Join Whatsapp Group. Join now!
Aster MIMS 10/10/2023

പാവ് ലോവിന്റെ പട്ടി

'ഭാവിയില്‍ ആരാവാനാണ് ആഗ്രഹം ?' മുമ്പൊക്കെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ച ദിവസം റാങ്ക് ജേതാക്കളോട് പത്രക്കാരെല്ലാം ഒരേ Novel, Top-Headlines, Student, Rank, Indrajith, Athijeevanam-2, Pavlov's Dog
നോവല്‍: അതിജീവനം/ ഇന്ദ്രജിത്ത്
(അധ്യായം രണ്ട്)

(www.kasargodvartha.com 26.06.2020) 'ഭാവിയില്‍ ആരാവാനാണ് ആഗ്രഹം ?'
മുമ്പൊക്കെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ച ദിവസം റാങ്ക് ജേതാക്കളോട് പത്രക്കാരെല്ലാം ഒരേ സ്വരത്തില്‍ ചോദിക്കുന്ന ചോദ്യം.

ഈ ചോദ്യം പോക്കര്‍ സ്വയം ചോദിക്കാന്‍ തുടങ്ങിയത് ഒമ്പതാം ക്ലാസ്സിലെത്തിയപ്പോഴാണ്. ആദ്യമൊക്കെ ഇനിയും സമയമുണ്ടല്ലോയെന്നുകരുതി ഒഴിഞ്ഞുമാറിയതായിരുന്നു. ഒമ്പതാംക്ലാസ്സായതോടെ എല്ലാ വിഷയങ്ങളും ഒന്നിച്ചുപഠിക്കുന്ന അവസ്ഥ അധികകാലമുണ്ടാവില്ലെന്ന തോന്നല്‍ അലട്ടാന്‍ തുടങ്ങി. ചില വിഷയങ്ങളോട് വിട ചൊല്ലിയേ പറ്റൂ. കുറേ കാമുകികളുമായി നടന്ന വ്യക്തിയോട് ഒരു സുപ്രഭാതത്തില്‍ അവരിലൊരാളെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടാലുള്ള അവസ്ഥ. പത്താം ക്ലാസ്സു കഴിഞ്ഞാല്‍ പിന്നെ അഭിരുചികള്‍ക്കനുസരിച്ചുള്ള ഗ്രൂപ്പുകളാണ്.

ജീവിതത്തില്‍ എന്നെങ്കിലും, ആരെങ്കിലുമാവണമെന്ന് ആഗ്രഹിച്ചിരുന്നോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. വിവിധ തൊഴിലുകളെക്കുറിച്ച് ആദ്യമായി അറിവുണ്ടാകുന്നത് ചെറിയമ്മാവന്റെ വീട്ടില്‍ വെച്ചായിരുന്നു. മുതിര്‍ന്ന ആണുങ്ങളൊക്കെ വിദേശത്തായിരുനതിനാല്‍ ബന്ധുക്കളിലാര്‍ക്കെങ്കിലും അസുഖം വന്നാല്‍ മംഗലാപുരത്തും മണിപ്പാലുമൊക്കെയുള്ള ആശുപത്രികളില്‍  കൊണ്ടുപോകുന്നതുമുതല്‍ വീടുനിര്‍മ്മാണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക വരെയുള്ള ചുമതലകള്‍ ചെറിയമ്മാവനായിരുന്നു. മാത്രമല്ല, സ്വന്തം വീട്ടുപറമ്പില്‍ പല തരത്തിലുള്ള  വാടകവീടുകള്‍ ഉണ്ടാക്കുകയെന്നത് അദ്ദേഹത്തിന്റെ ഹോബിയുമായിരുന്നു. പ്ലാന്‍, ഡിസൈന്‍ തുടങ്ങിയവയെല്ലാം അമ്മാവന്റേതുതന്നെ. പല പണികളും അദ്ദേഹം തന്നെ ചെയ്യും. ആവശ്യമുള്ള പണിയായുധങ്ങള്‍ കൈവശമുണ്ടാവും. സഹായം വേണ്ട മേഖലകളില്‍ പണിക്കാരെ വിളിക്കും. വീട്ടില്‍ എന്നും വിവിധ തരത്തിലുള്ള തൊഴിലുകള്‍ ചെയ്യന്നവരുടെ ബഹളമായിരുന്നു.
ചെമണ്ണിന്റെ നിറമുള്ള മുണ്ടുടുത്ത ഒരാള്‍ വന്ന് കല്ലുചെത്താറുണ്ടായിരുന്നു. എല്ലാവരും അയാളെ മണിയാണിയെന്നാണ് വിളിച്ചിരുന്നത്. ആ വ്യക്തിയുടെയല്ല;അയാള്‍ ഉള്‍പ്പെടുന്ന സമുദായത്തിന്റെ പേരാണ് അതെന്ന് പിന്നീട് മനസ്സിലായി.

കല്‍പണിയെക്കാള്‍ പോക്കര്‍ കൂടുതല്‍ നേരം നോക്കി നിന്നത് മരപ്പണിയായിരുന്നു. പരുപരുത്ത തടികള്‍ മിനുസപ്പെടുത്തിയെടുത്ത് അവയില്‍ നിന്ന് മേശയും കസേരയും കഴുക്കോലുമൊക്കെയുണ്ടാക്കുന്ന മാന്ത്രികവിദ്യ. ഒന്നുരണ്ടുപേര്‍ എന്നും മരപ്പണിയെടുക്കും. ചിലപ്പോള്‍ അമ്മാവനും സഹായിക്കും. അമ്മാവന്റെ വീട്ടുപറമ്പിന്റെ ഒരു ഭാഗം കവുങ്ങിന്‍തോട്ടമായിരുന്നു. അതില്‍ നല്ല കുളിരായിരുന്നു. രു പശുവും കിടാവുമുണ്ടായിരുന്നു. തിരഞ്ഞെടുപ്പുകാലത്ത് ചുവരുകളില്‍ കോണ്‍ഗ്രസ്സിന്റെ ചിഹ്നം വരച്ചുവെച്ചത് കാണുമ്പോള്‍ അവയെയാണ് ഓര്‍ക്കുക. സ്വന്തം വീട്ടിലും പശുവും കിടാവും വേണമെന്ന് പോക്കര്‍ വാശിപിടിച്ചതിനെതുടര്‍ന്ന് അവ വാങ്ങാന്‍ മുന്‍കൈയെടുത്തത് അമ്മാവന്‍ തന്നെയായിരുന്നു.

അമ്മാവന്റെ വീട്ടില്‍ കണ്ട തൊഴിലുകളെല്ലാം സ്വന്തം വീട്ടില്‍ തിരിച്ചെത്തി പോക്കര്‍ അനുകരിക്കും. കാര്‍ഡ്‌ബോര്‍ഡ് കഷണങ്ങളെ മരത്തടികളായി സങ്കല്‍പിച്ചുകൊണ്ട് മേശയും കസേരയുമൊക്കെ ഉണ്ടാക്കും. ഒരിക്കല്‍ ഇത്തരത്തിലുള്ള ഒരു തൊഴിലനുകരണത്തിനിടയില്‍ പ്രശ്‌നമുണ്ടായിട്ടുണ്ട്. ചെരുപ്പുനന്നാക്കാനായി അമാവന്റെ വീട്ടില്‍ ഒരാള്‍ വന്നതായിരുന്നു. അമ്മായി കീറിപ്പറിഞ്ഞ ചെരുപ്പുകളും ഷൂസുമൊക്കെ അയാളുടെ മുമ്പിലിട്ടുകൊടുത്തു. പണി തീരുന്നതുവരെ പോക്കര്‍ നോക്കിനിന്നു. പിറ്റേന്ന് അയല്‍പക്കത്ത് കൌസല്യയുടെയും ജാനകിയുടെയും കൂടെ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്ലാവിലയും ഈര്‍ക്കിലുമുപയോഗിച്ച് ചെരുപ്പുകള്‍ ഉണ്ടാക്കാനാരംഭിച്ചു. ജനാലയില്‍ കൂടി അവരുടെ അമ്മ ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പണി പകുതിയായപ്പോള്‍ പുറത്തുവന്ന് ശാസിച്ചു. തൊഴിലിന് ഉച്ചനീച്ചത്വങ്ങളുണ്ടെന്ന് മനസ്സിലായത് അപ്പോഴാണ്.

താഴ്ന്ന ജാതിക്കാരാണത്രെ ചെരുപ്പുകുത്തുന്ന തൊഴിലില്‍ ഏര്‍പ്പെടുന്നത്. അനുബന്ധമായി അവര്‍ ഒരു കഥയും പറഞ്ഞുതന്നു. പണ്ടൊരു ചെരുപ്പുകുത്തി ബ്രാഹ്മണനായി നടിച്ച് ഒരു ബ്രാഹ്മണസ്ത്രീയെ വിവാഹം കഴിച്ചത്രെ. ഒരു ദിവസം മക്കള്‍ അച്ഛന്റെ തൊഴിലിടത്തില്‍ ചെന്നു. അച്ഛന്‍ ചെയ്യുന്ന പണി മനസ്സിലാക്കിയ അവര്‍ പിറ്റേന്ന് ഇലയെടുത്ത് ചെരുപ്പുകുത്തിക്കളിക്കാന്‍ തുടങ്ങിയത്രെ. ഇതുകണ്ട അമ്മ കാര്യം തിരക്കി. ഒരു താഴ്ന്ന ജാതിക്കാരനാണ് തന്നെ വിവാഹം കഴിച്ചതെന്ന് മനസ്സിലാക്കിയ അവര്‍ രാത്രി വീടിന് തീകൊളുത്തി; എല്ലാവരും, ഭര്‍ത്താവും ഭാര്യയും മക്കളും, ചാമ്പലായി. അവര്‍ ആവാഹിക്കുന്ന അസുഖങ്ങളുണ്ടത്രെ. ചിക്കന്‍ പോക്‌സില്‍ അമ്മയാണ് കുടിയേറുന്നത്. ബ്രാഹ്മണസ്ത്രീയായതിനാല്‍ വലിയ ബുദ്ധിമുട്ടുകള്‍ വരുത്താതെ തിരിച്ചുപോകും. എന്നാല്‍, വസൂരിയില്‍ അച്ഛനും മക്കളുമൊക്കെയാണ് ആവാഹിക്കുന്നതെന്നതിനാല്‍ തന്നെ സ്ഥിതി ഗുരുതരമാണ്. വൈദ്യം പഠിക്കാന്‍ തുടങ്ങിയതിനുശേഷം പോക്കറിനെ ഒരുപാട് ചിന്തിപ്പിച്ച കഥയാണിത്. വസൂരിയായാലും ചിക്കന്‍ പോക്‌സായാലും വൈറസാണ് രോഗഹേതു. ഒന്നില്‍ വേരിയോള, മറ്റേതില്‍ വേരിസെല്ല. കഥ ഉണ്ടായ കാലത്ത് ഈ ബന്ധം കണ്ടെത്തിയിരുന്നോ? രണ്ടിലും തൊലിയില്‍ വരുന്ന അടയാളങ്ങള്‍ക്ക് തീ കൊണ്ടുള്ള പൊള്ളലേറ്റാല്‍ വരുന്ന അടയാളങ്ങളുമായി ഉള്ള സാമ്യതയാവാം ഈ കഥയുടെ അടിസ്ഥാനം. വസൂരിയെ ചുറ്റിപ്പറ്റി ഇങ്ങനെയൊരു കഥ മാത്രമല്ല ഉള്ളതെന്ന് ആരോഗ്യസര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ നിന്ന് മനസ്സിലായി. കഥകളില്‍ അതാത് ജനവിഭാഗങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ അടയാളങ്ങള്‍ പതിയുക സ്വാഭാവികമാണ്. ഒരിടത്തത് ജാതീയതയാണെങ്കില്‍ മറ്റൊരിടത്ത് വംശീയതയായിരിക്കും.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ കേരളത്തിന്റെ ആയുര്‍വേദപാരമ്പര്യത്തെക്കുറിച്ച് ക്ലാസ്സെടുക്കാന്‍ വന്നയാള്‍ മൂസ്സുമാര്‍ ബ്രാഹ്മണരാണെന്ന് പറഞ്ഞപ്പോള്‍ പോക്കറിന്റെ തൊട്ടടുത്തിരുന്ന പഠിതാവ് അവര്‍ ബ്രാഹ്മണരൊന്നുമല്ലെന്ന്, സ്വരം താഴ്ത്തി, പിറുപിറുക്കുന്നുണ്ടായിരുന്നു. ബ്രാഹ്മണരില്‍ ഗ്രെയ്ഡ് കുറഞ്ഞവരാണ് മൂസ്സുമാര്‍ എന്നാണ് മറ്റുള്ള ബ്രാഹ്മണരുടെ വിശ്വാസം. അവര്‍ വൈദ്യവൃത്തി ചെയ്യുന്നുവെന്നതാണ് കാരണം. പല സമൂഹങ്ങളിലും വൈദ്യവൃത്തിയെ നീചമായ തൊഴിലായാണ് കണക്കാക്കിയിരുന്നത്. യൂറോപ്പില്‍ ഒരുകാലത്ത് ശവശരീരം മോഷ്ടിച്ച് കീറിമുറിക്കുന്നവരാണെന്ന ഖ്യാതി വൈദ്യന്മാര്‍ക്കുണ്ടായിരുന്നു. അതുപോലെ രോഗമെന്ന ദൈവവിധിക്കെതിരെ നീങ്ങുന്നവരാണ് വൈദ്യന്മാരെന്ന പൊതുബോധവും അവരെ തരംതാഴ്ത്തി. ബ്രാഹ്മര്‍ക്കിടയില്‍ മൂസ്സുമാര്‍ രണ്ടാംകിടക്കാരായതും ഇമ്മാതിരി  വിശ്വാസങ്ങള്‍ക്കിടയിലാണ്. നമ്മുടെ നാട്ടില്‍ കൊളോണിയല്‍ ആധുനികതയുടെ തുടക്കത്തില്‍ വക്കീല്‍പണിയോടായിരുന്നു കമ്പം. പിന്നീട് ധനസമ്പാദനത്തിലുള്ള എളുപ്പമാര്‍ഗമാണ് വൈദ്യവൈദ്യത്തിയെന്ന തോന്നല്‍ അതിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു. ഒരു തരം ഡൈക്കോട്ടമസ് ക്വസ്റ്റ്യനാണ് ഭാവിയില്‍ നിങ്ങള്‍ക്കാരാവണം എന്ന ചോദ്യമെന്നുതോന്നുന്നു. രണ്ട് ഉത്തരം മാത്രമേ ഇതിനുള്ളൂ; ഒന്നുകില്‍  ഡോക്ടര്‍; അല്ലെങ്കില്‍  എന്‍ജിനീയര്‍. വേറെ തൊഴിലില്ലാഞ്ഞിട്ടാണോയെന്നറിയില്ല. റാങ്ക് ജേതാക്കളുമായുള്ള ഇന്റര്‍വ്യൂകളില്‍ ഡോക്ടറായി ആതുരരെ സേവിക്കാനുള്ള ത്വരയാണ് മുഴച്ചുകാണാറ്.

പ്രീഡിഗ്രിക്ക് ഏതെങ്കിലുമൊരു ഗ്രൂപ്പ് തിരെഞ്ഞെടുത്തേ തീരൂ. സയന്‍സിനോടായിരുന്നു കൂടുതല്‍ താത്പര്യം. അതു പക്ഷേ, ഡോക്ടറോ എഞ്ചിനീയറോ എന്ന ചോയ്‌സില്‍ ഒതുങ്ങുന്നതായിരുന്നില്ല. കുട്ടിക്കാലത്തെ പ്രകൃത്യാസ്വാദനത്തിന്റെ ഏതോ ഘട്ടത്തില്‍ അത് സംഭവിക്കുകയായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ബോട്ടണി ക്ലാസ്സില്‍ ഡിസ്‌ക്ട് ചെയ്തുവെച്ച പൂവിനെ നോക്കി ''പൂക്കളായിരം കീറി മുറിച്ചു ഞാന്‍, പൂവിന്റെ സത്യം പഠിക്കാന്‍...' എന്ന സിനിമപ്പാട്ട് പാടിയ സുഹൃത്ത് ഇപ്പോള്‍ മലയാളത്തിലെ അറിയപ്പെടുന്ന കവിയാണ്.
എല്ലാം കൗതുകങ്ങളായിരുന്നുവെങ്കിലും ചില കൗതുകങ്ങള്‍ മറ്റുചില കൗതുകങ്ങളെ കീഴ്‌പെടുത്തിയോ എന്നറിയില്ല. സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ഒന്നിനാണ്; മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇടവമാസത്തിന്റെ ഏതാണ്ട് മധ്യത്തില്‍. അതുതന്നെയാണല്ലോ ഇടവപ്പാതി. പുതുപുസ്തകങ്ങളുടെ മണവും പുതുമഴയുടെ ശബ്ദവും പാവ്-ലോവിന്റെ പട്ടിക്ക് മണിയൊച്ചയെന്നതുപോലെ ഏതോ തരത്തിലുള്ള ഒരു കണ്ടീഷന്‍ഡ് റിഫ്‌ലക്‌സ് രൂപപ്പെടുത്തിയിരുന്നു. മഴയെന്നാല്‍ വെറും മഴയല്ല. മഴക്കാലത്ത് ചെടികളൊക്കെ മുളച്ചുപൊങ്ങും. മണ്ണ് കുതിര്‍ന്നാല്‍ മണ്ണിരകള്‍ കൂടുതലായി കാണും. തേരട്ട പോലെ തൊട്ടാല്‍ ചുരുളുന്നതും കറുത്ത നിറത്തില്‍ മഞ്ഞ കുത്തുകളുള്ളതുമായ ഒരു ജീവി മഴക്കാലങ്ങളിലെ കൗതുകമാണ്. കറുപ്പും മഞ്ഞയും കലര്‍ന്ന നിറത്തിന് ടാക്‌സി ഓട്ടോയുമായി സാമ്യത തോന്നിയിട്ടുണ്ട്. ഓട്ടോ റിക്ഷ ആദ്യമായി കണ്ടത് മംഗലാപുരത്താണ്. നാട്ടില്‍ ടാക്‌സിയെന്നാല്‍ കാര്‍ മാത്രമായിരുന്നു. ഒന്നാം ക്ലാസ്സില്‍ ചേരുന്നതിന് അല്‍പം മുമ്പാണ് നാട്ടില്‍ ഒരു അപൂര്‍വവാഹനമെന്ന നിലയില്‍ ഓട്ടോറിക്ഷ കണ്ടുതുടങ്ങിയത്. അതേ കൗതുകമാണ് മഴക്കാലത്തുമാത്രം വരുന്ന ഈ ജീവിയോടും ഉണ്ടായിരുന്നത്. എല്‍.പി.സ്‌കൂളിനടുത്തുള്ള പള്ളി കോമ്പൗണ്ടില്‍ വലിയൊരു കുളമുണ്ടായിരുന്നു. അതില്‍ നിന്ന് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് കവിഞ്ഞൊഴുകുന്ന വെള്ളത്തോടൊപ്പം വരുന്ന മത്സ്യങ്ങളെ നോക്കിനില്ക്കാന്‍ രസമായിരുന്നു. വെള്ളം കുടിക്കാനായി കൊണ്ടുവന്ന കുപ്പിയില്‍ ചിലരൊക്കെ മീന്‍ കുഞ്ഞുങ്ങളെ പിടിച്ച് വൈകുന്നേരമാകുമ്പോള്‍ വീട്ടില്‍ കൊണ്ടു പോകും. സജ്ജിഗെ എന്ന് നാട്ടില്‍ വിളിക്കുന്ന കെയറിന്റെ ഉപ്പുമാവ് കഴിക്കാനായി കൊണ്ടുവന്ന പാത്രത്തിലാവും മറ്റുചിലര്‍ മീന്‍ കൊണ്ടുപോവുക. അക്കാലത്ത് കുഗ്രാമങ്ങളില്‍ ശാസ്ത്രീയായി ഉണ്ടാക്കിയ അക്വേറിയങ്ങള്‍ ഇല്ലാതിരുന്നതിനാല്‍) തന്നെ ഒന്നുരണ്ടു ദിവസത്തിനുള്ളില്‍ മീന്‍ ചത്തുപോകാറാണ് പതിവ്.

സ്‌ക്കൂളിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തായിരുന്നു വണ്ടിക്കാരന്‍ ചോയിയുടെ വീടും വയലും. നിലമുഴുതുമറിക്കലും വിത്തുപാകലും വിളവെടുക്കലുമൊക്കെ വിവിധ മാസങ്ങളിലായി നടക്കും. മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വേലപ്പന്‍, കുറുപ്പ് എന്നീ പേരുകളുള്ള മൂന്ന് കര്‍ഷകരുടെ പാഠം പഠിക്കാനുണ്ടായിരുന്നു. കോലായിലിരുന്ന് വേലപ്പനും കുറുപ്പം നാട്ടുവര്‍ത്തമാനം പറയുന്ന രംഗം വായിക്കുമ്പോള്‍ ചോയിയുടെ കോലായിയാണ് ഓര്‍മ്മയില്‍ വരിക. ഇടപ്പാതി മുതല്‍ വണ്ടിക്കാരന്‍ ചോയിയുടെ നെല്‍വയലുവരെയുള്ള കാഴ്ചകളില്‍ ഏതാണ് ജീവശാസ്ത്രത്തോട് ആഭിമുഖ്യമുണ്ടാക്കിയതെന്നറിയില്ല. ഏഴാം ക്ലാസ്സുവരെ യുറീക്ക വിജ്ഞാനപ്പരീക്ഷയും അതുകഴിഞ്ഞ് പത്തുവരെ ശാസ്ത്രകേരളം ക്വിസ്സും ജീവിതത്തിന്റെ ഭാഗമായിരുന്നു. സ്‌കൂള്‍ തലത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ ജയിച്ചാല്‍ ഉപജില്ലയിലേക്കും ജില്ലയിലേക്കുമൊക്കെ കൊണ്ടുപോകും. ഉപ്പ സിങ്കപ്പൂരായിരുന്നു. ഇളയമ്മാവനും മൂത്ത ജ്യേഷ്ഠനും അതിനകം ഗള്‍ഫിലെത്തിയിരുന്നു. മിക്ക സന്ദര്‍ഭങ്ങളിലും സ്‌കൂളിലെ അധ്യാപകരുടെ കൂടെയായിരിക്കും പോവുക. പലപ്പോഴും യാത്രച്ചെലവ് അവര്‍ തന്നെയെടുക്കും. വിവിധ ക്ലാസ്സുകളില്‍ സയന്‍സ് പഠിപ്പിച്ചിരുന്ന വിശാലാക്ഷന്‍ മാഷും രാധാകൃഷ്ണന്‍ മാഷും ബാബു മാഷുമാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതലായി അനുഗമിച്ചത്. ഉപജില്ലാ ജില്ലാതലത്തിലോ ജില്ലാതലത്തിലോ നടക്കുന്ന ഏതെങ്കിലും സമ്മേളനത്തോടനുബന്ധിച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക. റിസള്‍ട്ട് വരാന്‍ അവസാനം വരെ കാത്തിരിക്കേണ്ടിവരും. അതിനാല്‍  മത്സരാര്‍ഥികള്‍ സമ്മേളനത്തിലെ മിക്കവാറും എല്ലാ പ്രസംഗങ്ങളും കേള്‍ക്കാന്‍ നിര്‍ബന്ധിതരായിരിക്കും.സമ്മേളനത്തിന് ആളെക്കൂട്ടാന്‍ മാത്രമുള്ളതായിരുന്നില്ല, ഇത്തരം ക്രമീകരങ്ങള്‍. പലപ്പോഴും സംഘാടകര്‍ക്ക് സ്വന്തമായി മിഷ്യനറി ലക്ഷ്യങ്ങളുണ്ടായിരിക്കും. അതിനുപറ്റിയ വിഷയങ്ങളായിരിക്കും തിരഞ്ഞെടുക്കുക. ജൈവപരിണാമത്തെക്കുറിച്ച് ചുരുങ്ങിയത് ഒരു പ്രസംഗമെങ്കിലും ഉണ്ടാവും. ഹാലിയുടെ ധൂമകേതു ഭൂമിയോടടുത്ത് വരുന്നതിനോടനുബന്ധിച്ച് നടന്ന സയന്‍സ് ഒളിമ്പ്യാഡില്‍ മാത്രമേ ജൈവപരിണാമം കടന്നുവരാതിരുന്നുള്ളൂ. പരമ്പരാഗതവിശ്വാസങ്ങള്‍ക്കെതിരെയുള്ള  തങ്ങളുടെ പോരാട്ടത്തിലെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധം അതാണെന്നായിരുന്നു സംഘാടകരുടെ തോന്നല്‍. ചില പ്രഭാഷകരൊക്കെ പൊടിപ്പും തൊങ്ങലും വെച്ചാണ് കാര്യങ്ങള്‍ അവതരിപ്പിക്കുക. ഏറെ രസകരം ഹോമോ നിയാണ്ടര്‍താലന്‍സിസ് ഭൂമിയില്‍ നിന്ന് എങ്ങനെ അപ്രത്യക്ഷമായി എന്ന വിഷയത്തിലുള്ള പ്രഭാഷണം കേള്‍ക്കാനാണ്.  സാപ്പിയന്‍സും നിയാണ്ടര്‍താലന്‍സിസും തമ്മിലുള്ള പോരാട്ടത്തിന്റെ കഥകള്‍ ഒരു ആക്ഷന്‍ ത്രില്ലര്‍ പോലെയാണ് കേട്ടിരിക്കുക. ഇവയൊക്കെ ബയോളജിയോട് ആഭിമുഖ്യമുണ്ടാക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ടാകാം.   

പ്രീഡിഗ്രിക്ക് ഏത് ഗ്രൂപ്പെടുക്കണമെന്ന കാര്യത്തില്‍ വലിയ ആശയക്കുഴപ്പമുണ്ടായില്ല. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും ഒന്നാകുന്ന അവസ്ഥയാണുണ്ടായത്. ജീവശാസ്ത്രമായിരുന്നു ഏറ്റവും താത്പര്യമുള്ള വിഷയം. അതടങ്ങുന്ന സെക്കന്റ് ഗ്രൂപ്പിനാവട്ടെ, ഡോക്ടറാവുതിലേക്കുള്ള ചവിട്ടുപടിയെന്ന നിലയില്‍ സമൂഹത്തിന്റെ അംഗീകാരവുമുണ്ടായിരുന്നു. പ്രീഡിഗ്രി അഡ്മിഷനില്‍ ഏറ്റവും കൂടുതല്‍ തിരക്ക് സെക്കന്റ് ഗ്രൂപ്പിനായിരുന്നു. എസ്.എസ്.എല്‍.സിക്ക് നല്ല മാര്‍ക്കുണ്ടെങ്കില്‍ മാത്രമേ അത് കിട്ടുകയുള്ളൂ. തൊട്ടടുത്ത ഡിമാന്റ് എന്‍ജിനീയറാവാന്‍ ആഗ്രഹിക്കുന്നവരുടെ ഫസ്റ്റ് ഗ്രൂപ്പിനായിരുന്നു. അതുകഴിഞ്ഞാല്‍ കൊമേഴ്‌സ് വിഷയങ്ങളുടെ ഫോര്‍ത്ത് ഗ്രൂപ്പ്. ഏറ്റവുമൊടുവില്‍ മാനവികവിഷയങ്ങള്‍ക്ക് പ്രാധാന്യമുള്ള തേഡ് ഗ്രൂപ്പ്.
(തുടരും)

Keywords: Novel, Top-Headlines, Student, Rank, Indrajith, Athijeevanam-2, Pavlov's Dog