city-gold-ad-for-blogger

അന്വേഷിച്ച മൂന്നു കൊലക്കേസുകളിലും പ്രതികള്‍ക്ക് ശിക്ഷ; സി ഐ കെ വി വേണുഗോപാലിന് ഇത് അഭിമാന നിമിഷം

കാസര്‍കോട്: (www.kasargodvartha.com 18.07.2015) അന്വേഷിച്ച മൂന്ന് കൊലപാതകക്കേസുകളും തെളിയിക്കുകയും പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്ത ഇപ്പോഴത്തെ കണ്ണൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് സി ഐ കെ വി വേണുഗോപാലിന് ഇത് അഭിമാന മുഹൂര്‍ത്തം.

2009 നവംബറില്‍ കരിവേടകത്തെ ബാര്‍ബര്‍ തൊഴിലാളി രമേന്ദ്രന്‍ എന്ന രമണനെ അടിച്ചുകൊന്ന കേസിലെ പ്രതി കരിവേടകം ഓറുക്കുഴിയിലെ രാജുവിനെ(51) കഴിഞ്ഞദിവസം പത്തുവര്‍ഷം കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചുകൊണ്ടുള്ള വിധിയാണ് ഒടുവില്‍ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) യില്‍ നിന്നും കഴിഞ്ഞദിവസമുണ്ടായത്.

അന്ന് ആദൂര്‍ സി ഐ ആയിരുന്ന വേണുഗോപാലാണ് കേസന്വേഷിച്ചത്.  ഈ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുധീര്‍ മാലക്കല്ലാണ് ഹാജരായത്.അന്വേഷിച്ച മൂന്നു കേസുകളും തെളിയിക്കാന്‍ കഴിഞ്ഞ സി ഐ സി ഐ വേണുഗോപാല്‍ പോലീസ് സേനയിലെ മറ്റുദ്യോഗസ്ഥര്‍ക്ക് മാതൃകയാകുകയാണ്. ഇനി രണ്ട് കൊലക്കേസുകളുടെ വിചാരണ കൂടി നടക്കാനുണ്ട്.

ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയിച്ച് മടിക്കൈ കാരക്കോട് സ്വദേശിനി ഇന്ദിരയെ(37) വാക്കത്തി കൊണ്ട് മൃഗീയമായി വെട്ടിക്കൊന്ന ഭര്‍ത്താവും കാഞ്ഞങ്ങാട്ട് ഓട്ടോഡ്രൈവറുമായ പക്രു കൃഷ്ണ(45)നെ അടുത്തിടെ കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കൂടാതെ 25,000 രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചിരുന്നു.

2012 മാര്‍ച്ച് ഏഴിനാണ് ഈ കേസിനാസ്പദമായ സംഭവം നടന്നത്. 24 മണിക്കൂറിനകം തന്നെ അന്ന് ഹൊസ്ദുര്‍ഗ് സി ഐ ആയിരുന്ന വേണുഗോപാല്‍ കേസില്‍  പ്രതിയെ അറസ്റ്റ് ചെയ്യുകയും അതിവേഗം കുറ്റപത്രം സമര്‍പിക്കുകയും ചെയ്തിരുന്നു. ഇളയ മകള്‍ക്ക് തന്റെ ഛായ ഇല്ലെന്ന തോന്നലാണ് പ്രതിയെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത ഈ കേസില്‍ 99 ശതമാനവും ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണം നടത്തിയാണ് പ്രതിക്ക് ജീവ പര്യന്തം തടവുശിക്ഷ നേടിക്കൊടുത്തത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സുധീര്‍ മാലക്കല്ലാണ് ഹാജരായത്.

തായന്നൂര്‍ ടൗണിലെ ചുമട്ടുതൊഴിലാളിയായിരുന്ന ബാഡൂര്‍ കോളനിയിലെ കടുക്ക രാജുവിനെ (35) വീടിനു മുമ്പിലുള്ള റോഡില്‍ വെച്ച് കുത്തിക്കൊന്ന കേസിലെ പ്രതിയായ രാജുവിന്റെ ഭാര്യ ബാലാമണിയുടെ അമ്മാവന്‍ കാലിക്കുട്ടിയെന്ന രാമകൃഷ്ണനെ (48) ജീവപര്യന്തം തടവിനും കാല്‍ലക്ഷം രൂപ പിഴയടയ്ക്കാനും കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി(മൂന്ന്) വിധിച്ചിരുന്നു. 2003 ജനുവരി ഒമ്പതിന് രാത്രിയാണ് കൊലപാതകം നടന്നത്.

രാമകൃഷ്ണന്റെ ബന്ധു കവുങ്ങിന്‍ തോട്ടത്തില്‍ നിന്നും അടയ്ക്ക മോഷ്ടിച്ചുകടത്തിയ സംഭവവും
രാജുവിന്റെ പറമ്പില്‍ നിന്നും കുടിവെള്ളം എടുക്കുന്നതു വിലക്കിയതുമാണ് കൊലയ്ക്ക് കാരണമായത്. ഈ കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഗംഗാധരന്‍ കുട്ടമത്താണ് ഹാജരായത്. ഹൊസ്ദുര്‍ഗ് സി ഐ ആയിരുന്ന കെ വി വേണുഗോപാല്‍ തന്നെയാണ് ഈ കേസും അന്വേഷിച്ചത്.

ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചെറുവത്തൂര്‍ മടക്കര ബോട്ടുജെട്ടിയില്‍ വെച്ച് ബാലകൃഷ്ണന്‍ എന്ന യുവാവിനെ അടിച്ചുകൊന്ന കേസിലും ബേക്കലിലെ ബാലകൃഷ്ണന്‍ നായരെ കൊലപ്പെടുത്തിയ കേസിലും അന്വേഷണം നടത്തിയത് വേണുഗോപാലാണ്. ഈ കേസുകളുടെ വിചാരണയാണ് ഇനി കോടതിയില്‍ നടക്കേണ്ടത്.

അന്വേഷിച്ച മൂന്നു കൊലക്കേസുകളിലും പ്രതികള്‍ക്ക് ശിക്ഷ; സി ഐ കെ വി വേണുഗോപാലിന് ഇത് അഭിമാന നിമിഷം


Also Read:

Keywords:  Kasaragod, Hosdurg, Adhur, Court, Police, Kanhangad, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia