city-gold-ad-for-blogger

Letter | അലി നിനക്കുമൊരു കത്തുണ്ട്

പ്രവാസം, അനുഭവം, ഓര്‍മ (ഭാഗം - 13)

-കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com) നാടും വീടും വിട്ട് ഗള്‍ഫുനാടുകളില്‍ പണിയെടുക്കുന്ന അന്നത്തെ പ്രവാസികളില്‍ പലരും നാട്ടിൽ പോയി വരിക രണ്ടു വർഷത്തിൽ ഒരിക്കലായിരുന്നു. പിന്നെ നാടും വീടുമായി അവർ ബന്ധപ്പെടുക കത്തുകളിലൂടെ മാത്രമായിരുന്നു. ഫോൺ വിളിക്കുക എന്നത് വളരെ ചിലവേറിയ കാര്യമാണ്. യുഎഇ യിൽ സ്വന്തം കച്ചവട സ്ഥാപനങ്ങളുള്ളവര്‍ അവരുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് ഇടക്കൊക്കെ നാട്ടില്‍ പോയി വരാറുമുണ്ടായിരുന്നു. അങ്ങിനെ പോയിരുന്നവരില്‍ ഒരാളായിരുന്നു മൂസ ഹാജി. ദുബായിൽ നിന്ന് തുണിത്തരങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങി ബോംബെയില്‍ കൊണ്ടുപോയി വിറ്റാല്‍ നല്ല വില കിട്ടുന്നത് കൊണ്ട് ഇടക്കൊക്കെ പോവുക മൂസ ഹാജിയും കൂട്ടർക്കും പതിവായിരുന്നു.
               
Letter | അലി നിനക്കുമൊരു കത്തുണ്ട്

അതുവഴി ഒന്ന് നാട്ടിലും പോയി കെട്ട്യോളെയും മക്കളെയും കാണാനും പറ്റും. ടിക്കറ്റിനും ചിലവിനുമുള്ള പണം സാധനങ്ങള്‍ കൊണ്ടുപോയാല്‍ കിട്ടുകയും ചെയ്യും. ഇങ്ങനെ പോകുന്നവര്‍ ആരോടും ഒന്നും പറയാതെ ഒറ്റപ്പോക്കായിരിക്കും. പക്ഷേ നമ്മുടെ മൂസ ഹാജി ചുറ്റുവട്ടത്തുള്ള കടകളിലൊക്കെ പോയി പറയുകയും കാണുന്നവരോടൊക്കെ യാത്ര പറഞ്ഞുമാണ് പോകാറുള്ളത്. ഇങ്ങനെ പോകുന്ന കൂട്ടത്തില്‍ ഹാജിയാരുടെ സൂപ്പര്‍മാര്‍ക്കറ്റിൻ്റെ അടുത്ത് തന്നെയുള്ള ഒരു ബക്കാലയില്‍ പണിയെടുക്കുന്ന അലിയോടും പോകുന്ന കാര്യം സൂചിപ്പിക്കുകയും കത്തോ വല്ല അത്യാവശ്യ സാധനങ്ങളോ ഉണ്ടെങ്കില്‍ തന്നോളൂ ഞാന്‍ എത്തിക്കാമെന്നും പറഞ്ഞു.
              
Letter | അലി നിനക്കുമൊരു കത്തുണ്ട്

അലി തന്‍റെ പണിത്തിരക്കിനിടയില്‍ ഒരു കത്തെഴുതി കവറിനകത്താക്കി ഹാജിയാരുടെ കൈയ്യില്‍ കൊടുക്കുകയും ചെയ്തു. കാരണം ഒരു കത്തെഴുതി പോസ്റ്റ് ചെയ്യുകയാണെങ്കില്‍ അതവിടെ വീട്ടിലെത്തണമെങ്കില്‍ ഒരാഴ്ചയിലധികം സമയം വേണമല്ലോ. ഹാജിയാരുടെ കൈയ്യില്‍ കൊടുത്താല്‍ അയാള്‍ വീട്ടില്‍ എത്തിയാല്‍ അന്നേരം തന്നെ വിളിച്ചു കൊടുക്കും. ഒരു വിളിപ്പാടകലെ മാത്രമാണ് ഹാജിയാരുടേയും അലിയുടേയും വീടുകള്‍. അതുകൊണ്ട് തന്നെയായിരുന്നു ധൃതിപ്പെട്ട് എഴുതി കവറിലിട്ട് ഒട്ടിച്ച് അദ്ദേഹത്തെ ഏല്‍പ്പിച്ചത്. ഇത് കിട്ടിയ ഉടനെ സുഖവിവരങ്ങള്‍ വെച്ചുള്ള മറുപടി കത്ത് കിട്ടുമല്ലോയെന്ന് കരുതി കാത്തിരുന്നതല്ലാതെ മറുപടിയൊന്നും വന്നതുമില്ല. കത്ത് വരാത്തതിന്‍റെ നിരാശയിലും ബേജാറിലും അങ്ങോട്ട് എഴുതി ചോദിക്കാതെ പിണങ്ങി നില്‍ക്കുമ്പോഴാണ് ഹാജിയാര്‍ അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.

അലിയെ കണ്ടപാട് ഹാജിയാര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. അലീ നീ ഇങ്ങോട്ടുവാ നിനക്ക് ഒരു കത്തുണ്ട്. ഏറെ നാളായി കാത്തിരുന്ന മറുപടി കത്ത് ഹാജിയുടെ കൈയ്യില്‍ തന്നെ അവര്‍ കൊടുത്തു വിട്ടതിലുള്ള സന്തോഷത്തോടെ സൂപ്പർ മാർക്കറ്റിൽ പോയി വാങ്ങിച്ചു. നാട്ടിൽ നിന്ന് ഗൾഫിലേക്ക് ഒരു എയർ മെയിൽ കത്തയക്കണമെങ്കിലുള്ള ചിലവും അത് കിട്ടാനുള്ള കാലതാമസവും കണക്കിലെടുത്തുകൊണ്ട്, ഇങ്ങനെ പോകുന്നതും, വരുന്നതുമായ ആളുകളെ കണ്ടെത്തി കത്തെഴുതിക്കൊടുക്കുന്നത് തന്നെയാണ് എളുപ്പവും സുരക്ഷിതവും എന്ന് കരുതി, അങ്ങിനെ ചെയ്യുന്നവരുടെ ബുദ്ധി സാമര്‍ത്ഥ്യത്തിലെ മേന്മ വിചാരിച്ചുകൊണ്ട് അലി ഹാജിയാരുടെ പീടികയില്‍ പോയി സലാം പറഞ്ഞു നാട്ടുകാര്യങ്ങള്‍ തിരക്കി.

ഓരോ കാര്യങ്ങളും വ്യക്തമായി വിവരിക്കുന്നതിനിടയില്‍ അദ്ദേഹം ബ്രീഫ് കേയ്സ് തുറന്ന് അദ്ദേഹം അലിയുടെ കത്തെടുത്ത് നീട്ടി. കവര്‍ കാണുമ്പോള്‍ തന്നെ അലിക്ക് കാര്യം പിടികിട്ടി. ഹാജിയാര്‍ പോകാന്‍ നേരത്ത് വീട്ടില്‍ കൊടുക്കാനായി എഴുതിക്കൊടുത്ത അതേ കവര്‍ തന്നെ. അദ്ദേഹം അതവിടെ കൊടുക്കാന്‍ മറന്ന് ഇവിടെ എത്തി പെട്ടിയിലിരുന്ന കത്തിൽ അലിയുടെ പേര് കണ്ടപ്പോൾ അലിയുടെ വീട്ടിൽ നിന്ന് കൊടുത്തതാണെന്ന് കരുതിയാണ് അലിയെ വിളിച്ച് കത്ത് കൊടുക്കുന്നത്. ഞാൻ കൊടുത്ത എഴുത്ത് നാട്ടിൽ കൊണ്ടുപോയി തിരിച്ചുകൊണ്ട് വന്ന് തനിക്ക് തന്നെ തിരിച്ചുതന്ന ഹാജിയാരുടെ മണ്ടത്തരത്തെ ഓർത്ത് ഉള്ളാലെ ചിരിച്ചു കൊണ്ട് ഒന്നും ഉരിയാടാതെ കത്ത് വാങ്ങി പോക്കറ്റിലിട്ട് ഒരു പൊട്ടന്‍ ചിരിയോടെ തിരിച്ചു പോയി.

Also Read:


Keywords:  Kerala, Kasaragod, Article, Gulf, Letter, Story, Ali, letter for you too.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia