city-gold-ad-for-blogger
Aster MIMS 10/10/2023

കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം( ഭാഗം നാല്‍പ്പത്തിയെട്ട്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 10.04.2018) ഒരു ദിവസം വെറുതെയിരിക്കുമ്പോള്‍ 1968-70 കാലത്തേക്ക് എന്റെ ചിന്ത പാഞ്ഞു. അക്കാലത്ത് നടന്ന പല സംഭവങ്ങളും ഓര്‍ത്തുപോയി. രണ്ടുവര്‍ഷവും നീലേശ്വരം ടീച്ചേര്‍സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ലീഡറായിരുന്നു ഞാന്‍. ആ സ്ഥാനത്ത് ഇരുന്നുകൊണ്ട് പലതും ചെയ്തിട്ടുണ്ട്. സ്‌ക്കൂളിനുമുന്നില്‍ വോളിബോള്‍ കോര്‍ട്ട് ഉണ്ടാക്കി കളിച്ചതും, പ്രമുഖനായ കളിക്കാരനും എന്റെ കൂട്ടുകാരനുമായ ടി. കൃഷ്ണനെയും ഓര്‍ത്തു.

ഒരു ദിവസം വൈകീട്ട് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ റോഡരികിലെ പൂഴിയില്‍ തിളങ്ങുന്ന എന്തോ ഒരു വസ്തു ഞങ്ങളുടെ കാഴ്ചയില്‍പ്പെട്ടു. ഓട്ടക്കാരനും, തടിമിടുക്കനുമായ കൃഷ്ണന്‍ കളിക്കിടയില്‍ ഓടിച്ചെന്ന് അതെടുത്തു കൊണ്ടുവന്നു. 'സൈക്കോ ഫൈവ്' എന്ന അക്കാലത്തെ വിലപിടിപ്പുളള വാച്ചായിരുന്നു അത്... കളഞ്ഞുകിട്ടിയ പ്രസ്തുത വാച്ചിന്റെ പിറകില്‍ ഒരുപാടു കഥയുണ്ട്. അതിനെക്കുറിച്ച് എഴുതണമെന്ന ആഗ്രഹം മനസ്സിലുദിച്ചു. ട്രെയിനിംഗ് സ്‌ക്കൂളില്‍ നിന്ന് പിരിഞ്ഞതിന് ശേഷം കൃഷ്ണനെ ഒന്നുരണ്ടു തവണ കണ്ടിട്ടുണ്ട്. അപ്പോഴൊന്നും കാര്യമായി സംസാരിക്കാനൊന്നും പറ്റിയിരുന്നില്ല. ഏതായാലും ഈ കഥയെഴുതുന്നതിന് മുമ്പേ പനയാലില്‍ ചെന്ന് കൃഷ്ണനെ ഒന്നു കാണണമെന്ന ആഗ്രഹം മനസ്സിലുദിച്ചു. കൃഷ്ണനെ കാണാന്‍ വേണ്ടി ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ഞങ്ങളുടെ സഹപാഠിയായ പി.പി. കുഞ്ഞിക്കൃഷ്ണന്‍ എന്റെ സീറ്റിനടുത്തു വന്നിരുന്നു. ഓര്‍മ്മകള്‍ അയവിറക്കാന്‍ ഇങ്ങനെയുളള അവസരങ്ങള്‍ റിട്ടയര്‍ ചെയ്ത വ്യക്തികള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തും. പരിസരം മറന്ന് സംസാരിക്കും.

കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും

Representational image

പഴയകാല വാച്ച് കഥ കുഞ്ഞിക്കൃഷ്ണനോട് സൂചിപ്പിച്ചു. ആ വാച്ച് എടുത്തുകൊണ്ടുവന്ന കൃഷ്ണനെക്കുറിച്ചും അവനെ നേരിട്ട് കാണാനും പഴയ കാര്യങ്ങളുടെ ഓര്‍മ്മ പുതുക്കാനുമാണ് ഞാനിറങ്ങിയതെന്ന് പറഞ്ഞു. 'അയ്യോ നിങ്ങളറിഞ്ഞില്ലേ? കൃഷ്ണനെ ഇനി നേരിട്ട് കാണാന്‍ പറ്റില്ല ഒരു വര്‍ഷത്തോളമായിക്കാണും അവന്‍ ഇവിടം വിട്ട് പോയിട്ട്'. കേട്ട മാത്രയില്‍ ഞാന്‍ നിശബ്ദനായിപ്പോയി. ഒപ്പം പഠിച്ച സഹപാഠി മരിച്ചുപോയ വാര്‍ത്ത പോലും അറിയാന്‍ കഴിയാത്ത എന്നെ ഞാന്‍ സ്വയം ശപിച്ചു. കളഞ്ഞുകിട്ടിയ വാച്ച് സ്‌ക്കൂള്‍ ലീഡറായ ഞാന്‍ മുഖേന സ്‌ക്കൂള്‍ ഹെഡ്മാസ്റ്ററെ ഏല്‍പ്പിച്ചു. കണ്ണൂര്‍ക്കാരനായ മുകുന്ദന്‍ സാറായിരുന്നു ഹെഡ്മാസ്റ്റര്‍. റിട്ടയേര്‍ഡ് മിലിട്ടറി ഓഫീസറാണ് അദ്ദേഹം. അതിന്റെ എല്ലാ കാര്‍ക്കശ്യവും സ്‌ക്കൂള്‍ ഭരണത്തിലും കാണിക്കുമായിരുന്നു. അദ്ദേഹം പെട്ടെന്നുതന്നെ തീരുമാനം പ്രഖ്യാപിച്ചു. പത്രത്തില്‍ പരസ്യം കൊടുക്കണം, രണ്ടാഴ്ച്ചക്കകം ഉടമസ്ഥന്‍ തക്കതായ തെളിവുമായി വന്നാല്‍ വാച്ച് പരസ്യക്കൂലി തന്ന് കൊണ്ടുപോകാവുന്നതാണ് എന്ന് കാണിക്കണം. പരസ്യം കൊടുക്കാനുളള ചുമതല എനിക്കുതന്നു.
അടുത്ത ദിവസം തന്നെ മലയാള മനോരമ പത്രത്തില്‍ പരസ്യം കൊടുത്തു. അന്ന് 150 രൂപയാണ് പരസ്യക്കൂലി. രണ്ടാഴ്ച കഴിയാന്‍ കാത്തുനില്‍ക്കുകയായിരുന്നു ഞങ്ങള്‍. രണ്ടാഴ്ച പിന്നിട്ടു. ഉടമസ്ഥരാരും വന്നില്ല. വീണ്ടും വാച്ച് പരസ്യമായി ലേലം ചെയ്ത് വില്‍ക്കുന്നു എന്ന നോട്ടീസ് പ്രധാന സ്ഥലങ്ങളിലെല്ലാം പതിപ്പിച്ചു. അങ്ങനെ 750 രൂപയ്ക്ക് ലേലം ചെയ്ത് വാച്ച് ആരോ കൈക്കലാക്കി. അടുത്ത ദിവസം സ്‌ക്കൂള്‍ അസംബ്ലി ചേര്‍ന്നു. മുകുന്ദന്‍ സാറിന്റെ സംസാരത്തില്‍ 'അ' എന്ന സ്വരാക്ഷരം കടന്നുവരാറില്ല. അതുകൊണ്ട് എന്നത് 'പതുകൊണ്ട്' എന്നാണ് അദ്ദേഹം പറയാറ്. രസകരമാണ് അദ്ദേഹത്തിന്റെ പ്രസ്തുത പ്രയോഗങ്ങള്‍ കേള്‍ക്കാന്‍. സ്‌ക്കൂള്‍ അസംബ്ലിയില്‍ ക്ലാസ്സ് ലീഡേര്‍സിന്റെ സല്യൂട്ട് സ്വീകരിച്ച ശേഷം ഹെഡ്മാസ്റ്ററെ സല്യൂട്ട് ചെയ്യണം. തുടര്‍ന്ന് ഹെഡ്മാസ്റ്റര്‍ സംസാരിക്കും. 'പങ്ങിനെ കളഞ്ഞുകിട്ടിയ വാച്ച് ലേലം ചെയ്തപ്പോള്‍ എഴുന്നൂറ്റമ്പത് രൂപ കിട്ടി. ആ തുക ഉപയോഗിച്ച് സ്‌ക്കൂളിലേക്ക് എന്തെങ്കിലും സാധനം സംഭാവന ചെയ്യാനുളള ചുമതല സ്‌ക്കൂള്‍ ലീഡര്‍ പബ്ദുള്‍ റഹ്മാനെ ഏല്‍പ്പിക്കുകയാണ്'. അസംബ്ലിയില്‍ ഹാജരായവര്‍ കൈയ്യടിച്ച് അത് അംഗീകരിച്ചു. തുകയുമായി സ്റ്റാഫ് റൂമില്‍ ചെന്നു. അധ്യാപകരുമായി ചര്‍ച്ച ചെയ്തു. ക്ലാസ്സ് ലീഡര്‍മാരെയും, കൃഷ്ണനെയും പങ്കെടുപ്പിച്ച് ചര്‍ച്ച നടത്തി. ഒരു അലമാര ഉണ്ടാക്കി നല്‍കാന്‍ ധാരണയായി.

ഒരാഴ്ച്ചക്കകം നല്ല ഇരുള്‍ മരം ഉപയോഗിച്ച് മനോഹരമായ ഒരു അലമാര ഉണ്ടാക്കിച്ചു. അതിനുമുകളിലായി '1968-70 കാലത്തെ ടി.ടി.സി. വിദ്യാര്‍ത്ഥികളുടെ സംഭാവന'യെന്ന് വലുതായി എഴുതിപ്പിച്ച അലമാര സ്‌ക്കൂളിന് സമര്‍പ്പിച്ചു. 40 വര്‍ഷത്തിന് ശേഷവും പ്രസ്തുത അലമാര കേടുകൂടാതെ നീലേശ്വരം ടി.ടി.ഐ.യില്‍ തലയെടുപ്പോടെ നില്‍ക്കുന്നുണ്ട്... അന്നത്തെ ഹെഡ്മാസ്റ്റര്‍ മുകുന്ദന്‍ സാര്‍ കാലയവനികക്കുളളില്‍ മറഞ്ഞു. യുവാക്കളും യുവതികളുമായ വിദ്യാര്‍ത്ഥികളെ കിടുകിടാ വിറപ്പിച്ചിരുന്ന സൈക്കോളജി അധ്യാപകന്‍ ജോസഫ് മാസ്റ്റര്‍ വിട പറഞ്ഞു. പാവം പിടിച്ച സോഷ്യല്‍ സ്റ്റഡീസ് അധ്യാപകന്‍ വിഷ്ണു നമ്പൂതിരി മാസ്റ്ററും ,എന്നും ചിരിച്ചുകൊണ്ടുമാത്രം ക്ലാസ്സിലെത്തുന്ന സുമിത്രന്‍ മാഷും വിട പറഞ്ഞെങ്കിലും അവരുടെയൊക്കെ ആശീര്‍വാദം ഏറ്റുവാങ്ങി സംഭാവന ചെയ്ത അലമാര കാണുമ്പോള്‍ ഓര്‍മ്മച്ചെപ്പില്‍ ഈ അധ്യാപകരെല്ലാം ശാശ്വതമായി നില്‍ക്കുന്നു. ഫോണിറ്റിക്‌സ് ഭംഗിയായി പഠിപ്പിച്ചിരുന്ന അഗസ്ത്യന്‍ മാഷും കണക്ക് രസകരമായി പഠിപ്പിച്ചുതന്ന കെ. കുഞ്ഞിക്കൃഷ്ണന്‍ മാഷും പ്യൂണ്‍ ചന്തുവേട്ടനും ക്ലാര്‍ക്ക് അമ്പാടിയേട്ടനും, ക്രാഫ്റ്റ് പഠിപ്പിച്ച പത്മിനി ടീച്ചറും മറ്റും ഇന്നും സസുഖം ജീവിച്ചുവരുന്നു...

Also Read:
1.
നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍
42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും
43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍
44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്

46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, School, Teachers, Story of my foot steps part-48.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL