Join Whatsapp Group. Join now!
Aster MIMS 10/10/2023

ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

കുറച്ചു കാലം മുമ്പുവരെ ജില്ലാകലക്ടര്‍മാരൊക്കെ സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് അപൂര്‍വമായിരുന്നു. 1980 - 90 കളില്‍ കാസര്‍കോട് ജില്ലയിലെ കലക്ടര്‍മാരില്‍ Article, Kookanam-Rahman, District Collector, Memories, Nostalgic
നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം ഇരുപത്തിനാല്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 26.10.2017)
കുറച്ചു കാലം മുമ്പുവരെ ജില്ലാകലക്ടര്‍മാരൊക്കെ സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് അപൂര്‍വമായിരുന്നു. 1980 - 90 കളില്‍ കാസര്‍കോട് ജില്ലയിലെ കലക്ടര്‍മാരില്‍ എല്ലാവരേയും നേരിട്ടു വ്യക്തിപരമായി ബന്ധപ്പെടാന്‍ എനിക്കു സാധിച്ചിട്ടുണ്ട്. ഓരോരുത്തരില്‍ നിന്നും ഉണ്ടായ വ്യത്യസ്ഥ അനുഭവങ്ങള്‍ ഓര്‍ക്കാന്‍ കൗതുകമുള്ളതും രസമുള്ളതുമാണ്.

Article, Kookanam-Rahman, District Collector, Memories, Nostalgic

സാധാരണക്കാരനായ ഒരു അധ്യാപകനെ സംബന്ധിച്ചിടത്തോളം ജില്ലാകലക്ടര്‍മാരെ നേരിട്ടു ബന്ധപ്പെടുകയും വ്യക്തിപരമായി ഇടപെടുകയും ചെയ്യുകയെന്നത് അപൂര്‍വമായ സംഭവമാണ്. ജില്ലാകലക്ടറായിരുന്ന ജെ സുധാകരന്‍ സാറിനെ കുറിച്ച് ഒരുപാട് ഓര്‍മകള്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്. സാക്ഷരതായജ്ഞ കാലത്താണ് അദ്ദേഹവുമായി വളരെ അടുത്തിടപഴകാന്‍ അവസരം ലഭിച്ചത്. അന്ന് സാക്ഷരതാ ജില്ലാ കോ- ഓര്‍ഡിനേറ്ററായിരുന്ന എന്റെ പ്രവര്‍ത്തനത്തിന് ഊര്‍ജം പകര്‍ന്ന വ്യക്തികളില്‍ പ്രധാനി അദ്ദേഹമാണ്.

മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലും, മുസ്ലിം പള്ളികളിലും ചെന്ന് അക്ഷരം പഠിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്താന്‍ എനിക്ക് പ്രത്യേക ചുമതല തന്നു. ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് ഒരു വണ്ടി അതിനായി എനിക്ക് അനുവദിച്ചു തരികയുണ്ടായി. രാത്രിയും പകലുമില്ലാതെ ജില്ലയിലെ മലയോര കോളണികളിലും മറ്റും ഞങ്ങളുടെ കൂടെ സുധാരകരന്‍ കലക്ടര്‍ സാറും വരും. ഒരു ദിവസം ബദിയടുക്കയിലെ കൊറഗ കോളണികളില്‍ സംഘടിപ്പിച്ച സാക്ഷരതാ ക്ലാസുകള്‍ സന്ദര്‍ശിക്കാന്‍ കലക്ടറുടെ കൂടെ ഞാനും, പ്രൊഫ. കെ പി ജയരാജനും പോയി തിരിച്ചു വരാന്‍ രാത്രി ഏറെ വൈകി. ജയരാജന്‍ മാഷിന് നീലേശ്വരത്തും എനിക്ക് കരിവെള്ളൂരും എത്തണം. രാത്രി ബസിന്റെ സമയം കഴിഞ്ഞു. കലക്ടറുടെ കാറില്‍ ഞങ്ങള്‍ ചെര്‍ക്കളയിലെത്തി. നാഷണല്‍ ഹൈവേയില്‍ കൂടി ലോറികള്‍ കടന്നു പോകുന്നുണ്ട്. ഞങ്ങളെ ലോറിയില്‍ കയറ്റി വിടാന്‍ കലക്ടര്‍ ശ്രമിക്കുകയാണ്. കലക്ടറുടെ കാറ് മുമ്പില്‍ നിര്‍ത്തിയിട്ടിട്ടുണ്ട്. ലോറി കൈകാണിച്ചു നിര്‍ത്തുവാന്‍ കലക്ടര്‍ റെഡിയായി നില്‍ക്കുന്നു. ഒരു ലോറി നിര്‍ത്തിച്ചു. കലക്ടര്‍ നേരിട്ട് ലോറി ഡ്രൈവറോട് സംസാരിക്കുന്നു. കലക്ടറെ സ്വയം പരിചയപ്പെടുത്തുന്നു. എന്നിട്ട് ഞങ്ങളെ ലോറിയില്‍ കയറ്റി. ആവശ്യപ്പെടുന്ന സ്ഥലത്ത് ഇറക്കി വിടണമെന്ന് പറയുന്നു. ലോറിയുടെ നമ്പര്‍ കുറിച്ചെടുക്കുന്നു. ഇങ്ങിനെ കലക്ടര്‍ സുധാകരന്‍ രണ്ടു മൂന്നു തവണ ലോറിയില്‍ കയറ്റി വിട്ടകഥ ഇന്നലെ കഴിഞ്ഞ പോലെ ഓര്‍മയിലെത്തുന്നു.

സുധാകരന്‍ കലക്ടര്‍ക്ക് ആദ്യകുഞ്ഞ് ജനിക്കുന്നത് കാസര്‍കോട് കലക്ടറായി ജോലി ചെയ്യുമ്പോഴാണ്- ആ കാലത്ത് കാന്‍ഫെഡ് പ്രവര്‍ത്തനവുമായി അദ്ദേഹം പൂര്‍ണമായി സഹകരിക്കും. പി എന്‍ പണിക്കര്‍ പങ്കെടുത്ത ഒരു യോഗത്തില്‍ കലക്ടര്‍ പ്രസംഗിച്ച വാചകം ഇപ്പോഴും ഓര്‍ക്കുന്നു. 'എന്നെ ഐ എ എസ് കാരനാക്കിയതില്‍ പ്രധാന പങ്ക് പി എന്‍ പണിക്കര്‍ സാറിനാണ്' തുടര്‍ന്ന് പറഞ്ഞു എന്റെ ഗ്രാമത്തിലെ ഗ്രന്ഥാലയത്തില്‍ നിന്ന് പുസ്തകമെടുത്ത് വായിച്ചു അറിവുനേടിയാണ് ഈ സ്ഥാനത്ത് എനിക്കെത്താന്‍ കഴിഞ്ഞത്. ആ ഗ്രന്ഥാലയം അവിടെ സ്ഥാപിതമായത് പണിക്കര്‍ സാറിന്റെ ശ്രമഫലമാണ്.

കലക്ടര്‍ തനിക്കുണ്ടായ ആദ്യകുഞ്ഞിന് പേരിടാന്‍ പണിക്കര്‍ സാറിനോട് അപേക്ഷിക്കുന്നത് ആ യോഗത്തില്‍ വെച്ചാണ്. പണിക്കര്‍ സാറിനോടൊപ്പം ഞാനും അദ്ദേഹത്തിന്റെ താമസ സ്ഥലത്ത് ചെല്ലുന്നു. 'കണ്ണന്‍' എന്ന് കുട്ടിക്ക് പേരിടുന്നു. ആ കണ്ണന്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു എന്നറിയില്ല. ഏതായാലും കലക്ടരുടെ മകനല്ലേ..... ഒരു ഐ എ എസ് കാരനാവാനാണ് സാധ്യത...

ഒരു വര്‍ഷം മുമ്പ് കാസര്‍കോട് കലക്ടറായി സേവനമനുഷ്ഠിച്ച വി എന്‍ ജിതേന്ദ്രന്‍ സാര്‍ ഇതേപോലെ അധ:സ്ഥിതരുടെ കണ്ണീരൊപ്പാന്‍ വ്യഗ്രതകാട്ടുന്ന മനുഷ്യനാണ്. അദ്ദേഹം ഇവിടെ അസിസ്റ്റന്‍ഡ് ഡവലപ്‌മെന്റ് കമ്മീഷണര്‍ ആയിരിക്കേ സമ്പൂര്‍ണ സാക്ഷരത പരിപാടിയുടെ ജില്ലാ കോ- ഓര്‍ഡിനേറ്ററായിരുന്നു. അദ്ദേഹത്തോടൊപ്പം ജില്ല മുഴുവന്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സഞ്ചരിച്ചിട്ടുണ്ട്. അതില്‍ മറക്കാന്‍ കഴിയാത്ത അനുഭവമാണ് വായ്ക്കാനം കോളണി സന്ദര്‍ശനം. കുത്തനെയുള്ള മല ചവിട്ടിക്കയറി കോളണിയിലെ ആള്‍ക്കാരെക്കണ്ടു. ആനകള്‍ നശിപ്പിച്ച അവരുടെ കാര്‍ഷിക വിളകളെ അവര്‍ കണ്ണീരോടെ കാട്ടിത്തന്നു. അക്ഷരം പഠിക്കണമെങ്കില്‍ പട്ടിണിക്ക് പരിഹാരം കാണേണ്ടെ? 'കോളണി നിവാസികള്‍ ഞങ്ങളോടായി ചോദിച്ചു'. ഞങ്ങള്‍ തിരിച്ചിറങ്ങുമ്പോള്‍ ചാറ്റല്‍ മഴ ഉണ്ടായിരുന്നു. നടക്കുമ്പോള്‍ കാല് തെന്നിപ്പോകുന്നു. കുത്തിനടക്കാന്‍ രണ്ട് വലിയ ചൂരല്‍ വടികള്‍ അവര്‍ ഞങ്ങള്‍ക്ക് സംഘടിപ്പിച്ചു തന്നു. അതും കുത്തിപ്പിടിച്ചാണ് ഞങ്ങള്‍ മലയിറങ്ങിയത്.

ജിതേന്ദ്രന്‍ സാറിനെ നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി. ഞാന്‍ വീട്ടിലേക്ക് ചെന്നു. അദ്ദേഹത്തിന് കണ്ണൂരിലേക്കുള്ള വണ്ടി കിട്ടിയത് പുലര്‍ച്ചെ രണ്ടു മണിക്കാണെന്ന് അടുത്ത ദിവസം അറിഞ്ഞു. അതേ ദിവസമാണ് നീലേശ്വരം കല്യാണമണ്ഡപം ഹാളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രോജക്ട് ആഫീസില്‍ കള്ളന്‍ കയറിയത്. ഷെല്‍ഫും, മേശ വലിപ്പും കുത്തിപ്പൊളിച്ചത് മെച്ചം. കള്ളന് സാക്ഷരതാ ആഫീസില്‍ നിന്ന് എന്തുകിട്ടാന്‍?

ജില്ലയില്‍ ആദ്യകാലത്തുണ്ടായ പി പ്രഭാകരന്‍ കലക്ടറെയും മറക്കാന്‍ പറ്റില്ല. കാന്‍ഫെഡ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായം ചെയ്ത വ്യക്തിയാണദ്ദേഹം. പ്രവര്‍ത്തകരുടെ പ്രയാസം കണ്ടറിഞ്ഞ് സഹായിക്കാന്‍ അദ്ദേഹം സദാസന്നദ്ധനായിരുന്നു. കാന്‍ഫെഡിന്റെ പ്രവര്‍ത്തകരായ എനിക്കും, കരിവെള്ളൂര്‍ വിജയനും ജില്ലയില്‍ ബസ് യാത്ര ചെയ്യുന്നതിനുള്ള ഫ്രീ പാസ് അദ്ദേഹം അനുവദിച്ചു തന്നത് പ്രവര്‍ത്തനത്തിന് വളരെ സഹായകമായിരുന്നു.

പോസ്റ്റ്‌ലിറ്ററസി കേമ്പയിന്‍ കാലഘട്ടത്തില്‍ പ്രോജക്ട് ഓഫീസറായി പ്രവര്‍ത്തിച്ച എന്നെ സംസ്ഥാനതലത്തില്‍ മികച്ച പ്രോജക്ട് ഓഫീസറായി തെരഞ്ഞെടുക്കുകയുണ്ടായി. അത് ജില്ലയ്ക്കും അഭിമാനമായിരുന്നു. പ്രസ്തുത അവാര്‍ഡ് പാലക്കാട് ടൗണ്‍ ഹാളില്‍ വെച്ച ചടങ്ങിലാണ് ഞാന്‍ ഏറ്റുവാങ്ങിയത്. മന്ത്രി ടി എം ജേക്കബ്ബാണ് അവാര്‍ഡ് നല്‍കിയത്. അന്നത്തെ ജില്ലാകലക്ടറായിരുന്ന പി കമാല്‍ കുട്ടി സാറും സാക്ഷരതാ പ്രവര്‍ത്തനത്തില്‍ സജീവ ശ്രദ്ധകാണിച്ച വ്യക്തിയാണ്. പ്രസ്തുത അവാര്‍ഡ് സ്വീകരിക്കാന്‍ കലക്ടറോടൊപ്പം അദ്ദേഹത്തിന്റെ കാറിലാണ് അവിടേക്കും തിരിച്ചും യാത്ര ചെയ്തത്. ഇതൊക്കെ ഓര്‍ക്കാന്‍ സുഖമുള്ള കാര്യങ്ങളാണ്.

ഇവിടെ സൂചിപ്പിച്ച ജില്ലാകലക്ടര്‍മാരൊക്കെ സ്ഥലം മാറിപോകുമ്പോഴും സ്ഥലം മാറ്റപ്പെടുമ്പോഴും അവര്‍ ചെയ്ത നന്മകളെക്കുറിച്ച് പ്രാദേശിക പത്രങ്ങളില്‍ ഓര്‍മക്കുറിപ്പുകളെഴുതിയിട്ടുണ്ട്. സാധാരണക്കാരനായ ഒരു സ്‌കൂള്‍ അധ്യാപകന് അപ്രാപ്യമാണ് ഐ എ എസുകാരായ ജില്ലാധിപന്മാരുമായി സൗഹൃദത്തിലും സഹവര്‍ത്തിത്വത്തിലും ആവുക എന്നത്. പക്ഷേ സാമൂഹ്യ രംഗത്തെ ഇടപെടലുകളും പ്രവര്‍ത്തനങ്ങളുമാണ് ഇതിനൊക്കെ വഴിവെച്ചത്.

Also Read:
1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം


















23.വീണുടഞ്ഞ സ്വപ്നം

Keywords: Article, Kookanam-Rahman, District Collector, Memories, Nostalgic.