city-gold-ad-for-blogger

കെ എം അഹ്‌മദ് മാഷിന്റെ ഓര്‍മകളില്‍ കാസര്‍കോട്ടെ പൗരാവലി

കാസര്‍കോട്: (www.kasargodvartha.com 17/12/2015) ജില്ലയിലെ സാമൂഹ്യ - സാംസ്‌ക്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്ന അന്തരിച്ച പത്രപ്രവര്‍ത്തകന്‍ കെ എം അഹ് മദ് മാഷിന്റെ ഓര്‍മകള്‍ക്കുമുന്നില്‍ കാസര്‍കോട്ടെ പൗരാവലിയുടെ പ്രണാമം. ബുധനാഴ്ച വൈകുന്നേരം കാസര്‍കോട് പ്രസ് ക്ലബ്ബും സാഹിത്യവേദിയും കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച കെ എം അഹ്മദ് പത്രപ്രവര്‍ത്തക അവാര്‍ഡ് ദാനവും അനുസ്മരണ സമ്മേളനവും മാഷിനെ കുറിച്ചുള്ള വികാര നിര്‍ഭരമായ ഓര്‍മകള്‍ പങ്കുവെക്കുന്നതിനുള്ള വേദിയായിമാറി. കാസര്‍കോടിന്റെ വികസനത്തിനുവേണ്ടി തന്റെ പത്രത്തിലൂടെ തൂലിക ചലിപ്പിച്ച വ്യക്തിയായിരുന്നു കെ എം അഹ്മദ് എന്ന് പ്രശസ്ത തമിഴ് എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ തോപ്പില്‍ മുഹമ്മദ് മീരാന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

തികഞ്ഞ മതേതര വാദിയും മനുഷ്യ സ്‌നേഹിയുമായിരുന്ന അഹ്മദുമായുള്ള തന്റെ ബന്ധം വളരെ ശക്തമായിരുന്നു. ഹൃദയത്തിന്റെ ഭാഷയിലാണ് അദ്ദേഹം തന്നോട് സംസാരിച്ചത്. ആമരണം തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. കാസര്‍കോട്ടെ ഒരു പരിപാടിയില്‍ പങ്കെടുത്തശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അഹ്മദിന്റെ മരണവാര്‍ത്ത അറിഞ്ഞത്. റഹ്മാന്‍ തായലങ്ങാടി തന്നെവിളിച്ച് നമ്മുടെ അഹ്മദ് മാഷ് മരിച്ചുപോയി എന്ന് അറിയിച്ചപ്പോള്‍ അന്ന് ഒരു തുള്ളിവെള്ളംകുടിക്കാനോ ഭക്ഷണം കഴിക്കാനോ സാധിച്ചില്ല. കാസര്‍കോട്ടെ ജനങ്ങള്‍ അഹ്മദിനെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നതിന്റെ തെളിവാണ് പ്രൗഡമായ സദസ്സെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് അസഹിഷ്ണുത വളര്‍ന്നുവരുന്ന ഭീതിദമായ ഈ കാലഘട്ടത്തില്‍ അഹ്മദ് മാഷിനെ പോലുള്ള മഹാനായ വ്യക്തിയുടെ അഭാവം വലിയ നഷ്ടമാണെന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രശസ്ത സാഹിത്യകാരന്‍ ഡോക്ടര്‍ അംബീകാ സുതന്‍ മാങ്ങാട് പറഞ്ഞു. തന്റെ ജ്യേഷ്ടനും പത്രപ്രവര്‍ത്തകനുമായിരുന്ന ബാലകൃഷ്ണന്‍ മാങ്ങാടുമായി അഹ്മദ് മാഷ് അടുത്തബന്ധം പുലര്‍ത്തിയിരുന്നു. രോഗബാധിതനായി ബാലകൃഷ്ണന്‍ മാങ്ങാട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ഇക്കാര്യമറിയാതെ തന്നോട് ജ്യേഷ്ഠനെകുറിച്ച് അഹ്മദ് മാഷ് അന്വേഷിച്ചപ്പോള്‍ തനിക്ക് അറിയില്ല എന്നായിരുന്നു താന്‍ നല്‍കിയ മറുപടി. തന്റെ രോഗകാര്യവും ചികിത്സയില്‍ കഴിയുന്ന കാര്യവും ആരേയും അറിയിക്കരുതെന്ന് ബാലകൃഷ്ണന്‍ മാങ്ങാട് പറഞ്ഞതിനാലാണ് തനിക്ക് അറിയില്ലായെന്ന് മാഷോട് മറുപടി പറയേണ്ടിവന്നത്.

പിന്നീട് ബാലകൃഷ്ണന്‍ മാങ്ങാട് മരണപ്പെട്ടതിന് ശേഷം കുറച്ചു നാള്‍ മാഷ് തന്നോട് സംസാരിക്കുകയോ കണ്ടഭാവം നടിക്കുകയോ ചെയ്തിരുന്നില്ല. രോഗവിവരം തന്നെ അറിയിക്കാതിരുന്നതിലെ പരിഭവമായിരുന്നു അത്. മാഷിന്റെ ഇത്തരമൊരു പെരുമാറ്റരീതി തന്നെ വേദനിപ്പിച്ചിരുന്നു. ഒടുവില്‍ തന്റെ അന്നത്തെ നിസഹായവസ്ഥ ബോധ്യപ്പെടുത്തിയതോടെയാണ് മാഷിന്റെ പരിഭവം അവസാനിച്ചത്. അതോടെ തങ്ങള്‍ തമ്മിലുള്ള ബന്ധം പൂര്‍വ്വാധികം ശക്തിയോടെ തുടര്‍ന്നുവെന്നും മാഷിന്റെ മരണം വരെ അത് നിലനിന്നുവെന്നും അംബിക സുതന്‍ ഓര്‍മിച്ചു.

കെ എം അഹ്മദുമായി തനിക്ക് നേരിട്ട് പരിചയം ഉണ്ടായിരുന്നില്ലെങ്കിലും ഇവിടെ സംസാരിച്ചവരില്‍നിന്നും അദ്ദേഹത്തെകുറിച്ച് അടുത്തറിയാന്‍ സാധിച്ചുവെന്ന് ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ പറഞ്ഞു. അഹ്മദ് മാഷിന്റെ ഓര്‍മകളിലൂടെ എന്നും തീര്‍ത്ഥടനം നടത്തുന്ന ആളാണ് താനെന്നും ആ ഓര്‍മകള്‍ക്ക് ഒരിക്കലും മരണമില്ലെന്നും കാര്‍ട്ടൂണിസ്റ്റ് പി വി കൃഷ്ണന്‍ വ്യക്തമാക്കി. പത്രപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല മികച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അഹ്മദ് മാഷെന്നും പത്രപ്രവര്‍ത്തകന്‍ മരണപ്പെട്ടതിന് ശേഷമുള്ള അനുസ്മരണ പരിപാടികളില്‍ പത്രപ്രവര്‍ത്തകരടക്കം ചുരുക്കം പേര്‍മാത്രമേ പങ്കെടുക്കാറുള്ളുവെന്നും എന്നാല്‍ അഹ്മദ് മാഷിനെ കുറിച്ചുള്ള അനു്‌സമരണ പരിപാടിയില്‍ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കുന്നത് വലിയ അംഗീകാരമാണെന്നുംഅദ്ദേഹം പറഞ്ഞു.

Related News:
കെ എം അഹ് മദ് മാധ്യമ പുരസ്‌ക്കാരം വിതരണം ചെയ്തു

കെ എം അഹ്‌മദ് മാഷിന്റെ ഓര്‍മകളില്‍ കാസര്‍കോട്ടെ പൗരാവലി

Keywords: Kasaragod, Kerala, K.M.Ahmed, KM Ahmad memorial program

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia