city-gold-ad-for-blogger
Aster MIMS 10/10/2023

എന്റെ സാക്ഷരതാ ക്ലാസ്

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം അന്‍പത്തിരണ്ട്) 

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 15.05.2018) 1990-91 വര്‍ഷം എന്നെ സംബന്ധിച്ചിടത്തോളം അക്ഷരമറിയാത്തവരെത്തേടിയുള്ള യാത്രയായിരുന്നു. തുടര്‍ന്ന് അവരെ അക്ഷരജ്ഞാനികളാക്കാനുള്ള യജ്ഞവും. സമ്പൂര്‍ണ്ണ സാക്ഷരത പ്രവര്‍ത്തനം ഒരാവേശമായിരുന്നു അന്നെനിക്ക്. കാടും മലയും കടലും താണ്ടി രാപകല്‍ ഭേദമില്ലാതെ ഞാന്‍ നടത്തിയത് ഒരു യജ്ഞം തന്നെയായിരുന്നു. ഇതിന് എനിക്ക് ആവേശം തന്നത് 77 ല്‍ ആരംഭിച്ച അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനമാണ്. സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ഒപ്പം നിന്ന് അടരാടിയതിന്റെ ഫലമായി അതിശയകരമായ നേട്ടം ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാന്‍ കേരളത്തിന് സാധ്യമായി.

ജില്ലയുടെ പൂര്‍ണ്ണ ഉത്തരവാദിത്വമുള്ള ഒരു പ്രവര്‍ത്തകനായിരുന്നിട്ടുകൂടി എന്റെ ഗ്രാമമായ കരിവെള്ളൂരില്‍ എന്റെ ഭവനത്തില്‍ വെച്ച് സംഘടിപ്പിച്ച സാക്ഷരതാ ക്ലാസിന്റെ ഇന്‍സ്ട്രക്ടര്‍ കൂടി ആയിരുന്നു ഞാന്‍. വൈകുന്നേരം 8 മണി കഴിഞ്ഞാല്‍ എന്റെ വീട് സാക്ഷരത കേന്ദ്രം ആവും. 11 സ്ത്രീകളാണ് പഠിതാക്കളായി എത്തിയിരുന്നത്. ദിനേശ് ബീഡിതൊഴിലാളികളായ 4 യുവതികളും വീട്ടമ്മമാരായ 7 വൃദ്ധകളുമായിരുന്നു. അവര്‍ സ്ലേറ്റും പുസ്തകവും മാറോടടുക്കിപ്പിടിച്ച് വീടിന്റെ ഗെയിറ്റു കടന്നു വരുന്ന കാഴ്ച അയല്‍പക്കക്കാര്‍ അതിശയത്തോടെ കണ്ടുനില്‍ക്കും. അവരുടെ വരവും പോക്കും പഠനവും ഗൗരവം നിറഞ്ഞതായിരുന്നു. ഗൗരവം ഇല്ലായിരുന്നെങ്കില്‍ പലരും പരിഹസിക്കാന്‍ തയ്യാറാവുമായിരുന്നു. പക്ഷേ എന്റെ വീടിന്റെ ഒരു മുറി സാക്ഷരതാക്ലാസായി പരിവര്‍ത്തനം ചെയ്തിരുന്നു. നിറയെ സാക്ഷരതാ കലണ്ടറുകളും അക്ഷര പോസ്റ്ററുകളും പതിച്ചു വച്ചിരുന്നു. ഇരിക്കാന്‍ നല്ല സൗകര്യം ഒരുക്കിയിരുന്നു.

എന്റെ സാക്ഷരതാ ക്ലാസ്

ക്ലാസിലെത്തിയാല്‍ ഗൗരവം മാറി പ്രസന്നമായ മുഖവും ഭാവവും അവരില്‍ കാണാന്‍ കഴിഞ്ഞു. അക്ഷരമുറക്കാത്തവരാണെങ്കിലും ലോകകാര്യങ്ങളൊക്കെ അറിയുന്ന മനസ്സിന്റെ ഉടമകളായിരുന്നു അവര്‍. അറുപതിലെത്തിയ നബീസതാത്ത പഠിക്കാന്‍ വന്നത് സാക്ഷരതാ ക്ലാസില്‍ വന്നില്ലെങ്കില്‍ റേഷന്‍ കാര്‍ഡ് കട്ട് ചെയ്യും എന്ന് ഭയപ്പെടുത്തിയാണ്. ഗള്‍ഫിലുളള ഭര്‍ത്താവിന് സ്വന്തം കൈപ്പടയിലുള്ള കത്തെഴുതണമെന്ന ആഗ്രഹവുമായാണ് റുഖിയ ഇത്താത്ത വന്നത്. ബീഡീത്തൊഴിലാളികളായ യശോദയും, കാര്‍ത്ത്യായനിയും, മീനാക്ഷിയും, തങ്കമണിയും വന്നത് ബീഡിക്കമ്പനിയിലെ മറ്റ് സുഹൃത്തുക്കള്‍ക്കെല്ലാം അക്ഷരം അറിയും ഞങ്ങള്‍ക്കു മാത്രം അതില്ലല്ലോ എന്ന വേദന അകറ്റാനാണ്.

കാസര്‍കോട് ജില്ലയുടെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ രാത്രികാലങ്ങളില്‍ പോലും ഓടിനടന്ന ഞാന്‍ രാത്രി 8 മണിക്ക് മുന്നേ എന്റെ സാക്ഷരതാ ക്ലാസില്‍ എത്തുമായിരുന്നു. അന്നത്തെ ജില്ലാ കലക്ടര്‍ ആയിരുന്ന ജെ. സുധാകരന്‍ സാര്‍ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഒരു ജീപ്പ് എനിക്കായി അലോട്ട് ചെയ്ത് തന്നിരുന്നു. അതുകൊണ്ടാണ് കൃത്യസമയത്ത് പഠിതാക്കളെ കാണാനായി എനിക്കെത്താന്‍ കഴിഞ്ഞത്. കഥയും പാട്ടും കുടുംബകാര്യ ചര്‍ച്ചകളും നാട്ടുവിശേഷങ്ങളും ക്ലാസില്‍ സജീവമായി നടന്നു. പഠിതാക്കളുടെ ആവശ്യാനുസരണം അവര്‍ക്കാവശ്യമുള്ള വാക്കുകളും വാചകങ്ങളുമാണ് പഠിക്കാനായി തിരഞ്ഞെടുത്തത്. ആവശ്യമറിഞ്ഞ് ചെയ്യുന്നതിനാല്‍ അവര്‍ക്ക് താല്‍പര്യം ഉണ്ടായി. കേവലം അഞ്ചുമാസത്തിനകം അവര്‍ പത്രവായന നടത്താനും ചെറുപുസ്തകങ്ങള്‍ വായിക്കാനും കഴിവ് നേടി.

ക്ലാസിലെ ചര്‍ച്ചകളില്‍ നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രതിപാദിച്ചപ്പോള്‍ അതിലവര്‍ പൂര്‍ണ്ണമായി സഹകരിച്ചു. ലോകം മുഴുവന്‍ കാണാന്‍ കഴിയില്ലെങ്കിലും നമ്മുടെ ജില്ലാ ആസ്ഥാനം കാണണമെന്ന മോഹം അവര്‍ക്കുണ്ടായി. ഇന്നേവരെ ഇത്തരം കാര്യങ്ങള്‍ക്കായി പുറത്തിറങ്ങാത്ത സ്ത്രീകള്‍ക്ക് കണ്ണൂര്‍ യാത്ര അദ്ഭുതമായി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലും, മില്‍മബൂത്തും, ആകാശവാണിയും, വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് കമ്പനിയും, പയ്യാമ്പലം ബീച്ചും കണ്ടത് മറക്കാനാവാത്ത അനുഭവമായി അവരുടെ മനസ്സുകളില്‍ ഇന്നും തങ്ങി നില്‍ക്കുന്നു. ഒരിക്കലും അക്ഷരവെളിച്ചം ഞങ്ങളിലുണ്ടാവില്ലെന്ന് വിശ്വസിച്ച സഹോദരിമാര്‍ ഞങ്ങള്‍ക്കിതൊക്കെ സാധ്യമാവുമെന്ന തിരിച്ചറിവ് ഉണ്ടായപ്പോള്‍ ആഹ്ലാദ ചിത്തരായി.

ലോകത്തോട് തങ്ങളെ വിജയകഥ വിളിച്ചോതാന്‍ അവര്‍ സന്നദ്ധരായി. പഠിതാക്കളായ പലര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പെട്ടെന്ന് ബോധം കെട്ടു വീഴുകയും അപസ്മാര ലക്ഷണം കാണിക്കുകയും ചെയ്യുന്ന യശോദ, കൈയ്യിലും മുഖത്തുമെക്കെ നീണ്ട രോമങ്ങളുള്ള റുഖിയ, ഭര്‍ത്താവിന്റെ മദ്യപാനശല്യം മൂലം പൊറുതിമുട്ടിയ തങ്കമണി, ഇല്ലാത്ത കാര്യങ്ങള്‍ തന്റെ മേല്‍ കെട്ടിവച്ച് സന്തോഷം കൊള്ളുന്നവരെക്കുറിച്ച് പരിതപിക്കുന്ന മീനാക്ഷി ഇവരുടെ കാര്യങ്ങളൊക്കെ ക്ലാസില്‍ ചര്‍ച്ചയാണ്. അതിനുള്ള പ്രതിവിധികളൊക്കെ അവര്‍ക്കറിയുന്ന രൂപത്തില്‍ ക്ലാസില്‍ ചര്‍ച്ചചെയ്തു. അതിനൊക്കെ ഒരു മാര്‍ഗം കാട്ടിയായി മാത്രമേ ഞാന്‍ ഉണ്ടായിരുന്നുള്ളൂ.

ഒരു ദിവസം ഇക്കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കെ യശോദ അപസ്മാരെ ഇളകി താഴെ വീണു. ഓരോരാള്‍ ഓരോ വിദ്യ പറഞ്ഞു. ഇരുമ്പിന്‍ താക്കോല്‍ കൂട്ടം കൈയ്യില്‍ കൊടുക്കുക, വെള്ളം തളിക്കുക, എല്ലാവരും മാറിനിന്ന് കാറ്റും വെളിച്ചവും നല്‍കുക, ഇതൊക്കെ ചെയ്തിട്ടും അരമണിക്കൂറോളം യശോദ കിടന്ന കിടപ്പില്‍ എന്തൊക്കെയോ വെപ്രാളം കാണിച്ചു. എന്റെ കൈ പിടിവിടാതെ മുറുകെ പിടിച്ചിട്ടുണ്ട്. ഉടനെ അവരുടെ വീട്ടില്‍ച്ചെന്ന് ഭര്‍ത്താവിനെ കൂട്ടി കൊണ്ടുവന്ന് അവരുടെ വീട്ടില്‍ കൊണ്ടു ചെന്നാക്കി. ഞാനെവിടെയെങ്കിലും പെട്ടുപോയി വൈകിയാല്‍ എന്റെ ഭാര്യയും, മക്കളും പ്രസ്തുത ക്ലാസ് കൈകാര്യം ചെയ്യും. നൂറു കണക്കിന് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത് കണ്ടിട്ടുണ്ടെങ്കിലും എന്റെ ക്ലാസും എന്റെ പഠിതാക്കളും ഇന്നും മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുകയാണ്.

1990 മെയ്മാസം ക്ലാസ് അവസാനിക്കുമെന്ന് ഞാന്‍ പഠിതാക്കളോട് പറഞ്ഞു. 'നിര്‍ത്തേണ്ട ഞങ്ങള്‍ പഠിച്ചതൊക്കെ മറക്കും.' അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 'നിങ്ങള്‍ അക്ഷരം പഠിച്ചില്ലേ കൂട്ടിവായിക്കാന്‍ പഠിച്ചില്ലേ ഇനി സ്വയം വായിക്കുകയും, പഠിക്കുകയും, വളരുകയും ചെയ്യൂ.' അന്നത്തെ 11 പേരും ഇന്നും മോശമല്ലാത്ത കുടുംബജീവിതം നയിക്കുകയും മക്കളെ വായനയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്ന നല്ല കുടുംബിനികളായി ജീവിച്ചുപോരുന്നു. ക്ലാസിന്റെ അവസാന ദിവസം യാത്രയയപ്പ് സത്ക്കാരം ഉണ്ടായിരുന്നു. നെയ്‌ച്ചോറും കോഴിക്കറിയും എല്ലാവരും വയര്‍ നിറച്ച് കഴിച്ച് സന്തോഷത്തോടെ പിരിഞ്ഞു പോവുകയല്ല ചെയ്തത്. അവര്‍ അയല്‍പക്കക്കാരാണെങ്കിലും അക്ഷരം പഠിച്ച അഭിമാനം മനസ്സിലുണ്ടെങ്കിലും അവര്‍ അന്ന് പൊട്ടിക്കരയുകയായിരുന്നു. അവര്‍ എന്നോട് കാണിച്ച സ്‌നേഹവായ്പ്പ് ഇന്നും പരസ്പരം കാണുമ്പോള്‍ ഓര്‍മച്ചെപ്പ് തുറന്ന് പുറത്തുവരും, സ്‌നേഹാദരങ്ങള്‍ പങ്കു വെയ്ക്കും.


Also Read:
1.
നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്

46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും


48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?


51. ഒരു വെറ്റിലക്കഥ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Kookanam-Rahman, Women, Literacy class, Story of my foot steps part -52.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL