Join Whatsapp Group. Join now!
Aster MIMS 10/10/2023

സര്‍വൈവല്‍ ഓഫ് ദ ഫിറ്റെസ്റ്റ്

' ജീവന്‍ , ജീവന്‍, ജീവന്‍, ജീവന്‍ ... അമൂല്യമാണതിനസ്തിത്വം; അജ്ഞാതമാണതിനാധാരം ...' Kerala, Novel, Survival of the fittest
നോവല്‍: അതിജീവനം / ഇന്ദ്രജിത്ത്
(അധ്യായം ഒന്ന്)

(www.kasargodvartha.com 19.06.2020) ' ജീവന്‍ , ജീവന്‍, ജീവന്‍, ജീവന്‍ ...
അമൂല്യമാണതിനസ്തിത്വം;
അജ്ഞാതമാണതിനാധാരം ...'
ലാപ്‌ടോപ്പ് തുറക്കാന്‍ സമയമില്ലാതിരുന്നതിനാലാണ് സെല്‍ ഫോണ്‍ കൈയിലെടുത്തത്. ആരോഗ്യസര്‍വകലാശാലയുടെ പി.എച്ച്,ഡി കോഴ്‌സ്-വര്‍ക്ക് എന്ന് തുടങ്ങുമെന്നറിയില്ല. വെബ്‌സൈറ്റ് നോട്ടിഫിക്കേഷനുകള്‍ ശ്രദ്ധിച്ചുകൊണ്ടേയിരിക്കണം. റിസര്‍ച്ചിന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്യുന്നതിനുപകരം കൈ അറിയാതെ സര്‍വകലാശാലാഗീതത്തില്‍ തട്ടിയതാണ്. ആരോഗ്യസര്‍വകലാശാലയുടെ പല പരിപാടികളിലും ഈ പാട്ട് കേട്ടിട്ടുണ്ടെങ്കിലും അന്നൊന്നുമില്ലാതിരുന്ന ഒരടുപ്പം ഇന്നതിനോട് തോന്നുന്നു.

ഔദ്യോഗികമോ അക്കാദമികമോ ആയ ആവശ്യങ്ങള്‍ക്കായി സര്‍വകലാശാലയിലേക്കുനടത്തിയ യാത്രകളില്‍ ഈ സാഹചര്യത്തില്‍ നന്നായി ഓര്‍ക്കുന്നത് അഫിലിയേറ്റഡ് കോളേജുകളിലെ അധ്യാപകര്‍ക്കായുള്ള ഹിസ്റ്ററി ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് ഹ്യുമാനിറ്റീസ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനുവേണ്ടിയുള്ള പോക്കുകളാണ്. വൈദ്യവും ചരിത്രവും മാനവികവികതയും മേളിക്കുന്ന ചര്‍ച്ചകള്‍.
' സല്ലൂ ഫീ ബുയൂതികും ... ',

ഗള്‍ഫിലുള്ള സുഹൃത്തിന്റെ വീഡിയോ ക്ലിപ്പ് ആണ്. മൊബൈല്‍ സാങ്കേതികവിദ്യ പൂര്‍ണമായും വഴങ്ങിയിട്ടില്ലാത്തതിനാല്‍ തന്നെ ഫ്‌ളാഷായി വന്ന പുതിയ അറിയിപ്പില്‍ വിരല്‍ പതിഞ്ഞതാവാം. കുമിഞ്ഞുകൂടിയ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ എന്നെങ്കിലും നോക്കാനാവുമെന്ന പ്രതീക്ഷയില്‍ പലതും ഡിലീറ്റ് ചെയ്യാല്ല. ആവശ്യമുള്ളത് നോക്കുമ്പോള്‍ ആവശ്യമില്ലാത്ത ഒരുപാടെണ്ണം കയറിവരുമെന്നതാണ് ഫലം. പുതുരോഗത്തിന് കീഴ്‌പെട്ടുകൊണ്ടിരിക്കുന്ന ഗള്‍ഫ് നാടുകളിലെ ബാങ്കുവിളികള്‍ അത്യാസന്നഘട്ടത്തിലേതിലേക്ക് സ്വിച്ച് ഓണ്‍ ചെയ്തുകഴിഞ്ഞു. അതാണ് മുമ്പ് കേള്‍ക്കാത്ത സല്ലൂ ഫീ ബുയൂതികും, സല്ലൂ ഫീ രിഹാലികും എന്നീ വാക്യങ്ങള്‍ ബാങ്കുവിളിയില്‍ കേള്‍ക്കാന്‍ കാരണം. ഇവയാകട്ടെ ഒരു അപകട-സൈറന്‍ ആണ്; യുദ്ധം മഹാമാരി തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ മുഴങ്ങേണ്ടവയായി മതകര്‍മശാസ്ത്രത്തില്‍ വിവരിച്ച വാക്യങ്ങള്‍. പരുന്തിന്റെ നിഴല്‍ കാണുമ്പോള്‍ തള്ളക്കോഴി പുറപ്പെടുവിക്കുന്ന പ്രത്യേകശബ്ദം കേട്ട് ഓടിയൊളിക്കുന്ന കോഴിക്കുഞ്ഞുങ്ങളെപ്പോലെ ഇതുകേള്‍ക്കുന്ന വിശ്വാസികള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കും. നമസ്‌കാരത്തിനായി നിങ്ങള്‍ പള്ളിയില്‍ വരേണ്ടെന്നും വീട്ടിലോ നിങ്ങള്‍ ഇപ്പോള്‍ ഉള്ള സ്ഥലത്തോ വെച്ച് അത് നിര്‍വഹിച്ചാല്‍ മതിയെന്നുമാണ് ഇവ കൊണ്ടുദ്ദേശിക്കുന്നത്. ''ഇതൊക്കെ കാര്യമില്ലാതെ പഠിക്കുകയാണെന്ന് മുമ്പ് തോന്നിയിരുന്നു; എന്നാല്‍ ഇപ്പോള്‍ ആ ധാരണയൊക്കെ മാറി'', വോയ്‌സ് മെസ്സേജിന്റെ കൂടെയുള്ള കുറിപ്പാണ്.
Kerala, Novel, Survival of the fittest

ഹുദവി മതപഠനബിരുദമെടുത്തതിനുശേഷം ഗള്‍ഫില്‍ ഖത്തീബ് ആയി ജോലി ചെയ്യുന്ന സുഹൃത്തിനെ സംബന്ധിച്ചിടത്തോളം ഗ്രന്ഥങ്ങളില്‍ പഠിച്ചതിന്റെ പ്രാക്ടിക്കലാണിത്. അതിനിടയില്‍ ഫെയ്‌സ് ബുക്കില്‍ മറ്റൊരു സുഹൃത്തിന്റെ കുറിപ്പും കൂടെയൊരു ഫോട്ടോയും. ഇന്തോനേഷ്യയില്‍ ജനങ്ങളെ കൊറോണയില്‍ നിന്ന് രക്ഷിക്കാനളള ശ്രമത്തിനിടയില്‍ അതേ രോഗം പിടിപെട്ട് മരണത്തിന് കീഴടങ്ങിയ ഡോക്ടര്‍ പറക്കമുറ്റാത്ത സ്വന്തം മക്കളെ ഒരു നോക്ക് കാണാനായി സ്വന്ത്യം വീട്ടില്‍ വന്ന ചിത്രം; ഗെയ്റ്റില്‍ നിന്ന് മക്കളെ നോക്കിക്കണ്ട ആ അച്ഛന്‍ ഇനി ജീവനോടെ തിരിച്ചുവരില്ലെന്ന് മക്കള്‍ അറിഞ്ഞിരുന്നോയെന്നറിയില്ല. ഇറാനില്‍ മരിക്കുന്നതിന് തൊട്ട് മുമ്പുവരെയും സ്വന്തം രോഗികളെ രക്ഷപ്പെട്ടുത്താന്‍ കിണഞ്ഞു പരിശ്രമിച്ച ഡോക്ടറാണ് മറ്റൊരു രക്തസാക്ഷി. ആരോഗ്യപ്രവര്‍ത്തകര്‍ ഈ വ്യാധിക്ക് കീഴടങ്ങുന്ന കാഴ്ചയാണ് ലോകമെമ്പാടും കണ്ടുകൊണ്ടിരിക്കുന്നത്. അതെ, ജൈവലോകത്തെ ഏറ്റവും ലണിതമായ ഘടനയോടുകൂടിയ, ജീവിയെന്ന് പറയാന്‍ പോലും പറ്റാത്ത, വൈറസ്സും ജൈവ-സാംസ്‌കാരിക പരിണാമങ്ങളില്‍ അത്യുന്നതസ്ഥാനത്തെത്തിനില്ക്കുന്ന മാനുഷ്യനും തമ്മിലുള്ള പോരാട്ടത്തില്‍ മനുഷ്യപക്ഷത്തെ പട്ടാളക്കാരാണ് ഡോക്ടര്‍മാര്‍. യുദ്ധത്തില്‍ അവര്‍ മരിച്ചുവീഴുക സ്വഭാവികമാണ്.

ഡോക്ടര്‍, നഴ്‌സുമാര്‍ ആശുപത്രി .....; രോഗവുമായുള്ള പോരാട്ടത്തിലെ യുദ്ധക്കളം.ജീവിതത്തില്‍ ആദ്യമായി കണ്ട വലിയ ആശുപത്രി മംഗലാപുരത്താണ്.വീണ് കാലിന് പരിക്കുപറ്റി അവിടെ അഡ്മിറ്റായപ്പോള്‍ ഉമ്മയും ചെറിയമ്മാവനും  മൂത്ത ജ്യേഷ്ഠനുമായിരുന്നു കൂടെയുണ്ടായിരുന്നത്. ഉപ്പ സിങ്കപ്പൂരായിരുന്നു.

നാട്ടിലെ ഹിപ്പോക്രാറ്റിസും ഗാലനും ചരകനുമൊക്കെയായി വര്‍ത്തിച്ചത് മൂന്നുപേരായിരുന്നു. കുല്‍ക്കിലായി, ഹാജി, സീബി എന്നീ പേരുകളില്‍ നാട്ടുകാര്‍ വിളിച്ച അവര്‍ ആ ഗ്രാമത്തിലെ ആരോഗ്യത്തിന്റെ കാവല്‍ഭടന്മാരായി അറിയപ്പെട്ടു. കുല്‍ക്കിലായി എന്ന കുനിക്കുലായയും ഹാജി എന്ന മുഹമ്മദ് കുഞ്ഞിയും ആധുനികവൈദ്യം പ്രാക്ടീസ് ചെയ്യുന്നവരാണ്; സീബി ആയുര്‍വേദവും. സി.വി എന്ന ഇനീഷ്യല്‍ നാട്ടുകാരുടെ വായയില്‍ പതം വന്ന് സീബി ആയി മാറിയതാണ്. മുന്നുപേരില്‍ വീട്ടിന് ഏറ്റവുമടുത്ത് താമസിച്ചിരുന്നത് ഹാജി എന്ന മുഹമ്മദ് കുഞ്ഞി ഡോക്ടറായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെയടുത്തേക്കാണത്രെ വീണയുടനെ, കുഞ്ഞായിരുന്ന തന്നെയും തോളിലിട്ട് ചെറിയമ്മാവാന്‍ ഓടിയത്.

ചെറിയമ്മാവന്‍ നാട്ടുകാരുടെ നേതാവായി വളര്‍ന്നുവരുന്ന കാലം. അദ്ദേഹത്തിന്റെ കൂടെയായിരുന്നു മംഗലാപുരത്തേക്ക് പിന്നീടുള്ള യാത്രകള്‍. അമ്മാവന്റെ സൈക്കിളിന്റെ മുമ്പിലിരുന്നാണ് കോട്ടിക്കുളം വരെയുള്ള യാത്ര. കോട്ടിക്കുളത്ത് അമ്മാവന് ഒരു പലചരക്കുകടയുണ്ടായിരുന്നു. സൈക്കിള്‍ അവിടെ വെച്ച് പിന്നീടുള്ള യാത്ര തീവണ്ടിയിലാണ്. മംഗലാപുരത്തെത്തി തിരിച്ചുവരുന്നതുവരെ കണ്ട കാര്യങ്ങളെക്കുറിച്ചൊക്കെ അമ്മാവനോട് ചോദിക്കും; അദ്ദേഹം  കൃത്യമായി വിവരിച്ചുതരും. അങ്ങനെ അമ്മാവന്‍ ആദ്യത്തെ ഗുരുവായി മാറി. മംഗലാപുരത്തെ ആശുപത്രിയില്‍ കിടക്കുമ്പോള്‍, സുമുഖനായ ഒരു ഡോക്ടര്‍ റൌണ്ട്‌സ് കഴിഞ്ഞ് തിരിച്ചുപോയ ഉടനെ,  ബന്ധുക്കളില്‍ ആരോ പറഞ്ഞത്രെ,
' ജോനെ പട്പ്പിച്ച് ലാക്കട്ട്രാക്കണം '.
(ഇവനെ പഠിപ്പിച്ച് ഡോക്ടറാക്കണം)
അതൊരിക്കലും സാഹസമുള്ള ഒരു ജോലി സ്വീകരിച്ചുകൊണ്ട് മനുഷ്യരെ സേവിക്കണമെന്നുള്ള ഉദ്ദേശ്യത്തിലായിരുന്നില്ല. ഡോക്ടര്‍മാരാവുന്നവരില്‍ ബഹുഭൂരിപക്ഷവും അന്തസ്സുള്ളതും കൂടുതല്‍ വരുമാനമുണ്ടാക്കാവുന്നതുമായ ഒരു തൊഴില്‍ സ്വപ്നം കണ്ടവരാണ്. യുദ്ധമില്ലാത്ത അവസരങ്ങളില്‍ പട്ടാളക്കാരുടെ ജോലി ബുദ്ധിമുട്ടുള്ളതല്ലല്ലോ. ഡോക്ടര്‍മാര്‍ ശരിയായ യുദ്ധത്തെ ഇപ്പോഴാണ് അഭിമുഖീകരിക്കുന്നത്.
''എടാ ഞാന്‍ ക്വാറന്റൈനിലാണ്'',
  ന്യൂയോര്‍ക്കില്‍ നിന്ന് അജിത് കുമാറിന്റെ വോയ്‌സ് മെസ്സേജ്; പ്രീഡിഗ്രിക്കാലത്തെ സുഹൃത്താണ് അടുത്ത ചങ്ങാതിമാര്‍ അജുവെന്ന് വിളിക്കുന്ന അജിത് കുമാര്‍.
''കുറേ രോഗികളെ ചികിത്സിച്ചു. ഇപ്പോള്‍ എനിക്കും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ടെസ്റ്റ് ചെയ്തപ്പോള്‍ പോസിറ്റീവ്.''
ക്വാറന്റൈന്‍ എന്ന പദം കേട്ടപ്പോള്‍ പോക്കര്‍ ഓര്‍ത്തത് മറ്റൊരാളെയാണ്. ഡിഗ്രിക്ക് നരേന്ദ്രന്‍ സാറാണ് ക്വാറന്റൈന്‍ പഠിപ്പിച്ചത്. സാര്‍ ശുദ്ധനാണെങ്കിലും കുട്ടികളുമായി സൗഹൃദമില്ലായിരുന്നു. തന്നെ ഏല്‍പിച്ച പാഠഭാഗങ്ങള്‍ വള്ളിപ്പുള്ളി വിടാതെ ബേദിയും പാര്‍ക്കും മാത്രമല്ല, കമ്യൂണിറ്റി മെഡിസിന്റെ അറിയപ്പെടാത്ത ടെക്സ്റ്റ് ബുക്കുകളും മെഡിക്കല്‍ ജേര്‍ണലുകളുമോക്കെ റഫര്‍ ചെയ്ത് പഠിപ്പിച്ച് തിരിച്ചുപോകുന്ന വ്യക്തി. അന്ന് ഇന്റര്‍നെറ്റില്ലാതിരുന്നതിനാല്‍ അതുമാത്രമേ സാര്‍ നോക്കാതിരുന്നുള്ളൂ. സാറിന്റെ ലെക്ചര്‍ നോട്ടുകള്‍ പകര്‍ത്താന്‍ കഴിഞ്ഞാല്‍ ആ വിഷയത്തില്‍ മറ്റൊന്നും പഠിക്കേണ്ടതില്ല. ചില പെണ്‍കുട്ടികള്‍ അവ കൃത്യമായി എഴുതിയെടുക്കും. നല്ല അധ്യാപകനാണെങ്കിലും കുട്ടികളെ നോക്കി ഒന്നുചിരിക്കില്ല.  ചെറുതായി ഒന്ന്  കാര്‍ക്കിച്ച് തൊണ്ട ശരിപ്പെടുത്തിതിനുശേഷമാണ് സാര്‍ ക്വാറന്റൈന്‍ എന്നുച്ചരിച്ചത്. പെട്ടെന്ന് ബാക്ക് സീറ്റില്‍ നിന്ന് ഒരു കമന്റ്,
''രണ്ടും ഒരുപോലെയാണല്ലോ''
ക്വാറന്റൈന്‍ എന്ന പദം ആദ്യമായി കേള്‍ക്കുന്നവര്‍ക്ക് ഒരു കാര്‍ക്കിച്ചുതുപ്പലായാണ് തോന്നുക. സാറിന്റെ ക്ലാസ്സായതുകൊണ്ട് അതൊരു തമാശയായി മാറി.
''ഞാനാണോ എന്റെ ശരീരത്തില്‍ പ്രവേശിച്ച വൈറസ്സാണോ സര്‍വൈവ് ചെയ്യുക എന്നറിയാനേ ഇനിയുള്ളൂ,''
അജിത് കുമാറിന്റെ വോയ്‌സ് മെസ്സേജിലെ അവസാനവാക്യത്തില്‍ വേദന പ്രകടമാണ്. സര്‍വൈവലായിരുന്നു പ്രശ്‌നം. താനടക്കമുള്ളവരെ പഠിപ്പിച്ച് ഡോക്ടര്‍മാരാക്കിയ രക്ഷിതാക്കളുടെ മനസ്സിലും അതായിരുന്നു; പട്ടിണിയും പരിവട്ടവുമില്ലാത്ത ജീവിതം.

Keywords: Kerala, Novel, Survival of the fittest