city-gold-ad-for-blogger

ചേടി മണ്ണിലൊരു വീട് വൃത്തി

നോമ്പ് അനുഭവം: പി എം അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി

(www.kasargodvartha.com 02.07.2016) സമസ്ത കേരള സുന്നീ യുവജന സംഘം കാസര്‍കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണത്തിന്റെ വേദി ഉദ്ഘാടനം നിര്‍വഹിച്ച് പുറപ്പെടുമ്പോഴാണ് മഞ്ഞനാടി ഉസ്താദിന്റെ കാറില്‍ കയറി റമദാന്‍ അനുഭവം ചോദിച്ചറിയാന്‍ അവസരം ഉണ്ടായത്. ഉസ്താദിന്റെ മകന്‍ മുഹമ്മദ് കുഞ്ഞി അംജദിയുമായി ബന്ധപ്പെട്ടാണ് ഉസ്താദിന്റെ സമയം വാങ്ങിയത്. കാഞ്ഞങ്ങാട് നിന്നും മഞ്ഞനാടിയിലേക്കുള്ള തിരക്കിട്ട യാത്രക്കിടയിലാണ് ഉസ്താദ് അവസരം തന്നതെന്നറിഞ്ഞപ്പോഴാണ് ആ പണ്ഡിത ഗുരുവിന്റെ വിനയം മനസിലാകുന്നത്.

മഞ്ഞനാടി ഉസ്താദ് എന്നറിയപ്പെട്ടിരുന്ന പ്രമുഖ ആത്മീയ നേതാവ് സി പി കുഞ്ഞഹമ്മദ് മുസ്ലിയാരുടെ മരുമകനാണ് (പുതിയാപ്ല) അബ്ബാസ് മുസ്ലിയാര്‍. ദീര്‍ഘകാലം മഞ്ഞനാടിയില്‍ സേവനമനുഷ്ഠിച്ച സി പി കുഞ്ഞഹമ്മദ് മുസ്ലിയാരുടെ വിരമിക്കലിന് ശേഷം പുതിയാപ്ലയായ അബ്ബാസ് മുസ്ലിയാരെ നിയമിക്കുകയായിരുന്നു. 23 വര്‍ഷം മഞ്ഞനാടിയില്‍ മുദരിസായി സേവനമനുഷ്ഠിച്ച അബ്ബാസ് മുസ്ലിയാര്‍ ഇപ്പോള്‍ മഞ്ഞനാടി ഉസ്താദെന്ന പേരിലാണ് അറിയപ്പെടുന്നത്. പിന്നീട് മഞ്ഞനാടിയില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് വിത്ത് പാകി. മഞ്ഞനാടി അല്‍ മദീന ഇസ്ലാമിക് കോംപ്ലക്‌സിന്റെ ശില്‍പിയും സമസ്ത കേന്ദ്ര മുശാവറ അംഗം കൂടിയാണ് മഞ്ഞനാടി പി എം അബ്ബാസ് മുസ്ലിയാര്‍.

1947 ജനുവരി ഒന്നിനാണ് അബ്ബാസ് മുസ്ലിയാര്‍ ജനിക്കുന്നത്. കര്‍ണാടകയിലെ കുടക് ജില്ലയിലെ മടിക്കേരിക്കടുത്ത ആക്കത്തൂരാണ് ജന്മനാട്. പുതിയപുരയില്‍ മുഹമ്മദ് കുഞ്ഞിയാണ് പിതാവ്. ബീഫാത്വിമയാണ് മാതാവ്.

പ്രവാചക സ്‌നേഹിയായിരുന്ന പിതാവ് ദീനീ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത വ്യക്തിത്വമായിരുന്നു. ദീന്‍ പഠിക്കുന്നവരെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ച പിതാവ് തന്റെ മകനെയും മതവിദ്യ പഠിക്കാനയച്ചു. കൊണ്ടങ്കേരി, തിരുവട്ടൂര്‍, ഉള്ളാള്‍ എന്നിവിടങ്ങളില്‍ പഠിച്ചതിനു ശേഷം ദയൂബന്തില്‍ നിന്നും അല്‍ ഖാസിമി ബിരുദം നേടി പുറത്തിറങ്ങി.

താജുല്‍ ഉലമാ സയ്യിദ് അബ്ദുര്‍ റഹ് മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങള്‍, സി പി മുഹമ്മദ് കുട്ടി മുസ്ലിയാര്‍ തിരുവട്ടൂര്‍, കണ്ണിയത്ത് അബ്ദുല്ല കുട്ടി മുസ്ലിയാര്‍ എന്നീ ഉസ്താദുമാരുടെ കീഴിലായിരുന്നു പഠനം. ദേലംപാടി, ഉജിറെ, മഞ്ഞനാടി എന്നീ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ച ഉസ്താദ് ഇപ്പോള്‍ മഞ്ഞനാടി അല്‍ മദീന സ്ഥാപനത്തിന്റെ ശില്‍പിയും മുദരിസുമായി പ്രവര്‍ത്തന ഗോഥയിലുണ്ട്. കാഞ്ഞങ്ങാടിനടുത്ത പഴയ കടപ്പുറത്താണ് സ്ഥിര താമസം.

റമദാനിന്റെ ആഗമനം വലിയ ആദരവോടെയാണ് കണ്ടിരുന്നത്. റമദാനിനെ സ്വീകരിക്കാന്‍ ശഅ്ബാന്‍ പകുതിയില്‍ ഒരുങ്ങും. ബറാഅത്ത് കഴിഞ്ഞാല്‍ റമദാന്‍ ആഗതമാവുന്നതിന്റെ സന്തോഷത്തിലാണ്. വീടും പരിസരവും വസ്ത്രങ്ങളും പായയും പലകയുമെല്ലാം കഴുകി വൃത്തിയാക്കും. വീടിന്റെകവും പുറവും ചേടിമണ്ണ് കലക്കിതേച്ചാണ് വൃത്തിയാക്കുന്നത്. നാട്ടിന്‍ പുറങ്ങളില്‍ ചേടിമണ്ണിനായി കറങ്ങും. റമദാന്‍ പോലെയുള്ള വിശേഷ ദിനങ്ങളില്‍ ചേടിമണ്ണ് കൊണ്ട് വൃത്തിയാക്കല്‍ നാട്ടില്‍ പതിവാണ്. പലക കഴുകാന്‍ പുഴയിലോ തോട്ടിലോ പോകും. കൂട്ടുകാര്‍ക്കൊപ്പമുള്ള ഈ പോക്ക് കുട്ടിക്കാലത്തെ ആനന്ദമായിരുന്നു. പള്ളികള്‍ പെയിന്റടിച്ച് മിനുക്കും. റമദാനിന്റെ പ്രതീതി മനസില്‍ സന്തോഷം ചൊരിയും.

റമദാന്‍ പിറവിയറിയാന്‍ ഏറെ കഷ്ടമായിരുന്നു. ചിലപ്പോള്‍ പിറ്റേ ദിവസമാണ് അറിയുക. മുതിര്‍ന്നവര്‍ ഇംസാക് ചെയ്യും. ചെറിയവര്‍ നോമ്പ് പിടിക്കില്ല. ആദ്യ നോമ്പ് പലപ്പോഴും അറിയാതെ പോകുന്നത് പതിവാണ്.

കോഴിക്കോട് ഖാസിയാര്‍ തന്നെയാണ് കുടകിലെ ഖാസി. കോഴിക്കോട് നിന്നും ടെലിഗ്രാം വഴിയാണ് വിവരം അറിഞ്ഞിരുന്നത്. കോഴിക്കോടില്‍ നിന്ന് കണ്ണൂരിലേക്കും അവിടെന്ന് ബീരാജ്‌പേട്ടയിലേക്കും വിവരം എത്തും. ബീരാജ്‌പേട്ടയില്‍ നിന്നാണ് കുടകിലെ എല്ലാ മഹല്ലിലേക്കും വിവരം എത്തുക.

നോമ്പ് തുറക്കാവശ്യമായ സാധനങ്ങള്‍ പരിമിതമാണ്. പട്ടിണിയായിരുന്നു ആ കാലം. ഒരു കാരക്കകൊണ്ട് അഞ്ചാറ് കീറുണ്ടാകിയാണ് എല്ലാവരും കഴിക്കാറ്. പച്ചവെള്ളമാണ് കുടിക്കാന്‍ കിട്ടുക. നോമ്പ് തുറ കഴിഞ്ഞ് കഴിക്കാനായി പത്തിരിയും കോഴിക്കറിയും ഉണ്ടാകും. തറാവീഹിന് പോക്ക് രസമാണ്. പകല്‍ സമയങ്ങളില്‍ ഉസ്താദുമാരുടെ വയളുണ്ടാകും. ളുഹ്‌റിനും അസറിനും തറാവീഹിന് ശേഷമാണ് പ്രധാനമായും വയള് നടക്കാറ്. വയള് കേള്‍ക്കാനായി ആളുകള്‍ ഇരിക്കുകയും അതില്‍ നിന്നും പാഠ മുള്‍കൊണ്ട് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുമായിരുന്നു.

അത്താഴത്തിന് നക്ഷത്രം നോക്കിയാണ് സമയം അറിയുന്നത്. നിലാകൊറ്റ് നോക്കിയാണ് സമയം മനസിലാക്കുന്നത്. ടൗണുകളില്‍ അത്താഴ നേരത്ത് വിളിച്ചുണര്‍ത്താന്‍ പാട്ടും പാടി വരുന്ന സംഘമുണ്ടായിരുന്നു. എല്ലാദിവസവും പാട്ടും പാടി അവര്‍ വീടാന്തരം കയറിയിറങ്ങും.

റമദാന്‍ 17ന് പള്ളിയില്‍ ഗംഭീരമായി ബദര്‍ മൗലിദ് നടന്നിരുന്നു. ഓരോ വീടുകളില്‍ നിന്നും 17 പത്തിരിയും ഒരു കോഴിയും പള്ളിയില്‍ കൊണ്ട് പോകണം. ജീവനുള്ള കോഴിയാണ് കൊണ്ട് പോകേണ്ടത്. പള്ളിയില്‍ മൊല്ലാക്ക അതിനെ അറുത്ത് തരും. തൊലി വലിച്ച് ക്ലീനാക്കി കൊടുക്കേണ്ടത് കൊണ്ടുപോയ വീട്ടുകാരാണ്. മൗലിദ് കഴിഞ്ഞാല്‍ ചീരണിയുമായി വീട്ടില്‍ പോകാം.

തറാവീഹ് കഴിഞ്ഞാല്‍ പള്ളിയില്‍ വിത്രിയാ ബൈത്ത് പാടും. എല്ലാരും ഒന്നിച്ച് പാടുന്ന വിത്രിയ മനസില്‍ പ്രവാചക പ്രേമത്തിന്റെ പേമാരി പെയ്യിക്കും. വീട്ടിലാണെങ്കില്‍ ഖുര്‍ആനോത്ത് നിര്‍ബന്ധമാണ്. നോമ്പിന്റെ കാര്യത്തില്‍ ഉപ്പ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. നോമ്പ് പിടിക്കാത്തവരെ വീട്ടില്‍ നിന്ന് പുറത്താക്കും. അത്രയും കണിശമായിരുന്നു ദീനീ കാര്യത്തില്‍ വാപ്പയുടെ നിലപാട്.

-സമ്പാദകന്‍: എന്‍ കെ എം മഹ്‌ളരി ബെളിഞ്ച
ചേടി മണ്ണിലൊരു വീട് വൃത്തി

Related Articles:


ഓസ്‌ട്രേലിയയിലെ റമദാന്‍ മുന്നൊരുക്കം

വാല് പോലെ അഹ് മദ് മോന്‍

റമദാന്‍ വയളിലൂടെ പട്ടിക്കാട്ടേക്ക്

പത്ത് ഖത്തം പാരായണം തീര്‍ത്തിരുന്ന കോളജ് വിദ്യാര്‍ത്ഥി

മുറ്റത്തെ പായക്ക് മണമുണ്ട്

ആകാശവാണിയിലെ ബ്രഡ്

സി കെ പിയുടെ അത്തര്‍

പൊന്നാനിയിലെ കുഞ്ഞന്‍ നോമ്പ് തുറ

ഏയ്, നാളെ നോമ്പ് അബെ

മണ്‍കലത്തിലൊരു ജുസ്അ് പുള്ളി

കോട്ടുമല ഉസ്താദിനൊപ്പം ഒരു നോമ്പ് തുറ

പീര്‍ സാഹിബ് വന്ന പെരുന്നാള്‍

എന്‍ കെ ബാലകൃഷ്ണന്‍ എസ് ഐയുടെ നോമ്പ് കാലം

കടത്തിണ്ണയില്‍ ഒരു നോമ്പ് തുറ

പാടത്താളിയിലെ നീര്

കിട്ടിയത് ഉണ്ണി മാങ്ങ, വീണത് വിഷപ്പാമ്പ്

കസബിലെ നോമ്പ് തുറ

മദ്രാസിലെ മസാലക്കഞ്ഞിയും, കട്‌ലറ്റും

പത്തിരിയെന്ന വി ഐ പി ഫുഡ്

ബോധം നഷ്ടപ്പെട്ട നോമ്പ്

ദാ, മോനെ ഇപ്പൊ ബാങ്കൊടുക്കും

മടവൂരിനൊപ്പം ഒരു നോമ്പ് തുറ

മാസം കണ്ടൂ...മാസം കണ്ടൂ

കുമ്പോല്‍ തറവാട്ടിലെ നോമ്പ് കാലം

അറ്റിങ്ങളെ പോറ്റിയങ്കല്ലേ സുബര്‍ഗൊം

Keywords : Article, Ramadan, PM Abbas Musliyar Manjanady, NKM Belinja. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia