city-gold-ad-for-blogger

വാദി പ്രതിയായി; മുളിയാര്‍ വ്യാജ പട്ടയ കേസില്‍ ഗോവാ കരാറുകാരന്‍ അറസ്റ്റില്‍

ആദൂര്‍:  (www.kasargodvartha.com 02/10/2015) മുളിയാര്‍ വ്യാജ പട്ടയകേസില്‍ വാദി പ്രതിയായി. കേസില്‍ പരാതിക്കാരനായ ഗോവയിലെ പ്രമുഖ കരാറുകാരനെ ആദൂര്‍ സി ഐ എ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെള്ളിയാഴ്ച രാവിലെ അറസ്റ്റുചെയ്തു. ബോവിക്കാനം ബാവിക്കര കെ കെ പുറത്തെ ഗോവ ഹൗസില്‍ ഗോവ മുഹമ്മദിനെ (53) യാണ് പോലീസ് അറസ്റ്റുചെയ്തത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ മുളിയാര്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 133ല്‍ പെട്ട 86 സെന്റ് സ്ഥലം വ്യാജപട്ടയമുണ്ടാക്കി സ്വന്തമാക്കിയതിന്റെ പേരിലാണ് ഗോവ മുഹമ്മദിനെ പോലീസ് അറസ്റ്റുചെയ്തത്.

നേരത്തെ വ്യാജപട്ടയമുണ്ടാക്കി നല്‍കി തന്റെ പക്കലില്‍നിന്നും ഏഴ് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന ഗോവാ മുഹമ്മദിന്റെ പരാതിയിലാണ് പോലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തത്. ബാവിക്കര നുസ്രത്ത് നഗറിലെ ബി കെ മുഹമ്മദ്, മുളിയാര്‍ വില്ലേജ് അസിസ്റ്റന്‍ഡ് ജോണ്‍സണ്‍, വില്ലേജ്മാന്‍ കൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഗോവാ മുഹമ്മദാണ് അദ്ദേഹത്തിന്റെ മാതാവ് ബീഫാത്വിമയുടെ പേരില്‍ വ്യാജപട്ടയം ഉണ്ടാക്കാന്‍ പ്രതികളോട് ആവശ്യപ്പെട്ടതെന്നും എല്ലാ ചരടുവലികളും നടത്തിയതെന്നും തെളിഞ്ഞതോടെയാണ് ഇയാളെ പോലീസ് അറസ്റ്റുചെയ്തത്.

മുഹമ്മദിന് മുളിയാര്‍ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 133ല്‍ നാല് ഏക്കറോളം വരുന്ന സ്ഥലമുണ്ട്. ഈ സ്ഥലത്തേക്ക് നിലവില്‍ വഴിയുണ്ടായിരുന്നില്ല. ഇതിലേക്ക് നേരിട്ട് വഴിയുണ്ടാക്കാനാണ് പ്ലാന്റേഷന്റെ 86 സെന്റ് സ്ഥലം ആദ്യം വ്യാജപട്ടയമുണ്ടാക്കി ഗോവ മുഹമ്മദ് മാതാവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. ആറ് മാസത്തിന് ശേഷം മാതാവില്‍നിന്നും ഈ സ്ഥലം ഗോവ മുഹമ്മദ് തന്നെ വാങ്ങിയതായി രേഖയുണ്ടാക്കുകയായിരുന്നു. വ്യാജ പട്ടയ വിവരം പുറത്തറിഞ്ഞതോടെ വില്ലേജ് അസിസ്റ്റന്‍ഡും, വില്ലേജ്മാനും, ഇടനിലക്കാരനായ ബി.കെ. മുഹമ്മദും ചേര്‍ന്ന് വ്യാജപട്ടയമുണ്ടാക്കിനല്‍കി ഏഴ് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായി കരാറുകാരന്‍ പോലീസില്‍ പരാതിയുമായി രംഗത്തുവരികയായിരുന്നു.

പ്ലാന്റേഷന്റെ കയ്യിലുള്ള സ്ഥലം ഗോവ മുഹമ്മദിന് ലഭിക്കാനാണ് 2012ല്‍ വ്യാജപട്ടയമുണ്ടാക്കിയത്. 2012 നവംബറിലാണ് ഈ സ്ഥലത്തിന് നികുതി അടച്ച് കരം രസീതി നല്‍കിയതായി പോലീസ് കണ്ടെത്തിയിരിക്കുന്നത്. പിന്നീടാണ് സ്ഥലം ബീഫാത്വിമയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. നികുതി രസീതിപോലും ഇതിനായി വ്യാജമായി ഉണ്ടാക്കിയെന്നാണ് പോലീസ് അന്വേഷണത്തില്‍ സൂചനലഭിച്ചിട്ടുള്ളത്. 

ഗോവാ മുഹമ്മദിന്റെ പേരില്‍ പ്ലാന്റേഷന്റെ സ്ഥലം രജിസ്റ്റര്‍ ചെയ്ത ശേഷം ഇതിന് തൊട്ടടുത്തുള്ള ഗോവ മുഹമ്മദിന്റെ നാലേക്കറോളം വരുന്ന സ്ഥലം റീനാ കണ്‍സ്ട്രക്ഷന്റെ മിക്‌സിംഗ് പ്ലാന്റിനായി ലീസിന് നല്‍കിയിരുന്നു. 2,000 രൂപ മുതല്‍ 3,000 രൂപ വരെ സെന്റിന് വിലയുണ്ടായിരുന്ന ഈ സ്ഥലത്തിന് പ്ലാന്റേഷന്റെ സ്ഥലം കയ്യേറി റോഡുണ്ടാക്കിയതോടെ സെന്റിന് 80,000 രൂപയായി മാര്‍ക്കറ്റ് വില ഉയര്‍ന്നിരുന്നു. പോലീസ് ഓഫീസര്‍മാരായ മധുസൂദനന്‍, ശിവദാസന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
വാദി പ്രതിയായി; മുളിയാര്‍ വ്യാജ പട്ടയ കേസില്‍ ഗോവാ കരാറുകാരന്‍ അറസ്റ്റില്‍

Keywords: Arrest, Land, Fake Patta, 10 acre land encroached, Adhur, Muliyar, Kasaragod, Fake document, Kerala, Advertisement Sun Lighting, Philips and Samson

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia