Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് നിന്നും കാണാതായ വീട്ടമ്മയെ ഒമാനില്‍ കണ്ടെത്തി; പിന്നില്‍ മനുഷ്യകടത്ത് സംഘമെന്ന് സൂചന, യുവതിക്കൊപ്പം കടന്നത് 7 സ്ത്രീകള്‍, പിന്നില്‍ മംഗളൂരുകാരന്‍ നസീര്‍?

കാസര്‍കോട് നിന്നും കാണാതായ വീട്ടമ്മയെ ഒമാനില്‍ കണ്ടെത്തി. യുവതിയുടെ തിരോധാനത്തിന് പിന്നില്‍ മനുഷ്യകടത്ത് Kasaragod, Kerala, news, Top-Headlines, Gulf, Missing, House-wife, Missing house wife found in Oman
കാസര്‍കോട്: (www.kasargodvartha.com 08.06.2019) കാസര്‍കോട് നിന്നും കാണാതായ വീട്ടമ്മയെ ഒമാനില്‍ കണ്ടെത്തി. യുവതിയുടെ തിരോധാനത്തിന് പിന്നില്‍ മനുഷ്യകടത്ത് സംഘമെന്നാണ് പോലീസിന് സൂചന ലഭിച്ചിരിക്കുന്നത്. യുവതിക്കൊപ്പം മറ്റ് ഏഴ് സ്ത്രീകളെയും ഒമാനിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ മെയ് 10 നാണ് കാസര്‍കോട് അണങ്കൂര്‍ പച്ചക്കാട്ടെ റംലയെ (42) കാണാതായത്. കാഞ്ഞങ്ങാട് നബാര്‍ഡിന്റെ ട്രെയിനിംഗ് ക്ലാസ് ഉണ്ടെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് റംലയുടെ മകന്‍ പരാതിയുമായി പോലീസിലെത്തുകയായിരുന്നു.

മിസ്സിംഗിന് കേസെടുത്ത പോലീസ് ബന്ധുക്കളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതി ഒമാനിലുണ്ടെന്ന് വിവരം ലഭിച്ചത്. ഷാര്‍ജയിലുള്ള മരുമകന്‍ ഒമാനിലെത്തുകയും യുവതി കഴിയുന്ന സ്ഥലം കണ്ടെത്തുകയും ചെയ്തു. ഏക്കര്‍ കണക്കിന് സ്ഥലത്തുള്ള ഒരു വലിയ ഫാമിലാണ് നിരവധി സ്ത്രീകളെ പാര്‍പ്പിച്ചിരുന്നത്. ഒട്ടകം, ആട് വളര്‍ത്ത് കേന്ദ്രവും മുന്തിരി തോട്ടവും, മത്സ്യ വളര്‍ത്ത് കേന്ദ്രവും ഉള്‍പ്പെടുന്ന വലിയ ഫാമായിരുന്നു അത്. റംലയ്ക്കൊപ്പം തിരുവനന്തപുരം സ്വദേശിനി ഖദീജയും (40) അവിടെ ഉണ്ടായിരുന്നു. ഖദീജയും റംലയും കഴിഞ്ഞ മെയ് 10ന് മംഗളൂരുവില്‍ എത്തുകയും അവിടെ നിന്ന് നസീറെന്നയാള്‍ക്കൊപ്പം ഹൈദരാബാദില്‍ ചെന്ന ശേഷം എട്ട് പേരടങ്ങുന്ന സ്ത്രീകളാണ് ഒമാനിലേക്ക് പറന്നത്.

സ്ഥിരമായി പല വ്യവസായ-സംരംഭകത്വ ട്രെയിനിംഗ് ക്ലാസുകളിലും പോകാറുള്ള റംല അവിടെ വെച്ചാണ് ഖദീജയെ പരിചയപ്പെട്ടത്. പിന്നീട് വാട്സ്ആപ്പ് വഴി ബന്ധം തുടരുകയായിരുന്നു. ട്രെയിനിംഗ് ക്ലാസുകള്‍ നടക്കുന്ന സ്ഥലങ്ങളിലേയെല്ലാം സ്ഥിരംസാന്നിധ്യമായിരുന്ന നസീറാണ് ഇവരെ ഒമാനിലേക്ക് കൊണ്ടുപോയതെന്ന് വ്യക്തമായിട്ടുണ്ട്. ഷാര്‍ജയിലുള്ള മരുമകന്‍ റംലക്കെതിരെ കാസര്‍കോട്ട് മിസ്സിംഗ് കേസുണ്ടെന്നും കോടതിയില്‍ ഹാജരാക്കേണ്ടതുണ്ടെന്നും ഫാം അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് ടിക്കറ്റെടുത്ത് ഇവരെ നാട്ടിലേക്ക് അയക്കുകയായിരുന്നു. നല്ല ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് തങ്ങളെ ഒമാനിലേക്ക് കൊണ്ടുപോയതെന്ന് റംല പോലീസിലും കോടതിയിലും മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

വീട്ടില്‍ പോലും അറിയിക്കേണ്ടെന്ന് പറഞ്ഞാണ് എല്ലാവരെയും നസീര്‍ കൊണ്ടുപോയത്. വര്‍ഷങ്ങളോളം ഇവരെ ഇത്തരം ഫാമുകളില്‍ അടിമ ജോലി ചെയ്യിക്കുകയാണ് സംഘത്തിന്റെ ഉദ്ദേശമെന്നാണ് കരുതുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം പോലീസ് നടത്തിവരുന്നുണ്ടെന്ന് അന്വേഷണസംഘം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നസീറിനെ കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്.

പെരുന്നാളിന്റെ തലേന്ന് രാത്രിയാണ് റംലയെ കാസര്‍കോട്ടെത്തിച്ചത്. കോടതിയില്‍ ഹാജരാക്കി ബന്ധുക്കള്‍ക്കൊപ്പം അയക്കുകയായിരുന്നു. ഇവരുടെ മൊബൈല്‍ തകരാറിലാണെന്നും പിന്നീട് പരിശോധിച്ച് നസീര്‍ അടക്കമുള്ളവരുടെ ബന്ധങ്ങള്‍ അന്വേഷിക്കുമെന്നാണ് പോലീസ് പറയുന്നത്. കേരളത്തിന്റെ പല ഭാഗത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരത്തില്‍ നിരവധി സ്ത്രീകളെയും സംഘം ഫാമുകളിലേക്ക് കടത്തിയിട്ടുണ്ടെന്നും സംശയമുയര്‍ന്നിട്ടുണ്ട്.

മരുഭൂമിയിലെ ആട് വളര്‍ത്തല്‍ കേന്ദ്രത്തിലേക്കും ഇത്തരത്തില്‍ ആളുകളെ കയറ്റിവിടുന്നുണ്ട്. കയറ്റിവിടുന്നവരെ വര്‍ഷങ്ങളോളം പണിയെടുപ്പിക്കുകയും കൃത്യമായി ശമ്പളം പോലും നല്‍കാതെ ശാരീരിക പീഡനത്തിനിരയാക്കുകയും ചെയ്യുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിട്ടുണ്ട്. വിസയുടെ കാലാവധി കഴിയാതെ ഇവരെ പുറത്തുവിടാറില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Gulf, Missing, House-wife, Missing house wife found in Oman
  < !- START disable copy paste -->