city-gold-ad-for-blogger

എന്‍ കെ ബാലകൃഷ്ണന്‍ എസ് ഐയുടെ നോമ്പ് കാലം

നോമ്പ് അനുഭവം: എൻ കെ ബാലകൃഷ്ണൻ

(www.kasargodvartha.com 17/06/2016) കുംബഡാജെ അബ്ദുര്‍ റഹ് മാന്‍ ഹിംദാദിയാണ് ബദിയടുക്ക പോലീസ് സ്‌റ്റേഷനിലെ അഡീ. എസ് ഐ എന്‍ കെ ബാലകൃഷ്ണന്‍ സാറിനെ കുറിച്ച് പരിചയപ്പെടുത്തുന്നത്. ഫോണില്‍ സംസാരിച്ച് സമയം ചോദിച്ചപ്പോള്‍ രണ്ട് ദിവസം കഴിഞ്ഞാകാമെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഫോണില്‍ ബന്ധപ്പെടുന്നത്. ബദിയടുക്ക മൂക്കംപാറയില്‍ സേവനനിരതനായ അഡീ. എസ് ഐ ബാലകൃഷ്ണനെ കാണാനെത്തിയപ്പോള്‍ നിയമ ലംഘനമായി സ്‌കൂട്ടറോടിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യുകയായിരുന്നു. പോലീസ് ഡ്രൈവറായ മുഹമ്മദ് കുഞ്ഞിയോട് പറയപ്പെട്ട വ്യക്തി ഇദ്ദേഹം തന്നെയാണോ എന്ന് അന്വേഷിച്ചു. ലക്ഷ്യം പിഴച്ചിട്ടില്ലെന്നുറപ്പായി. തിരക്കു കഴിഞ്ഞ് പരിചയപ്പെട്ടു. വന്ന വിവരം സൂചിപ്പിച്ചപ്പോള്‍ ചെറു പുഞ്ചിരിയായിരുന്നു മറുപടി. കാക്കിക്കുള്ളിലെ വ്രത സ്‌നേഹിയായ അഡീ. എസ് ഐ എന്‍ കെ ബാലകൃഷ്ണന്‍ സാറിന്റെ നോമ്പനുഭവം വായനക്കാര്‍ക്ക് പുത്തനുണര്‍വ് നല്‍കുമെന്നത് തീര്‍ച്ച.

1961 ഫെബ്രുവരി 11 നീലേശ്വരം തൈക്കടപുറത്താണ് എന്‍ കെ ബാലകൃഷ്ണന്റെ ജനനം. കൃഷ്ണന്റെയും വെള്ളത്തിയുടെയും മകനാണ്. തൈക്കടപ്പുറം എല്‍ പി സ്‌കൂളിലും കാഞ്ഞങ്ങാട് ദുര്‍ഗാ ഹൈസ്‌കൂളിലും പഠനം നടത്തി. 1985 മുതല്‍ കാക്കി കുപ്പായം അണിഞ്ഞു. ആത്മാര്‍ത്ഥതയും സത്യസന്ധതയും കൈമുതലാക്കിയ ബാലകൃഷ്ണന്റെ സൗമ്യ ശീലതയാര്‍ന്ന പെരുമാറ്റം ആരെയും അത്ഭുതപ്പെടുത്തും.

റമദാന്‍ വ്രതാനുഷ്ഠാനം മുറപോലെ നിര്‍വഹിക്കുകയാണ് ബാലകൃഷ്ണന്‍. ഒരു വിശ്വാസിയെ പോലെ എല്ലാ ആദരവുകളും നല്‍കി റമദാനിലെ നോമ്പ് അനുഷഠാനം ആരംഭിച്ച് 12 വര്‍ഷം പിന്നിടുകയാണ്. ആദ്യമൊക്കെ നോമ്പെടുത്തപ്പോള്‍ നല്ല പ്രയാസം അനുഭവപ്പെട്ടു. പൂര്‍ത്തിയാക്കാന്‍ പറ്റില്ലെന്നുറപ്പിച്ചെങ്കിലും കഷ്ടിച്ച് പൂര്‍ത്തിയാക്കി. ഒരു നോമ്പിന്റെ പ്രയാസം ഇത്രക്കനുഭവപ്പെടുന്നെങ്കില്‍ ഒരു മാസം നോമ്പ് പിടിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു ബാലകൃഷ്ണന്‍.

നോമ്പിന്റെ ശ്രേഷ്ഠതയെ കുറിച്ച് കൂടുതല്‍ പഠിക്കുകയാണ് അടുത്തതായി അദ്ദേഹം ചെയ്തത്. നോമ്പിനെ കുറിച്ച് പ്രതിബാധിക്കുന്ന പുസ്തകങ്ങള്‍ നിരന്തരം വായിക്കും. ഓരോ വായനയിലും പുത്തന്‍ അറിവുകളാണ് ബാലകൃഷ്ണന്‍ സാറിന് സമ്മാനിച്ചത്. ശബരിമലയില്‍ പോകുമ്പോള്‍ നോമ്പെടുക്കാറുണ്ടെങ്കിലും അപ്പോള്‍ ഉച്ച ഭക്ഷണം കഴിക്കാറുണ്ട്. അതില്‍ നിന്നും വ്യത്യസ്തമാണ് റമദാനിലെ വ്രതാനുഷ്ഠാനമെന്ന് മനസ്സിലാക്കിയാണ് തുടര്‍ച്ചയായുള്ള വ്രതാനുഷ്ഠാനത്തിന് ബാലകൃഷ്ണന്‍ മനസ്സ് വെച്ചത്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ആരോടെങ്കിലും ചോദിച്ചറിയും. ഖുര്‍ആന്‍ വായിക്കും. വിശുദ്ധ ഖുര്‍ആന്‍ പരിഭാഷയും അദ്ദേഹത്തിന്റെ പക്കലിലുണ്ട്.

ആദ്യ വ്രതാനുഷ്ഠാന മാസം കഴിഞ്ഞ് ഡ്യൂട്ടിക്ക് വരുമ്പോള്‍ പ്രഭാത ഭക്ഷണം കഴിക്കാതെയാണ് വരാറ്. അതിരാവിലെ കുടിക്കുന്ന കട്ടന്‍ കാപ്പി കഴിഞ്ഞാല്‍ പിന്നെ ഉച്ച ഭക്ഷണം മാത്രം. കുട്ടിക്കാലത്ത് നോമ്പെടുക്കുകയും ഇടയില്‍ അറിയാതെ വെള്ളം കുടിക്കുകയും ചെയ്തു. അതിന്റെ പ്രായശ്ചിത്വമായി പിറ്റേ ദിവസം ഒന്നും കഴിക്കാതെ നോമ്പെടുക്കുകയായിരുന്നു. മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി റമദാനിലെ എല്ലാ നോമ്പും അനുഷ്ഠിച്ച് വരികയാണ് 55കാരനായ ഈ അഡീഷണല്‍ എസ് ഐ.

അത്താഴം കൃത്യ സമയത്ത് കഴിക്കുകയും സമയമാകുമ്പോള്‍ നോമ്പ് മുറിക്കുകയും ചെയ്യുന്നു. എത്ര തിരക്കിനിടയിലും ഈ മുറ തെറ്റാതെ നിര്‍ബന്ധ ബുദ്ധിയോടെ നിര്‍വഹിക്കുകയാണ് അദ്ദേഹം. ഈ റമദാനിന്റെ ആദ്യ അത്താഴം കഴിക്കാന്‍ ട്യൂട്ടിക്കിടെ മറന്നു പോയെങ്കിലും ഇടക്ക് ഓര്‍മ്മ വന്നപ്പോള്‍ ബാങ്കിന് മുമ്പ് ബദിയടൂക്ക സ്‌റ്റേഷനിലെ സഹ ഉദ്യോഗസ്ഥനായ മുഹമ്മദിന്റെ വീട്ടില്‍ എത്തി അത്താഴം കഴിക്കുകയായിരുന്നു. നോമ്പ് തുറ നേരത്തും ഈ കൃത്യനിഷ്ഠത പാലിക്കാന്‍ ബാലകൃഷ്ണന്‍ മടിക്കാറില്ല. നോമ്പുകാരനായി വീട്ടില്‍ പോകുന്ന യാക്ക്രിടയിലാണ് കാഞ്ഞങ്ങാട് എത്തുമ്പോള്‍ ബാങ്കിന് സമയമായത്. ഉടനെ വണ്ടിയില്‍ നിന്നിറങ്ങി മഗ്രിബ് ബാങ്ക് വിളിച്ച ഉടന്‍ നോമ്പ് മുറിക്കുകയും ചെയ്തു. വീട്ടിലേക്കുള്ള യാത്രയായതിനാല്‍ നോമ്പ് തുറക്കുള്ളത് ഭാര്യ കരുതിയിരുന്നു. അവരുടെ സന്തോഷത്തിന് വീട്ടില്‍ എത്തിയാണ് ഭക്ഷണം കഴിച്ചത്. ഇടക്കിടെ ഭാര്യയും മക്കളും നോമ്പ് പിടിക്കും. കാരക്കയും നാരങ്ങ വെള്ളം കുടിച്ചുമാണ് നോമ്പ്തുറക്കാറ്. അമിത ഭക്ഷണമൊന്നും കഴിക്കാറില്ല.

കണ്ണൂര്‍ ചക്കരക്കല്‍ പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുമ്പോള്‍ റമദാനില്‍ നോമ്പ് തുറ സമയമായാല്‍ പള്ളിയില്‍ നിന്നും ഫോണ്‍ വിളിക്കും. സ്‌റ്റേഷനില്‍ ഉണ്ടോയെന്നന്വേഷിച്ച് നോമ്പു തുറക്കുള്ള വിഭവങ്ങള്‍ കൊടുത്തു വിടും. ഡ്യൂട്ടി നേരങ്ങളില്‍ നോമ്പ് തുറക്കുള്ളത് വാഹനത്തില്‍ കരുതും. ഒരു ദിവസം കണ്ണൂര്‍ റെയിവേസ്‌റ്റേഷനില്‍ വണ്ടി കാത്തു നില്‍ക്കുമ്പോഴാണ് ബാങ്ക് വിളിച്ചത്. നേരത്തെ എത്തേണ്ടിയിരുന്ന ട്രെയിന്‍ താമസിച്ച് വന്നതിനാല്‍ നോമ്പു തുറക്ക് ഒന്നും കരുതിയിരുന്നില്ല. കുടെയുണ്ടായിരുന്ന സ്‌നേഹിതന്മാരോട് വെള്ളം വാങ്ങി കുടിച്ച് നോമ്പ് മുറിച്ചു. ബാലകൃഷ്ണന്‍ സാറിന് നോമ്പുള്ള വിവരം അറിഞ്ഞപ്പോള്‍ അവര്‍ അഭിനന്ദിച്ചു.

റമദാനിലെ വ്രതാനുഷ്ഠാനം ശരീരത്തിന് ഉന്മേഷവും മനസിന് സന്തോഷവും നല്‍കുന്നുവെന്നാണ് ബാലകൃഷ്ണന്‍ സാര്‍ പറയുന്നത്. വ്രതാനുഷ്ഠാനം സേവനത്തിന് ഒരു തടസ്സവും സൃഷ്ടിക്കുന്നില്ല. നോമ്പുകാരനായി ദിവസവും ഓടിപ്പായാന്‍ ഒരുമടിയുമില്ല. നോമ്പുകാരന് ദൈവം നല്‍കുന്ന പ്രതിഫലം പ്രതീക്ഷിച്ചാണ് ബാലകൃഷ്ണന്‍ എസ് ഐ റമദാനില്‍ വ്രതമനുഷ്ഠിക്കുന്നത്. നോമ്പിന്റെ നിയ്യത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ പഠിക്കട്ടെ എന്നായിരുന്നു മറുപടി.
-സമ്പാദകന്‍: എന്‍ കെ എം മഹ്‌ളരി ബെളിഞ്ച

എന്‍ കെ ബാലകൃഷ്ണന്‍ എസ് ഐയുടെ നോമ്പ് കാലം

Related Articles:
പീര്‍ സാഹിബ് വന്ന പെരുന്നാള്‍

വാല് പോലെ അഹ് മദ് മോന്‍

പൊന്നാനിയിലെ കുഞ്ഞന്‍ നോമ്പ് തുറ

ഏയ്, നാളെ നോമ്പ് അബെ

മണ്‍കലത്തിലൊരു ജുസ്അ് പുള്ളി

കോട്ടുമല ഉസ്താദിനൊപ്പം ഒരു നോമ്പ് തുറ

Keywords:  Article, Ramadan, Police Officer, SI N.K Balakrishnan, Fast, Eat, Quran, Read,Ramadan experience SI N.K Balakrishnan.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia