city-gold-ad-for-blogger

Supervisor | ജോസഫ് പെരേര എന്ന ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍

പ്രവാസം, അനുഭവം, ഓര്‍മ (ഭാഗം - 14)

-കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com) കുവൈറ്റിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ കെസിസി (കുവൈറ്റ് കാറ്റിംഗ് കമ്പനി) യ്ക്ക് റെസ്റ്റോറന്റ്, കഫ്റ്റീരിയ, സൂപ്പര്‍ മാര്‍ക്കറ്റ് ഇങ്ങനെ അമ്പതോളം ബ്രാഞ്ചുകള്‍ കുവൈറ്റില്‍ പല ഇടങ്ങളിലായുണ്ടായിരുന്നു. ഇവിടങ്ങളിലെ മെഷീനറികള്‍ക്കും മറ്റു സാമഗ്രികള്‍ക്കും, ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ക്കും വല്ല കേടുപാടുകളും സംഭവിച്ചാല്‍ അവ നന്നാക്കുന്നതിന് വേണ്ടി ഇലക്ട്രിക്കല്‍ സെക്ഷന്‍ തന്നെയുണ്ടായിരുന്നു. അതിന് ഒരു മാനേജറും സൂപ്പര്‍വൈസര്‍മാരും കുറേ ജീവനക്കാരുമുണ്ടായിരുന്നു. അവരില്‍ ഏറെ പ്രമുഖനായിരുന്നു ഏരിയ സൂപ്പര്‍വൈസര്‍ ജോസഫ് പെരേര എന്ന ബോംബെയില്‍ താമസിക്കുന്ന ഗോവക്കാരന്‍.
               
Supervisor | ജോസഫ് പെരേര എന്ന ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍

ഇത്തരം ജോലി ചെയ്യുന്നവര്‍ക്ക് എഞ്ചിനീയറിംഗ് ബിരുദവും എക്‌സ്പീരിയന്‍സും ഇംഗ്ലീഷില്‍ നല്ല പ്രാവീണ്യവും അത്യാവശ്യവുമായിരുന്നു. ഇങ്ങനെയുള്ള മിടുക്കന്മാര്‍ക്ക് ഫാമിലി അക്കോമഡേഷനും കാറും നല്ല ശമ്പളവുമുണ്ടായിരുന്നു. അവരില്‍ ഒരാളായ ജോസഫ് പെരേരയും എല്ലാവരോടും വളരെ താഴ്മയോടെയും വിനയത്തോടെയും മാത്രമേ സംസാരിക്കാറുള്ളൂ. എന്തു പണി പറഞ്ഞാലും പിന്നേക്ക് മാറ്റിവെക്കാതെ പെട്ടെന്ന് വന്ന് കേടുപറ്റിയ മെഷീനറികള്‍ വര്‍ക്കറെ കൊണ്ടുവന്ന് ഉടനടി നന്നാക്കിപ്പോകുന്നതിനാല്‍ ജോസഫിനെ എല്ലാവര്‍ക്കും വലിയ കാര്യമായിരുന്നു. അതുകൊണ്ട് തന്നെ ജോസഫ് പണി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഭക്ഷണങ്ങളും ജ്യൂസും ചായയുമെല്ലാം നിര്‍ബന്ധിപ്പിച്ചു കഴിപ്പിക്കാറുമുണ്ടായിരുന്നു.

കൂടെ ജോലി ചെയ്യുന്നവര്‍ക്കുപോലും അദ്ദേഹത്തെ വലിയ മതിപ്പായിരുന്നു. ഒന്നും കയര്‍ത്തു സംസാരിക്കാനോ കടുപ്പിച്ച് പറയാനോ നില്‍ക്കാത്ത ജോസഫിന് പരാതി കിട്ടിയാല്‍ ഓടി വന്ന് കേടായ മെഷീനറികള്‍ അഴിച്ചുവെച്ച് തന്റെ കീഴിലുള്ളവരോട് പണിയാന്‍ പറഞ്ഞ് അങ്ങ് മാറി നില്‍ക്കും. ബോംബെയിലെ പ്രശസ്തമായ കലാലയത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ശേഷം മറ്റൊരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്ന് മെക്കാനിക്കല്‍ പഠനവും പൂര്‍ത്തീകരിച്ച് ബോംബെയിലെയും ഗോവയിലേയും ചില സ്ഥാപനങ്ങളില്‍ ജോലി ചെയ്ത പരിചയ സമ്പത്തുമായിട്ടായിരുന്നു ജോസഫ് കെസിസിയിലെത്തിയത്.
      
Supervisor | ജോസഫ് പെരേര എന്ന ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍

ഇവിടെ നിരവധി മെക്കാനിക്കുകളുടെയും ഹെല്‍പ്പര്‍മാരുടെയും തലപ്പത്തിരുന്ന് കമ്പനിയുടെ പലഭാഗങ്ങളിലുണ്ടാവുന്ന പ്രശ്‌നങ്ങളില്‍ ഓടിനടന്ന് പരിഹരിച്ചു പോയിരുന്ന ജോസഫ് യഥാര്‍ത്ഥത്തില്‍ എഞ്ചിനീയറോ നല്ല മെക്കാനിക്കോ ഒന്നുമായിരുന്നില്ല. ഗോവയില്‍ നിന്ന് ബോംബെ നഗരത്തില്‍ എത്തിയ ജോസഫ് നഗരത്തിലെ ഒരു മെക്കാനിക്കല്‍ വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടയില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷില്‍ ചേര്‍ന്ന് നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ പഠിച്ചിരുന്നു. ആയിടയ്ക്കാണ് ആരോ പറഞ്ഞത് ചര്‍ച്ച് ഗേറ്റിലെ ഒരു ട്രാവല്‍സില്‍ നിന്ന് കുവൈറ്റിലേക്ക് ആളെ എടുക്കുന്ന കാര്യം. ചെന്നു നോക്കിയപ്പോള്‍ വകയിലൊരു ബന്ധുകൂടിയായ ആല്‍ബര്‍ട്ട് ഡിസൂസയായിരുന്നു പ്രസ്തുത ഏജന്റ്.

ഇങ്ങനെയുള്ള ഒരു പോസ്റ്റിലേക്ക് ആളെ കിട്ടാതെ വിഷമിച്ചു നില്‍ക്കുമ്പോഴായിരുന്നു ജോസഫ് അവിടെ എത്തുന്നത്. ഈ ജോലിയൊന്നും തന്നെകൊണ്ട് ചെയ്യാനാവില്ലന്ന് ജോസഫ് പറഞ്ഞു നോക്കിയെങ്കിലും ആല്‍ബര്‍ട്ട് വിട്ടില്ല. അവിടെ പോയി ചെയ്യേണ്ട രീതികളെയും തന്ത്രങ്ങളെക്കുറിച്ചും പറഞ്ഞു മനസ്സിലാക്കി ധൈര്യം പകര്‍ന്നു കൊടുക്കുകയും ചെയ്തു. ഈ ഒരു ബലത്തിലായിരുന്നു ഏത് തകരാറായ മെഷീനറികളും വേഗം പോയി നോക്കി മറ്റുള്ളവരോട് റിപ്പയര്‍ ചെയ്യാന്‍ പറഞ്ഞിരുന്നത്. പിന്നീട് കമ്പനിയുടെ പഴയ മാനേജര്‍ മാറി, ആ സ്ഥാനത്ത് ഒരു കുവൈറ്റി വന്നപ്പോള്‍ ജോസഫിനോട് അസൂയയുള്ള ആരോ ഇക്കാര്യം മാനേജരെ അറിയിക്കുകയും, ഒരു പണി വന്നപ്പോള്‍ ജോസഫിനോട് തന്നെ ചെയ്യാന്‍ ആവശ്യപ്പെടുകയും ജോസഫിന് അത് ചെയ്യാനറിയാതെ വന്നപ്പോള്‍ ഹെഡ് ഓഫീസിലേക്ക് വിവരമറിയിച്ച് അയോഗ്യനാക്കി കമ്പനിയില്‍ നിന്നുതന്നെ പറഞ്ഞു വിടുകയുമായിരുന്നു.







Keywords:  Article, Gulf, Kuwait, Job, Work, Story, Joseph Perera, Electrical Supervisor.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia