Join Whatsapp Group. Join now!
Aster MIMS 10/10/2023

സാമൂഹിക - വികസന മുന്നേറ്റത്തിൽ നാടിനെ അടയാളപ്പെടുത്താൻ പ്രസന്നതയോടെ ഈ സാരഥി

Prasanna to mark the place in the socio-development movement#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വനിതകൾ ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകൾ-10 / കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 18.07.2021) 1990-95 കാലഘട്ടത്തില്‍ കാന്‍ഫെഡ് സാക്ഷരതാ പ്രവര്‍ത്തനമായും തുടര്‍ന്ന് സമ്പൂര്‍ണ സാക്ഷരതാ യഞ്ജമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്ന ഗ്രാമപഞ്ചായത്താണ് പനത്തടി. നിലവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്നയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ പഴയ പനത്തടിയല്ല ഇപ്പോള്‍ ഒരു പാട് മാറ്റം വന്നിട്ടുണ്ട് എന്ന് ആവേശപൂര്‍വം സൂചിപ്പിക്കുകയുണ്ടായി. 

പഞ്ചായത്ത് കെട്ടിടം ഇപ്പോള്‍ ഹൈടെക്കായി മാറി. അതനുസരിച്ചുളള പുരോഗതി ഗ്രാമപഞ്ചായത്താകെ കൈവരിച്ചിട്ടുണ്ടെന്ന് അവര്‍ സൂചിപ്പിച്ചു. കോളനികളിലൂടെയെല്ലാം കയറിയിറങ്ങി അക്ഷരത്തിന്‍റെ ശക്തിയും പ്രധാന്യവും അവിടങ്ങളിലെ ജനങ്ങളെ ബോധ്യപ്പെടുത്തിയ കാര്യമാണ് ഞാനാദ്യം പ്രസന്നയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നത്. നിരക്ഷരരില്ലാത്ത പഞ്ചായത്താണ് പനത്തടിയെന്ന് അവര്‍ ആവേശ പൂര്‍വ്വം പ്രഖ്യാപിക്കുകയാണ്.

  
Kookanam-Rahman, Panchayath-Member, Article, Panchayath, Woman, Kerala, Members, Panathadi, Prasanna to mark the place in the socio-development movement.



വിദ്യാഭ്യാസ രംഗത്ത് ഒരു കുതിച്ചു ചാട്ടം തന്നെ കഴിഞ്ഞ 10 വര്‍ഷത്തിനിടെ നടന്നു കഴിഞ്ഞു. സ്ക്കൂളുകളിലെ കൊഴിഞ്ഞു പോക്ക് തീരെ ഇല്ലെന്നു തന്നെ പറയാം. പഠനത്തിന്‍റെ ആവശ്യകത പനത്തടി പഞ്ചായത്തിലെ പിന്നോക്ക പ്രദേശങ്ങളിലെ ജനങ്ങളില്‍ ബോധ്യപ്പെട്ടത്തിന്‍റെ മാറ്റം ഇവിടങ്ങളില്‍ ദൃശ്യമായിക്കഴിഞ്ഞു. ഒരു ഹയര്‍ സെക്കന്‍ററി സ്ക്കൂളും രണ്ട് ഹൈസ്ക്കൂളും, മൂന്ന് യു പി സ്ക്കൂളും, ഒരു എല്‍ പി സ്ക്കൂളും രണ്ട് മള്‍ട്ടി ഗ്രെയ്ഡ് ലേണിംഗ് സെന്‍ററും നല്ല നിലയില്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

ഇരുപത്തി നാല് അങ്കണ്‍വാടികളിലൂടെ അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനവും നന്നായി നടന്നു വരുന്നുണ്ട്. പഠനത്തിലൂടെ മുന്നേറിയതിന്‍റെ അഭിമാനകരമായ നേട്ടമെന്ന് പറയുന്നത് ഇവിടെ നാല് പേര്‍ എം ബി ബി എസ് ബിരുദധാരികളും നിരവധി എഞ്ചിനീയര്‍മാരും ഉയര്‍ന്നു വന്നു എന്നതാണ്.

പ്രസന്ന വളരെ പ്രസന്നയായി തന്നെയാണ് അവരെ പരിചയപ്പെടുത്തി തന്നത്. എല്ലാം തുറന്നു പറയുന്നതില്‍ വിമുഖത കാണിക്കുന്നില്ല എന്നതാണ് പ്രസന്നയുടെ പ്രത്യേകത. ദളിത് വിഭാഗത്തില്‍ പെട്ട വ്യക്തിയാണ് താനെന്നും, പ്രീഡിഗ്രിവരെ മാത്രമെ അക്കാലത്ത് പഠിക്കാന്‍ കഴിഞ്ഞുളളൂവെന്നും അവര്‍ പറഞ്ഞു. പക്ഷേ രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ ഇടപെടല്‍ മൂലം സമൂഹത്തിന്‍റെ പ്രശ്നങ്ങളും പ്രത്യേകിച്ച് കോളനികളില്‍ അധിവസിക്കുന്നവരുടെ ഹൃദയത്തുടിപ്പുകളും ഉള്‍ക്കൊളളാനും അത് വേണ്ടപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും സാധ്യമാവുന്നുണ്ടെന്ന് പ്രസന്ന പറയുന്നു.

കഴിഞ്ഞ ടേമിലും (2015-20) പ്രസന്ന പനത്തടി ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നിട്ടുണ്ട്. ആ സമയത്തും താനുള്‍ക്കൊളളുന്ന വാര്‍ഡില്‍ കിട്ടാവുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത്തവണ പട്ടുവം പ്രദേശം ഉള്‍ക്കൊളളുന്ന അഞ്ചാംവാര്‍ഡില്‍ നിന്നാണ് പ്രസന്ന വിജയിച്ചു കയറിയത്. പാര്‍പ്പിടമില്ലാതെ വിഷമിക്കുന്ന വ്യക്തികള്‍ പഞ്ചായത്തില്‍ ഇല്ലായെന്നു തന്നെ പറയാമെന്നും. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 622 വീടുകളാണ് ഇതേവരെ നിര്‍മ്മിച്ചു നല്‍കിയത്.

സാംസ്ക്കാരികമായും ഇവിടുത്തെ ദളിത് വിഭാഗങ്ങള്‍ ഉയര്‍ന്നു വരികയാണ്. പഞ്ചായത്തിലെ വായനശാലകളും, ക്ലബുകളും, കുടുംബശ്രീകളുമൊക്കെ ഈ രംഗത്ത് നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്. ഗതാഗത സൗകര്യങ്ങളും മുമ്പത്തേക്കാളും എത്രയോ മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. പക്ഷേ വനമേഖലയിലേക്കും മലമ്പ്രദേശങ്ങളിലേക്കും ഉളള റോഡ് സൗകര്യങ്ങള്‍ ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ടെന്ന് പ്രസിഡണ്ട് സൂചിപ്പിച്ചു.

രാഷ്ട്രീയ കാര്യങ്ങളിലും ഉറച്ച നിലപാടുകളുളള വ്യക്തിത്വത്തിന്‍റെ ഉടമയാണ് പ്രസന്ന. 47 ൽ എത്തി നില്‍ക്കുന്ന പ്രസന്ന ചെറുപ്പം മുതലേ സി പി എമുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയാണ്. ഇപ്പോള്‍ പാണത്തൂര്‍ ലോക്കല്‍ കമിറ്റി മെമ്പറാണ് പ്രസന്ന. കര്‍ഷകത്തൊളിലാളി സംഘടനയുടെയും, മഹിളാ വിഭാഗത്തിന്‍റെയും ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് പ്രസന്ന.

പത്ത് വര്‍ഷങ്ങള്‍ക്കപ്പുറം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധീനതയിലായിരുന്നു പഞ്ചായത്ത് ഭരണം. ഇപ്പോള്‍ അത് മാറി ഇടതുപക്ഷത്തിന് പ്രത്യേകിച്ച് സിപിഎമിന് പഞ്ചായത്തിന്‍റെ എല്ലാ ഭാഗത്തും ശക്തമായ ഭൂരിപക്ഷവും പ്രവര്‍ത്തന ശേഷിയുമുളള പ്രവര്‍ത്തകരും ഉണ്ടായിക്കഴിഞ്ഞു. കഴിഞ്ഞ ടേമിലും എല്‍ഡിഎഫിനായിരുന്നു പഞ്ചായത്ത് ഭരണം ലഭ്യമായത്. ഇത്തവണ നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുളള പതിനഞ്ച് വാര്‍ഡുകളില്‍ പത്തെണ്ണവും എല്‍ഡിഎഫ് നേടി. യുഡിഎഫിന് മൂന്നും, ബിജെപിക്ക് രണ്ടും സീറ്റുകളാണ് ലഭിച്ചത്.

കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചുപോയ പ്രസാദാണ് പ്രസന്നയുടെ ഭര്‍ത്താവ്. രണ്ട് ആണ്‍ മക്കാളാണിവര്‍ക്കുളളത്. ടൂറിസത്തില്‍ പോസ്റ്റ് ഗ്രാഡ്വേഷന്‍ ഡിഗ്രി നേടിയ അരുണും, ഐടിഐ കോഴ്‌സ് പൂര്‍ത്തിയാക്കിയ അധ്വിനും. സ്ത്രീയെന്ന നിലയില്‍ പൊതു പ്രവര്‍ത്തന രംഗത്ത് ഇറങ്ങി ത്തിരിക്കുമ്പോള്‍ പ്രയാസങ്ങളൊന്നുമില്ലെന്നും, കുടുംബത്തിന്‍റെ പൂര്‍ണ പിന്തുണയുണ്ടെന്നും പ്രസന്ന സൂചിപ്പിച്ചു. പ്രവര്‍ത്തനങ്ങള്‍ക്കു ശക്തി പകരാനും, മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും പാര്‍ട്ടി പ്രവര്‍ത്തകരും എന്നും ഒപ്പം തന്നെയുണ്ട്.

കഴിഞ്ഞ ടേമില്‍ പഞ്ചായത്തംഗമായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുകൊണ്ട്, ഭരണകാര്യങ്ങളൊക്കെ കൃത്യമായി നടത്തികൊണ്ടു പോവാനുളള ആത്മ വിശ്വാസം ഉണ്ടായിട്ടുണ്ട്. പുരുഷമേധാവിത്വമോ, ആണ്‍മേല്‍ക്കോയ്മയോ ഈ രംഗത്ത് ഒട്ടും അനുഭവപ്പെട്ടിട്ടില്ല. വളരെ തന്മയത്വത്തോടെയും പൂര്‍ണ സഹകരണത്തോടെയും ഭരണ നിര്‍വ്വഹണം നടത്തികൊണ്ടു പോകാന്‍ സാധ്യമാവുന്നുണ്ട്.

2011ലെ സെന്‍സസ് പ്രകാരം 22,480 ആണ് പഞ്ചായത്തിലെ ജനസംഖ്യ. ഇന്നത് 35000ന് മേല്‍ ആവാനാണ് സാധ്യത. ഇതില്‍ 35-40 ശതമാനത്താളം എസ് സി, എസ് ടി വിഭാഗമാണ്. എഴുപത്തി ഒന്‍പത് ചതുരശ്ര കിലോമീറ്ററാണ് പഞ്ചായത്തിന്‍റെവിസ്തൃതി. മറാഠി, മാവിലാന്‍, മലവേടന്‍, മലയരന്‍മാര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ട ദളിതന്മാരാണ് പഞ്ചായത്തില്‍ അധിവസിക്കുന്നത്. ഇവിടങ്ങളില്‍ അധിവസിക്കുന്നവര്‍ പ്രധാനമായി നേരിടുന്ന രണ്ട് പ്രശ്നങ്ങളാണ് കുടിവെളള ഭൗര്‍ലഭ്യവും, ശവശരീരങ്ങളെ സംസ്ക്കരിക്കാന്‍ ആവശ്യമായ ശ്മശാനമില്ലായ്മയും. ഇതിന് അടിയന്തിര പ്രാധാന്യം നല്‍കി പരിഹാരം കാണാന്‍ പഞ്ചായത്ത് ഭരണസമിതി ശ്രമിക്കുന്നുണ്ട്.

ദളിത് വിഭാഗങ്ങള്‍ മുഖ്യധാരയിലേക്ക് കടന്നു വരാന്‍ വേണ്ടത്ര താല്‍പര്യം കാണിക്കാത്ത അവസ്ഥയുണ്ട്. അതിനുളള തീവ്രശ്രമം നടത്തേണ്ടതുണ്ട്. കമ്മാടി, കല്ലപ്പളളി തുടങ്ങിയ കോളനികള്‍ ഇന്നും ഒറ്റപ്പെട്ടു കിടക്കുന്ന അവസ്ഥയുണ്ട്. ക്രമേണ മാറ്റം വന്നു കൊണ്ടിരിക്കുകയാണ്. ലഹരി ഉപയോഗം കൂടുതലാണ്. കര്‍ണ്ണാടക ബോര്‍ഡറുമായി അടുത്തു കിടക്കുന്നതിനാല്‍ അങ്ങോട്ടു നടന്നു ചെന്ന് മദ്യം വാങ്ങിക്കൊണ്ടു വരാന്‍ എളുപ്പം.

കേരളത്തില്‍ ലഭിക്കുന്നതിന്നേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഇവ ലഭ്യമാവുകയും ചെയ്യുന്നുണ്ട്. ഇരുന്നൂറ് മില്ലി ലിറ്ററിന് കേരളത്തില്‍ എണ്‍പതു രൂപയാണെങ്കില്‍ കര്‍ണ്ണാടകയില്‍ അതിന്‍റെ പകുതി വിലയ്ക്കു കിട്ടും. ഈ സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഇവിടത്തുകാര്‍ ലഹരി ഉപയോഗത്തില്‍ കൂടുതല്‍ ആകൃഷ്ടരാവുന്നത്. ജാഗ്രതാ സമിതികളും, ജനമൈത്രി പോലീസും, രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങളും ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുളള തീവ്രശ്രമം നടത്തിവരുന്നുണ്ട്.

പഞ്ചായത്തില്‍ മൊത്തം 46 ഊര് കൂട്ടങ്ങളുണ്ട്. ഊര് മൂപ്പന്‍മാരും, പ്രമോട്ടര്‍മാരും കോളനിവാസികളുടെ ക്ഷേമത്തിനും, അവരുടെ ഉന്നമനത്തിനും വേണ്ടി നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് പനത്തടി ഗ്രാമപഞ്ചായത്ത് നിരവധി മേഖലകളില്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഇനിയും സാമൂഹ്യ-സാംസ്ക്കാരിക-വിദ്യാഭ്യാസ മേഖലകളില്‍ കുറേകൂടി മുന്നേറാനുണ്ട്. വരുന്ന അഞ്ചു വര്‍ഷക്കാലം കൊണ്ട് ഇതിനൊക്കെ പ്രതിവിധി കണ്ട് പഞ്ചായത്തിനെ മാതൃകാ പഞ്ചായത്താക്കി മാറ്റിയെടുക്കാനുളള കര്‍മ്മ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കി വിജയം കൈവരിക്കാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് നേതൃത്വം കൊടുക്കുന്ന ഭരണസമിതിക്ക് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.








Keywords: Kookanam-Rahman, Panchayath-Member, Article, Panchayath, Woman, Kerala, Members, Panathadi, Prasanna to mark the place in the socio-development movement.

Post a Comment