city-gold-ad-for-blogger

15 കാരന്‍ ബിലാലിനെ തട്ടികൊണ്ടുപോയത് മോഷ്ടാവോ? പോലീസ് ഒരുമാസമായി അനങ്ങുന്നില്ലെന്ന് ബന്ധുക്കള്‍

കാസര്‍കോട്: (www.kasargodvartha.com 18/08/2015) പട് ള ലക്ഷം വീട് കോളനിയിലെ അബ്ദുല്‍ കരീമിന്റെ മകന്‍ 15 കാരനായ ബിലാലിനെ തട്ടിക്കൊണ്ടുപോയത് കുപ്രസിദ്ധമോഷ്ടാവും വിവാഹ വീരനുമായ കീഴൂരിലെ സജീവന്‍ (48) എന്നയാളാണെന്ന് ബന്ധുക്കള്‍ ജില്ലാ പോലീസ് ചീഫിനും ജില്ലാ കളക്ടര്‍ക്കും ഡി.വൈ.എസ്.പിക്കും നല്‍കിയ പരാതിയില്‍ പറയുന്നു.

ബിലാല്‍ കോഴിക്കോട്ടുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ബിലാല്‍ സജീവനൊപ്പമുള്ളതായി സൂചന ലഭിച്ചത്. പോലീസിനും ഈവിവരം ലഭിച്ചിട്ടുണ്ട്. ബിലാലിന്റേയും സജീവന്റേയും ഫോട്ടോ കാണിച്ചപ്പോഴാണ് കോഴിക്കോട്ടെ ഹോട്ടല്‍ ഉടമയും ജീവനക്കാരും ഇക്കാര്യം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് ബിലാലിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്.

പടന്നയിലെ ദര്‍സില്‍ വിദ്യാര്‍ത്ഥിയായിരുന്ന ബിലാല്‍ റംസാന്‍ അവധിക്ക് വീട്ടിലെത്തിയിരുന്നു. പെരുന്നാളിന് അണയാനുള്ള വസ്ത്രംവാങ്ങാനായി കാസര്‍കോട് ടൗണിലേക്ക് പോയതായിരുന്നു ബിലാല്‍. പിന്നീട് പടന്നയിലെ ദര്‍സിലേക്ക് പോയ ബിലാല്‍ വീട്ടിലേക്ക് ബന്ധപ്പെട്ടിട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു. പെരുന്നാളിന് വീട്ടിലേക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് ദര്‍സിലേക്ക് വീട്ടുകാര്‍ ഫോണ്‍ചെയ്തപ്പോഴാണ് ബിലാല്‍ അവിടെയെത്തിയിട്ടില്ലെന്നകാര്യം അറിയുന്നത്.

വീട്ടുകാരുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് കീഴൂരിലെ കുപ്രസിദ്ധമോഷ്ടാവ് സജീവന്റെ തടങ്കലിലുള്ളതായി വിവരം ലഭിച്ചിരിക്കുന്നത്. കോഴിക്കോട് പാലായിപ്പാലത്തെ കൃഷ്ണഭവന്‍ ഹോട്ടലില്‍ സജീവന്റെകൂടെ ജോലിചെയ്യുന്നതായി ഇതിനിടയില്‍ ബിലാല്‍ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ച് വിവരം അറിയിച്ചതോടെയാണ് ബന്ധുക്കള്‍ പോലീസിനേയും കൂട്ടി അവിടെയെത്തിയത്. എന്നാല്‍ അപ്പോഴേക്കും സജീവന്‍ ബിലാലിനേയുംകൂട്ടി കടന്നുകളഞ്ഞിരുന്നു.

ബിലാല്‍ തന്റെ മകനാണെന്നാണ് സജീവന്‍ ഹോട്ടലുടമയെ ധരിപ്പിച്ചിരുന്നത്. സജീവന്‍ നേരത്തെ പടന്നയില്‍ താവളമടിച്ചിരുന്നു. ഇവിടെവെച്ചാണ് ബിലാലിനെ കറക്കിയെടുത്തതെന്നാണ് ബന്ധുക്കളുടെ സംശയം. സജീവന്റെ കീഴില്‍ നിരവധി കുട്ടികള്‍ ഇത്തരത്തില്‍ പലസ്ഥലങ്ങളിലും ജോലിചെയ്യുന്നുണ്ടെന്നാണ് ബന്ധുക്കള്‍ സൂചിപ്പിക്കുന്നത്. ബിലാല്‍ വിളിച്ച നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്നും കൂടുതല്‍ ഊര്‍ജിതമായ അന്വേഷണം ഉണ്ടാകുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി.

ഇതിനിടയില്‍ സജീവന്റെ സഹോദരി ഭര്‍ത്താവായ കുഞ്ഞിരാമന്‍ ബിലാലിന്റെ വീട്ടിലേക്ക് ഫോണ്‍ചെയ്ത് സജീവനും ബിലാലും കണ്ണൂര്‍ ആയിക്കര കടപ്പുറത്ത് ഒരു ഹോട്ടലില്‍ പിതാവും മകനും എന്ന വ്യാജേന ജോലിചെയ്യുന്നുണ്ടെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഈ വിവരം മണത്തറിഞ്ഞതോടെ ബിലാലിനേയുംകൂട്ടി അവിടെനിന്നും സജീവന്‍ കടന്നുകളഞ്ഞു. കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് സജീവന്‍ അടിമപ്പണിയെടുപ്പിക്കുന്നതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തടങ്കലില്‍ പാര്‍പ്പിച്ചശേഷം അടിമജോലിചെയ്യിപ്പിച്ചാണ് സജീവന്‍ സുഖിച്ചു കഴിയുന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. സജീവനെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ബിലാല്‍ എവിടെയുണ്ടെന്ന് വ്യക്തമാകുമെന്നും ബന്ധുക്കള്‍ പറയുന്നു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അലംഭാവത്തില്‍ നാട്ടുകാരും പ്രതിഷേധത്തിലാണ്.
15 കാരന്‍ ബിലാലിനെ തട്ടികൊണ്ടുപോയത് മോഷ്ടാവോ? പോലീസ് ഒരുമാസമായി അനങ്ങുന്നില്ലെന്ന് ബന്ധുക്കള്‍

Related News:
പതിനഞ്ചുകാരനെ കണ്ടെത്തിയില്ല; വിദ്യാനഗര്‍ പോലീസ് സംഘം കോഴിക്കോട്ട് നിന്ന് മടങ്ങി

പെരുന്നാളിന് വസ്ത്രമെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 15 കാരനെ കാണാതായി

കാസര്‍കോട്ട് നിന്ന് കാണാതായ പതിനഞ്ചുകാരനെ കണ്ടെത്താന്‍ പോലീസ് സംഘം കോഴിക്കോട്ട്

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia