city-gold-ad-for-blogger

സി പി എം നീലേശ്വരം ഏരിയാകമ്മിറ്റിയില്‍ 25 ലക്ഷത്തിന്റെ ക്രമക്കേട്; ഡോക്ടര്‍ ജില്ലാസെക്രട്ടറിക്ക് പരാതി നല്‍കി

നീലേശ്വരം: (www.kasargodvartha.com 28.06.2017) ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട് സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റിയില്‍ 25 ലക്ഷം രൂപയുടെ ക്രമക്കേട്. പുതിയ ഓഫീസ് കെട്ടിടം ഉണ്ടാക്കാന്‍ നടത്തിയ ചിട്ടിയില്‍ ലക്ഷങ്ങളുടെ ക്രമക്കേടിന് പുറമെ പാര്‍ട്ടി ഫണ്ടിനത്തിലും ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നുവെന്ന ആരോപണം ചൂടുപിടിക്കുകയാണ്. പാര്‍ട്ടിയുടെ അക്കൗണ്ടില്‍ ഇപ്പോള്‍ ഒരുലക്ഷത്തിലും താഴെ മാത്രമേ നീക്കിയിരിപ്പുള്ളൂവെന്നാണ് പറയുന്നത്. ചിട്ടി അവസാനിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പണം നല്‍കിയില്ലെന്ന് കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ സാജു തോമസ് സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന് പരാതി നല്‍കിയതോടെയാണ് ചിട്ടിയിലെ ക്രമക്കേട് പുറത്തുവന്നത്.

രണ്ടു വര്‍ഷം മുമ്പാണ് സിപിഎം ഏരിയാ കമ്മിറ്റിയുടെ കീഴില്‍ മൂന്ന് ലക്ഷം രൂപയുടെ രണ്ട് ചിട്ടികള്‍ ആരംഭിച്ചത്. പ്രതിമാസം പതിനായിരം രൂപയാണ് ചിട്ടിയായി വെക്കേണ്ടത്. എന്നാല്‍ ചിട്ടി അവസാനിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പലര്‍ക്കും ചിട്ടി പണം കെട്ടി നല്‍കാനുണ്ട്. പലവട്ടം പാര്‍ട്ടി ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും പണം കിട്ടാത്തതിനെ തുടര്‍ന്നാണ് ഡോക്ടര്‍ സാജു തോമസ് സിപിഎം ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയത്.

നീലേശ്വരത്ത് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയിലെ വിസിറ്റിംഗ് ഡോക്ടറാണ് സാജു തോമസ്. ഈ ബന്ധം വെച്ചാണ് ഡോക്ടറെ ചിട്ടിയില്‍ ചേര്‍ത്തത്. ഡോക്ടര്‍ക്ക് പുറമെ ജില്ലാ സഹകരണ ബാങ്കിലെ സിപിഎം അനുഭാവിയായ ഒരു ഉദ്യോഗസ്ഥനും ചിട്ടി കെട്ടി നല്‍കാനുണ്ട്. ചിട്ടി പണം കിട്ടാത്തതിനെ തുടര്‍ന്ന് ജില്ലാ കമ്മിറ്റിയെ സമീപിച്ച ഡോക്ടര്‍ സാജു തോമസിനോട് ഒരാഴ്ചയ്ക്കുള്ളില്‍ പണം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടത്രെ.

ഏതാണ്ട് 14 ലക്ഷം രൂപയുടെ ക്രമക്കേട് ചിട്ടിയിടപാടില്‍ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കുറി നടത്തിപ്പുകാരായ പാര്‍ട്ടി ഏരിയാ കമ്മിറ്റി എടുക്കാന്‍ തീരുമാനിച്ച മൂന്ന് കുറി പ്രകാരം ഒമ്പതുലക്ഷം രൂപയും പിരിഞ്ഞുകിട്ടാനുള്ള അഞ്ചുലക്ഷം രൂപയും ഉള്‍പ്പെടെയാണ് 14 ലക്ഷം രൂപയുടെ ബാധ്യതയുള്ളത്. എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് സിപിഎം ഏരിയാ കമ്മിറ്റി ചിട്ടി ആരംഭിച്ചത്. ചിട്ടി ആരംഭിക്കുമ്പോള്‍ തന്നെ അണികളില്‍ വ്യാപകമായ പ്രതിഷേധം ഉണ്ടായിരുന്നു. 2013ല്‍ പാലക്കാട് നടന്ന പാര്‍ട്ടി പ്ലീനം ചിട്ടി പോലുള്ള പണമിടപാടുകള്‍ പാര്‍ട്ടിയുടെ ഒരു ഘടകവും നടത്താന്‍ പാടില്ലെന്ന് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ പാടേ അവഗണിച്ചുകൊണ്ടായിരുന്നു നീലേശ്വരത്ത് ചിട്ടി നടത്തിയത്. ചിട്ടിയില്‍ ക്രമക്കേട് നടന്നത് ഇപ്പോള്‍ അണികള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.

ഇത്രയും പണം എന്തു ചെയ്തുവെന്നാണ് അവര്‍ ചോദിക്കുന്നത്. കഴിഞ്ഞ പാര്‍ട്ടി ഏരിയാ കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചക്ക് വന്നപ്പോള്‍ പി പത്മനാഭന്‍ മാസ്റ്ററെ കണ്‍വീനറാക്കി കമ്മീഷനെ നിയമിച്ചിരുന്നെങ്കിലും ഇതിന്റെ റിപ്പോര്‍ട്ട് ഇനിയും നല്‍കിയിട്ടില്ല. നിലവിലുള്ള ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. ചിട്ടി പണം പലവഴിക്ക് പോയതോടെ നിര്‍മ്മാണം പാതിവഴിയിലായ കെട്ടിടം ഇപ്പോള്‍ സാമൂഹ്യദ്രോഹികളുടെയും അനാശാസ്യ പ്രവര്‍ത്തനങ്ങളുടെയും ഇടത്താവളമായി മാറിയിരിക്കുകയാണ്. പാര്‍ട്ടി നടത്തിയ ചിട്ടിക്കകത്ത് നടന്നിട്ടുള്ള ക്രമക്കേടുകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പാര്‍ട്ടി അണികള്‍ ആവശ്യപ്പെടുന്നു.

സി പി എം നീലേശ്വരം ഏരിയാകമ്മിറ്റിയില്‍ 25 ലക്ഷത്തിന്റെ ക്രമക്കേട്; ഡോക്ടര്‍ ജില്ലാസെക്രട്ടറിക്ക് പരാതി നല്‍കി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Neeleswaram, CPM, news, complaint, Doctor, Corruption in CPM neeleshwaram area committee; doctor complaint lodged

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia