Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇരുളിന്റെ മറവില്‍ മറ്റൊരു കാമുകനുമായി സരസു കെട്ടിപ്പിടിച്ച് ചുമ്പിക്കുന്നത് ജനല്‍ വഴി നോക്കികണ്ട ചന്ദ്രുവില്‍ പ്രതികാരം ആളിക്കത്തി; രണ്ട് ദിവസം മദ്യത്തില്‍ ആറാടിയ ശേഷം തല ഭിത്തിയില്‍ ഇടിച്ച് കൊലപ്പെടുത്തി;അവസാനിപ്പിച്ചത് അഞ്ച് മാസം നീണ്ട അപഥ സഞ്ചാര ജീവിതം

കര്‍ണാടക ഹുബ്ലി സ്വദേശിനിയും വിദ്യാനഗര്‍ ചാല റോഡില്‍ ഒറ്റമുറി ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയുമായ സരസുവിന്റെ (35) കൊലപാതവുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് അപഥ Kasaragod, Kerala, news, Top-Headlines, Murder-case, Murder, Crime, Story behind Sarasu's murder
കാസര്‍കോട്: (www.kasargodvartha.com 09.01.2019) കര്‍ണാടക ഹുബ്ലി സ്വദേശിനിയും വിദ്യാനഗര്‍ ചാല റോഡില്‍ ഒറ്റമുറി ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയുമായ സരസുവിന്റെ (35) കൊലപാതവുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് അപഥ സഞ്ചാരത്തിന്റെയും മദ്യ വിപത്തിന്റെയും നേര്‍ ചിത്രം. കാമുകന്‍ കര്‍ണാടക ബെല്‍ഗാം കാസ്ബാഗ് കരേ കോപ്പ കളന്തൂര്‍ സ്വദേശി ചന്ദ്രു രമേഷ് കാംബ്ല എന്ന സുനിലിനെ (32) യാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്തത്. എ എസ് പി ഡി. ശില്‍പയാണ്  വാര്‍ത്താ സമ്മേളനത്തില്‍ പ്രതിയുടെ അറസ്റ്റ് വിവരം പുറത്ത് വിട്ടത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 17നാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. സാമ്പത്തികമായി ഉന്നതമായ കുംബാംഗമായിരുന്നു പ്രതി ചന്ദ്രു. എന്നിട്ടും 12-ാം വയസില്‍ നിസാരമായ കാര്യത്തിന് നാടുവിട്ടു. പല സ്ഥലങ്ങളിലും ജോലി ചെയ്ത് ജീവിതം തള്ളിനീക്കിയ ചന്ദ്രു മൂന്ന് വര്‍ഷം മുമ്പാണ് ജോലി തേടി കാസര്‍കോട് ചെര്‍ക്കളയിലെത്തിയത്. സുഹൃത്തിന്റെ ഭാര്യയുടെയും രണ്ട് കുട്ടികളുടെയും ചിത്രം കാട്ടി നാട്ടിലുള്ള തന്റെ ഭാര്യയും കുട്ടികളും ആണെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നു. ജോലി ചെയ്ത് കിട്ടുന്ന പണം മുഴുവന്‍ മദ്യപാനത്തിനും അസന്‍മാര്‍ഗ്ഗിക പ്രവര്‍ത്തനത്തിനുമാണ് വിനിയോഗിച്ചിരുന്നത്. ഇതിനിടയില്‍ വിദ്യാനഗര്‍ പോലീസ് ചാരായവുമായി ചന്ദ്രുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അഞ്ച് മാസം മുമ്പാണ് ഹുബ്ലി സ്വദേശിനിയായ സരസുവുമായി പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തത്.

സരസുവും കൂലിപ്പണി തേടി ചെര്‍ക്കളയിലെത്തിയതായിരുന്നു. സരസുവിന് രണ്ട് മക്കളുമുണ്ട്. ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് ചന്ദ്രു ഇന്റര്‍ലോക്കിംഗ് ജോലിക്കായി പോകാന്‍ തുടങ്ങിയത്. ചെര്‍ക്കളയിലെ താമസ സ്ഥലത്ത് മദ്യപിക്കുന്നവരെ കൊണ്ട് കിടന്നുറങ്ങാന്‍ സാധിക്കുന്നില്ലെന്നും ബസ് സ്‌റ്റോപ്പിലാണ് ഉറങ്ങുന്നതെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് മാസം മുമ്പാണ് ഇന്റര്‍ലോക്ക് ഉടമ തന്റെ സാധനങ്ങള്‍ സൂക്ഷിക്കുന്ന ഒറ്റമുറി ക്വാര്‍ട്ടേഴ്‌സ് ചന്ദ്രുവിന് താമസിക്കാനായി നല്‍കിയത്. പിന്നാലെ കാമുകി സരസുവിനെയും ക്വാര്‍ട്ടേഴ്‌സിലെത്തിച്ചു. രണ്ട് മാസം ഇരുവരും അവിടെ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. കൊല നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഡിസംബര്‍ 16ന് ടൗണില്‍ ചെന്ന് പച്ചക്കറിയും മറ്റു സാധനങ്ങളും ഇരുവരും വാങ്ങി കൊണ്ടു വന്നിരുന്നു. പിന്നീട് ചെര്‍ക്കളയില്‍ ചെന്ന് കൂടുതല്‍ ചാരായവും വാങ്ങി. അന്ന് ഉച്ചയ്ക്കും വൈകീട്ടും നന്നായി ഇരുവരും ഒന്നിച്ച് ചാരായവും ഭക്ഷണവും കഴിച്ചു. ഇതിന് ശേഷം വീണ്ടും ഒരു ക്വാര്‍ട്ടര്‍ മദ്യം കൊണ്ടുവന്ന് അതും കഴിച്ചു. വൈകിട്ടോടെ ഇരുവരും ഉറങ്ങാന്‍ കിടന്നു. രാത്രി എട്ട് മണിയോടെ ഉറക്കമുണര്‍ന്ന് പുറത്തേക്ക് നോക്കിയ ചന്ദ്രു കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.

ഇരുളിന്റെ മറവില്‍ മറ്റൊരു കാമുകനുമായി സരസു കെട്ടിപ്പിടിച്ച് ചുമ്പിക്കുന്നത് ജനല്‍ വഴി നോക്കികണ്ട ചന്ദ്രുവില്‍ പ്രതികാരം ആളിക്കത്തി. പിന്നീട് കാമുകന്‍ പോയ ശേഷം ഇരുവരും ഇതിന്റെ പേരില്‍ വഴക്കിട്ടു. രാത്രി ഒരുമിച്ച് കിടന്ന സരസു 17 ന് രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി. വൈകിട്ടോടെയാണ് തിരിച്ചെത്തിയത്. രാത്രി ഇരുവരും വീണ്ടും ഒരുമിച്ച് മദ്യപിച്ചു. മദ്യം സിരകളില്‍ നുരഞ്ഞ് കയറിയതോടെ ചന്ദ്രുവില്‍ രാത്രി കണ്ട കാഴ്ച ക്രൂരനാക്കി. സരസുവിന്റെ തല മദ്യലഹരിയില്‍ പലതവണ ഭിത്തിയിലിടിച്ചു. പിന്നീട് തളര്‍ന്നുറങ്ങി. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോള്‍ സരസു മരിച്ചുവെന്ന് ഉറപ്പാക്കി. ഇതിന് ശേഷം ഇന്റര്‍ലോക്ക് ഉടമയ്ക്ക് മുറിയുടെ താക്കോല്‍ ഏല്‍പിച്ച് നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ചന്ദ്രു പോയത്. രണ്ടു ദിവസം കഴിഞ്ഞ് മടങ്ങിയെത്താമെന്നും ഉടമയോട് പറഞ്ഞിരുന്നു. ചെര്‍ക്കളയിലെത്തി കൂട്ടുകാര്‍ക്ക് മുമ്പ് നല്‍കിയ പണം നിര്‍ബന്ധപൂര്‍വ്വം തിരിച്ചു വാങ്ങിച്ചു.നാട്ടില്‍ നിന്നും ഭാര്യയെ കൂട്ടി വരാനുണ്ടെന്നാണ് പറഞ്ഞത്.

ഇവിടെ നിന്നും മുങ്ങിയ ചന്ദ്രു രണ്ടു ദിവസം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് ഇയാളുടെ ഫോണില്‍ ഇന്റര്‍ലോക്ക് ഉടമ ബന്ധപ്പെട്ടെങ്കിലും സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു. പണി സാധനങ്ങള്‍ എടുക്കാനായി ഉടമ മുറിയിലെത്തി തുറന്നു നോക്കിപ്പോഴാണ് സരസുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പ്രതിയെ കണ്ടെത്താന്‍ കര്‍ണാടകയിലും മറ്റും പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിവന്നിരുന്നു. വ്യക്തമായ വിലാസം ഇല്ലാത്തതിനാല്‍ പോലീസ് നിസ്സാഹായവസ്ഥയിലായിരുന്നു. ഇതിനിടെ പ്രതി ഷിമോഗയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവിടെയെത്തി പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നടന്ന കാര്യങ്ങളെല്ലാം കൃത്യമായി ഇയാള്‍ പോലീസിനോട് പറഞ്ഞു. സരസു കെട്ടിപ്പിടിച്ച് ചുമ്പിച്ച കാമുകനെയും പോലീസ് കണ്ടെത്തി. ഇയാള്‍ക്ക് കൊലപാതകവുമായി ഒരു ബന്ധവുമില്ലെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്.

കാസര്‍കോട് സി ഐ വി വി മനോജ്, എസ് ഐ അജിത്ത് കുമാര്‍, എ എസ് ഐമാരായ കെ എം ജോണ്‍, പ്രദീപ് കുമാര്‍, നാരായണന്‍, പോലീസ് ഉദ്യോഗസ്ഥരായ ലക്ഷ്മി നാരായണന്‍, രാജേഷ്, മനു, ലതീഷ്, ഷിജിത്ത്, രതീശ്, ശ്രീകാന്ത്, ശിവകുമാര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

WATCH VIDEO

Related News:
സരസുവിന്റെ കൊല: പ്രതി ചന്ദ്രു രമേഷ് അറസ്റ്റില്‍, കൊല നടത്തിയത് മദ്യലഹരിയില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Murder-case, Murder, Crime, Story behind Sarasu's murder
  < !- START disable copy paste -->