city-gold-ad-for-blogger
Aster MIMS 10/10/2023

ഇനി പ്രവാസികളെ ഉപദേശിക്കരുത്; അവര്‍ക്കതിന് മാത്രം ഒരു പ്രശ്‌നവുമില്ല

അസ്‌ലം മാവില 

(www.kasargodvartha.com 16.10.2016) മൊത്തത്തില്‍ ഉപദേശികള്‍ അല്‍പം കൂടുതലാണ്. ഒരു പണിയുമില്ലെങ്കില്‍ എന്നാല്‍ ഉപദേശിച്ചുകളയാം എന്ന രൂപത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. സോഷ്യല്‍ മീഡിയ ജനകീയമായതോട് കൂടി ഉപദേശം വായിച്ചും കേട്ടും ചടപ്പ് വരാന്‍ തുടങ്ങി. മുമ്പൊക്കെ മതപ്രഭാഷണ വേദികളിലാണ് ഇത് കണ്ടു വന്നിരുന്നത്. അതല്‍പം കുറഞ്ഞ മട്ടുണ്ട്, അതോടെ നാട്ടുകാര്‍ മൊത്തം ഏറ്റെടുത്തത് പോലെയാണ് കാര്യങ്ങള്‍.

അവയില്‍ ഏറ്റവും അസഹനീയമായി തോന്നിയിട്ടുള്ളത് പ്രവാസികളെ ഉപദേശിക്കുന്നതാണ്. കുറഞ്ഞത് അര ഡസന്‍ ഉപദേശങ്ങളും അതോടൊപ്പമുള്ള കല്‍പനകളും ഇറങ്ങാത്ത ഒരു ദിവസവും ഇന്ന് സോഷ്യല്‍ മീഡിയയില്‍ കടന്നു പോകാറില്ല. വാട്ട്‌സ്ആപ് ആപ്ലിക്കേഷന്‍ പുതിയ സൗകര്യങ്ങളോട് കൂടി പോപ്പുലറായതോടെ പ്രവാസികളും അവരുടെ കുടുംബങ്ങളും ഉപദേശങ്ങള്‍ വായിച്ചും കേട്ടും വശം കെട്ടിരിക്കുകയാണ്.

അച്ചാറ് മുതല്‍ തുടങ്ങും. അതില്‍ അസിഡിറ്റി, പപ്പടത്തില്‍ പൊടിയുപ്പ്, പൊറോട്ടയില്‍ അമേരിക്കന്‍ രഹസ്യ അജണ്ട, ചൈനാച്ചോറില്‍ വന്‍കൃതിമം, മുട്ടയെ പ്രസവിക്കുന്നത് പ്ലാസ്റ്റിക് കോഴി, ഫ്രഷ് കോഴിയില്‍ ആനമയക്കി, കരള്‍ വീങ്ങിയ ബീഫാണ് മാര്‍ക്കറ്റില്‍, പച്ചക്കറിയില്‍ മൊത്തം മായം, കുത്തിവെച്ച ബത്തക്ക, വാഴക്കുല പഴുപ്പിക്കുന്നത് വിശപ്പുകയിട്ട്, പനഡോളില്‍ പതിയിരിക്കുന്നത് മരണവിളി... അതിങ്ങനെ നീണ്ടുനീണ്ടു പോകും.

അപ്പോള്‍ എന്താണ് കഴിക്കേണ്ടത്? അതും ചില വിദ്വാന്മാര്‍ പറഞ്ഞു കളയും. ചൂടാറിയ വെള്ളത്തില്‍ ഉണക്ക ഖുബ്ബൂസ് മുക്കി രണ്ടു നേരം കണ്ണടച്ചു സേവിക്കുക. ഭക്ഷണം വൈകരുത്. കരിച്ചത് തൊട്ട് നോക്കരുത്. പൊരിച്ചതിന്റെ അയലത്തടുക്കരുത്. എന്നിട്ടോ? നടക്കുക, കൈ വീശിയും വീശാതെയും. ജോലി കഴിഞ്ഞു വരുമ്പോള്‍ അരമണിക്കൂര്‍ നടക്കാന്‍ പാകത്തില്‍ വണ്ടിയില്‍ നിന്ന് ഇറങ്ങണമത്രേ. ഇവര്‍ പറഞ്ഞ മെനു പ്രകാരമുള്ള രാത്രി ഭക്ഷണവും കഴിച്ചു, അയഞ്ഞ ഒരു ബര്‍മുഡയുമിട്ട് പിന്നെയും കുലുങ്ങി കുലുങ്ങി നടക്കാനും ഉപദേശിക്കും.  പ്രവാസികള്‍ക്ക് മാത്രമായി ചില വ്യായാമ മുറകള്‍ ഇവര്‍ വണ്‍, ടൂ, ത്രീ കണക്കെ തയ്യാറാക്കിയിട്ടുമുണ്ട്. മുടികൊഴിച്ചില്‍, വയര്‍ ചാടല്‍, ദന്തക്ഷതം, അകാല നര... എന്തൊക്കെയാണ് ഈ ഓണ്‍ലൈന്‍ ഭിഷ്വഗരന്മാര്‍ ഇവയൊക്കെ മാരക രോഗങ്ങളാക്കി മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നത്.

അല്ല ഉപദേശികളേ, നാട്ടില്‍ ഷുഗറും കൊളസ്‌ട്രോളും ബ്ലഡ് പ്രഷറും ഹൃദയമിടിപ്പും ഒന്നുമില്ലേ? അണ്ണാച്ചി കയറ്റിയയക്കുന്ന പച്ചക്കറിയും ഫ്രൂട്ട്‌സും ആന്ധ്രാക്കാരന്‍ കയറ്റിവിടുന്ന മോട്ടാ ചാവലും കര്‍ണ്ണാടക നല്‍കുന്ന പയറിനങ്ങളും വിഷ-മായ മുക്തമാണോ? നാട്ടില്‍ ആര്‍ക്കും ഇമ്മാതിരി ഭക്ഷണ സൂക്ഷ്മതയൊന്നും വേണ്ടായോ? അവിടങ്ങളില്‍ ഉള്ള ഹോട്ടല്‍ ഭക്ഷണവും അതിന്റെ ചേരുവകകളും ഉണ്ടാക്കുന്ന ചട്ടിയും പാത്രവും അടുക്കളയും എല്ലാം മാലിന്യമുക്തമായിരിക്കും അല്ലേ? കുമ്പയും കുടവയറും നരയും കഷണ്ടിയും നാട്ടില്‍ ആര്‍ക്കുമില്ലേ?

നാട്ടില്‍ വിരുന്നും വിസ്താരവും കല്യാണവും കാതുകുത്തും അടിയന്തിരവും അങ്ങലാട്ടവും ഒരു നേരം പോലും വിശ്രമമില്ലാതെ നടക്കുന്നുണ്ടല്ലോ. അവിടെയൊക്കെ നേരത്തെ പറഞ്ഞ ഉപദേശങ്ങള്‍ സ്വീകരിച്ചാണോ ഭോജന ശാലയൊരുക്കുന്നതും ഭുജിക്കുന്നതും വിട്ട് വിട്ട്  ഏമ്പക്കവിടുന്നതും. അവിടെയൊന്നും ഡയറ്റിങ് ബാധകമല്ലേ? നാട്ടില്‍ താമസിക്കുന്നവര്‍ക്ക് എന്ത് മൃതസഞ്ജീവനിയാണ് ഇവയൊക്കെ മറിക്കടക്കാന്‍ ലഭിക്കുന്നത്?

പണം സേവ് ചെയ്യാനാണ് പിന്നെയുള്ള നിര്‍ദ്ദേശങ്ങള്‍. അതൊക്കെ വായിച്ചു പോകുമ്പോള്‍ ഈ പണി പ്രവാസികള്‍ക്ക് മാത്രം ഏല്‍പ്പിച്ചത് പോലെയാണ് തോന്നുക. ബാക്കിയുള്ളവരൊക്കെ സേവ് ചെയ്യുന്നുണ്ടോ? ഉണ്ടെങ്കില്‍ അതേ പോലെ പ്രവാസികളും മിച്ചം വെക്കുന്നുണ്ടാകും. അവര്‍ക്ക് മാത്രമായി നാട്ടില്‍ എത്തിയാല്‍ ബഡ്ജറ്റ് ശില്‍പശാല വേണ്ട. അവര്‍ക്ക് മാത്രമായി നാട്ടില്‍ മെഡിക്കല്‍ ക്യാമ്പും ഡയറ്റ് ക്ലാസ്സും വേണ്ട.

ഇമ്മാതിരി പ്രൊ പ്രവാസി ഉപദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ടെക്സ്റ്റായും വോയിസ് നോട്ടായും 'വയറിളകി' വരുന്നത് സൗദിയില്‍  ഇസ്തിരി കട നടത്തുന്ന അയ്മുട്ടിയാക്കാനോടു ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ ഒരു കഥ പറഞ്ഞു തന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അയാളുടെ വീട്ടുംപരിസരത്തു ഒരു പഴയ കിണറും അതിലും പഴയ വില്ലേഴ്‌സ് പമ്പുസെറ്റും ഉണ്ടായിരുന്നുവത്രെ. പരിസര പ്രദേശങ്ങളിലുള്ള വീട്ടുകാരൊക്കെ ഈ കിണറിനെയാണ് ആശ്രയിച്ചിരുന്നത്. കിണറില്‍ ഒരു പക്ഷെ, കുട്ടികളും പെണ്ണുങ്ങളും കച്ചറ വസ്തുക്കള്‍ വലിച്ചു കൊണ്ടിട്ടാലും പമ്പ്‌സെറ്റ് ഒരു പോറലുമേല്‍ക്കാതെ അവര്‍ സൂക്ഷിക്കുമത്രേ.

പ്രവാസികള്‍ ചിലര്‍ക്കൊക്കെ വില്ലേഴ്‌സ് പമ്പ്‌സെറ്റാണ്.  ഇമ്മാതിരി ഒരു ദിവസമിടവിടാതെയുള്ള ഓണ്‍ലൈന്‍ ഉപദേശങ്ങള്‍ 'അയിനാണ്'.  അല്ലെങ്കില്‍ പിന്നെന്തിന്? പമ്പ്‌സെറ്റ് കേടാകാതെ ഇരിക്കുക എന്നത് കിണറിന്റെ ആവശ്യമല്ല, കിണറിനെ ചുറ്റിപ്പറ്റിയുള്ളവരുടെയാണ്. മനം പുരട്ടുന്ന ഹലാക്കിന്റെ ഉപദേശങ്ങള്‍ തലങ്ങും വിലങ്ങും ഹോമിയോപതി ഗുളിക പോലെ നാളില്‍ നാലുവട്ടം തൊണ്ടയില്‍ കുരുങ്ങുമ്പോള്‍  പിന്നെ എന്താണ് ഒരു പാവം പ്രവാസി കണക്കാക്കേണ്ടത്? അയ്മുട്ടിക്കായുടെ ചോദ്യം പ്രസക്തമാണ്.

പ്രവാസികള്‍ എന്നത് സ്ഥായിയായി ചിലര്‍ക്ക് ചാപ്പ കുത്തി വെച്ചതല്ല. അവരൊരിക്കലും ഇനി തിരിച്ചു വരില്ലെന്നുമില്ല. തിരിച്ചു വരേണ്ടെന്നു ആഗ്രഹിക്കുകയും ചെയ്യരുത്. ഇന്നത്തെ പ്രവാസി നാളത്തെ സ്ഥിരതാമസക്കാരനാണ്. നേരെ തിരിച്ചും. ഉപദേശങ്ങള്‍ എല്ലാവര്‍ക്കുമാകട്ടെ. പ്രവാസികള്‍ക്ക് മാത്രമായി വേറെ പ്രത്യേകിച്ച് ഇവിടെ ഒരു പ്രശ്‌നവുമില്ല.

ഇനി പ്രവാസികളെ ഉപദേശിക്കരുത്; അവര്‍ക്കതിന് മാത്രം ഒരു പ്രശ്‌നവുമില്ല

Keywords:  Article, Aslam Mavile, Social networks, Pravasi, Facebook, Whatsapp, Advice, Cash, Dubai, Gulf.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL