Join Whatsapp Group. Join now!
Aster MIMS 10/10/2023

മുഗു സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്: ആരോപണ -പ്രത്യാരോപണങ്ങളും നിയമയുദ്ധവും മുറുകുന്നു

മുഗു സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടവകാശത്തെ ചൊല്ലി നിയമയുദ്ധവും Kasaragod, Bank, Congress, CPM, UDF, BJP, High Court, Election, Panchayath, Deposit.
കാസര്‍കോട്: (www.kasargodvartha.com 01/10/2016) മുഗു സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടവകാശത്തെ ചൊല്ലി നിയമയുദ്ധവും ആരോപണ-പ്രത്യാരോപണങ്ങളും മുറുകുന്നു. ബാങ്ക് തിരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും ധാരണയിലേര്‍പ്പെട്ടിട്ടുണ്ടെന്ന സഹകാരി ഭാരതിയുടെ ആരോപണത്തിനെതിരെ ആക്ഷന്‍ കമ്മിറ്റി രംഗത്തു വന്നതോടെ രംഗം കൂടുതല്‍ കൊഴുക്കുകയാണ്.

ബാങ്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും ധാരണയുണ്ടെന്ന സഹകാരി ഭാരതിയുടെ പ്രസ്താവന തികച്ചും അടിസ്ഥാനരഹിതമാണെന്ന് ആക്ഷന്‍കമ്മിറ്റി പത്രകുറിപ്പില്‍ വ്യക്തമാക്കി. സെപ്തംബര്‍ 18ന് നടക്കാനിരുന്ന ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ഭരണസിതി നടത്തിയ ക്രമക്കേടുകളെ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന് വന്നിരുന്നു. പ്രാഥമിക പട്ടികയില്‍ 2242 പേര്‍ ഉണ്ടായപ്പോള്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ 140 വോട്ടായി ചുരുങ്ങുകയും ചെയ്തു.

ഇതിനെതിരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അംഗങ്ങള്‍ സെപ്തംബര്‍ അഞ്ചിന് പരിശോധന നടത്തുകയും ഇതേതുടര്‍ന്ന് ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സെപ്തംബര്‍ ഒമ്പതിന് ഇലക്ഷന്‍ കമ്മീഷന്‍ ഇലക്ഷന്‍ നീട്ടിവെച്ചു കൊണ്ട് ഉത്തരവിടുകയായിരുന്നു. ബാങ്ക് ഭരണസമിതി നടത്തിയ ക്രമക്കേടുകള്‍ മറച്ചുവെച്ചു കൊണ്ട് ഹൈക്കോടതിയെ സമീപിക്കുകയും ഭരണ സ്തംഭനം ഒഴിവാക്കാന്‍ അനുമതി ആവശ്യപ്പെടുകയുമായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് സെപ്തംബര്‍ 22ലെ ഉത്തരവ് വന്നിരിക്കുന്നത്. കെ എല്‍ ടി 139(3) 1999 ആക്ട് പ്രകാരം യാതൊരു കാരണവശാലും നിലവിലുള്ള ഭരണസമിതിയില്‍ നിന്നും അഡ്മിനിസ്‌ട്രേറ്റ് കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് മറികടന്ന് നടത്തിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേല്‍ക്കോടതിയെ സമീപിച്ചതായി ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി. വസ്തുത ഇതായിരിക്കേ സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ട് ആരോപിക്കുന്ന സഹകാരിഭാരതി യഥാര്‍ഥ വസ്തുത ജനങ്ങളെ അറിയിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

നിലവില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട അപ്പണ്ണയെന്ന ഡിപ്പോസിറ്റ് സ്ഥാനാര്‍ത്ഥി എന്ന് മുതലാണ് ബിജെപി ആയതെന്നും ആക്ഷന്‍ കമ്മിറ്റി ചോദിച്ചു. കഴിഞ്ഞഭരണസമിതിയില്‍ യുഡിഎഫ് പാനലില്‍ മത്സരിച്ച് വിജയിച്ച ഏക അംഗമാണ് അപണ്ണ. കൂടാതെ അധ്യാപക ജോലിയില്‍ ഉണ്ടാകുന്ന സമയത്ത് അന്നത്തെ കോണ്‍ഗ്രസ് അധ്യാപക സംഘടനയായ കെഎപിട്ടിയുവിന്റെ സജീവപ്രവര്‍ത്തകനും 2000ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎമ്മിനോട് മത്സരിച്ച് പരാജയപ്പെട്ട ആളുമാണ്.

കൂടാതെ ഇതേ ബാങ്കില്‍ യുഡിഎഫ് ഭരണ സമിതി ഉണ്ടായിരുന്ന സമയത്ത് ബാങ്കിന്റെ പ്രസിഡണ്ട് കൂടിയാണ്. ചിലവില്ലാതെ ഒരു ഡയറക്ടര്‍ സ്ഥാനം കിട്ടിയപ്പോള്‍ എല്ലാ രാഷ്ട്രീയ ആദര്‍ശവും വിട്ട് ഭരണം ഏതു വിധേനയും നഷ്ടമാകുമെന്ന അവസ്ഥയില്‍ രാഷ്ട്രീയ സദാചാരം ലംഘിച്ച ബിജെപി നിലപാട് തീര്‍ത്തും അപഹാസ്യമാണെന്ന് ആക്ഷന്‍ കമ്മിറ്റി പറഞ്ഞു.

Related News:

മുഗു സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ആരോപണം; വോട്ടെടുപ്പ് തടയുമെന്ന് ആക്ഷന്‍ കമ്മിറ്റി

അഡ്മിനിസ്‌ട്രേറ്റീവ് ഭരണം നടക്കുന്ന മുഗു ബാങ്കില്‍ തെരഞ്ഞെടുപ്പ് നടത്തണം: സഹകാര്‍ ഭാരതി


Keywords: Kasaragod, Bank, Congress, CPM, UDF, BJP, High Court, Election, Panchayath, Deposit.