city-gold-ad-for-blogger
Aster MIMS 10/10/2023

സാംസ്‌കാരിക വൈവിധ്യങ്ങളുടെ കശ്മീര്‍ കാഴ്ചകള്‍ - 1

മുഹമ്മദ് യാസിര്‍ സി എല്‍ / യാത്രാവിവരണം

(www.kasargodvartha.com 02.04.2017) ജീവിതത്തില്‍ നാം നടത്തുന്ന ഓരോ യാത്രകളും നമുക്ക് കൂടുതല്‍ അറിവ് നേടിത്തരുന്നതാണ്. വ്യത്യസ്ത ഭാഷ, വേഷം, സംസ്‌കാരങ്ങള്‍, ആചാരങ്ങള്‍ യാത്ര തുടരുന്തോറും മാറി മാറി വരുന്ന കാലാവസ്ഥാ വ്യത്യാസങ്ങള്‍, പാറകളിലും മണ്ണുകളിലും കൃഷികളിലും മൃഗങ്ങളിലും പ്രകടമാകുന്ന വൈജാത്യങ്ങള്‍!!

നമ്മുടെ രാജ്യത്തിന്റെ വടക്കേ അറ്റത്തുള്ള പൂന്തോട്ടങ്ങളുടെയും ആപ്പിള്‍തോട്ടങ്ങളുടെയും നാടായ ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന് വിശേഷിക്കപ്പെടുന്ന കാശ്മീരിനെ ലക്ഷ്യം വെച്ച് ഞങ്ങള്‍ യാത്ര തുടങ്ങി. അതിനിടയില്‍ കാണാന്‍ പറ്റിയ സ്ഥലങ്ങളൊക്കെ കാണുക എന്ന ഉദ്ദേശ്യവും ഞങ്ങള്‍ക്കുണ്ടായിരുന്നു. ഇന്നോവ കാറിലായിരുന്നു ഞങ്ങളുടെ യാത്ര. ഞങ്ങള്‍ ഏഴ് പേരായിരുന്നു ഉണ്ടായിരുന്നത്. റബ്ഹാന്‍, ആഷിഖ്, ശബീര്‍, ഇല്യാസ്, സജാഹ്, ഹാരിസ് എന്നിവരും ഞാനുമാണ് യാത്രാസംഘത്തിലുണ്ടായിരുന്നത്.

2015 സെപ്തംബര്‍ 29 ന് രാവിലെ 9 മണിയോടെ ഞങ്ങള്‍ കാസര്‍കോട് നിന്നും യാത്ര പുറപ്പെട്ടു. പ്രാര്‍ത്ഥനക്കും, ഭക്ഷണത്തിനും പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനുമല്ലാതെ മറ്റൊരാവശ്യത്തിനും വണ്ടി നിര്‍ത്തിയില്ല. കര്‍ണാടകയുടെ വടക്കുള്ള ബീജാപൂരില്‍ രാത്രി 10 മണിയോടെ എത്തി അവിടെ താമസിച്ചു. പിറ്റേ ദിവസം ബീജാപൂര്‍ സുല്‍ത്താന്‍മാരുടെ ചരിത്ര തിരുശേഷിപ്പുകള്‍ കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു. 1656 ല്‍ പണി പൂര്‍ത്തീകരിച്ച 'ഗോല്‍ ഗുമ്പസ്' ഞങ്ങള്‍ സന്ദര്‍ശിച്ചു.

സാംസ്‌കാരിക വൈവിധ്യങ്ങളുടെ കശ്മീര്‍ കാഴ്ചകള്‍ - 1

18338 ചതുരശ്ര അടിയില്‍ പണിത മുഹമ്മദ് ആദില്‍ഷായുടെ മഖ്ബറയാണ് അത്. അതിന്റെ പണി തുടങ്ങിയത് 1626 ലാണ്. ഗോല്‍ ഗുമ്പസിന്റെ മുകളില്‍ നിന്ന് ഒച്ചയിട്ടാല്‍ ആ ശബ്ദം തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നതിനാല്‍ അതിന്റെ മുകളില്‍ കയറുന്നവരെല്ലാം ഒരു ഒച്ചയെങ്കിലുമുണ്ടാക്കാതെ മടങ്ങി വരാറുണ്ടായിരുന്നില്ല . ഞങ്ങളും ശബ്ദമുണ്ടാക്കി . അത് പ്രതിധ്വനിച്ചു കൊണ്ടേ യിരുന്നു, ഏറ്റവും മുകളില്‍ നിന്ന് താഴോട്ട് നോക്കുമ്പോള്‍ ആ നാടിന്ചുറ്റും പല ഭാഗങ്ങളും ഇടിഞ്ഞു വീണ കോട്ടയുടെ അവശിഷ്ടങ്ങള്‍ ദര്‍ശിക്കാനുതകുന്ന ഭീമാകാരമായ വാതിലായിരുന്നു ഗോല്‍ ഗുമ്പസിന്റെത് .തുടര്‍ന്ന് 1626 ല്‍ പണിത ഇബ്‌റാഹിം ആദില്‍ ഷാ രണ്ടാമന്റെ മഖ്ബറ യായ ഇബ്‌റാഹിം റോസ ഞങ്ങള്‍ സന്ദര്‍ശിച്ചുമുഗള്‍കലാവൈഭവത്തിന്റെ വിസ്മയ കാഴ്ചകളിലൊന്നായിരുന്നു അതും.വാതിലുകളിലും ചുവരുകളിലും ഖുര്‍ആന്‍ ആയത്തുകള്‍ കലാപരമായി ആലേഖനം ചെയ്തിരുന്നു.

ഏകദേശംമൂന്ന്മണിയോടെ ബീജാപൂരില്‍ നിന്ന് ഞങ്ങള്‍ യാത്രയായി ,യാത്രക്കിടെ ഒരു സ്ഥലത്ത് നിന്ന് ജീവിത മാര്‍ഗം തേടി മറ്റൊരിടത്തേക്ക് ഭാരം വഹിച്ച കഴുതകളും കുതിരകളും വളര്‍ത്തുനായ്ക്കളുമായുള്ള ചെറുസംഘങ്ങളായി യാത്ര ചെയ്യുന്ന നാടോടികളെ കണ്ടു.റോഡ് മുഴുവന്‍ നിറഞ്ഞൊഴുകുന്നതു പോലെ തോന്നിക്കുന്ന ചെമ്മരിയാട്ടിന്‍ കൂട്ടങ്ങള്‍.എല്ലാ വീടിനും കക്കൂസ് സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയെന്ന് പറയുമ്പോഴും സന്ധ്യയാകുമ്പോള്‍ റോഡ് വശങ്ങളിലേക്ക് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ നിരനിരയായി കാര്യം സാധിക്കാനെത്തുന്നവര്‍. തുടര്‍ച്ചയായി പന്ത്രണ്ട് മണിക്കൂര്‍ യാത്ര ചെയ്ത് മൂന്ന് മണിയോടെ മഹാരാഷ്ട്രയുടെ വടക്കേ അറ്റത്ത് ഔറംഗാബാദ് ജില്ലയിലെ അജന്ത എന്ന സ്ഥലത്ത് ഞങ്ങളെത്തുകയും അവിടെ മുറിയെടുത്ത് താമസ്‌ക്കുകയും ചെയ്തു. യാത്രയുടെ മൂന്നാം ദിനത്തില്‍ സ്‌കൂള്‍ ചരിത്ര പാഠപുസ്തകത്തില്‍ കണ്ടിട്ടുള്ള അജന്ത ഗുഹകളെ കാണാനായി ഞങ്ങള്‍ അങ്ങോട്ടേക്ക് തിരിച്ചു. ഞങ്ങള്‍ക്ക് സഹായത്തിനായി ആ നാട്ടുകാരനായ ഒരാളെ ലഭിച്ചു .ഞങ്ങള്‍ താമസിച്ച സ്ഥലത്ത് നിന്ന് അജന്ത ഗുഹയിലേക്ക് രണ്ട് വഴിയുണ്ടായിരുന്നു,വണ്ടിയെടുത്ത ഏതാനും കിലോമീറ്ററുകള്‍ താണ്ടിയാല്‍ അതിനടുത്തേക്ക് എത്താം, അല്ലെങ്കില്‍ അടുത്തുള്ള വലിയ കുന്ന് ഇറങ്ങി അവിടെയെത്താം. ഞങ്ങള്‍ ആ കാട്ടിലൂടെ കുന്നിറങ്ങി അവിടെ എത്തിപ്പെട്ടു.

മനുഷ്യനിര്‍മിതിയില്‍ വളരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു അത്. ബി.സി രണ്ടാംനൂറ്റാണ്ടില്‍ പാറകളില്‍ കൊത്തി നിര്‍മ്മിച്ച ഗുഹാക്ഷേത്രങ്ങള്‍! മുകള്‍ ഭാഗത്ത് നിന്ന് ഒലിച്ചിറങ്ങുന്ന തെളിനീരരുവി ഗുഹകളുടെ മുമ്പിലൂടെ ഒഴുകുന്ന ചേതോഹരമായ കാഴ്ച!.ഈ ഗുഹകളില്‍ കാണപ്പെടുന്ന ചിത്രങ്ങളും ശില്പ്പങ്ങളും ബുദ്ധമതകലയുടെ മകുടോദാഹരണമായി കണക്കാക്കപ്പെടുന്നു.

സാംസ്‌കാരിക വൈവിധ്യങ്ങളുടെ കശ്മീര്‍ കാഴ്ചകള്‍ - 1

1983 മുതല്‍ അജന്ത ഗുഹകളെ യുനെസ്‌കോയുടെ ലോകപൈതൃകകേന്ദ്രങ്ങളില്‍ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബി.സി 2ം നൂറ്റാണ്ട് മുതല്‍ ഏഴാം നൂറ്റാണ്ട് വരെ ഡക്കാണ്‍ പ്രദേശം ഭരിച്ചിരുന്ന ശതവാഹനന്മാരുടെയും വാകാടകന്മാരുടെയും രണ്ട് കാലഘട്ടങ്ങളിലാണ് ഈ ഗുഹാചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടെതെന്ന് ഗവേഷണങ്ങളില്‍ നിന്ന് തെളിഞ്ഞിട്ടുണ്ട്. ഇന്ന് നിലവില്‍ അജന്തയില്‍ 29 ഗുഹകള്‍ ആണ് കാണപ്പെടുന്നത്. 9, 10, 19, 26 എന്നീ നാലെണ്ണമൊഴികെ വിഹാരങ്ങളാണ്. ഈ നാലെണ്ണം ചൈതന്യങ്ങളുമാണ്.

ഇപ്പോള്‍ നിലവിലുള്ളതിലും കൂടുതല്‍ ചൈതന്യങ്ങള്‍ നിലവില്‍ ഉണ്ടായിരുന്നെന്നും കാലാന്തരത്തില്‍ അവ നശിച്ചതാകാനാണ് സാധ്യതയെന്നും ഗവേഷകര്‍ കരുതുന്നുണ്ട്. ഏകദേശം നൂറോളം അടി താഴ്ചയില്‍ നിര്‍മ്മിച്ചിട്ടുള്ള 29 ഗുഹകള്‍ അജന്തയിലുണ്ട്. ബി.സി.രണ്ടാം നൂറ്റാണ്ടില്‍ പണിയാരംഭിച്ച് ഏഴാം നൂറ്റാണ്ടുവരെയുള്ള ആയിരം വര്‍ഷങ്ങള്‍ കൊണ്ടാണ് ഈ ഗുഹകള്‍ പണി തീര്‍ത്തതെന്നുകരുതുന്നു

ഇവ നിലത്തു നിന്ന് പണിതുയര്‍ത്തിയ നിര്‍മ്മിതികള്‍ അല്ല. വലിയ പാറകള്‍ വശങ്ങളില്‍ നിന്ന് തുരന്നാണ് നിര്‍മ്മാണം. വലിയ കല്‍തൂണുകള്‍കൊണ്ട് ക്ഷേത്ര ഗോപുരങ്ങള്‍ താങ്ങിനിര്‍ത്തിയിരിക്കുന്നു. ചില ഗുഹകളുടെ മുകള്‍ഭാഗം പരന്നതും ചിലതിന്റേത് കമാനാകൃതിയിലുമാണ്. രണ്ടുതരം നിര്‍മ്മിതികള്‍ ഈ ഗുഹാ ക്ഷേത്രങ്ങളില്‍ ഉണ്ട്. ഒന്ന് പ്രാര്‍ത്ഥനക്കായി നിര്‍മ്മിച്ചവയും, മറ്റൊന്ന് ബുദ്ധഭിക്ഷുക്കള്‍ക്ക് താമസത്തിനുള്ളവയും. പ്രാര്‍ത്ഥനക്കായി നിര്‍മ്മിച്ചവയില്‍ ഓരോന്നിലും ബുദ്ധപ്രതിമയുണ്ട്.

സാംസ്‌കാരിക വൈവിധ്യങ്ങളുടെ കശ്മീര്‍ കാഴ്ചകള്‍ - 1

വിഹാരങ്ങള്‍ക്ക് ഒരു തളവും അതിനു ചുറ്റും ചെറിയ മുറികളും ഉള്ളതാണ്. ഓരോ വിഹാരത്തോടും അനുബന്ധിച്ച് ബുദ്ധപ്രതിമയോട് കൂടിയ ഒരു പ്രാര്‍ത്ഥനാലയം ഉണ്ട്. ഗുഹകള്‍ക്ക് ഇരു വശങ്ങളിലായി കല്‍തൂണുകള്‍ നിര്‍മിച്ചിരിക്കുന്നു. ഗുഹക്കകത്തേക്ക് കാറ്റും വെളിച്ചവും കടക്കുന്നതുമുള്ള സംവിധാനങ്ങളുമുണ്ട്.

ഗുഹകളില്‍ തറയിലൊഴികെ മറ്റെല്ലായിടത്തും ചിത്രങ്ങള്‍ രചിക്കപ്പെട്ടിരിക്കുന്നു.കല്‍തൂണുകള്‍, ഭിത്തികള്‍, കമാനാകൃതിയിലും പരന്നതുമായ മേല്‍തട്ടുകള്‍ തുടങ്ങിയിടത്തൊക്കെ ചിത്രങ്ങളുണ്ട്. പുരാതന പെയിന്റിങ്ങിന്റെ കൂട്ടു തന്നെ ഉപയോഗിച്ച് ഗുഹക്കകത്ത് ചിത്രങ്ങളില്‍ ചില മിനുക്കുപണികളെടുക്കുന്ന കലാകാരന്‍മാരെ ഞങ്ങള്‍ക്ക് കാണാനായി.ബുദ്ധനെ കുറിച്ചുള്ള ഇതിഹാസങ്ങള്‍, ബുദ്ധന്റെ പൂര്‍വ ജന്മ കഥകള്‍ (ജാതക കഥകള്‍) പാചകം, നായാട്ട്, ഘോഷയാത്ര, ഗജവീരന്മാരുടെ യുദ്ധം, ഗാനാലാപം, നൃത്തം തുടങ്ങിയവയും ചിത്രീകരണങ്ങളിലുണ്ട്.

മതിയാവോളം ഞങ്ങള്‍ അതിന്റെ സൗന്ദര്യം ആസ്വദിച്ച് 2 മണിയോടെ അവിടന്ന് വിട പറഞ്ഞു. വൈകുന്നേരം 5 മണിയോടെ മധ്യപ്രദേശിലെ ബുറാന്‍ പൂരിലെത്തി അവിടെ തങ്ങി. യാത്രയുടെ നാലാംദിവസം രാവിലെ എട്ട് മണിയോടെ ഇന്‍ഡോറിലേക്ക് യാത്രയായി ,ഇന്‍ഡോറില്‍ ജുമുഅ നമസ്‌കരിക്കുകയും അവിടത്തെ പ്രശസ്തമായ നഫീസ ഹോട്ടലില്‍ നിന്നും ബിരിയാണിയും കഴിച്ച് ടൗണ്‍ ചുറ്റിക്കറങ്ങിക്കണ്ട് 4 മണിയോടെ രാജസ്ഥാനിലേക്ക് പുറപ്പെടുകയും ചെയ്തു.

റോഡരികില്‍ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തശിശ് ഭൂമികള്‍ ഇടക്കിടക്ക് ഒട്ടക കൂട്ടങ്ങള്‍ അതിനെ തെളിച്ച് കൊണ്ട് പോകുന്ന ഇടയന്‍മാര്‍ ...ഞങ്ങള്‍ രാത്രി രാജസ്ഥാനില്‍ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു.രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ ഒരു പട്ടണമാണ് അജ്മീര്‍ .എല്ലാ വശവും പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട അജ്മീര്‍ ഒരു മനോഹരമായ നഗരമാണ്. ആരവല്ലി മലനിരകളാണ് അജ്മീരിനെ ചുറ്റി നിലകൊള്ളുന്നത്.

പൃഥ്വിരാജ് ചൗഹാന്‍ ഭരിച്ചിരുന്ന കാലത്തെ പേരായ അജയമേരു എന്നും അജ്മീര്‍ അറിയപ്പെടുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ അജ്മീര്‍മേര്‍വാഡ പ്രവിശ്യയുടെ ഭാഗമായിരുന്നു ഈ നഗരം. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം 1956 നവംബര്‍ ഒന്നിന് രാജസ്ഥാന്റെ ഭാഗമാകുന്നതുവരെ പ്രത്യേക സംസ്ഥാനമായിരുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടിലെ ചൗഹാന്‍ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു അജ്മീര്‍. മുഗളരുടെ കാലത്ത് സുബാ ആസ്ഥാനമായിരുന്നു. അജ്മീര്‍യാത്രയുടെ അഞ്ചാം ദിവസം രാവിലെ പത്ത് മണിയോടെ ഖാജാ മുഇനുദ്ദീന്‍ ചിഷ്തി യുടെ ദര്‍ഗാ ശരീഫിലെത്തി. പന്ത്രണ്ടാം നൂറ്റാണ്ടിലായിരുന്നു സൂഫി വര്യനായിരുന്ന ഖാജ മുഇനുദ്ദീന്‍ ചിഷ്തി അജ്മീരില്‍ താമസമാക്കിയത്. വിവിധ മതസ്ഥര്‍ ഇദ്ദേഹത്തില്‍ ആകൃഷ്ടരായി , മേവാറിലെ ഉദയ്‌സിംഗിനെ പാരാജയപ്പെടുത്താന്‍ കഴിഞ്ഞതിന് നന്ദി സൂചകമായി അക്ബര്‍ നല്‍കിയ വലിയ വെങ്കല പാത്രമാണ് ഇന്നും ഉറൂസ് ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും ദര്‍ഗ ശരീഫില്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്നത്.

സാംസ്‌കാരിക വൈവിധ്യങ്ങളുടെ കശ്മീര്‍ കാഴ്ചകള്‍ - 1

മത ഭേദമന്യേ സ്ത്രീ പുരുഷന്‍മാര്‍ തിക്കിത്തിരക്കി ദര്‍ഗയെ പ്രദക്ഷിണം ചെയ്യുന്നു.ചിലര്‍ സൂഫി പ്രകീര്‍ത്തനങ്ങള്‍ ആലപിക്കുന്നു. ചില സ്ത്രീകളാകട്ടെ മുടിയഴിച്ച് ആട്ടികൊണ്ടിരിക്കുന്നു .ഇനിയും ചിലര്‍ തലതല്ലിക്കരയുന്നു. അവിടത്തെ യാചകരുടെ ശല്യം വളരെ രൂക്ഷമായി അനുഭവപ്പെട്ടു.ഉച്ചക്ക് 12 മണിയോടെ ഞങ്ങള്‍ രാജസ്ഥാന്റ തലസ്ഥാനമായ പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂരിലേക്ക് യാത്രയായി. കെട്ടിടങ്ങളും റോഡിന്റെ ഡിവൈഡറുമടക്കം എല്ലാം പിങ്ക് നിറം.

സന്ധ്യയോടടുത്തപ്പോള്‍ ഞങ്ങള്‍ ഹരിയാനയിലെ ഒരു ദാബയില്‍ കയറി ചായ കഴിച്ചു. ഞങ്ങളുടെ കേരള രജിസ്‌ട്രേഷന്‍ വണ്ടി കണ്ട് അവിടെനിന്ന് ഒരു തമിഴ് നാട്ടുകാരന്‍ ഞങ്ങളുടെ അടുത്ത് വന്ന് വിശേഷങ്ങള്‍ തിരക്കി. സ്വന്തം നാട്ടുകാരെ കണ്ട പോലെയുള്ള ആഹ്ലാദം ആ മുഖത്ത് ഞങ്ങള്‍ കണ്ടു.

അയാളുടെ മുറിയില്‍ നമസ്‌കരിക്കാനുള്ള സൗകര്യം അയാള്‍ ഒരുക്കിത്തന്നു. ശേഷം ഞങ്ങള്‍ പഞ്ചാബിലേക്ക് തിരിച്ചു. പഞ്ചാബിലെ ഹരിയാനയില്‍ പുലര്‍ച്ചെ 2 മണി യോടെ ഞങ്ങളെത്തി അവിടെ താമസിച്ചു.അന്ന് ഉച്ചവരെ ഞങ്ങള്‍ അവിടെകറങ്ങി. പഞ്ചാബില്‍ പലയിടങ്ങളിലും ഓറഞ്ച് കൃഷികള്‍ കാണാന്‍ സാധിച്ചു. അതുപോലെ ഗോതമ്പ്,നെല്ല്,ചോളം,നിലക്കടല തുടങ്ങിയവ വ്യാപകമായി കൃഷിചെയ്യുന്നത് കണ്ടു. കന്ന്കാലിമേയ്ക്കുന്നവരെയും ധാരാളംകണ്ടു. പാല്‍കൊണ്ടുള്ള വിഭവങ്ങളോടാണ് അവര്‍ക്കേറെ താല്‍പര്യം.ഇന്ത്യാ പാക് അതിര്‍ത്തിയായ വാഗയിലേക്ക് സന്ദര്‍ശനാനുവാദമുള്ളത് വൈകുന്നേരം 5മണിക്കാണ് ,അവിടെ നിന്ന് രണ്ട് മണിയോടെ വാഗയിലേക്ക് തിരിച്ചു .

4 മണിക്ക് വാഗയിലെത്തിയെങ്കിലും ജന ബാഹുല്യം കാരണം ദേഹ പരിശോധന കഴിയുമ്പോഴേക്കും 5 മണി കഴിഞ്ഞിരുന്നു .ഗാലറിയില്‍ ഇരിപ്പിടം കിട്ടാത്തതിനാല്‍ ഗേറ്റിന് സമീപം നിന്ന് കൊണ്ട് പതാക താഴ്ത്തല്‍ ചടങ്ങ് കണ്ടു. അര മണിക്കൂറോളം നീണ്ടുനിന്നു

മനുഷ്യന്‍ നിര്‍മിച്ച അതിര്‍വരമ്പിനപ്പുറത്തും ഇപ്പുറത്തും രണ്ട് രാജ്യക്കാര്‍ തങ്ങളുടെ നാടിന് ജയ് വിളിക്കുന്നു .താന്‍ പറയുന്ന മുദ്രാവാക്യങ്ങള്‍ മാത്രം വിളിക്കുക എന്ന് വെളുത്ത പാന്റും ഷര്‍ട്ടും ഇട്ട ആള്‍ മൈക്കില്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഭാഗങ്ങളില്‍ നിന്നും അഞ്ച് പട്ടാളക്കാര്‍ വീതം പാദങ്ങള്‍ നിലത്ത് അമര്‍ത്തിച്ചവിട്ടി കാല്‍ തലക്ക് മുകളില്‍ ഉയര്‍ത്തുകയും കൂടുതല്‍ ശൗര്യത്തോടെ കുലുങ്ങി നടന്ന് വീറും വാശിയും തെളിയിക്കുകയും ചെയ്തു. ഇരുപതാകകളും ഒരേ സമയം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തു .ഇരു ഗേറ്റുകളും ഒരേ സമയത്ത് തുറക്കുകയും അടയ്ക്കുകയും ചെയ്തു.

ഇപ്പുറത്ത് നിന്ന് പെണ്‍കുട്ടികള്‍ ബാന്‍ഡ് കൊട്ടി നൃത്തം വെക്കുമ്പോള്‍ അപ്പുറത്ത് ചെറുപ്പക്കാര്‍ പാക് പതാകയുമായി നൃത്തം വെക്കുന്നതും കണ്ടു. സൂര്യന്‍ അതിര്‍ത്തിയൊന്നും ഗൗനിക്കാതെ അതിന്റെ അസ്തമയത്തിനായി പാകിസ്ഥാന്‍ ഭാഗത്തേക്ക് മറഞ്ഞു പോയി .ആരവങ്ങളടങ്ങി എല്ലാവരും തിരിച്ചുപോയി. ഞങ്ങള്‍ ഗേറ്റിന്റെ അടുത്ത് ചെന്ന് ഒന്ന് രണ്ട് ഫോട്ടോ കളുമെടുത്ത് അവിടെ നിന്നും മടങ്ങി.

ശേഷം അമൃത് സറിലേക്ക് തിരിച്ചു .ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവമായ 1919 ഏപ്രില്‍ 13ലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലം ഞങ്ങള്‍ കണ്ടു. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡ്.ഇ.എച്ച്.ഡയര്‍ ആണ് കൂട്ടക്കൊലക്ക് ഉത്തരവിട്ടത്. ആയിരത്തോളം പേരാണ് അവിടെ പിടഞ്ഞ് വീണ് വീരചരമം പ്രാപിച്ചത്.

അതിന് ശേഷം തൊട്ടടുത്തുള്ള സിഖുകാരുടെ പ്രധാന ഗുരുദ്വാരയായ സുവര്‍ണക്ഷേത്രം ഞങ്ങള്‍ സന്ദര്‍ശിച്ചു. അമൃത് സര്‍ ടൗണില്‍ നിന്നും ശബ്ദ, പുക മലിനീകരണങ്ങളില്ലാത്ത ഇലക്ട്രിക് റിക്ഷ ഞങ്ങളെയും കൊണ്ട് ഹര്‍മന്ദര്‍ സാഹിബിന്റെ പടിക്കല്‍ വരെ എത്തി.ഹര്‍മന്ദര്‍ സാഹിബ്' അഥവാ ദര്‍ബാര്‍ സാഹിബ് അനൗപചാരികമായി 'സുവര്‍ണക്ഷേത്രം' എന്നും അറിയപ്പെടുന്നു. അമൃതസര്‍ നഗരം 1574ല്‍ നാലാം സിഖ് ഗുരു ആയിരുന്ന ഗുരു രാംദാസ് ആണ് സ്ഥാപിച്ചത്. സുവര്‍ണ ക്ഷേത്രം നിര്‍മിച്ചത് അഞ്ചാമത്തെ ഗുരു ആയിരുന്ന ഗുരു അര്‍ജന്‍ ദേവ് ആയിരുന്നു.

സാംസ്‌കാരിക വൈവിധ്യങ്ങളുടെ കശ്മീര്‍ കാഴ്ചകള്‍ - 1

മുസ്ലിം സൂഫി വര്യന്‍ സായി ഹസ്രത് മിയാന്‍ മിര്‍ ആണ് 28 ഡിസംബര്‍ 1588 ന് ഹര്‍മന്ദര്‍ സാഹിബ് ശില സ്ഥാപനം നടത്തിയത്. 1604 വിശുദ്ധ ഗ്രന്ഥം ആയ ആദി ഗ്രന്ഥത്തിന്റെ തിരുവെഴുത്ത് പൂര്‍ത്തിയാക്കി ഗുരുദ്വാരയില്‍ സ്ഥാപിക്കുകയും ചെയ്തു. രണ്ട് നിലകളിലായി മാര്‍ബിളില്‍ തീര്‍ത്ത ഈ ഗുരുദ്വാര അമൃതസരോവര്‍എന്നറിയപ്പെടുന്ന തടാകത്തിന്റെ മധ്യത്തിലാണ് നിര്‍മിച്ചിട്ടുള്ളത്.

ഹര്‍മന്ദര്‍ സാഹിബിന് നാല് വാതിലുകളുണ്ട്. ജാതി, മത വ്യത്യാസമില്ലാതെ എല്ലാ മനുഷ്യര്‍ക്കും കടന്നു വരാം എന്നത് അര്‍ഥം വെക്കുന്നു ഈ നാല് വാതിലുകളും. ഇന്ന് കാണുന്ന ഗുരുദ്വാര 1764ല്‍ ജസ്സസിംഗ്അഹലുവാലിയ പുതുക്കിപണിതതാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ മഹാരാജ രഞ്ജിത്ത് സിംഗ് പഞ്ചാബ് മേഖലയെ ബാഹ്യശക്തികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കുകയും, അദ്ദേഹം ആംഗലേയ നാമം വ്യക്തമാക്കുന്നത് പോലെ ഹര്‍മന്ദര്‍ സാഹിബിന്റെ മുകള്‍ നിലകളില്‍ സ്വര്‍ണം പൂശുകയും ചെയ്തു. അതിന് ശേഷമാണ് സുവര്‍ണക്ഷേത്രമെന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.ദിനം പ്രതി 100,000 ആളുകള്‍ ആരാധനയ്ക്കായി എത്തുന്ന ഇന്ത്യയിലെ ഒരു പ്രധാന തീര്‍ഥാടനകേന്ദ്രം ആണിത്.

കൂടാതെ എല്ലാ സിഖ് ഗുരുദ്വാരകളിലും കാണുന്ന സ്വതന്ത്ര കൂട്ടായ്മയോടെ നടത്തുന്ന അടുക്കളയും സൗജന്യ ഭക്ഷണവും ഇവിടെയും ലഭ്യമാണ്. ഞങ്ങള്‍ അവിടെ കുറെ സമയം ചെലവിട്ടു. രാത്രി വിളക്കുകളുടെ പ്രഭയില്‍ തിളങ്ങി നില്‍ക്കുന്ന കാഴ്ച കാണേണ്ടത് തന്നെ യാണ് . അവിടെ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് യാതൊരു പ്രതഫലവും കൂടാതെ സേവനം ചെയ്തു കൊടുക്കുന്ന ഒരു വിഭാഗത്തെ ഞങ്ങള്‍ കണ്ടു.അവിടെ നിന്ന ്ഞങ്ങള്‍ പഞ്ചാബിലെ ഹരിയാന എന്ന സ്ഥലത്തേക്ക് താമസത്തിനായി മടങ്ങി.അടുത്ത ദിവസംഞങ്ങളുടെ വണ്ടിയുടെ സര്‍വീസിനായി നീക്കിവച്ചു.പിറ്റേന്ന് രാവിലെ 7 മണിക്ക് കാശ്മീരിലേക്ക് പുറപ്പെട്ടു. കൊടും വളവും തിരിവും മാത്രമുളള പരുക്കന്‍ വഴി എങ്കിലും കാഴ്ചകള്‍ ഞങ്ങളെ ആനന്ദിപ്പിച്ചു.

ചെറുതും വലുതുമായ ടണലുകള്‍ ഞങ്ങള്‍ താണ്ടി, അതില്‍ രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടണലും ഉണ്ടായിരുന്നു . ഇടക്കിടക്ക് സൈനിക ബാരക്കുകള്‍ ഉണ്ടായി. ഇടിഞ്ഞു വീണ വലിയ പാറകള്‍ റോഡരികിലുണ്ടായിരുന്നു. യാത്രയിലുടനീളം കുതിരകളെയും ആടുകളെയും തെളിച്ചു കൊണ്ട് പോകുന്ന കുടുംബങ്ങള്‍ .അവര്‍ക്ക് ഇതല്ലാതെ പോകാനായി വേറെ വഴിയില്ലായിരുന്നു.അതു കാരണം പലപ്പോഴും റോഡ് തടസ്സപ്പെട്ടിരുന്നു.

പത്താന്‍ കോട്ട്, ഉദംപൂര്‍,അനന്ത്‌നാഗ് വഴി ശ്രീനഗറിനടുത്ത ലാല്‍ ചൗക്കിലെത്തി ചേര്‍ന്നു .ഞങ്ങളുടെ എല്ലാവരുടെയും മൊബൈല്‍ പ്രീപെയ്ഡ് സിമ്മുകള്‍ പ്രവര്‍ത്തനരഹിതമായി പോസ്റ്റ് പെയ്ഡ് കണക്ഷനുള്ള ഹാരിസിന്റെ മൊബൈല്‍ ഫോണ്‍ മാത്രം ഞങ്ങള്‍ക്ക് ഉപകാരപ്പെട്ടു. അവിടെ എത്തുമ്പോഴേക്കും രാത്രിയായി .ഞങ്ങളെ സഹായിക്കാന്‍ ആ നാട്ടുകാരനായ ഒരു ഗൈഡിനെ കിട്ടി. അദ്ദേഹത്തിന്റെ തന്നെ ലോഡ്ജില്‍ ഞങ്ങള്‍ക്ക് താമസിക്കാന്‍ സാധിച്ചു. തുടരും...

Also Read:  ആത്മീയ യാത്രയുടെ നിറവില്‍

Keywords:  Article, Mohammed Yasir C L, Travlling, visits, Kashmir, Tourism, Nature, Culture,  Agriculture, Love, All India travelogue.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL