city-gold-ad-for-blogger
Aster MIMS 10/10/2023

ഓസ്‌ട്രേലിയയിലെ റമദാന്‍ മുന്നൊരുക്കം

നോമ്പ് അനുഭവം: സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി

(www.kasargodvartha.com 30.06.2016) കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കാര്യദര്‍ശി, മഞ്ചേശ്വരം മള്ഹറിന്റെയും മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെയും ചെയര്‍മാനുമാണ് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി കടലുണ്ടി. ബഹുഭാഷ പണ്ഡിതനും ആത്മീയ നായകനുമായ സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരിയുടെ വിദ്യാഭ്യാസ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ വിശ്വപ്രസിദ്ധവും സര്‍വരാല്‍ അംഗീകൃതവുമാണ്. മള്ഹര്‍ പ്രാര്‍ത്ഥനാ സമ്മേളനം കഴിഞ്ഞ് ബംഗളൂരുവിലേക്കുള്ള യാത്രക്കിറങ്ങുന്നതിനിടയില്‍ റമദാന്‍ ഓര്‍മകള്‍ പങ്കുവെക്കാന്‍ തങ്ങള്‍ സമയം ചിലവഴിച്ചു.

മഅ്ദിനിന്റെ നോളജ് ഹന്റിന്റെ ഭാഗമായാണ് ഒരു റജബില്‍ തങ്ങള്‍ ഓസ്‌ട്രേലിയയിലെത്തിയത്. പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു അവിടത്തെ മതകീയ സംസ്‌കാരം. പള്ളിയില്‍ കയറിയപ്പോള്‍ കണ്ട കാഴ്ച തങ്ങളെ അത്ഭുതപ്പെടുത്തി. ചന്ദ്രപ്പിറവിയെ കുറിച്ചുള്ള ചര്‍ച്ച നടക്കുന്നുണ്ടെന്നറിയിച്ച് പള്ളികളില്‍ നോട്ടീസ് പതിച്ചിരിക്കുകയാണ്. റമദാനിന്റെ മുന്നൊരുക്കമായി റജബ് മാസത്തില്‍ തന്നെ ഒരുങ്ങുന്നതിനുള്ള ചര്‍ച്ചാവേദിയാണത്.

ചന്ദ്രക്കല സ്ഥിരീകരണവും കര്‍മശാസ്ത്ര വിഷയങ്ങളുമാണ് ചര്‍ച്ചയുടെ ഉള്ളടക്കം. മറ്റൊരു തവണ സിംഗപ്പൂരിലും പള്ളികളില്‍ ഫെസ്റ്റ് ഓഫ് റജബ് എന്ന പേരിലുള്ള ആഘോഷത്തിന്റെ നോട്ടീസും വായിക്കാനിടയായി. ചുരുക്കത്തില്‍ നമ്മുടെ നാടുകളില്‍ ഉണ്ടായിരുന്ന റമദാന്‍ മുന്നൊരുക്കങ്ങളേക്കാള്‍ വിപുലമായി പാശ്ചാത്യന്‍ രാജ്യങ്ങളില്‍ റമദാന്‍ മുന്നൊരുക്ക പരിപാടികള്‍ റജബില്‍ തന്നെ നടന്നു വരികയാണ്. റജബിന്റെ പിറവി റമദാനിന്റെ വിളംബരമായാണ് കാണുന്നത്. റമദാനിനോട് മുന്നോടിയായി സാമൂഹ്യ കുടുംബ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് നാം ചെയ്തിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബോധവാന്മാരാക്കുകയാണ് ഇത്തരം പരിപാടികളിലൂടെ നടക്കുന്നത്.

കലാകാരന്റെ ചിത്രത്തിന് ആകര്‍ഷണീയത കിട്ടണമെങ്കില്‍ ചിത്രം വരയ്ക്കുന്നതിന് മുമ്പ് പ്രതലം ശരിപ്പെടുത്തേണ്ടതുണ്ട്. പ്രതലം നന്നാക്കാനാണ് കലാകാരന്മാര്‍ക്ക് ഏറെ സമയം പിടിക്കുക. അത് പോലെയാണ് റമദാനിന് മുമ്പുള്ള റജബും ശഅബാനും.

എല്ലാ മാസവും പിറവി കാണാന്‍ പോകുന്ന ശൈലി പിതാവിനുണ്ട്. പള്ളിയില്‍ പോകുന്നതിന് മുമ്പ് പിതാവ് (സയ്യിദ് അഹ് മദുല്‍ ബുഖാരി) ഞങ്ങള്‍ രണ്ടു പേരേയും (ഖലീല്‍ തങ്ങളെയും പൊസോട്ട് തങ്ങളെയും) കൂട്ടിക്കൊണ്ട് കടപ്പുറം പോയി പിറവി കാണാനിരിക്കും. എല്ലാ മാസവും പിറവി കാണാന്‍ പോകല്‍ പതിവാണ്. റമദാനിന്റെ ചന്ദ്രക്കലയുടെ ഉദയത്തിന് മുമ്പ് തന്നെ വീട്ടില്‍ വരുന്നവരോടെല്ലാം തമ്മില്‍ പൊരുത്തപ്പെടീക്കും. ബാധ്യതകളെല്ലാം കൊടുത്തുവീട്ടും. സംശുദ്ധ ഹൃദയത്തോടെയാണ് റമദാനിനെ വരവേല്‍ക്കുക.

റമദാനായാല്‍ ആദ്യ ദിവസം തന്നെ 10 മണിക്ക് മുമ്പായി കരുവന്‍തിരുത്തിയിലെ വലിയ ജുമുഅത്ത് പള്ളിയിലെത്തും. എല്ലാ റമദാനിലും കരുവന്‍തിരുത്തി പള്ളിയില്‍ പിതാവ് ഇമാമായി നില്‍ക്കും. ഞാനും ഇക്കാകയും വാപ്പാന്റെ കൂടെ പോകല്‍ നിര്‍ബന്ധമാണ്. ഒരിക്കല്‍ ഇക്കാക (പൊസോട്ട് തങ്ങള്‍) വാപ്പാനോട് പറഞ്ഞു. റമദാനില്‍ മാത്രമല്ലേ ഞങ്ങള്‍ക്ക് വീട്ടില്‍ കൂടാന്‍ അവസരമുള്ളത്. അതും കൂടി അവിടെ വന്നാല്‍ പിന്നെപ്പോഴാണ് വീട്ടിലിരിക്കാന്‍ കഴിയുക. ഇതുകേട്ടപ്പോള്‍ ഉപ്പ പറഞ്ഞു. മോനെ, എന്റെ ഉപ്പയുടെയും ഉമ്മയുടെയും ഖബറുള്ളത് അവിടെയാണ്. എല്ലാ ദിവസവും അവരുടെ ഖബര്‍ സിയാറത്ത് ചെയ്യണമെങ്കില്‍ അവിടെ കൂടണം. എന്റെ കാലശേഷം നിങ്ങളും ഇതു പോലെയാകാനാണ് നിങ്ങളെയും ഒപ്പം കൂട്ടുന്നത്.

രാവിലെ 10 മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെ പള്ളിയില്‍ ഇരുന്ന് ഖുര്‍ആനോതണം. അതു കഴിഞ്ഞ് മഗ്രിബ് ബാങ്ക് വരെ ഖബറിന്‍ പുറത്ത് പോയി ഖുര്‍ആനോതി ദുആ ചെയ്യും. കരുവന്‍ തിരുത്തി വലിയ ജുമുഅത്ത് പള്ളിയിലായിരുന്നു പിതാവിന്റെ സേവനം. ആ കാലത്ത് റമദാനായാല്‍ തറാവീഹിന് ശേഷം പ്രസംഗിക്കാന്‍ പറയും. ചിലപ്പോള്‍ സലാം പറഞ്ഞ് നിന്ന് വിറയ്ക്കാന്‍ തുടങ്ങും. കൂടുതലൊന്നും പറയാതെ സലാം പറഞ്ഞ് പിരിയും. ഇങ്ങെനെ വയള് പറയിപ്പിക്കുമ്പോള്‍ ചിലമ്പോള്‍ കിട്ടാത്ത വിഷമത്തില്‍ മനസില്‍ ദു:ഖം അനുഭവിക്കും. ഇതെല്ലാം കാണുകയായിരുന്ന ഒരു ഉസ്താദ് ഞങ്ങളോട് പറയും, നിങ്ങള്‍ സങ്കടപ്പെടേണ്ടതില്ല, ഭാവിയില്‍ പ്രസംഗിക്കാനറിഞ്ഞാല്‍ നിങ്ങള്‍ക്ക് പലവിഷയവും ജനങ്ങളെ ബോധിപ്പിക്കണമെങ്കില്‍ പ്രസംഗത്തില്‍ കഴിവ് നേടേണ്ടി വരും. ഈ പരിശീലനത്തിന്റെ പേരിലായിരിക്കും വാപ്പയെ നിങ്ങള്‍ കൂടുതലായി ഓര്‍ക്കുന്നത്. അദ്ദേഹം പറഞ്ഞ വാക്കുകള്‍ പിന്നീട് ജീവിതത്തില്‍ അനുഭവിച്ചു മനസിലാക്കിയെന്നാണ് ഖലീല്‍ തങ്ങള്‍ പങ്കുവെച്ചത്.

തറാവീഹ് കഴിഞ്ഞാല്‍ വീട്ടില്‍ വന്ന് റേഡിയോ ഓണ്‍ ചെയ്ത് ഹറമില്‍ നടക്കുന്ന നിസ്‌കാരത്തിലെ ഖിറാഅത്ത് സാകൂതം കേള്‍ക്കും. സുബ്ഹ് വരെ ഇത് കേട്ടിരിക്കലാണ് പതിവ്. അതനുസരിച്ച് വാപ്പ ഓതുകയും ഞങ്ങളോട് ഓതാന്‍ പറയുകയും ചെയ്യും.

നോമ്പ് തുറ വലിയ പ്രയാസമാണ്. ദാരിദ്രത്തിന്റെയും പട്ടിണിയുടെയും കാലമായിരുന്നു അന്ന്. നോമ്പ് തുറക്ക് കിട്ടിയിരുന്ന കാരക്ക പത്ത്പതിനാറ് കഷ്ണങ്ങളാക്കിയാണ് വീതിക്കാറ്. പത്തിരിയും കഷ്ണങ്ങളാക്കിയാണ് കൊടുക്കാറ്. കുടിക്കാനായി ഒരു കൂജയില്‍ വെള്ളവും കിട്ടും.

തങ്ങളുടെ വീട്ടിലാണെങ്കില്‍ പത്തിരിയും പോത്തിറച്ചിയും കിട്ടിയിരുന്നെങ്കിലും ചെറിയൊരു കഷ്ണം മാത്രമായിരുന്നു. ഗോതമ്പ് പത്തിരിയും അരിപത്തിരിയുമാണ് കിട്ടിയിരുന്നത്. സുഭിക്ഷമായ ഭക്ഷണം കിട്ടിയിരുന്ന വീടുകളിലൊന്നായിരുന്നു തങ്ങളുടെ വീട്. തറാവീഹ് കഴിഞ്ഞ് ചീരാകഞ്ഞിയും മീന്‍ മുളകിട്ടതുമാണ് ഉണ്ടായിരുന്നത്. വിഷപ്പടക്കാന്‍ ചീരാകഞ്ഞിയെ കാത്തിരിക്കും. അത്താഴ സമയത്ത് വലിയ സന്തോഷമുള്ള സാഹചര്യമാണ്. വീട് കടപ്പുറത്തിനോട് ചേര്‍ന്നു നില്‍ക്കുന്നതായതിനാല്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോയവര്‍ പണിയും കഴിഞ്ഞ് മീനുമായി തിരിച്ച് വരുമ്പോഴാണ് പള്ളിയില്‍ നിന്നും അത്താഴത്തിന് വേണ്ടി ഞങ്ങള്‍ വീട്ടില്‍ വരികയായിരിക്കും.

ജീവനുള്ള പെടക്കുന്ന മീന്‍ വാങ്ങി വീട്ടിലെത്തി അത്താഴത്തിന് കൂട്ടാനാക്കും. പാത്രത്തില്‍ മീന്‍ പെടക്കുന്നത് നോക്കി രസിച്ചിരിക്കലാണ് എന്റെയും ഇക്കാക്കയുടെയും പണി. ചൂടുള്ള കഞ്ഞിയും മീന്‍ പൊരിച്ചതുമാണ് അത്താഴത്തിന് കഴിച്ചിരുന്നത്. വീട്ടുകാരാണെങ്കില്‍ നോമ്പ് തുറയും മഗ്രിബ് നിസ്‌കാരവും കഴിഞ്ഞ് ഉറങ്ങിയാല്‍ 10 മണിക്ക് എണീറ്റ് ഇശാഉം തറാവീഹും നിസ്‌കരിച്ച് അത്താഴത്തിനുള്ളത് പാകം ചെയ്യാന്‍ തുടങ്ങും. രാത്രിയില്‍ വീട്ടുകാര്‍ ഉണര്‍വിലായിരിക്കുമെന്ന് ചുരുക്കം. പിതാവിനൊപ്പമുള്ള നോമ്പ് കാലം അവര്‍ണനീയ ഓര്‍മകളാണ് ഖലീല്‍ തങ്ങള്‍ക്ക് സമ്മാനിച്ചത്.

മലേഷ്യയില്‍ നടന്ന ഒരു പ്രോഗ്രാമിനു വേണ്ടി പോയപ്പോഴുണ്ടായ നോമ്പ് തുറയുടെ കാഴ്ച തങ്ങളെ അത്ഭുതപ്പെടുത്തി. പതിനായിരം പേര്‍ക്ക് നിസ്‌കരിക്കാന്‍ പറ്റുന്ന വലിയൊരു പള്ളിയില്‍ ദിവസവും വി ഐ പി സല്‍ക്കാരത്തിലുള്ള നോമ്പ് തുറയാണ്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിശ്വാസികള്‍ സന്തോഷത്തോടെ നോമ്പ് തുറക്കുന്നു. പള്ളി നിര്‍മിച്ചതും നോമ്പ് തുറ സംഘടിപ്പിക്കുന്നതുമെല്ലാം ഒരു വ്യക്തിയാണെറിഞ്ഞപ്പോഴാണ് തങ്ങള്‍ക്ക് അത്ഭുതമായത്. ഭക്ഷണത്തിനോട് അദ്ദേഹം കാണിക്കുന്ന സൂക്ഷ്മതയും ആദരവുമാണ് ഈ സൗഭാഗ്യത്തിന് നാഥന്‍ തുണയേകിയതെന്നാണ് കൂടെയുണ്ടായിരുന്ന ശാഹുല്‍ ഹമീദ് ഖലീല്‍ തങ്ങളോട് പറഞ്ഞത്.

-സമ്പാദകന്‍: എന്‍ കെ എം മഹ്‌ളരി ബെളിഞ്ച

ഓസ്‌ട്രേലിയയിലെ റമദാന്‍ മുന്നൊരുക്കം

Related Articles:
പത്തിരിയെന്ന വി ഐ പി ഫുഡ്


പൊന്നാനിയിലെ കുഞ്ഞന്‍ നോമ്പ് തുറ

ഏയ്, നാളെ നോമ്പ് അബെ

മണ്‍കലത്തിലൊരു ജുസ്അ് പുള്ളി

കോട്ടുമല ഉസ്താദിനൊപ്പം ഒരു നോമ്പ് തുറ

പീര്‍ സാഹിബ് വന്ന പെരുന്നാള്‍

എന്‍ കെ ബാലകൃഷ്ണന്‍ എസ് ഐയുടെ നോമ്പ് കാലം

കടത്തിണ്ണയില്‍ ഒരു നോമ്പ് തുറ

പാടത്താളിയിലെ നീര്

കിട്ടിയത് ഉണ്ണി മാങ്ങ, വീണത് വിഷപ്പാമ്പ്

കസബിലെ നോമ്പ് തുറ

മദ്രാസിലെ മസാലക്കഞ്ഞിയും, കട്‌ലറ്റും

പത്തിരിയെന്ന വി ഐ പി ഫുഡ്

ബോധം നഷ്ടപ്പെട്ട നോമ്പ്

ദാ, മോനെ ഇപ്പൊ ബാങ്കൊടുക്കും



Keywords : Ramadan, Article, Sayyid Ibrahim Khaleelul Bhukari, NKM Belinja, Ramadan experience: Sayyid Ibrahim Khaleelul Bukhari.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL