city-gold-ad-for-blogger

സിപിസിആര്‍ഐ ജീവനക്കാരന്റെ മരണം; ആരോപണ വിധേയര്‍ക്കെതിരായ അന്വേഷണം ഇഴയുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 04/08/2015) കാസര്‍കോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരന്‍ രാമചന്ദ്രന്റെ (51) മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ സഹജീവനക്കാര്‍ക്കെതിരെ അന്വേഷണം ഇഴയുന്നു. സംഭവം നടന്ന് ഒന്നര മാസം കഴിഞ്ഞിട്ടും രാമചന്ദ്രന്റെ മരണക്കുറിപ്പില്‍ പരാമര്‍ശമുള്ള സഹജീവനക്കാരെ ഇതുവരെ ചോദ്യംചെയ്തിട്ടുപോലുമില്ല.

രാമചന്ദ്രനെതിരെ സഹ പ്രവര്‍ത്തകരില്‍ ചിലര്‍ സാമ്പത്തിക തിരിമറി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.സി.ആര്‍.ഐയുടെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയില്‍ മേശ വലിപ്പില്‍ നിന്ന് 'എന്റെ മക്കള്‍ക്കും ഭാര്യക്കും', 'രവീന്ദ്രന്‍ സാര്‍, ശ്രീധരന്‍ സാര്‍' എന്നീ തലവാചകത്തോടെ രാമചന്ദ്രനെഴുതിയ രണ്ട് കുറിപ്പുകള്‍ പോലീസ് കണ്ടെത്തിയിരുന്നു.

സ്വകാര്യമായ പണമിടപാടില്‍ തനിക്ക് മാനഹാനി വരുത്തിവെക്കാന്‍ സഹ പ്രവര്‍ത്തകരായ രണ്ടുപേര്‍ ശ്രമിച്ചുവെന്നും ഇതേത്തുടര്‍ന്നാണ് താന്‍ ജീവനൊടുക്കുന്നതെന്നുമാണ് രാമചന്ദ്രന്റെ കുറിപ്പിലുണ്ടായിരുന്നത്. ഇവരുടെ പേരടക്കം കത്തില്‍ പരാമര്‍ശിച്ചിരുന്നു. നാല് വര്‍ഷമായി ചിലര്‍ നിരന്തരമായി തന്നെ പീഡിപ്പിച്ചു വരികയാണെന്നും പിടിച്ചു നില്‍ക്കാന്‍ കഴിയാത്തതുകൊണ്ട് മരണത്തില്‍ അഭയം പ്രാപിക്കുകയാണെന്നും കുറിപ്പിലുണ്ടായിരുന്നു.

രാമചന്ദ്രന്‍ ജീവനക്കാര്‍ക്കിടയില്‍ ചിട്ടി നടത്തിയിരുന്നു. ഇതില്‍ അനിഷ്ടം തോന്നിയവര്‍ രാമചന്ദ്രനെ താറടിച്ചു കാണിക്കാന്‍ ശ്രമം നടത്തിയതായി പറയപ്പെടുന്നു. സഹപ്രവര്‍ത്തകരുടെ പണമിടപാടുകള്‍ സുഗമമായി നടത്താന്‍ രാമചന്ദ്രനെ സഹപ്രവര്‍ത്തകര്‍ അപഖ്യാതി പരത്തി മാനസികമായി തളര്‍ത്താന്‍ ശ്രമം നടത്തിയെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ഇത്രയൊക്കെ സംഭവങ്ങളുണ്ടായിട്ടും ആരോപണ വിധേയരായ രണ്ട് സഹപ്രവര്‍ത്തകരെ വിളിപ്പിച്ച് കാര്യങ്ങള്‍ ആരായാന്‍ പോലും പോലീസ് തയ്യാറായില്ലെന്നാണ് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പറയുന്നത്.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia