city-gold-ad-for-blogger

വൈറസ് പരത്തുന്ന വവ്വാലുകള്‍ നവമാധ്യമങ്ങളിലും

സി എല്‍ അബ്ബാസ്

(www.kasargodvartha.com 08.06.2018)
കാസര്‍കോട്ടെ പ്രശസ്തവും വിശ്വസ്തവുമായ സ്വകാര്യ ആശുപത്രിക്കെതിരെ, നിന്ദ്യവും നീചവുമായ ആക്ഷേപവുമായെത്തി ഒരാള്‍ നവമാധ്യമങ്ങളില്‍ നിരങ്ങി നീങ്ങുന്നു. കഥയറിയാതെ ചിലര്‍ ഷെയര്‍ ചെയ്യുന്നു. പരിശുദ്ധ റമളാനില്‍, പരദൂഷണത്തിനും പ്രതിഫലം 70 ഇരട്ടിയാണെന്ന് തെറ്റിദ്ധരിച്ചവരാവാം ഇവര്‍. സത്യമേതെന്ന് തിരക്കാതെ, ആരോപണ വിധേയമായ സ്ഥാപനത്തിന്റെ വിശദീകരണം തേടാതെ, തികച്ചും ഏകപക്ഷീയമായ ചെവിയേറ് തുടരുമ്പോള്‍, നിസ്സഹാവസ്ഥ ബോധ്യപ്പെടുത്താന്‍ ബാധ്യതയുണ്ട്.

നാലുപതിറ്റാണ്ടിലേറെയായി, കാസര്‍കോട്ട് പ്രസവ ചികിത്സയിലും ശുശ്രൂഷയിലും മികച്ച സേവനം നടത്തുന്ന, നാടിന്റെ ആദരവ് നേടിയ സ്ത്രീകളുടെ പ്രിയ ഡോക്ടറായ സീനിയര്‍ ഗൈനക്കോളജിസ്റ്റിനെ തീര്‍ത്തും തരംതാണ ഭാഷയില്‍ വ്യക്തിഹത്യ ചെയ്യാനും അവര്‍ക്കെതിരെ വ്യാജ ആരോപണങ്ങളും ദുഷ്പ്രചരണങ്ങളും നടത്തി തേജോവധം ചെയ്യുവാനുമുള്ള നീക്കങ്ങള്‍ ഒറ്റയാള്‍ നീക്കമല്ല. ആറാട്ടുമുണ്ടനെ മുന്നില്‍ നടത്തി അന്തവുംകുന്തവുമറിയാത്തവരെ പിന്നില്‍ നിരത്തി, ഈ വിചിത്ര ഘോഷയാത്ര സംഘടിപ്പിക്കുന്ന, ഒളിഞ്ഞിരുന്ന് ചിരിക്കുന്ന അസൂയാലുക്കളയ ഗൂഢാലോചകര്‍ ഇത്തവണയും നിരാശപ്പെടേണ്ടി വരും. ജനഹൃദയങ്ങളില്‍ അസ്തിവാരമിട്ട് ആത്മാര്‍പ്പണം ചെയ്ത് കെട്ടിപ്പടുത്ത സ്ഥാപനം നേടിയ വിശ്വാസ്യത കുരച്ചു ചാടി, തകര്‍ക്കാനാവില്ലെന്ന് മനസ്സിലാക്കുക. ഉറുമ്പുകള്‍ക്ക് മരം കുലുക്കാനാവിലല്ലോ, സ്വാര്‍ത്ഥ താല്‍പര്യം ബാധിക്കാത്തവന്റെ പ്രചലനമാണ് ഈ പരാതി. ചികിത്സ തേടി ഒ പിക്ക് മുന്നിലിരിക്കുന്ന മറ്റു ഗര്‍ഭിണികളെ അവഗണിച്ച്, ടോക്കണ്‍ വ്യവസ്ഥ ലംഘിച്ച്, എന്നെ മുന്നേ പരിഗണിക്കൂ എന്നും ക്രോശിച്ച് കൊണ്ടാണ് തുടക്കം. ഒ പിക്ക് മുന്നിലിരിക്കുന്ന മറ്റു ഗര്‍ഭിണികളും സ്ത്രീകളും ദൃക്‌സാക്ഷികളാണ്.

വൈറസ് പരത്തുന്ന വവ്വാലുകള്‍ നവമാധ്യമങ്ങളിലും

മറ്റു പതിവുകാരെ, മാറ്റിനിര്‍ത്തി പരാതിക്കാരന്റെ ഭാര്യയെ പരിശോധിക്കുകയും പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. സ്‌കാന്‍ ഡോക്ടര്‍ ഇല്ലാത്തത് കൊണ്ട് എക്‌സ്‌റേ എടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഗര്‍ഭത്തിന്റെ ആദ്യ ഘട്ടത്തില്‍ മാത്രമാണ്, എക്‌സ്‌റേ വേണ്ടെന്ന് വെക്കുന്നത്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന് എക്‌സ്‌റേ ദോഷം ചെയ്യില്ലെന്ന് 40 കൊല്ലത്തിലേറെയായി സേവനരംഗത്തുള്ള ഗൈനക്കോളജിസ്റ്റിന് പഠിപ്പിച്ച് കൊടുക്കേണ്ടതില്ല. മറ്റു ഗൈനക്കോളജിസ്റ്റുകള്‍ ഉപദേശം തേടുകയും നീലേശ്വരം തൊട്ട് സുള്ള്യ വരെയുള്ള ഗര്‍ഭവതികള്‍ ചികിത്സ തേടി സമക്ഷത്തിലെത്തുകയും ചെയ്യുന്ന സീനിയര്‍ ഡോക്ടറുടെ അറിവിനെയും ചോദ്യം ചെയ്യാന്‍ മുതിരുന്നവര്‍ അവരുടെ തിരക്കും സമയമില്ലായ്മയും കണ്ടെങ്കിലും സമ്മതിക്കണം. ഇത് അവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പരാതി വീതം വെക്കുന്നവരില്‍ ഏറെയും ആ കൈകളിലൂടെ തന്നെ ഭൂമിയില്‍ എത്തിയവരാവണം. പരാതിക്കാരന്റെ ഭാര്യയുടെ ആദ്യ സുഖപ്രസവം ഇതേ ആശുപത്രിയില്‍ തന്നെയായിരുന്നു. സുഖപ്രസവം. വളരെ പ്രശ്‌ന ബാധിതമായ പിറവി ശാസ്ത്രക്രിയയിലൂടെ മാത്രമേ സാധ്യമാവൂ എന്നു നിര്‍ദ്ദേശിച്ചപ്പോള്‍ സമ്മതി പത്രത്തില്‍ പരാതിക്കാരനും ഒപ്പു വച്ചതാണ്. രണ്ടു ജീവന്‍ ഹനിക്കപ്പെട്ടേക്കുമെന്ന് ചാനല്‍ വിടുവായത്തമടിക്കുമ്പോള്‍ എന്തുകൊണ്ട് ഓര്‍ക്കുന്നില്ല രോഗിയുടെ ആള്‍ക്കാരെക്കാള്‍ അവരുടെ ഉത്തരവാദിത്വം ഡോക്ടര്‍ക്കുണ്ടെന്ന്. ജീവന്‍ ഹനിക്കപ്പെട്ടാല്‍ ദുരനുഭവം ഡോക്ടര്‍ക്കു തന്നെ. അവരുടെ കരിയറിനെയും ഭാവിയെയുമാണ് ബാധിക്കുന്നതെന്നുമുള്ള ലളിതമായ സത്യം പോലും മനസ്സിലാക്കാന്‍ ഓണ്‍ലൈന്‍ ചാനലിനോ പോര്‍ട്ടലിനോ സാധിക്കുന്നില്ലെങ്കില്‍ വെറും മണ്ടന്മാരാണ് അവിടെയുള്ളതെന്ന തിരിച്ചറിവ് നമുക്ക് കിട്ടും.

ക്ലൈമാക്‌സ് അവിടെയല്ല പ്രശസ്ത ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ അഡൈ്വസിങ്ങ് വിരുദ്ധമായി ഡിസ്ചാര്‍ജ് വാങ്ങി പരാതിക്കാരന്‍ ഭാര്യയുമായി കുതിച്ചത് മേറ്റൊരു ആശുപത്രിയിലേക്ക്. അടിയന്തിരമായി ശാസ്ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്തു. ആദ്യ  ആശുപത്രിയില്‍ ബലമായി നിഷേധിച്ചു ഇറങ്ങിയവര്‍ മറ്റൊരു ആശുപത്രിയില്‍ അതേ ശാസ്ത്രക്രിയക്ക് ഭാര്യയെ വിട്ടതില്‍ സഹതാപമുണ്ട്. ആരുടെയെങ്കിലും കുതന്ത്രങ്ങള്‍ക്ക് വഴങ്ങിയതാവാം. പക്ഷേ സമുഹമാധ്യമത്തില്‍ ഇക്കാര്യം വെളിപ്പെടുത്താത്തതെന്തേ? പിന്നീടെന്ത് സംഭവിച്ചു എന്ന് ഷെയര്‍ ചെയ്യാത്തതെന്തേ? സമൂഹമാധ്യമങ്ങള്‍ കോടതിയല്ല, പോലീസ്‌റ്റേഷനുമല്ല, പരാതിയില്‍ സത്യമുണ്ടെങ്കില്‍ നിയമ വ്യവസ്ഥയെ സമീപിക്കാമായിരുന്നല്ലോ.

നവമാധ്യമങ്ങളില്‍ ഈ സ്ഥാപനത്തെ വിലയിടിച്ചു കാണിക്കാനും, ജനങ്ങള്‍ക്കിടയില്‍  വെറുപ്പ് പടര്‍ത്താനും കുത്തിത്തിരിപ്പുണ്ടാക്കുന്നവരുടെ കുതന്ത്രങ്ങള്‍ക്ക് വിധേയനായി പോയ പാവമാണോ പരാതിക്കാരന്‍ എന്ന് സംശയമുണ്ട്. കിട്ടുന്ന നമ്പറിലൊക്കെ മൊബൈലില്‍ മെസ്സേജും അയക്കുന്നുണ്ട്. 68 വയസ്സായ വൃദ്ധക്കും കിട്ടി മെസ്സേജ,് പ്രസവിക്കാന്‍ അങ്ങോട്ട് പോകരുതേ എന്ന്. പരാതിക്കാരനെ ചാരി മുതലെടുക്കാന്‍ മുന്നിട്ടിറങ്ങുന്നവരും ബ്ലാക്ക് മെയ്‌ലിംഗ് സ്വഭാവരീതിയാക്കിയവരും ചാകര കിട്ടിയ സന്തോഷത്തോടെ രംഗത്തുണ്ട്.
ഇതൊരു അനുഗ്രഹമാണ്. പരിശുദ്ധ റമളാനില്‍ വ്യഥാ വിമര്‍ശിക്കുകയും തകര്‍ക്കുവാന്‍ ശ്രമിക്കുകയും ചെയ്താല്‍ വിപരീതഫലമാണുണ്ടാവുക എന്ന് വിശ്വാസമുണ്ട്. മലയാള ഭാഷയുടെ മഹനീയതക്ക് കളങ്കമുണ്ടാക്കുന്ന തരംതാണ പ്രയോഗങ്ങളും വിശേഷണങ്ങളും കൊണ്ട് പൊലിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് പരാതിക്കാരന്‍, അഥവാ പരാതി എഴുതിക്കൊടുത്ത ആള്‍. അറവുശാലയെന്ന് വിശേഷിപ്പിക്കുമ്പോള്‍ വാചാര്‍ത്ഥമെന്തെന്ന് അറിഞ്ഞിട്ടുണ്ടാവില്ല. സാമ്പത്തികമായ നല്ല നിലയിലുണ്ടായിട്ടും ബി പി എല്‍ കാര്‍ഡ് വളഞ്ഞ വഴിയില്‍ അടിച്ചെടുത്ത് സൗജന്യ അരി വാങ്ങി മൂഷ്ടാന്നം ഭുജിക്കുന്നവര്‍ക്ക് കടയില്‍ പോയി ഒരു കിലോ അരി 34 രൂപ കൊടുത്ത് വാങ്ങേണ്ടി വരുമ്പോള്‍ അതും അറവ് ആയേ തോന്നൂ, കാണാനാവൂ. ഒരു ഉദാഹരണം പറഞ്ഞെന്നേയുള്ളൂ.

പൊതു വിദ്യാലയത്തില്‍ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി പുസ്തകങ്ങളും, യൂണിഫോമും മഹാനുകൂല്ല്യങ്ങളും നല്‍കുന്നു. എന്നിട്ടും പതിനായിരക്കണക്കിന് ഫീസും വാഹനച്ചെലവും കനത്ത ഡൊണേഷനും നല്‍കി സ്വകാര്യസ്‌കൂളിലേക്ക് അയക്കുന്നത് അറവല്ല സ്റ്റാറ്റസാണ്, ചികിത്സക്കെത്തുമ്പോള്‍ മാത്രം ചിലവാക്കുന്ന കാശ് അറവാകുന്നതെങ്ങനെ? അറിയില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Article, Hospital, Patient's, Complaint, C L Abbas, Article on allegation in  social media again's  private hospital. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia