city-gold-ad-for-blogger
Aster MIMS 10/10/2023

പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം മുപ്പത്തിരണ്ട്)


കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 23.12.2017) 2011 ജൂണ്‍ 28 വൈകിട്ട് ഏഴ് മണി. സ്ഥലം തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേസ്‌റ്റേഷന്‍. ഒരു വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്ത് തിരിച്ചുവരികയായിരുന്നു ഞാന്‍. മാവേലി എക്‌സ് പ്രസില്‍ സെക്കന്‍ഡ് എ.സി.യിലാണ് റിസര്‍വേഷന്‍ ലഭിച്ചത്. ഏഴേകാലിന് ട്രെയിനില്‍ കയറി. ബര്‍ത്ത് കണ്ടെത്തി. പുതപ്പും വിരിപ്പും ശരിയാക്കിവെച്ചു. നിവര്‍ന്നിരുന്നു. അപ്പോഴാണ് ഓര്‍ത്തത് ഇന്നലെ തിരുവനന്തപുരത്തേക്ക് വന്നത് ഇതേ ട്രെയിനിലെ സെക്കന്‍ഡ് എ.സി.യിലെ 39 -ാം ബര്‍ത്തിലാണെന്ന്. ഇപ്പോള്‍ എന്റെ തൊട്ടുമുമ്പിലുളളതാണ് പ്രസ്തുത ബര്‍ത്ത്. ആ ബര്‍ത്തില്‍ യാത്രചെയ്യാന്‍ വരുന്ന വ്യക്തി ആരായിരിക്കാം എന്ന് ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍, അതാ ഒരാള്‍ ചിരിച്ചു കൊണ്ടു കടന്നു വരുന്നു. കണ്ട ഉടനെ 'നമസ്‌ക്കാരം സാര്‍ ' ഞാന്‍ അഭിവാദ്യം ചെയ്തു. അദ്ദേഹം തിരിച്ചിങ്ങോട്ടും. അത് മറ്റാരുമായിരുന്നില്ല സാക്ഷാല്‍ പിണറായി വിജയന്‍.

കുറേ വര്‍ഷങ്ങളായി കേരളമാകെ നിറഞ്ഞുനില്‍ക്കുന്ന പിണറായിയെ ഒരു പന്ത്രണ്ടു മണിക്കൂര്‍ യാത്ര ചെയ്യാന്‍ ഒന്നിച്ചു കിട്ടിയ സന്ദര്‍ഭം ഞാന്‍ ശരിക്കും ഉപയോഗിച്ചു. ട്രെയിന്‍ യാത്രയില്‍ മിക്കവാറും ഏതെങ്കിലും ഒരു മഹത്‌വ്യക്തി എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ആശയങ്ങള്‍ പരസ്പരം പങ്കുവെക്കാന്‍ സാധിക്കാറുണ്ട്. പക്ഷെ ഇദ്ദേഹവുമായി എങ്ങനെ തുടങ്ങണമെന്ന് പെട്ടെന്ന് പിടികിട്ടില്ല. മുഖാമുഖമാണ് ഞങ്ങള്‍ ഇരിക്കുന്നത്. അദ്ദേഹം എന്നെ നോക്കി ഒന്നു ചിരിച്ചു. സഹജമായ ചിരി. ഗൗരവം കാണിക്കാത്ത മുഖഭാവം. പലപ്പോഴും പിണറായിയെക്കുറിച്ച് എന്റെ മനസ്സിലുണ്ടായ ധാരണ ഈ കാണുന്ന രൂപത്തിലായിരുന്നില്ല. ഗൗരവം മുറ്റി നില്‍ക്കുന്ന മുഖവും, ചിരിക്കാത്ത പ്രകൃതവും , പ്രൗഢിയുളള നോട്ടവും എന്നൊക്കെയായിരുന്നു. എന്റെ മുന്‍ധാരണ തികച്ചും തെറ്റായിരുന്നുവെന്ന് ആ നിറഞ്ഞ ചിരിയില്‍ നിന്നും വ്യക്തമായി.

പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

'ഞാന്‍ റഹ് മാന്‍ മാഷ്' 'എവിടെയാ' പിണറായിയുടെ ചോദ്യം 'കരിവെളളൂരില്‍' അദ്ദേഹം ഒന്നു തലയാട്ടി എന്നെ തിരിച്ചറിഞ്ഞ പോലെ. 'മീറ്റിംഗിന് വന്നതാണോ?' വീണ്ടും പിണറായി അന്വേഷിച്ചു. 'അതേ' എന്റെ ഒറ്റ വാക്കിലുളള മറുപടി. 'ഇന്ന് കാലത്തെവന്നതാണോ' 'അതെ' 'വിജയേട്ടന്റെ ബര്‍ത്തായിരുന്നു ഇന്നലെ എന്റേത്' അദ്ദേഹം ഒന്നു കൂടി ചിരിച്ചു. 'അതെയോ.' പിന്നെ കുറേ നേരത്തേക്ക് പരസ്പരം സംസാരിച്ചില്ല. അദ്ദേഹം എന്തോ പ്രധാനപ്പെട്ട ഒരു സര്‍ക്കുലറോ മറ്റോ വായിക്കാന്‍ തുടങ്ങി. പലരും കാബിനടുത്തേക്ക് വന്ന് കര്‍ട്ടനിലുളളിലൂടെ പിണറായിയെ നോക്കുന്നുണ്ട്. പിണറായിയുടെ വായന കണ്ടിട്ടാണെന്ന് തോന്നുന്നു, വന്ന പലരും ഒന്നും പറയാതെ തിരിച്ചു പോകുന്നതും ഞാന്‍ ശ്രദ്ധിച്ചു. വായനയില്‍ നിന്ന് അല്‍പം തല ഉയര്‍ത്തിയപ്പോള്‍ എന്റെ ഇടപെടല്‍ തുടങ്ങി. 'വിജയേട്ടന്‍ എങ്ങോട്ടാ?' 'നാളെ (ജൂണ്‍ 29 ന്) വടകരയില്‍ ഒരു പരിപാടിയുണ്ട്. അതുകഴിഞ്ഞ് ഇതേ ട്രെയിനിനു തന്നെ തിരിച്ചു വരികയും വേണം.'

സാസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അന്നത്തെ കാസര്‍കോട്് ജില്ലാ കലക്ടര്‍ സതീഷ് ചന്ദ്രന്‍ മുഖം കാണിക്കാന്‍ വന്നു. അദ്ദേഹം സ്വയം പരിചയപ്പെടുത്തിയതിങ്ങിനെയാണ് 'സാര്‍ ഞാന്‍ കാസര്‍കോട്് ജില്ലാ കലക്ടര്‍. പേര് സതീഷ് ചന്ദ്രന്‍, ഞാന്‍ തലശ്ശേരിക്കാരനാണ്' ഇത്രയും പറയുന്നത് പിണറായി കേട്ടു. ഒന്നു മുഖത്ത് നോക്കി ചിരിച്ചു, തലയാട്ടി. കലക്ടര്‍ തിരിച്ചു പോവുകയും ചെയ്തു. ട്രെയിന്‍ യാത്രയില്‍, സഹയാത്രികരുടെ പ്രധാന അന്വേഷണം ഭക്ഷണത്തെക്കുറിച്ചാണല്ലോ? അതുപിടിച്ച് ഞാന്‍ ചോദിച്ചു. 'ഭക്ഷണം കരുതിയിട്ടുണ്ടോ?' 'ഞാന്‍ കഴിച്ചിട്ടാണ് വന്നത്'. അദ്ദേഹം തുടര്‍ന്നു. 'ഭക്ഷണം സാധാരണ ഗതിയില്‍ 8 മണിക്കുമുമ്പേ കഴിക്കും. എട്ടര ഒമ്പതുമണിക്കുളളില്‍ കിടക്കും.' ഇത്ര നേരത്തെ കിടന്നുറങ്ങുന്ന ഈ വലിയ നേതാവിനെ ഞാന്‍ ആകാംക്ഷയോടെ നോക്കി. ഉടനെ മറുപടി വന്നു. 'രാവിലെ മൂന്നരയ്ക്ക് ഏഴുന്നേല്‍ക്കും.' ഇങ്ങനെ വ്യക്തിപരമായ കാര്യങ്ങള്‍ യാതൊരു സങ്കോചവുമില്ലാതെ പറയുന്ന ജനനേതാവിനെ ഞാന്‍ മനസ്സാ ബഹുമാനിച്ചു. ഈ പച്ചയായ മനുഷ്യനെയാണ് ഹുങ്കുളള വ്യക്തി , ധാര്‍ഷ്ട്യമുളള വ്യക്തി, എന്നൊക്കെ ചിലര്‍ തെറ്റായി ധരിച്ചിരിക്കുന്നത് എന്ന് ഞാന്‍ അത്ഭുതപ്പെട്ടു പോയി. അദ്ദേഹം തുടര്‍ന്നു. 'എഴുന്നേറ്റാല്‍ കുറച്ചുനടക്കും, പിന്നെ പത്രം വായന. മൂന്നു പത്രം ശരിക്കും വായിച്ചു തീര്‍ക്കും, പിന്നെ തയ്യാറെടുപ്പുകളാണ്, മീറ്റിംഗുകള്‍ക്കും, യോഗങ്ങള്‍ക്കും, മാധ്യമ ഇന്റര്‍വ്യൂവിനും മറ്റുമായി.' 'മീറ്റിംഗുകള്‍ക്കും മറ്റും പ്രത്യേകം തയ്യാറെടുപ്പുവേണ്ടിവരുമോ?' 'അതൊക്കെ വേണ്ടിവരും പത്രവായന കൊണ്ടു തന്നെ അതൊക്കെ കിട്ടും.

' വിജയേട്ടന്റെ പ്രസംഗത്തെക്കുറിച്ചു ഞാന്‍ സൂചിപ്പിച്ചു. 'ചെറിയ - ചെറിയ വാചകങ്ങളാണ് ഉപയോഗിക്കുക: പറയുന്നതിന് ശക്തിയുണ്ടാവും ഗൗരവത്തോടെയാണ് പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുക' ഇതൊക്കെ കേട്ട് അദ്ദേഹം തലയാട്ടിച്ചിരിച്ചു. അടുത്ത ദിവസം (ജൂണ്‍ 29) വടകര ചോറോട് എന്ന സ്ഥലത്ത് സംഘടിപ്പിച്ച ഒരു അനുസ്മരണ പ്രഭാഷണം ലൈവായി ടി.വിയില്‍ പ്രക്ഷേപണം ചെയ്യുന്നത് ഞാന്‍ വീട്ടിലിരുന്നു കണ്ടു. ആ ശൈലി ശ്രദ്ധിച്ചിരുന്നു. ഞാന്‍ പിണാറായിയോട് പറഞ്ഞ പ്രഭാഷണ ശൈലി ഒന്നു കൂടി വ്യക്തമാക്കപ്പെട്ടു. ഭാര്യയോടും മക്കളോടും ആ പ്രസംഗം ശ്രദ്ധിക്കാന്‍ പറഞ്ഞു. 'ജീവിതശൈലി രോഗമൊന്നുമില്ലല്ലോ' എന്റെ സംശയം 'ഏയ് ഒന്നുമില്ല. പിന്നെ ഒന്നു രണ്ടു തവണ തലകറക്കമുണ്ടായി. ഇപ്പോള്‍ പ്രശ്‌നമൊന്നുമില്ല. ഹോമിയോപതി ചികിത്സ കൊണ്ട് അത് മാറിക്കിട്ടി.' അത് കേട്ടപ്പോള്‍ ഞാന്‍ എന്റെ അനുഭവവും പങ്കിട്ടു. 'ചെവിക്കകത്തുളള ഒരു ലിക്വിഡ് വൈബ്രേഷന്‍ സംഭവിക്കുമ്പോഴാണ് തലകറക്കവും ഓര്‍മ്മനഷ്ടപ്പെടലും ഉണ്ടാവുന്നത്' അദ്ദേഹം വിശദീകരിച്ചു.

പിണറായിക്ക് രണ്ടു തവണ ഈ അനുഭവമുണ്ടായി എന്ന് സൂചിപ്പിച്ചു. അപ്പോളൊയില്‍ പോയി പരിശോധിച്ചിട്ട് പോലും എന്തുകൊണ്ടാണിങ്ങിനെ സംഭവിക്കുന്നു എന്ന് ഡോക്ടര്‍മാര്‍ക്ക് പറയാന്‍ പറ്റുന്നില്ല. അദ്ദേഹം ഡോക്ടര്‍മാരുടെ രോഗകാരണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയെ സൂചിപ്പിക്കുകയായിരുന്നു. സംസാരം വളരെ സ്വരം താഴ്ത്തിയാണ്. ട്രെയിനിന്റെ ശബ്ദം കാരണം പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ ഏറെ പ്രയാസപ്പെട്ടു. ചോദ്യങ്ങള്‍ക്കൊന്നും ഒഴിഞ്ഞുമാറുന്ന സ്വഭാവമില്ല. വീട്ടിലിരുന്ന് ഔപചാരികതയില്ലാതെ സംസാരിക്കുന്നത് പോലെ തന്നെയാണ് എനിക്കനുഭവപ്പെട്ടത്. ഇടയ്ക്ക് പലരും വന്നും പോയിമിരുന്നു. വര്‍ത്തമാനം പറയാതെ തലകുലുക്കിയോ, കൈ ഉയര്‍ത്തിയോ അവരെ ഒഴിവാക്കിക്കൊണ്ടിരുന്നു.

ഒരുപാട് ഫോണ്‍ വിളി ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഇടയ്ക്ക് നാലഞ്ച് കോളുകള്‍ എനിക്കുവന്നു. പിണറായിയുടെ മൊബൈല്‍ സയലന്റായി വെച്ചിരിക്കുകയാണ്. പക്ഷെ ഒരു കോളു പോലും അറ്റന്‍ഡ് ചെയ്യുന്നത് ഞാന്‍ കണ്ടില്ല. പ്രായത്തിന്റെ കാര്യം തിരക്കി. വളരെ ഉന്മേഷത്തോടെ പറഞ്ഞു. 'ഇപ്പോള്‍ അറുപത്തിയാറ്.' അത്രയൊന്നും മുഖത്ത് കാണുന്നില്ല. പ്രവൃത്തിയില്‍ തീരെയില്ല. പെട്ടെന്ന് എന്റെ കാല്‍ വിരലിലെ ഒരു ബാന്‍ഡേജില്‍ അദ്ദേഹത്തിന്റെ കണ്ണുടക്കി. 'നിങ്ങളുടെ വിരലിനെന്തുപറ്റി?' 'അത് ചെരിപ്പു കടിച്ചതാണ്. ഡോക്ടറെ കാണിച്ചു ബാന്‍ഡേജ് ഇട്ടതാണ്' 'ഷുഗറുണ്ടെങ്കില്‍ ശ്രദ്ധിക്കണം' അദ്ദേഹം നിര്‍ദേശിച്ചു.

രാത്രി 8.30 ആയപ്പോള്‍ കിടത്തത്തിന്റെ കാര്യം ഞാന്‍ ഓര്‍മ്മിപ്പിച്ചു. 'വരട്ടേ ഒമ്പതു മണിക്ക് കിടക്കാം' കൊല്ലത്തെത്തിയപ്പോള്‍ ഞങ്ങളുടെ കാബിനില്‍ മൂന്നാമത്തെയും നാലാമത്തെയും ആള്‍ എത്തി. 'എന്നാല്‍ കിടക്കാമല്ലേ' അദ്ദേഹം പറഞ്ഞു. ബര്‍ത്തില്‍ ഷീറ്റ് വിരിച്ചു. എല്ലാം വളരെ ശ്രദ്ധയോടെയും ചിട്ടയോടെയുമാണ് ചെയ്യുന്നത്. തലയിണ വെക്കാന്‍ മറന്നുപോയതാണെന്ന് ഞാന്‍ വിചാരിച്ചു. 'തലയണവെക്കാത്തതെന്തേ' എന്റെ ചോദ്യം 'തലയിണ ഇന്നേവരെ ഉപയോഗിച്ചിട്ടില്ല. ഡോക്ടര്‍മാര്‍ തലയിണ ഉപയോഗിക്കേണ്ട എന്ന് പറയാറുണ്ടല്ലോ? എന്നോട് നിര്‍ദേശിച്ചിട്ടൊന്നുമില്ല ഞാന്‍ ഇങ്ങനെയാണ് ശീലിച്ചത്.' ഇടയ്ക്ക് ഞാന്‍ പറഞ്ഞു 'ജയിലിലും മറ്റും കിടന്നതല്ലേ' ഈ ശീലം അതിനൊക്കെ സഹായകമായി കാണുമല്ലോ? അദ്ദേഹം മറുപടി ചിരിയിലൊതുക്കി. ഷര്‍ട്ട് മാറ്റി. ബനിയന്‍ ധരിച്ചു കിടന്നു. ഒട്ടും വൈകാതെ മറുവശത്ത് ഞാനും കിടന്നപ്പോള്‍ ഞാന്‍ ഇതേവരെ സംസാരിച്ച പിണറായി വിജയനെന്ന ജന നായകനെക്കുറിച്ചു ചിന്തിച്ചു.

അധികാരമില്ലാഞ്ഞിട്ടും അദ്ദേഹത്തെ വിധേയരായി നിന്നു വണങ്ങുന്ന ഉദ്യോഗസ്ഥ പ്രമുഖരെക്കുറിച്ചോര്‍ത്തു. ധാര്‍ഷ്ട്യമെന്ന വികാരം അല്‍പം പോലും തൊട്ടു തീണ്ടാത്ത ഈ മനുഷ്യനെക്കുറിച്ചുളള തെറ്റായ ധാരണ തിരുത്തിയതിനെക്കുറിച്ചോര്‍ത്തു. ഉറങ്ങിയതറിഞ്ഞില്ല. കൃത്യം 4 മണിക്ക് എന്റെ തൊട്ടടുത്ത ബര്‍ത്തില്‍ അദ്ദേഹം ഉണര്‍ന്ന് എഴുന്നേറ്റിരിക്കുന്നു. ഞാന്‍ തല ഉയര്‍ത്തി നോക്കി. 'കോഴിക്കോട് വിട്ടതേയുളളു കിടന്നോളൂ' അദ്ദേഹം സ്‌നേഹത്തോടെ പറഞ്ഞു. ട്രെയിന്‍ ആറുമണിക്ക് തലശ്ശേരിയെത്തി പിണറായി എനിക്ക് ഷെയ്ക്ക് ഹാന്റ് തന്ന് യാത്ര പറഞ്ഞിറങ്ങി......

Also Read:  1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Railway station, Train, Pinarayi-Vijayan, Story of my foot steps part-32.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL