തിലെന്ന പോലെ മനസ്സില്‍ തെളിഞ്ഞുവരും. ഇന്ന് പറമ്പുകളില്‍ നിന്ന് പറങ്കിമാവുകള്‍ അപ്രത്യക്ഷമായി. റബ്ബര്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചു. ബാക്കി സ്ഥലങ്ങളിലെല്ലാം കോണ്‍ക്രീറ്റ് സൗധങ്ങള്‍ ഉയര്‍ന്നു വന്നു. ഇന്നത്തെ കുട്ടികള്‍ ഈ അനുഭവം കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടും ചിലപ്പോള്‍ പുച്ഛിച്ചു തള്ളും.

തീ കായാന്‍ കരിയിലകളില്ല. ചപ്പിച്ച കൊരട്ട കിട്ടാതായി. സ്‌കൂളുകളിലെ കുട്ടിക്കച്ചവടക്കാര്‍ അപ്രത്യക്ഷരായി. അണ്ടിക്കള്ളന്മാര്‍ ഉണ്ടാവന്‍ അണ്ടികായ്ക്കുന്ന മരം വേണ്ടേ? അവരും ഇല്ലാതായി. പറങ്കിമാങ്ങയുടെ രുചി അറിയാത്തവരായി നമ്മുടെ കുഞ്ഞുങ്ങള്‍. കാലം മാറുന്നു പ്രക്യതി മാറുന്നു മനുഷ്യരും മാറുന്നു പക്ഷേ ഇങ്ങിനെയൊക്കെയുള്ള കാലമുണ്ടായിരുന്നെന്നുള്ള ചിന്ത നമ്മുടെ പുതിയ തലമുറയിലേക്ക് പകര്‍ന്നു കൊടുക്കേണ്ടത് പ്രായമുള്ള നമ്മെ പോലുള്ള അനുഭവസ്ഥരുടെ കടമയല്ലേ?

കുറിപ്പ്: കൊരട്ട = കശുവണ്ടി = അണ്ടി = പറങ്കിയണ്ടി
കശുമാവ് = പറങ്കിമാവ് = പറങ്ക്യാവ്

1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്

46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം

54.കളപറിക്കലും ചക്കക്കറിയും

55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്

57. കാന്‍ഫെഡ് ഹൃദയത്തിലേറ്റിയ വികാരം

58. ജീവിതത്തില്‍ കിട്ടിയ അപൂര്‍വ്വ അവാര്‍ഡ്

59. ഡപ്പ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ വേദനകളും സന്തോഷങ്ങളും

60. കത്ത് കിട്ടാന്‍ കാത്തിരുന്ന കാലം

61. ഡെറാഡൂണ്‍ റോഡ് വിജയവാഡയിലെ മാങ്ങ - ഭോപ്പാലിലെ ഉറക്കം

62. എന്റെ കണക്കുബൗണ്ട് ബുക്ക്

63. ഇടയ്ക്ക് പത്രപ്രവര്‍ത്തകനായും

64. കാനായി കുഞ്ഞിരാമനെ കണ്ടുമുട്ടിയപ്പോള്‍...

65. ഇങ്ങനെയൊക്കെയായിരുന്നോ അന്നത്തെ ജീവിതം?...
66. ആമീത്താന്റെ കാനത്ത്

67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും

68. എന്ന്, രമണി, കാസര്‍കോട്

69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു

70. റോഡുണ്ടായത് ഇങ്ങിനെയൊക്കെയായിരുന്നു അന്ന്

71. നന്മ തിരിച്ചുതരുന്ന മക്കള്‍

72. ജൂണ്‍മാസ ഓര്‍മകള്‍

73. മേഴ്‌സി രവി: ആരാധ്യയായൊരു വനിതാ നേതാവ്

74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും

75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന



84. നിര്‍മലമാണ് പെണ്‍മനസ്സുകള്‍

85. ആദ്യ ജോലിയും സഹപ്രവര്‍ത്തകരും

86. കുപ്പായത്തിനുമില്ലേ അനുഭവകഥ പറയാന്‍?

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookkanam Rahman, Story of my foot steps - 87, Cashew