city-gold-ad-for-blogger

നവജാത ശിശുവിനെ ചന്ദ്രഗിരിപ്പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ് പുതിയ വഴിതിരിവില്‍

കുഞ്ഞിന്റെ മാതാവ് കേസിലെ ഒന്നാം പ്രതിയായ ആയിഷത്ത് സനയെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 31.05.2016) നവജാത ശിശുവിനെ ചന്ദ്രഗിരിപ്പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ് പുതിയ വഴിത്തിരിവിലെത്തി. കോടതിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞിന്റെ മാതാവ് കേസിലെ ഒന്നാം പ്രതിയായ ആയിഷത്ത് സന തന്നെയാണെന്ന് വ്യക്തമായി. 2010 മാര്‍ച്ച് 1 നാണ് ചെമ്മനാട് പാലത്തിന് സമീപം ചന്ദ്രഗിരിപ്പുഴയില്‍ മൂന്ന് ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.

അവിവാഹിതയായ ആയിഷത്ത് സന കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മ നല്‍കിയിരുന്നു. പ്രസവത്തിന് ശേഷം ആശുപത്രിയില്‍ നിന്ന് വേഗത്തില്‍ ഡിസ്ചാര്‍ജ്ജായ ആയിഷത്ത് സന മാതാവ് സുഹറയ്‌ക്കൊപ്പം 2010 ഫെബ്രുവരി 27 ന് രാത്രി ഓട്ടോറിക്ഷയില്‍ കുഞ്ഞിനെയും കൊണ്ട് ചന്ദ്രഗിരിപാലത്തിന് സമീപത്തെത്തുകയും കുഞ്ഞിനെ പുഴയിലേക്കെറിയുകയുമായിരുന്നു. കാസര്‍കോട് നഗരത്തിലെ ഡ്രൈവിംഗ് സ്‌കൂളില്‍ ഇന്‍സ്ട്രക്ടറായിരുന്ന ആയിഷത്ത് സന ആശുപത്രിയില്‍ നല്‍കിയത് വ്യാജവിലാസമായിരുന്നു.

ഇതോടെയാണ് ആയിഷത്ത് സനയേക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ ആയിഷത്ത് സനയും മാതാവും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിയുകയായിരുന്നു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് വിചാരണക്കെടുത്തപ്പോള്‍ മരിച്ച കുഞ്ഞ് സനയുടെതാണെന്ന് തെളിയിക്കുന്നതിനുള്ള നടപടികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരുന്നില്ല. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍ കുഞ്ഞിനെ തിരിച്ചറിയുന്നതിന് ഡി എന്‍എ ടെസ്റ്റ് നടത്തണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഇതിന് വേണ്ട നടപടിക്രമങ്ങള്‍ ഒന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടായില്ല.

അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ട് കൂടുതല്‍ അന്വേഷണത്തിന് 2015 മാസത്തില്‍ കോടതി ഉത്തരവിട്ടിരുന്നു. തുടരന്വേഷണത്തിന് അനുവദിക്കരുതെന്നാവശ്യപ്പെട്ട് പ്രതിഭാഗം നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് ഡിഎന്‍എ ടെസ്റ്റിന് കോടതി ഉത്തരവിട്ടത്.

തിരുവനന്തപുരം ഫോറന്‍സിക്ക് ലബോറട്ടറിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ ആയിഷത്ത് സനയുടെ രക്തത്തിലെ ഡിഎന്‍എ സാമ്പിളുകളും മരിച്ച കുഞ്ഞിന്റെ നെഞ്ചിലെയും തുടയിലെയും എല്ലുകളിലെ ഡിഎന്‍എ സാമ്പിളുകളുമായി ചേരുന്നുണ്ടെന്നാണ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചതോടെ അന്വേഷണ ഉദ്യോഗസ്ഥന്‍ കേസില്‍ പുതിയ സാക്ഷികളെ ഉള്‍പ്പെടുത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കേസിന്റെ വിചാരണ കോടതി വീണ്ടും ആരംഭിക്കും.

നവജാത ശിശുവിനെ ചന്ദ്രഗിരിപ്പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ് പുതിയ വഴിതിരിവില്‍


Keywords: Kasaragod, Chandragiri-river, Case,Deadbody, Court, New Born Child, DNA Test, Blood, Riport.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia