city-gold-ad-for-blogger
Aster MIMS 10/10/2023

ദാ, മോനെ ഇപ്പൊ ബാങ്കൊടുക്കും


നോമ്പ് അനുഭവം: അഹ് മദ് മുസ്ലിയാര്‍ ചെര്‍ക്കള

(www.kasargodvartha.com 25/06/2016) അന്നത്തെ ഒരു നോമ്പിന്റെ ദൈര്‍ഘ്യമറിയണമെങ്കില്‍ ഇപ്പോഴത്തെ മൂന്ന് നോമ്പ് പിടിക്കണം. കാലത്തിന്റെ പുരോഗമനത്തിനനുസരിച്ച് സമയത്തില്‍ വേഗത കൂടിയത് പോലെ അനുഭവപ്പെടുന്നു. അത്താഴം കഴിച്ച് അസര്‍ ബാങ്ക് കൊടുത്താല്‍ അല്‍പം ആശ്വാസമാകും. മഗ്രിബിന്റെ സമയം എത്താതിരിക്കുമ്പോള്‍ ഉമ്മയോട് കലഹിക്കും. 'എനിക്ക് ആവൂല, ഞാനിപ്പൊ തണ്ണി കുടിക്കും'. ഇങ്ങെനെയെല്ലാം പറഞ്ഞ് ഉമ്മയോട് പിറുപിറുക്കുമ്പോള്‍ ഉമ്മ പറയും 'മോനെ, ദാ ഇപ്പൊ ബാങ്കൊടുക്കും. ആബ തണ്ണി കുടിച്ചിര്‍ണ്ട'., അസുലഭമായി മാത്രം വെള്ളം കിട്ടിയിരുന്നതിനാല്‍ വീട്ടില്‍ വെള്ളം സൂക്ഷിച്ചിരുന്ന പാത്രത്തിലേക്ക് ഉമ്മയുടെ ശ്രദ്ധ എപ്പോഴും ഉണ്ടാകും.

അത്രയും തീക്ഷണമായ അനുഭവങ്ങളാണ് പ്രമുഖ പണ്ഡിതനും ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയുടെ ഉപാധ്യക്ഷനും ജില്ലാ മുശാവറ അംഗങ്ങളില്‍ ഒരാളുമായ ചെര്‍ക്കള അഹ് മദ് മുസ്ലിയാര്‍ പങ്കുവെച്ചത്. ഹമീദലി മാവിനക്കട്ടയോടൊപ്പമാണ് അഹ് മദ് മുസ്ലിയാരുടെ ചെര്‍ക്കളയിലെ വീട്ടിലെത്തിയത്. റമദാനിന്റെ ഔറാദിലായിരുന്നു ഉസ്താദ്. എളിമയുടെ യശസാര്‍ന്ന മുഖ പൊലിമ കണ്ടപ്പോള്‍ മനസ്സിന് ആനന്ദമായി.

1942ലാണ് അഹ് മദ് മുസ്ലിയാരുടെ ജനനം. ബനത്തില്‍ അബ്ദുല്‍ഖാദിര്‍ ഹാജിയാണ് പിതാവ്. ഖദീജയാണ് മാതാവ്. ഉസ്താദുല്‍ അസ്താദീദ് എം അലിക്കുഞ്ഞി മുസ്ലിയാര്‍, സയ്യിദ് യു കെ ആറ്റക്കോയ തങ്ങള്‍, ചാലിയം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, നാദാപുരം കലന്തര്‍ മുസ്ലിയാര്‍ എന്നിവരാണ് പ്രധാന ഉസ്താദുമാര്‍. കുമ്പോലില്‍ അലിക്കുഞ്ഞി ഉസ്താദ് മുദരിസായിരുന്നപ്പോള്‍ അവിടത്തെ ഖത്തീബായിരുന്നു അഹ് മദ് മുസ്ലിയാര്‍.

ശഅ്ബാന്‍ 15ന്റെ ബറാഅത്ത് കഴിഞ്ഞാല്‍ നോമ്പിനെ പ്രതീക്ഷിച്ചിരിക്കും. ബറാഅത്ത് രാവ് കഴിഞ്ഞാല്‍ പിന്നെ മനസില്‍ റമദാന്‍ ചിന്തയാണ്. അതിനുള്ള തയ്യാറെടുപ്പാണ് വീട്ടുകാരും നാട്ടുകാരുമെല്ലാം നടത്താറ്. പള്ളിയും പരിസരവും വൃത്തിയായി സൂക്ഷിക്കും. ശഅ്ബാന്‍ 29ന് റമദാന്‍ ആഗതമാവുന്നതിന്റെ പ്രതീക്ഷയിലായിരിക്കും. പടിഞ്ഞാറില്‍ നിന്നാണ് റമദാന്‍ പിറവിയുടെ വാര്‍ത്തയെത്തുക. തളങ്കര മാലിക്ദീനാര്‍ പള്ളിയാണ് ഖാസീ കേന്ദ്രം. രാത്രി 12 മണിവരെ പിറവിവാര്‍ത്ത പ്രതീക്ഷിച്ച് എല്ലാ വരും കാത്ത് നില്‍ക്കും. ശേഷം അധിക പേരും ഉറങ്ങും. കുട്ടിക്കാലത്ത് രാവിലെ 10 മണിക്കെല്ലാം റമദാനായ വിവരം അറിഞ്ഞ സംഭവങ്ങളുണ്ട്. വൈകി അറിഞ്ഞ നാളുകളില്‍ കുട്ടികള്‍ നോമ്പെടുക്കല്‍ കുറവാണ്. ഇടവിട്ട് നോമ്പെടുക്കുന്ന ശൈലിയാണ് അന്ന് കുട്ടികള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. മത്സര ബുദ്ധിയോടെയാണ് ചെറുപ്പക്കാര്‍ നോമ്പെടുത്തിരുന്നത്. നിനക്ക് നോമ്പെത്രയായി എന്നൊരു ചോദ്യം എല്ലാരിലും ഉണ്ടാകും. മറ്റുള്ളവനേക്കാള്‍ കൂടുതല്‍ നോമ്പ് എനിക്ക് പിടിക്കണമെന്നായിരിക്കും എല്ലാവരുടെയും ചിന്ത.

ചെര്‍ക്കള ജുമുഅത്ത് പള്ളിയില്‍ നിന്നും ബാങ്ക് കേള്‍ക്കും. ടൗണ്‍ പള്ളിയില്‍ ബാങ്കുണ്ടായിരുന്നില്ല. നോമ്പു തുറക്ക് ആദ്യകാലത്ത് പള്ളിയില്‍ പോയിരുന്നില്ല. വീട്ടിലായിരുന്നു നോമ്പു തുറ. പച്ചവെള്ളം മാത്രം. കാരക്ക കാണാന്‍ കുറേ കാലം കഴിഞ്ഞു. ചിലപ്പോള്‍ പഞ്ചസാര വെള്ളം ഉണ്ടാക്കും. നോമ്പ് തുറ കഴിഞ്ഞാല്‍ വീട്ടില്‍ തന്നെയാണ് നിസ്‌കാരം. ഒരു കിണ്ടി വെള്ളത്തില്‍ സ്വന്തമായി വുളൂഅ് ഉണ്ടാക്കണം. പുറത്ത് ഓലപ്പായി വിരിച്ചാണ് നിസ്‌കരിക്കുക. നിസ്‌കാരം കഴിഞ്ഞാല്‍ കഞ്ഞി കുടിക്കും. ചോറില്‍ ചൂടുവെള്ളം ഒഴിച്ച കഞ്ഞിയാണ് ഉണ്ടാകുക. പരിപ്പ് കറിയും കൂട്ടാനുണ്ടാകും. ആ സമയത്ത് തറാവീഹ് നിസ്‌കാരവും വീട്ടില്‍ തന്നെയാണ്. മുത്താഴത്തിന് കല്‍ത്തപ്പവും പത്തിരിയുമെല്ലാം ഉണ്ടാകും. പ്രായം കൂടിയപ്പോള്‍ നിസ്‌കാരവും നോമ്പു തുറയുമെല്ലാം പള്ളിയിലായി. നോമ്പ് തുറക്ക് പള്ളിയില്‍ നിന്ന് കാരക്കകഷ്ണം കിട്ടും. മുതിര്‍ന്ന വയോധികരുടെ അരയില്‍ തൂക്കിയിട്ടിരുന്ന മടക്ക കത്തിയില്‍ കാരക്കയെ മുറിച്ച് നാലഞ്ച് കഷ്ണമാക്കി ആദ്യം മുതിര്‍ന്നവര്‍ക്ക് കൊടുക്കും. അവസാനമാണ് കുട്ടിക്കള്‍ക്ക് കൊടുക്കാറ്. അവര്‍ക്ക് കിട്ടിയതിന്റെ പകുതിയുടെ പകുതിയാണ് കിട്ടാറ്. കാരക്ക അപൂര്‍വമായിരുന്നു.

ചെര്‍ക്കളയിലെ ടൗണ്‍ പള്ളിയിലാണ് തറാവീഹിന് പോയിരുന്നത്. തുര്‍ക്കി തൊപ്പി വെച്ചിരുന്ന നീളം കുറഞ്ഞ മൊല്ലാക്കയായിരുന്നു അന്നത്തെ ഇമാം. തറാവീഹിന് വേണ്ടി നേരത്തെ എത്തിയാലും അദ്ദേഹം വന്നതിനു ശേഷമാണ് നിസ്‌കാരം ആരംഭിക്കാറ്. അദ്ദേഹത്തിനാണെങ്കില്‍ ചെര്‍ക്കളയില്‍ നാടന്‍ ചെരുപ്പിന്റെ കടയുണ്ടായിരുന്നു. മൃഗങ്ങളുടെ (ആട്, മാട് തുടങ്ങിയവ) തൊലിയില്‍ ഉണ്ടാക്കിയിരുന്ന ചെരുപ്പുകളാണ് നാടന്‍ ചെരുപ്പുകള്‍. കട അടച്ച് സാവകാശമാണ് അദ്ദേഹം പള്ളിയില്‍ വന്നിരുന്നത്. തോളില്‍ ഷാളിട്ട് തുര്‍ക്കിതൊപ്പിയും വെച്ചുള്ള അദ്ദേഹത്തിന്റെ വരവ് ഒരു സംഭവം തന്നെയാണ്. ചിലര്‍ ജുമുഅത്ത് പള്ളിയില്‍ പോകും. മൊല്ലാക്കയാണ് തറാവിഹിന് ഇമാം നിന്നിരുന്നത്. ഖത്തീബ് വെള്ളിയാഴ്ച ജുമുഅക്ക് മാത്രമേ വന്നിരുന്നുള്ളൂ. ജുമുഅത്ത് പള്ളിയില്‍ തറാവീഹ് കഴിഞ്ഞാല്‍ നാട്ടുകാരെല്ലാവരും അല്ലഫല്‍ അലിഫ് ബൈത്തിന്റെ വരികള്‍ ഈണത്തില്‍ പാടി ഇരുട്ടത്ത് നടന്നുവരും. നാട് ഇരുട്ടിലാണ്. വീടുകളുടെ അകത്തുണ്ടായിരുന്ന മണ്ണെണ്ണ വിളക്കാണ് വെളിച്ചത്തിന് ഉപയോഗിച്ചിരുന്നത്. ബൈത്തും പാടി ടൗണിലേക്ക് വരും. ബൈത്ത് കേള്‍ക്കാനായി സ്ത്രീകളും കുട്ടികളും പുറത്തിറങ്ങി നില്‍ക്കും. പരസ്പരം ഐക്യത്തോടെ ബൈത്തുപാടി വരുന്ന ആ രംഗം നാടിന് ഉണര്‍വിലാക്കിയിരുന്നു. മടിക്കേല്‍ ഹാജിക്കയും സൂപിച്ചാന്റെ കായിന്‍ച്ചയുമെല്ലാം ബൈത്തുകള്‍ ഉറക്കെ പാടി നാടിന് ആനന്ദം കൊള്ളിക്കും.

അത്താഴത്തിന് ചെണ്ടക്കൊട്ട് കേട്ടാണ് വീട്ടുകാര്‍ എണീക്കാറ്. കാസര്‍കോട് ടൗണില്‍ നിന്ന് രാത്രി അത്താഴ സമയം അറിയിക്കാന്‍ ഒരു സംഘം ആള്‍ക്കാറ് ചെണ്ടമുട്ടി നാടാകെ നടക്കും. അതിന്റെ ശബ്ദം കേട്ടാണ് ചെര്‍ക്കളയിലെ വീട്ടുകാരധികവും അത്താഴത്തിന് എണീക്കാറ്. നാട്ടില്‍ നടക്കുന്ന നോമ്പ് തുറ രസമായിരുന്നു. ചില കൃഷിക്കാരാണ് നോമ്പ് തുറ നടത്തിയിരുന്നത്. എല്ലാ റമദാനിലും ഇത് പ്രതീക്ഷിച്ച് നില്‍ക്കും. സ്വാദിഷ്ഠമായ ഭക്ഷണം യഥേഷ്ഠം തിന്നാന്‍ കിട്ടും. ചീരാ കഞ്ഞിയാണ് പ്രധാനം. പത്തിരിയും ചോറും കഞ്ഞിയുമെല്ലാം വയറ് നിറയെ തിന്നും. നാടന്‍ കോഴിയുടെ കറിയും കൂടെയുണ്ടാകും. മഗ്രിബ് കഴിഞ്ഞാണ് നോമ്പു തുറക്ക് പോയിരുന്നത്. റമദാനായാല്‍ അവരുടെ നോമ്പ് തുറയുടെ ദിവസമറിയാനാണ് നാട്ടുകാര്‍ക്ക് ജിജ്ഞാസ.

പെരുന്നാളിനുള്ള പുത്തനുടുപ്പ് നേരത്തെ വാങ്ങും. പെരുന്നാളിന്റെ പിറവിയറിയാന്‍ പരക്കം പായും. പെരുന്നാളിന്റെ പിറവി തളങ്കരയില്‍ നിന്ന് കാസര്‍കോടുള്ള ബദ്രിയാ ഹോട്ടലിന്റെ അബ്ദുല്‍ഖാദര്‍ ഹാജിക്കാണ് അറിയിച്ചിരുന്നത്. അദ്ദേഹം സ്വന്തം ചിലവില്‍ കാറില്‍ മൈക്ക് കെട്ടി കാസര്‍കോട് മുതല്‍ മുള്ളേരിയ വരേക്കും കുമ്പള ഭാഗത്തേക്കും തക്ബീര്‍ ചൊല്ലി പോകും. അതു കേട്ടാണ് പല നാടുകളിലും പള്ളിയില്‍ പെരുന്നാള്‍ അറിയിച്ചുള്ള തക്ബീര്‍ ചൊല്ലിയിരുന്നത്. ബദ്രിയയുടെ കാറും പ്രതീക്ഷിച്ച് പലരും വഴിയോരങ്ങളില്‍ വന്ന് നില്‍ക്കും.

-സമ്പാദകന്‍: എന്‍ കെ എം മഹ്‌ളരി ബെളിഞ്ച

ദാ, മോനെ ഇപ്പൊ ബാങ്കൊടുക്കും

Related Articles:
പത്തിരിയെന്ന വി ഐ പി ഫുഡ്


റമദാന്‍ വയളിലൂടെ പട്ടിക്കാട്ടേക്ക്

പത്ത് ഖത്തം പാരായണം തീര്‍ത്തിരുന്ന കോളജ് വിദ്യാര്‍ത്ഥി

മുറ്റത്തെ പായക്ക് മണമുണ്ട്

ആകാശവാണിയിലെ ബ്രഡ്

സി കെ പിയുടെ അത്തര്‍
പൊന്നാനിയിലെ കുഞ്ഞന്‍ നോമ്പ് തുറ

ഏയ്, നാളെ നോമ്പ് അബെ

മണ്‍കലത്തിലൊരു ജുസ്അ് പുള്ളി

കോട്ടുമല ഉസ്താദിനൊപ്പം ഒരു നോമ്പ് തുറ

പീര്‍ സാഹിബ് വന്ന പെരുന്നാള്‍

എന്‍ കെ ബാലകൃഷ്ണന്‍ എസ് ഐയുടെ നോമ്പ് കാലം

കടത്തിണ്ണയില്‍ ഒരു നോമ്പ് തുറ

പാടത്താളിയിലെ നീര്

കിട്ടിയത് ഉണ്ണി മാങ്ങ, വീണത് വിഷപ്പാമ്പ്

കസബിലെ നോമ്പ് തുറ

മദ്രാസിലെ മസാലക്കഞ്ഞിയും, കട്‌ലറ്റും

പത്തിരിയെന്ന വി ഐ പി ഫുഡ്

ബോധം നഷ്ടപ്പെട്ട നോമ്പ്

Keywords : Ramadan, Article, Cherkala, Ahmed Musliyar Cherkala, NKM Belinja, Ramadan experience Ahmed Musliyar Cherkala. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL