city-gold-ad-for-blogger
Aster MIMS 10/10/2023

ഭൂരഹിതരില്ലാത്ത ജില്ലയില്‍ ഭൂമിക്കായി വില്ലേജ് ഓഫീസ് കയറിയിറങ്ങിയത് ഒരു പതിറ്റാണ്ട്, ഒടുവില്‍ കിട്ടിയത് കിലോമീറ്ററുകള്‍ ദൂരെയുള്ള പുല്ലൂരില്‍, ദുരിതത്തിലായി മുഹമ്മദലി

മൊഗ്രാല്‍: (www.kasargodvartha.com 14.07.2017) മുഹമ്മദലി കൊപ്പളത്തെ അറിയില്ലേ... തന്റെ സങ്കടങ്ങളെ അക്ഷരങ്ങളില്‍ തളച്ചു അത് കവിതകളായും നോവലായും പുറത്തിറക്കുന്ന മൊഗ്രാലിന്റെ എഴുത്തുകാരന്‍. 62 കാരനായ മുഹമ്മദലി ഒരു തുണ്ട് ഭൂമിക്കായി കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി വില്ലേജ് ഓഫീസില്‍ കയറിയിറങ്ങി, അവസാനം ഭൂമി അനുവദിച്ചു കിട്ടിയതാവട്ടെ ഹൊസ്ദുര്‍ഗ് താലൂക്കിലെ പുല്ലൂര്‍ വില്ലേജില്‍.

2007 ലാണ് മുഹമ്മദലി കൊപ്പളം സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് നല്‍കുന്ന ഭൂമിക്കായി അപേക്ഷ നല്‍കിയത്. 10 വര്‍ഷത്തിനുള്ളില്‍ പത്തോളം ഹരജികള്‍ വിവിധ ഓഫീസുകളിലും ജനപ്രതിനിധികള്‍ക്കും, മുഖ്യമന്ത്രിക്കുമൊക്കെ നല്‍കി. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ക്കിടയിലും മുഹമ്മദലി മുട്ടാത്ത വാതിലുകളില്ല. 2014 ല്‍ ഭൂമി അനുവദിച്ചതായി കോയിപ്പാടി വില്ലേജ് ഓഫീസില്‍ നിന്നു അറിയിപ്പ് വന്നു. അപ്പോള്‍ ഭാര്യക്ക് അസുഖമായതിനാല്‍ ആശുപത്രിയിലായിരുന്നു മുഹമ്മദലി. മക്കളില്ലാത്ത മുഹമ്മദലിക്ക് അന്ന് ഭാര്യയെ തനിച്ചാക്കി വില്ലേജ് ഓഫീസിലെത്താന്‍ കഴിഞ്ഞതുമില്ല. ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷം ഓഫീസില്‍ പോയപ്പോള്‍ സമയം വൈകിപ്പോയിയെന്ന മറുപടിയാണ് മുഹമ്മദലിക്ക് ലഭിച്ചത്. വീണ്ടും അപേക്ഷ നല്‍കണമെന്നാണ് വില്ലേജ് അധികൃതര്‍ പറഞ്ഞത്.

മുഹമ്മദലി പിന്നോട്ട് പോയില്ല 2015ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ജനസമ്പര്‍ക്ക പരിപാടിയില്‍ വെച്ച് (കരുതല്‍ 2015) മുമ്പത്തെ ഭൂമി അനുവദിച്ച കാര്യവും മറ്റും വിശദമായി എഴുതി അപേക്ഷ നല്‍കി. ഇതിന്റെ ഫലമായി വില്ലേജ് ഓഫീസില്‍ നിന്നു വീണ്ടും വിളി വന്നു. അപ്പോഴേക്കും അസുഖം മൂര്‍ച്ഛിച്ചു ഭാര്യ മരണപ്പെട്ടു. ഒറ്റപ്പെടലിന്റെ വേദനയില്‍ മുഹമ്മദലി ഓഫീസില്‍ ചെന്നപ്പോള്‍ മറ്റൊരു സങ്കട വാര്‍ത്തയാണ് മുഹമ്മദലിക്ക് കേള്‍ക്കാനായത്. ഭൂമി അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നു പക്ഷെ കുമ്പളയിലല്ല ഹൊസ്ദുര്‍ഗ് താലൂക്കിലെ പുല്ലൂര്‍ വില്ലേജില്‍, സര്‍വേ നമ്പര്‍:444Pt

പട്ടയ മേളയില്‍ വെച്ച് പട്ടയം കൈപ്പറ്റി, എങ്കിലും ഭൂമി ഇത് വരെ അളന്നു കൊടുത്തിട്ടില്ല, ഓര്‍ഡര്‍ വന്നിട്ടില്ലെന്നാണത്രെ അധികൃതര്‍ പറയുന്നത്. അളന്നു കിട്ടിയാല്‍ മുഹമ്മദലി വീണ്ടും ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരും. സ്ഥലം കുമ്പളയിലെവിടെയെങ്കിലും മാറ്റി അനുവദിച്ചു തരണമെന്നാവശ്യപ്പെടാന്‍ അതിനും ഒരു പതിറ്റാണ്ട് ആവുമോ? ഒപ്പം തന്റെ വാര്‍ദ്ധക്യം അതിനനുവദിക്കുമോ എന്ന സങ്കടത്തിലാണ് മുഹമ്മദലി കൊപ്പളം.

നേരത്തെ ഭൂമി അനുവദിച്ച സമയത്ത് കുമ്പളയിലെവിടെയോ ആയിരുന്നത്രേ സ്ഥലം അനുവദിച്ചിരുന്നത്. അത് എങ്ങിനെ പുല്ലൂര്‍ വില്ലേജിലേക്കെത്തിയതെന്ന് മുഹമ്മദലിക്ക് അറിയില്ല. ഏകാന്തതയുടെ വേദനയില്‍ കഴിയുന്ന മുഹമ്മദലിക്ക് ഇനി സ്ഥലവും ഒരു കൊച്ചുവീടും ഇല്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ല. ഇപ്പോള്‍ കൊപ്പളത്തിന്റെ ഭാര്യാ സഹോദരന്റെ വീട്ടിലാണ് താമസം. കുറേകാലം മൊഗ്രാലില്‍ മല്‍സ്യത്തൊഴിലാളിയായി ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ശാരീരിക അവശത മൂലം ജോലിയൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലുമാണ്.

എഴുത്ത് ചെറിയ വയസ്സില്‍ തന്നെ മുഹമ്മദലിയുടെ കൂടപ്പിറപ്പായിരുന്നു. ഒരു വ്രതം പോലെ അക്ഷര സ്‌നേഹം കൊണ്ട് നടന്നു. കൊല്ലം ജില്ലക്കാരനായ മുഹമ്മദലി മൊഗ്രാലിന്റെ എഴുത്തുകാരനായി മാറുകയായിരുന്നു. ജീവിതപ്രാരാബ്ധത്തിനിടയില്‍ മുഹമ്മദലി എന്ന എഴുത്തുകാരനെ പ്രോത്സാഹിപ്പിക്കാന്‍ നാട്ടുകാരും, സന്നദ്ധ സംഘടനകളും തയ്യാറായതോടെ 2001 ല്‍ 'എന്റെ മോന്‍ വരും 'എന്ന നോവലും, 2011 ല്‍ 'ഇരുളും വെളിച്ചവും' എന്ന കവിതാസമാഹാരവും 2015 ല്‍ 'വിശ്വാസം 'എന്ന പേരില്‍ ചെറുകഥയും, 2017 ല്‍ 'രാജകല്പനകള്‍ 'എന്ന നോവലും പുസ്തകരൂപത്തിലാക്കി പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞു. ഇത് മുഹമ്മദലിയെ ഏറെ സന്തോഷവാനാക്കിയിരുന്നു.
ഭൂരഹിതരില്ലാത്ത ജില്ലയില്‍ ഭൂമിക്കായി വില്ലേജ് ഓഫീസ് കയറിയിറങ്ങിയത് ഒരു പതിറ്റാണ്ട്, ഒടുവില്‍ കിട്ടിയത് കിലോമീറ്ററുകള്‍ ദൂരെയുള്ള പുല്ലൂരില്‍, ദുരിതത്തിലായി മുഹമ്മദലി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Mogral, Village Office, news, Top-Headlines, Got land after 10 years; but at Pullur village, Mohammadali in trouble

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL