Join Whatsapp Group. Join now!
Aster MIMS 10/10/2023

കാഞ്ഞങ്ങാട് ശ്രീ നിത്യാനന്ദ വിദ്യാകേന്ദ്രം അഴിമതി: 6 പ്രമുഖര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു

കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമത്തിന്റെ അനുബന്ധ സ്ഥാപനമായ ശ്രീ നിത്യാനന്ദ വിദ്യാകേന്ദ്രത്തില്‍ നടന്ന ലക്ഷങ്ങളുടെ അഴിമതിയും തട്ടിപ്പുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട്ടേയും ഉഡുപ്പിയിലേയും Kanhangad, Kasaragod, Kerala, Information, Complaint, Vidya Kendra, Swami Nithyananda Ashram, Corruption in Ashram, Case.
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/06/2015) കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമത്തിന്റെ അനുബന്ധ സ്ഥാപനമായ ശ്രീ നിത്യാനന്ദ വിദ്യാകേന്ദ്രത്തില്‍ നടന്ന ലക്ഷങ്ങളുടെ അഴിമതിയും തട്ടിപ്പുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട്ടേയും ഉഡുപ്പിയിലേയും ആറ് പ്രമുഖര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

ഉഡുപ്പിയിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ കെ. ദിവാകര ഷെട്ടി, കനറാ ബാങ്ക് റിട്ട. സീനിയര്‍ മാനേജര്‍ കാഞ്ഞങ്ങാട്ടെ എച്ച്. ലക്ഷ്മണ, കൊല്ലൂര്‍ മൂകാമ്പികാക്ഷേത്രം മുന്‍ ട്രസ്റ്റി ഉഡുപ്പിയിലെ മോഹനചന്ദ്രന്‍ നമ്പ്യാര്‍, കാഞ്ഞങ്ങാട്ടെ ജ്വല്ലറി ഉടമ നരസിംഹ ഷേണായി, സ്വാമി നിത്യാനന്ദ കോളജ് ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പാള്‍ മംഗളൂരു ദേര്‍ളക്കട്ട സ്വദേശി രാജേഷ് റൈ, നിത്യാനന്ദ കോളജ് ഓഫ് എഞ്ചിനീയറിംഗിന്റെ കെട്ടിട നിര്‍മാണ കരാര്‍ ഏറ്റെടുത്ത കാഞ്ഞങ്ങാട്ടെ പ്രമുഖ കരാറുകാരന്‍ ജോയി ജോസഫ് എന്നിവര്‍ക്കെതിരെയാണ് ഐ.പി.സി. 420, 406, 465, 468, റെഡ് വിത്ത് 34 വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. വിദ്യാകേന്ദ്രം സെക്രട്ടറി ടി. പ്രേമാനന്ദന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

വിദ്യാകേന്ദ്രത്തിന് കീഴിലുള്ള സ്ഥാപനങ്ങളായ നിത്യാനന്ദ പോളി ടെക്‌നിക്കിലും, കോളജ് ഓഫ് എഞ്ചിനീയറിംഗിലും കുട്ടികളുടെ പ്രവേശനവും അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ നിയമനവും സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ബോര്‍ഡ് ഓഫ് ഡയര്‍ക്ടേഴ്‌സ് ചേര്‍ന്നാണ് എടുത്തിരുന്നത്. എന്നാല്‍ ഇത്തരം യോഗതീരുമാനങ്ങള്‍ ഒന്നുംതന്നെ കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രസിഡന്റില്‍നിന്നും വര്‍ക്കിംഗ് പ്രസിഡന്റില്‍നിന്നും  സെക്രട്ടറിക്ക് ലഭിച്ചിരുന്നില്ല.

ഇതിനിടയില്‍ നിയമവിരുദ്ധമായി എച്ച്. ലക്ഷ്മണന്‍ എന്ന ഡയറക്ടറെ സെക്രട്ടറിയായി തട്ടിപ്പുകാര്‍ നിയമിച്ചിരുന്നു. വിദ്യാകേന്ദ്രത്തിന് ലഭിക്കുന്ന പണത്തില്‍ പലതും ദിവാകര ഷെട്ടി, ലക്ഷ്മണയും സ്വാശ്രയ എഞ്ചിനീയറിംഗ് കോളജിന്റെ പ്രിന്‍സിപ്പളായ രാജേഷ് റൈ, ഡയറക്ടര്‍മാരായ മോഹനചന്ദ്രന്‍, നരസിംഹ ഷേണായി എന്നിവരുംചേര്‍ന്ന് തട്ടിപ്പുനടത്തിയെന്നാണ് പരാതി.

2014 മെയ് 24ന് സെക്രട്ടറിയായ പ്രേമാനന്ദന്റെ വ്യാജ ഒപ്പിട്ട് വിദ്യാകേന്ദ്രത്തിന്റെ പേരില്‍ കാഞ്ഞങ്ങാട് കനറ ബാങ്കിലുള്ള അക്കൗണ്ടില്‍നിന്നും 1,40,000 രൂപയുടെ ചെക്ക് പിന്‍വലിച്ച് പണം തട്ടിപ്പ് നടത്താനും പ്രതികള്‍ ശ്രമിച്ചിരുന്നു. സെക്രട്ടറിയുടെ ഒപ്പ് വ്യാജമാണെന്ന് കണ്ടതിനാലും അക്കൗണ്ടില്‍ പണമില്ലാത്തതിനാലും ബാങ്ക് അധികൃതര്‍ പണം നല്‍കിയിരുന്നില്ല. വ്യാജ ഒപ്പിട്ടത് ഡയറക്ടറായ ലക്ഷമണയാണെന്നും ആരോപണമുണ്ട്.

2010ലാണ് എഞ്ചിനീയറിംഗ് കോളജിന് ആവശ്യമായ കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഇതിലേക്ക് 2013ല്‍ കനറ ബാങ്കില്‍നിന്നും എടുത്ത മൂന്ന് കോടി രൂപയുടെ വായ്പയും 25 ലക്ഷം രൂപ അധികമായി കാരാറുകാരനായ ജോയ് ജോസഫിന് നല്‍കി പ്രതികള്‍ വിദ്യാകേന്ദ്രത്തിന് നഷ്ടംവരുത്തുകയും ചെയ്തിട്ടുണ്ട്. ഇതിന് കരാറുകാരന്‍ പ്രതികള്‍ക്ക് കൂട്ടുനിന്നതായാണ് കേസ്. കൂടാതെ എഞ്ചിനീയറിംഗ് കോളജിന്റെ നിര്‍മാണത്തിന് സിമെന്റും കമ്പിയും ഹോളോ ബ്രിക്‌സും ഇറക്കുന്നതിന് ഹൈദരാബാദുകാരനായ ഒരാള്‍ക്ക് രണ്ട് തവണയായി 1,05,284 രൂപയും പിന്നീട് കമ്പ്യൂട്ടറും ലാപ്‌ടോപും മറ്റും വാങ്ങുന്നതിന് രണ്ട് തവണയായി ഹൈദരാബാദിലെ മറ്റൊരാള്‍ക്ക് 59,613 രൂപയും നല്‍കിയിട്ടുണ്ട്.  ഇതൊന്നും പോളിടെക്‌നിക്കിനോ എഞ്ചിനീയറിംഗ് കോളജിനോ ലഭിച്ചിരുന്നില്ലെന്ന് മാത്രമല്ല ബോധപൂര്‍വ്വം തട്ടിപ്പുനടത്തുക എന്ന ഉദ്ദേശത്തോടെ ചെയ്തതാണെന്നാണ് കേസ്.

ഇതുകൂടാതെ വിദ്യാകേന്ദ്രത്തിന്റെ വിവിധ രസീതികളിലായി 13 ലക്ഷം രൂപ ഡൊണേഷനായി ലഭിച്ചതും ബാങ്കില്‍ നിക്ഷേപിക്കാതെ പ്രതികള്‍ തട്ടിയെടുത്തുവെന്നാണ് കേസ്. അടുത്തവര്‍ഷം പോളി ടെക്‌നിക്കില്‍വരുന്ന ലക്ച്ചര്‍ പോസ്റ്റിന് നരസിംഹഷേണായിയുടെ റെക്കമെന്റില്‍ ഒരു ഉദ്യോഗാര്‍ത്ഥിയില്‍നിന്നും നിയമനം നല്‍കാമെന്ന് പറഞ്ഞ് 20 ലക്ഷം രൂപ വാങ്ങിയിരുന്നു. 50,000 താഴെയുള്ള തുക കാണിച്ച രസീതിയാണ് നല്‍കിയത്. ഈ തുകയും വിദ്യാകേന്ദ്രയുടെ അക്കൗണ്ടില്‍ എത്തിയിട്ടില്ല. വിദ്യാകേന്ദ്രയുടെ റിക്കാര്‍ഡുകള്‍ ഓഫീസില്‍ സൂക്ഷിക്കാതെ പ്രതികള്‍ രഹസ്യകേന്ദ്രത്തില്‍ സൂക്ഷിച്ച് തിരിമറി നടത്തിയതായും വ്യക്തമായിട്ടുണ്ട്.

ഡി.ജി.പിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സമൂഹത്തിലെ ഉന്നതരായ പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായത്. സ്വാമി നിത്യാന്ദാശ്രമത്തില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് ആശ്രമം സെക്രട്ടറി കെ. ഗണേശന്‍ നല്‍കിയ പരാതിയില്‍ ഇതേസംഘത്തില്‍പെട്ടവര്‍ക്കെതിരെ ഇനിയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. നിത്യാനന്ദാശ്രമത്തിലേയും വിദ്യാകേന്ദ്രത്തിലേയും തട്ടിപ്പുകഥകള്‍ കാസര്‍കോട് വാര്‍ത്ത നേരത്തെ പുറത്തുവിട്ടിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:

Post a Comment