city-gold-ad-for-blogger
Aster MIMS 10/10/2023

കുപ്പായത്തിനുമില്ലേ അനുഭവകഥ പറയാന്‍?

നടന്നുവന്ന വഴികളിലൂടെ - 86 / കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 10.01.2019) 'പച്ച പച്ച നോട്ടുകൊണ്ട് കുപ്പായം തുന്നണം', എന്റെ ചെറുപ്രായത്തില്‍ കേട്ടുകൊണ്ടിരുന്ന നാടകഗാനമാണോ സിനിമാഗാനമാണോ ഇതെന്നറിയില്ല. അന്നത്തെ അഞ്ചുരൂപാനോട്ട് പച്ചനിറത്തിലുള്ളതും വലുതുമായിരുന്നു. ആ അഞ്ചുരൂപാനോട്ടിന് ഇന്നത്തെ അഞ്ഞൂറുരൂപ നോട്ടിനേക്കാളും വിലയുണ്ടാകും. നല്ല കുപ്പായം (ഷര്‍ട്ട്) തയ്ച്ച് ഇടണമെങ്കില്‍ അഞ്ചുരൂപ ചിലവാക്കണം എന്നതാണ് ഈ വരിയുടെ അര്‍ഥം. 1960കളില്‍ ഷര്‍ട്ട് ധരിക്കുന്നവരുടെ എണ്ണം വളരെ വിരളമാണ്. ഉദ്യോഗസ്ഥന്മാരൊഴികെ മറ്റ് പുരുഷന്മാരൊന്നും ഷര്‍ട്ട് ധരിച്ച് നടക്കാറില്ല. തോര്‍ത്ത് മുണ്ടും ഏറിയാല്‍ ഒരു ബനിയനും. പുറത്തുപോകാനും മറ്റും ചിലര്‍ക്ക് ഒരു ഷര്‍ട്ടുണ്ടെങ്കിലായി.
കുപ്പായത്തിനുമില്ലേ അനുഭവകഥ പറയാന്‍?

ഷര്‍ട്ടിന് കുപ്പായം എന്ന് മലയാളീകരിച്ച് പറയുവാന്‍ ഇടയാക്കിയതെന്താണെന്ന് വിശദീകരിക്കുന്നത് കേട്ടിട്ടുണ്ട്. കുപ്പയെ മറക്കുന്നതാണ് കുപ്പായം. കുപ്പ എന്നാല്‍ വയറാണ്. വയറിനെ മറയ്ക്കുന്ന വസ്ത്രം എന്ന നിലയിലാണ് കുപ്പായം ഉണ്ടായത് എന്ന് പറയപ്പെടുന്നു. എന്റെ ഒന്നാം ക്ലാസ് ജീവിതം 1955-56കാലത്താണ്. അന്നുമുതലാണ് ട്രൗസറും കുപ്പായം ധരിക്കാന്‍ തുടങ്ങിയത്. ആകെ ഒന്നോ രണ്ടോ ഷര്‍ട്ടും ട്രൗസറും മാത്രമേ അന്നുള്ളൂ. അതും ആഴ്ചച്ചന്തയില്‍ നിന്നും വാങ്ങുന്നതാണ്. അക്കാലത്ത് വീടുകള്‍ തോറും കയറിയിറങ്ങി കോണകം, ട്രൗസര്‍, കുപ്പായം, തോര്‍ത്തുമുണ്ട് എന്നിവ വില്‍പന നടത്തുന്ന ഒരു താടിക്കാരന്‍ ചിരുകണ്ടന്‍ മൂസ്സോറുണ്ടായിരുന്നു. പലരും അദ്ദേഹത്തിനോട് കടമായിട്ട് ഇതൊക്കെ വാങ്ങും. ആഴ്ചതോറും ഗഡുക്കളായി അടച്ചുതീര്‍ക്കും. അക്കാലത്ത് ഞാന്‍ ധരിച്ചിരുന്ന ചുവന്ന വരയുള്ള ഷര്‍ട്ടും കറുത്ത വള്ളി ട്രൗസറും ഇന്നും ഓര്‍മയിലുണ്ട്.

ആദ്യമായി ഒരു വെള്ള ഷര്‍ട്ട് തയ്പിച്ചുകിട്ടിയത് അഞ്ചാം ക്ലാസിലെത്തിയപ്പോഴാണ്. ആ അരക്കയ്യന്‍ വെള്ളഷര്‍ട്ട് കരിവെള്ളൂരിലെ ടൈലര്‍ കൃഷ്‌ണേട്ടനാണ് തയ്ച്ചത്. അമ്മാവനാണ് ഷര്‍ട്ട് വാങ്ങിത്തന്നത്. കൂക്കാനത്തെ പൊക്കേട്ടന്‍ പീടികയിലേക്ക് സാധനങ്ങള്‍ തലച്ചുമടായി കൊണ്ടുവന്ന ചാക്കിന്റെ അകത്ത് കടലാസ് പൊതിഞ്ഞാണ് അത് കൊണ്ടുവന്നത്. അദ്ദേഹമാണ് ചാക്കഴിച്ച് പ്രസ്തുത പൊതിയെടുത്ത് എന്റെ കൈയില്‍ തന്നത്.

ഹാ എന്തൊരു സന്തോഷമായിരുന്നു അന്ന്. പൊതിയുമായി വീട്ടിലേക്കോടിച്ചെന്നു. ഉമ്മ പൊതിയഴിച്ച് ഷര്‍ട്ട് പാകമാണോ എന്ന് ഇട്ട് നോക്കാന്‍ പറഞ്ഞു. ഇട്ട് നോക്കി വളരെ പാകമാണ് എന്ന് ഉറപ്പുവരുത്തി. അതൊരു വെക്കേഷന്‍ കാലമായിരുന്നു. സ്‌കൂള്‍ തുറക്കുന്ന ദിവസം വളരെ പെട്ടെന്നാവാന്‍ കൊതിച്ചു. പുത്തന്‍ മണമുള്ള വെളുത്ത ഷര്‍ട്ടിട്ട് സ്‌കൂളിലേക്ക് ചെല്ലാന്‍ എന്തൊരു സന്തോഷമായിരുന്നു. ക്ലാസിലെ കൗസല്യയും ജാനകിയും കാര്‍ത്ത്യായനിയും ജനാര്‍ദ്ദനനും നാരായണനുമൊക്കെ കാണട്ടേ. അവരുടെ മുന്നിലൂടെ പുതിയ ഷര്‍ട്ടുമിട്ട് ഗമയില്‍ നടന്നതൊക്കെ ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു.

മറക്കാന്‍ കഴിയാത്ത ഒരു ഷര്‍ട്ടുകഥയുണ്ടെനിക്ക്. അന്ന് ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. ഏഴാം ക്ലാസ് വാര്‍ഷിക പരീക്ഷ കഴിഞ്ഞു. വെക്കേഷന്‍ തുടങ്ങി. 1962 മെയ് അഞ്ചിനാണ് എന്റെ സുന്നത്ത് അടിയന്തിരം നിശ്ചയിച്ചത്. അന്ന് ചായ സല്‍ക്കാരമുണ്ടായിരുന്നു വീട്ടില്‍. മൈക്ക് കെട്ടി പാട്ടുവച്ചതും ഓര്‍മയുണ്ട്. വീട്ടിലേക്ക് നിരവധി ആളുകള്‍ വരുന്നുണ്ട്. സമ്മാനങ്ങള്‍ പണമായും എന്റെ കൈയ്യില്‍ വച്ചുതരുന്നുണ്ട്.

അന്ന് ധരിക്കാന്‍ ഒരു നല്ല സില്‍ക്ക് ഷര്‍ട്ടാണ് കിട്ടിയത്. പച്ചയും വെള്ളയും കളങ്ങളുള്ള നല്ലൊരു ഷര്‍ട്ട്. ഉടുക്കാന്‍ വെളുത്ത മുണ്ട്. പ്രസ്തുത ഷര്‍ട്ട് ഓണക്കുന്നിലെ വാഴക്കോടന്‍ ഭാസ്‌കരന്‍ ടൈലറാണ് അളവൊക്കെയെടുത്ത് തയ്ച്ചുതന്നത്. എനിക്ക് ഇഷ്ടപ്പെട്ട ഷര്‍ട്ടായിരുന്നു അത്.

സുന്നത്ത് കര്‍മ്മം കഴിഞ്ഞ് ഒരു മാസം വിശ്രമത്തിലായിരുന്നു. ഏഴാം ക്ലാസ് പാസായി ടിസി വാങ്ങാന്‍ ചെല്ലുമ്പം ഒരു നല്ല ഷര്‍ട്ടിട്ട് ഞെളിഞ്ഞ് പോകാമെന്നാണ് മനസ്സില്‍ കരുതി സന്തോഷിച്ചിരുന്നത്. ഉമ്മ പ്രസ്തുത ഷര്‍ട്ടും മുണ്ടും ഇസ്തിരിയിട്ട് ഭംഗിയായി ചുമരിനോട് ബന്ധിപ്പിച്ച് ഘടിപ്പിച്ച അലമാരയില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ടായിരുന്നു. സുന്നത്ത് കര്‍മ്മം കഴിഞ്ഞ് സുഖമായിട്ട് എഴുന്നേറ്റു. മെയ് മാസം അവസാനിക്കാറായി. ഓലാട്ട് എയുപി സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. ടിസി വാങ്ങാന്‍ അവിടേക്ക് ചെല്ലണം. സ്‌കൂളിലേക്ക് പുറപ്പടാന്‍ റെഡിയായി. മുണ്ടെടുത്തുടുത്തു. ഷര്‍ട്ട് ഇസ്തിരി പോകാതെ എടുത്ത് ധരിക്കാന്‍ തുടങ്ങുമ്പോള്‍ കണ്ട കാഴ്ച എന്നെ ഞെട്ടിപ്പിച്ചു. ഷര്‍ട്ടിന്റെ കുറേ ഭാഗം ചിതലരിച്ചിരുന്നു. എന്റെ മോഹങ്ങളെല്ലാം തകര്‍ന്ന് തരിപ്പണമായി. ഇനിയൊരിക്കലും ധരിക്കാന്‍ പറ്റാത്ത വിധത്തിലുള്ള ആ ഷര്‍ട്ട് കളയേണ്ടിവന്നു..

1968ല്‍ ടിടിസി പഠിക്കുന്ന കാലം സ്‌കൂള്‍ ലീഡറാണ് ഞാന്‍. സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഡേ സംഘടിപ്പിച്ചത് സ്‌കൂളിന് പടിഞ്ഞാറ് ഭാഗത്തുള്ള കൊയ്ത്ത് കഴിഞ്ഞുള്ള വയലിലാണ്. സ്‌കൂള്‍ ലീഡറായതിനാല്‍ ഒരു പുതുപുത്തന്‍ ഫുള്‍കൈ ഷര്‍ട്ടും മുണ്ടും ധരിച്ചാണ് ചെന്നത്. സൗണ്ട് സിസ്റ്റം സ്‌കൂളില്‍ കൊണ്ട് ചെന്ന് ഇറക്കിയിട്ടുണ്ട്. അതൊക്കെ പരിപാടി നടത്തുന്നസ്ഥലത്ത് എത്തിക്കണം. വളണ്ടിയര്‍മാരായ വിദ്യാര്‍ഥികള്‍ സൗണ്ട് സിസ്റ്റത്തിന്റെ ഓരോ ഭാഗമെടുത്ത് കൊണ്ടുപോകാന്‍ തുടങ്ങി. അവസാനം ബാറ്ററി ബാക്കിയായി. അത് ഞാനെടുത്തു. ഭാരം കൂടിയതിനാല്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അവിടേക്കെത്തിച്ചു. പരിപാടിയുടെ ഉദ്ഘാടനചടങ്ങിന് സ്വാഗതം പറയേണ്ടത് ഞാനാണ്. മൈക്ക് പോയന്റിലെത്തി സ്വാഗതം പറയാനാരംഭിക്കുമ്പോള്‍ സുഹൃത്തുക്കളെല്ലാം എന്നെയും എന്റെ ഷര്‍ട്ടിനെയും തുറിച്ചുനോക്കുന്നുണ്ട്. ഞാന്‍ ഷര്‍ട്ടിലേക്ക് നോക്കിയപ്പോഴാണ് കാര്യം അറിഞ്ഞത്. ഷര്‍ട്ട് മുഴുവന്‍ ദ്വാരം വീണ് പിഞ്ഞിപോയിരിക്കുന്നു.

മോടിയില്‍ വന്ന ഞാന്‍ ഇളിഭ്യനായി. പെണ്‍ സുഹൃത്തുക്കളുടെ മുന്നില്‍ സുന്ദരനായി വിലസാന്‍ വന്നിട്ട് ഇങ്ങിനെയായിപ്പോയല്ലോ എന്ന് ചിന്തിച്ച് ദുഖിതനായി നിന്നത് കണ്ടപ്പോള്‍ മൈക്ക് ഓപ്പറേറ്റര്‍ വന്ന് പറഞ്ഞു. ബാറ്ററിയില്‍ നിന്ന് ആസിഡ് തുളുമ്പി മറിഞ്ഞതിനാലാണ് ഇങ്ങനെ സംഭവിച്ചത്. തത്കാലം മൈക്ക് ഓപ്പറേറ്ററായ ചെറുപ്പക്കാരന്‍ അവന്റെ ഷര്‍ട്ട് ഊരി എനിക്ക് തന്നു. അവന്‍ ബനിയന്‍ ധരിച്ചിട്ടുണ്ടായിരുന്നു. അങ്ങനെ എന്റെ രണ്ടാമത്തെ ഷര്‍ട്ടും നഷ്ടമായി. ഗമയും പാളിപ്പോയി.

1966 ല്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളജ് പഠനകാലം. ഹിപ്പിമുടി സ്റ്റൈല്‍ പഠനകാലം. സുഹൃത്തുക്കളെല്ലാം പാന്റ്‌സിലും ഷര്‍ട്ടിലുമാണ് വരാറ്. എന്നെ പോലെ കുറച്ചുപേര്‍ മുണ്ടും ഷര്‍ട്ടും. പുതിയ മോഡല്‍ ഷര്‍ട്ട് കിട്ടാന്‍ മോഹിച്ചുനടന്ന കാലം. ഞങ്ങളുടെ നാട്ടില്‍ നിന്ന് കടല്‍ നീന്തി കടന്ന് ബോംബെയിലെത്തിയ ഒരു ബാലേട്ടനുണ്ടായിരുന്നു. ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. അദ്ദേഹം വന്നാല്‍ അടുത്ത സുഹൃത്തുക്കള്‍ക്കെല്ലാം എന്തെങ്കിലും സമ്മാനങ്ങള്‍ കൊടുക്കും. അക്കൂട്ടത്തില്‍ എന്റെ വീടിനടുത്തുള്ള മീശക്കാരന്‍ ദാമോദരേട്ടന് ഒരു ഷര്‍ട്ട് കിട്ടി. അകവും പുറവും രണ്ട് നിറം. കാണാന്‍ നല്ല സ്റ്റൈല്‍. ദാമോദരേട്ടനാണെങ്കില്‍ ഷര്‍ട്ട് ഇടുന്ന സ്വഭാവക്കാരനല്ല. ഒരു ദിവസം ദാമോദരേട്ടന്‍ എന്നെ വിളിച്ച് പറഞ്ഞു, ഈ ഷര്‍ട്ട് ദുബൈ ബാലന്‍ തന്നതാണ്. ഇത് നീ എടുത്തോ. കോളജ് കുമാരന്മാര്‍ക്കേ ഇത്തരം ഷര്‍ട്ട് പറ്റൂ. ഞാന്‍ കൊതിച്ചിരുന്ന കാര്യമാണ് വിചാരിക്കാതെ കിട്ടുന്നത്. ആ ഷര്‍ട്ടും ധരിച്ച് കോളജില്‍ മിന്നിനടന്നത് ഇന്നും ഓര്‍മയുണ്ട്. മീശ ദാമോദരേട്ടന്‍ മരിച്ചു. എങ്കിലും അദ്ദേഹത്തെ പോലുള്ളവരുടെ സൗഹൃദമനസ്സ് ഇന്നും ഓര്‍മയില്‍ തികട്ടിവരുന്നു.

കരിവെള്ളൂര്‍ എ വണ്‍ ക്ലബ്ബിലെ മെമ്പര്‍മാരാണ് ഞാനും എഞ്ചിനീയര്‍ ഷാദുലിയും. മിക്ക ആഴ്ചകളിലും കരിവെള്ളൂര്‍ ലീന ടാക്കീസില്‍ ഞങ്ങള്‍ സിനിമയ്ക്ക് പോകും. നോര്‍ത്ത് സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്ന വര്‍ഷം 1971 ഒരു ജൂണ്‍ മാസം. ഞങ്ങള്‍ ടാക്കീസിലെത്തി. മാറ്റ്‌നി ഷോ കഴിഞ്ഞിട്ടില്ല. ഞങ്ങള്‍ ഫസ്റ്റ് ഷോക്കാണ് ടിക്കറ്റ് എടുത്തത്. അവിടെയെത്തിയപ്പോള്‍ നല്ല മഴ. ടാക്കീസിന്റെ വരാന്തയില്‍ ചെന്നുനിന്നു. ഞാന്‍ അന്ന് ഫുള്‍ക്കൈ ഷര്‍ട്ടാണ് ഇട്ടിരുന്നത്. എഞ്ചിനീയര്‍ ഷാദുലി ചെക്ക് ഹാഫ് ഷര്‍ട്ടും. ഷാദുലി പറഞ്ഞു, നമുക്ക് ഷര്‍ട്ട് പരസ്പരം മാറിയാലോ. എനിക്കും താല്‍പര്യം തോന്നി. ഞങ്ങള്‍ പരസ്പരം ഷര്‍ട്ടുമാറി.

ഷാദുലി മരിച്ചിട്ട് രണ്ടുവര്‍ഷമായി. പക്ഷെ അദ്ദേഹം തന്ന ഷര്‍ട്ടിട്ട് സ്‌കൂള്‍ ഗ്രൂപ്പ് ഫോട്ടോയിലിരിക്കുന്നത് ഈയടുത്ത ദിവസം കാണുകയുണ്ടായി. ആ ഫോട്ടോ കാണുമ്പോള്‍ കരിവെള്ളൂരിലെ ലീനാ ടാക്കീസും, മരിച്ചുപോയ ഷാദുലിയെയും അക്കാലത്തെ സിനിമാപ്രേമത്തെക്കുറിച്ചും ഓര്‍ത്തുപോയി.
1975ല്‍ പിഎസ്‌സി നിയമനം കിട്ടിയത് പാണപ്പുഴ ഗവ എല്‍ പി സ്‌കൂളിലായിരുന്നു.രണ്ടുവര്‍ഷം അവിടെ ജോലിചെയ്തു. മഴക്കാലമായാല്‍ ശക്തമായി കുത്തിയൊലിച്ചു പോകുന്ന പാണപ്പുഴയുടെ ഇരുവശങ്ങളിലെ മരക്കൊമ്പുകളില്‍ കെട്ടിനിര്‍ത്തിയ കവുങ്ങിന്‍തടികളിലൂടെ ജീവന്മരണ യാത്ര നടത്തിയത് ഉള്‍ക്കിടിലത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയുകയുള്ളൂ.

ഒരു ദിവസം ശക്തമായ മഴ. നനഞ്ഞൊലിച്ചാണ് സ്‌കൂളിലെത്തിയത്. സ്‌കൂളിലെ സഹാധ്യാപകനായ രാമചന്ദ്രന്‍ മാഷ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഷര്‍ട്ടും മുണ്ടും മാറ്റിത്തന്നു. അദ്ദേഹം തന്ന ഷര്‍ട്ട് റോസ് നിറത്തില്‍ കുറുകെ വെളുത്ത വരയോടുകൂടിയതാണ്.എന്റേത് വെളുത്ത ഷര്‍ട്ടില്‍ കറുത്ത വരയുള്ളത്. ആ ഷര്‍ട്ടും മുണ്ടും ഞങ്ങള്‍ പരസ്പരം മാറ്റി. സ്‌നേഹ കൊടുക്കലും വാങ്ങലും അന്ന് ഉണ്ടായിരുന്നു. ഓര്‍ക്കാനും കാണുമ്പോഴൊക്കെ പറയാനും ഒരു സ്‌നേഹാനുഭവ ഓര്‍മ്മ.. ഇനിയുമുണ്ട് ഓര്‍ക്കാനും ചിരിക്കാനും ദു:ഖിക്കാനുമുള്ള കുപ്പായകഥകള്‍. സ്‌നേഹത്തിന്റെയും മതസ്പര്‍ധയില്ലായ്മയുടെയും പരസ്പരം കൊടുക്കല്‍ വാങ്ങല്‍ അനുഭവത്തിന്റെ ഓര്‍മകള്‍..

1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്

46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം

54.കളപറിക്കലും ചക്കക്കറിയും

55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്

57. കാന്‍ഫെഡ് ഹൃദയത്തിലേറ്റിയ വികാരം

58. ജീവിതത്തില്‍ കിട്ടിയ അപൂര്‍വ്വ അവാര്‍ഡ്

59. ഡപ്പ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ വേദനകളും സന്തോഷങ്ങളും

60. കത്ത് കിട്ടാന്‍ കാത്തിരുന്ന കാലം

61. ഡെറാഡൂണ്‍ റോഡ് വിജയവാഡയിലെ മാങ്ങ - ഭോപ്പാലിലെ ഉറക്കം

62. എന്റെ കണക്കുബൗണ്ട് ബുക്ക്

63. ഇടയ്ക്ക് പത്രപ്രവര്‍ത്തകനായും

64. കാനായി കുഞ്ഞിരാമനെ കണ്ടുമുട്ടിയപ്പോള്‍...

65. ഇങ്ങനെയൊക്കെയായിരുന്നോ അന്നത്തെ ജീവിതം?...
66. ആമീത്താന്റെ കാനത്ത്

67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും

68. എന്ന്, രമണി, കാസര്‍കോട്

69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു

70. റോഡുണ്ടായത് ഇങ്ങിനെയൊക്കെയായിരുന്നു അന്ന്

71. നന്മ തിരിച്ചുതരുന്ന മക്കള്‍

72. ജൂണ്‍മാസ ഓര്‍മകള്‍

73. മേഴ്‌സി രവി: ആരാധ്യയായൊരു വനിതാ നേതാവ്

74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും

75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന



84. നിര്‍മലമാണ് പെണ്‍മനസ്സുകള്‍

85. ആദ്യ ജോലിയും സഹപ്രവര്‍ത്തകരും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Kookkanam Rahman, Shirt, Man, Story of my foot steps - 86

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL