city-gold-ad-for-blogger

ബേവിഞ്ചയിലെ വ്യാപാരിയുടെ തിരോധാനം; പോലീസ് ഇരുട്ടില്‍ തപ്പുന്നു, സി.സി.ടി.വിയിലും തെളിവില്ല

ചെര്‍ക്കള: (www.kasargodvartha.com 23/04/2015) സുബ്ഹി നമസ്‌കാരത്തിന് പള്ളിയിലേക്ക് പോയ വ്യാപാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായ കേസില്‍ പോലീസ് ഇരുട്ടില്‍ തപ്പുന്നു. ബേവിഞ്ചയില്‍ അനാദിക്കട നടത്തുന്ന ന്യൂബേവിഞ്ചയിലെ കുന്നില്‍ ജലീലി (38) നെയാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 17 ന് പുലര്‍ച്ചെ കാണാതായത്.

ജലീലിന്റെ തിരോധാനം സംബന്ധിച്ച് പോലീസ് ഊര്‍ജിതമായ അന്വേഷണമാണ് നടത്തിയതെങ്കിലും ഒരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല. വീട്ടില്‍ നിന്നും പള്ളിയിലേക്ക് പോയപ്പോള്‍ മൊബൈല്‍ വീട്ടില്‍ തന്നെയാണ് വെച്ചിരുന്നത്. അതു കൊണ്ടുതന്നെ ജലീലിനെ കണ്ടെത്തുന്നതിനുള്ള മറ്റുമാര്‍ഗങ്ങളൊന്നും പോലീസിന് മുമ്പിലില്ല. ഒരുമാസത്തോളം ജലീല്‍ വിളിച്ചതും ജലീലിന്റെ ഫോണിലേക്ക് വന്നതുമായ ഫോണ്‍ കോളുകളെല്ലാം പോലീസ് വിശദമായ പരിശോധനയ്ക്കാണ് വിധേയമാക്കിയത്. എന്നാല്‍ സംശയപരമായ യാതൊരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല.

ദേശീയപാതയിലൂടെ ഈ സമയത്ത് കടന്നുപോയ വാഹനങ്ങളെകുറിച്ചുള്ള അന്വേഷണവും ഫലവത്താക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. ചെര്‍ക്കളയില്‍ സ്ഥാപിച്ച സി.സി.ടി.വി. ഈ ദിവസം പ്രവര്‍ത്തിച്ചിരുന്നില്ല. ബേവിഞ്ചയില്‍ വെടിവെപ്പ് നടന്ന കരാറുകാരന്റെ വീടിനുമുന്നില്‍ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ വാഹനങ്ങളുടെ നമ്പറുകള്‍ തെളിയുന്ന രീതിയില്‍ ദൃശ്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഈ വീട്ടിലെ ക്യാമറ വീട്ടിലേക്കും റോഡിലേക്കും മാത്രമാണ് ഫോകസ് ചെയ്തിട്ടുള്ളത്. വാഹനങ്ങളുടെ നേര്‍ദിശ വ്യക്തമാകുന്ന ദൃശ്യങ്ങളൊന്നും ഇല്ലാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.

ജലീലിന് സാമ്പത്തികമായോ കുടുംബപരമായോ മറ്റോ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി. ഭാര്യയോടും മക്കളോടുമെല്ലാം വളരെ നല്ല സ്‌നേഹത്തിലായിരുന്നു. ജലീലിനെ തട്ടിക്കൊണ്ടുപോയിരിക്കാമെന്ന പ്രചരണം ഉയര്‍ന്നിരുന്നുവെങ്കിലും അതിനുള്ള യാതൊരു സാഹചര്യമോ തെളിവോ ഇതു വരെ ലഭിച്ചിട്ടില്ല. ഏതോ മാനസിക വിഷമം മൂലം ജലീല്‍ എവിടെയെങ്കിലും പോയതാവാമെന്ന സംശയമാണ് പോലീസിനുള്ളത്. ജലീലിന്റെ ബന്ധുവീട് കേന്ദ്രീകരിച്ചും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുമെല്ലാം പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

എന്നാല്‍ ഒരു തെളിവും ഇതു വരെ ലഭിച്ചിട്ടില്ല. പോലീസിന്റെ അന്വേഷണം ഏതാണ്ട് ഇപ്പോള്‍ നിലച്ചമട്ടാണ്. തിരോധാനം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണം ക്രൈബ്രാഞ്ചിനെ ഏല്‍പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

ബേവിഞ്ചയിലെ വ്യാപാരിയുടെ തിരോധാനം; പോലീസ് ഇരുട്ടില്‍ തപ്പുന്നു, സി.സി.ടി.വിയിലും തെളിവില്ല



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia