city-gold-ad-for-blogger

റിട്ട. എസ്.പി. ഹബീബ് റഹ്‌മാന് ലീഗില്‍ അംഗത്വം നല്‍കും, എതിര്‍പ്പില്ലെന്ന് ശാഖ പ്രസിഡണ്ട്

കാസര്‍കോട്: (www.kasargodvartha.com 03.11.2014) റിട്ട. എസ്.പി ചെമ്മനാട്ടെ പി. ഹബീബ് റഹ്‌മാന് നവംബര്‍ 14 ന് മുസ്ലിം ലീഗില്‍ അംഗത്വം നല്‍കും. ചെമ്മനാട് മുണ്ടാംകുലത്ത് വെച്ച് നടക്കുന്ന മുസ്ലിം ലീഗ് ചെമ്മനാട് സമ്മേളനത്തില്‍ വെച്ചാണ് അംഗത്വം നല്‍കുന്നതെന്ന് ശാഖ പ്രസിഡണ്ട് കെ.ടി ജമാല്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മുസ്ലിം ലീഗിന്റെയും പോഷകസംഘടനയുടെയും ഒന്നാം വാര്‍ഡ് കണ്‍വെന്‍ഷനില്‍ വെച്ചാണ് ഹബീബ് റഹ്മാന് അംഗത്വം നല്‍കാന്‍ ഐക്യകണ്‌ഠേന തീരുമാനിച്ചതെന്നും ശാഖ പ്രസിഡണ്ട് വിശദീകരിച്ചു.

14 ന് വൈകിട്ട് നടക്കുന്ന സമ്മേളനം ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി ഹബീബ് റഹ്മാന് അംഗത്വം നല്‍കും. ജില്ല-മണ്ഡലം- പഞ്ചായത്ത് തല നേതാക്കള്‍ സമ്മേളനത്തില്‍ സംബന്ധിക്കും. പ്രമുഖ പ്രഭാഷകന്‍ ടി.വി മുഹമ്മദ് അഴീക്കോട് മുഖ്യപ്രഭാഷണം നടത്തും. ഹബീബ് റഹ്മാന് അംഗത്വം നല്‍കുന്നതിനെതിരെ നോട്ടീസ് ഇറക്കിയത് പാര്‍ട്ടി അംഗമല്ലാത്ത ഒരാളാണെന്നും പാര്‍ട്ടിയിലെ ഒരാള്‍ക്ക് പോലും ഇക്കാര്യത്തില്‍ എതിരഭിപ്രായമില്ലെന്നുമാണ് ശാഖ പ്രസിഡണ്ട് വിശദീകരിക്കുന്നത്. മുസ്ലിം ലീഗില്‍ ചേരുന്നതിന് താത്പര്യം പ്രകടിപ്പിച്ചിരുന്നതായി റിട്ട. എസ്.പി ഹബീബ് റഹ് മാനും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തില്‍ സി.ടി അഹമ്മദലി, ചെമ്മനാട് ശാഖാനേതാക്കള്‍ തുടങ്ങിയവരെത്തി ചര്‍ച്ച ചെയ്തിരുന്നതായും ഹബീബ് റഹ്മാന്‍ വ്യക്തമാക്കി. ഹബീബ് റഹ്മാനെ മുസ്ലിം ലീഗിലെടുക്കുന്നതിനെതിരെ ചെമ്മനാട് ഒരാള്‍ക്ക് പോലും പ്രതിഷേധമില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശദീകരണം. അതേ സമയം മണ്ഡലം യൂത്ത് ലീഗിലെ ഒരു വിഭാഗം ഹബീബ് റഹ്മാന്‍ പാര്‍ട്ടിയില്‍ വരുന്നതിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. മംഗാലപുരം- ചെമ്പിരിക്ക ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണം ആത്മഹത്യയാണെന്ന തരത്തില്‍ നിലപാട് സ്വീകരിച്ചത് ഹബീബ് റഹ്മാനാണെന്നാണ് ഇവരുടെ പരാതി.

എന്നാല്‍ ഹബീബ് റഹ്മാന് പാര്‍ട്ടിയില്‍ അംഗത്വം നല്‍കുന്നതിന് ഇത്തരം ഒരു ആരോപണം മാത്രം തടസമല്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിക്കുന്നത്. ഹബീബ് റഹ്മാനെതിരെ ഇതുമായി ബന്ധപ്പെട്ടുണ്ടായത് ബോധപൂര്‍വ്വമായ പ്രചാരണമാണെന്നാണ് മറ്റു ചില നേതാക്കള്‍ വെളിപ്പെടുത്തുന്നത്. ഹബീബ് റഹ്മാനെ നേരത്തെ മുതിര്‍ന്ന പൗരന്‍മാരെ പുനരധിവസിപ്പിക്കുന്നതിന് രൂപീകരിക്കുന്ന ബോര്‍ഡിനെ കുറിച്ച് പഠിക്കാനുള്ള കമ്മീഷന്‍ ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചിരുന്നുവെങ്കിലും എസ്.കെ.എസ്.എസ്.എഫ്, യൂത്ത് ലീഗ് തുടങ്ങിയ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹത്തിന് രാജിക്കത്ത് നല്‍കേണ്ടി വന്നിരുന്നു.

ഹബീബ് റഹ്മാന്‍ മുസ്ലിം ലീഗിലേക്ക് വരുന്നത് ചിലര്‍ക്ക് കടുത്ത തലവേദനയാകുമെന്ന് വ്യക്തമായപ്പോഴാണ് അദ്ദേഹത്തിനെതിരെ ഇപ്പോള്‍ നോട്ടീസ് ഉള്‍പെടെയുള്ള പ്രചരണം ആരംഭിച്ചിരിക്കുന്നതെന്നാണ് പ്രാദേശിക ലീഗ് നേതൃത്വത്തിന്റെ ബലമായ സംശയം. റിട്ട. എസ്.പി. ഹബീബ് റഹ്‌മാന് ലീഗില്‍ അംഗത്വം നല്‍കും, എതിര്‍പ്പില്ലെന്ന് ശാഖ പ്രസിഡണ്ട്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia