city-gold-ad-for-blogger
Aster MIMS 10/10/2023

ഹബീബിന്റെ ലീഗ് പ്രവേശം: നാട്ടിലും പ്രവാസികള്‍ക്കിടയിലും ചൂടുള്ള ചര്‍ച

ദുബൈ/ഉദുമ: (www.kasargodvartha.com 06.11.2014) റിട്ട. എസ്.പി. ഹബീബ് റഹ്‌മാന്റെ ലീഗ് പ്രവേശത്തെകുറിച്ച് പ്രവാസികള്‍ക്കിടയിലും നാട്ടിലും സോഷ്യല്‍ മീഡിയയിലും ചൂടുള്ള ചര്‍ച്ച. കെ.എം.സി.സി. ഉള്‍പെടെയുള്ള വിവിധ സംഘടനകളുടെ ചില നേതാക്കള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളേയും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിനേയും ഫോണില്‍വിളിച്ച് പ്രതിഷേധം അറിയിക്കുകയും മെമ്പര്‍ഷിപ്പ് നല്‍കരുതെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം വാട്‌സ് ആപ്പിലും ഫേസ് ബുക്കിലും ഹബീബിന്റെ ലീഗ് പ്രവേശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ലീഗിന്റെ പ്രമുഖ നേതാക്കളുടെ ഫോണ്‍ നമ്പര്‍ സഹിതം വാട്‌സ് ആപ്പില്‍ ഇമേജുകള്‍ ഷെയര്‍ചെയ്തുകൊണ്ടിരിക്കുകയാണ്. നാളിതുവരെ മുസ്ലിം ലീഗിനുവേണ്ടിയോ നേതാക്കള്‍ക്ക് വേണ്ടിയോ ഒന്നും ചെയ്യാത്ത റിട്ട. പോലീസ് ഉദ്യോഗസ്ഥനെ എന്തിനാണ് ലീഗിലേക്ക് കൊണ്ടുവരുന്നതെന്നാണ് അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ ചോദിക്കുന്നത്. ഖാസിയുടെ ദുരൂഹ മരണം ആത്മഹത്യയാക്കി ചിത്രീകരിച്ചെന്ന് ആരോപണ വിധേയനായ ഹബീബിന് ലീഗിലെടുക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും അവര്‍ പറയുന്നു.

ഉദുമ മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എം.എച്ച്. മുഹമ്മദ് മാങ്ങാട് വാട്‌സ് ആപ്പ് പോസ്റ്റില്‍ പറയുന്നത് 14ന് ഹബീബ് ലീഗില്‍ ചേരുന്നതിന് പിറ്റേന്ന് മുതല്‍ താന്‍ പാര്‍ട്ടി സ്ഥാനത്ത് ഉണ്ടാകില്ലെന്നാണ്. ലീഗ് വിട്ടുപോകില്ലെന്നും മരിക്കുന്നതുവരെ ലീഗ് അനുഭാവിയായി തുടരുമെന്നുമാണ് എം.എച്ചിന്റെ പ്രതികരണം. കോണ്‍ഗ്രസുകാരനായ ഒരാളെ ലീഗിലെടുക്കേണ്ട ഒരുകാര്യവുമില്ലെന്നാണ് മറ്റൊരു നേതാവ് ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്. എം.എസ്.എഫ്. മുന്‍ ജില്ലാ പ്രസിഡന്റ് കരീം കുണിയയും ഹബീബിനെ ലീഗിലെടുക്കുന്നതില്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ഉദുമ മണ്ഡലത്തിലെ തന്നെ ഏതാനും മുസ്ലിം യൂത്ത് ലീഗ് നേതാക്കളും രാജി ഭീഷണി മുഴക്കിയിട്ടുണ്ട്.

കാഞ്ഞങ്ങാട് ഭാഗത്തുള്ള ചിലരും ഹബീബ് റഹ്‌മാനെതിരെ രംഗത്തുണ്ട്. സര്‍വീസിലായിരുന്നപ്പോള്‍ ഹബീബ് മുസ്ലിം ലീഗ് പ്രവര്‍ത്തകരെ ദ്രോഹിച്ചതിന്റെ ആഴം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഹബീബിന് മുസ്ലിം ലീഗ് മെമ്പര്‍ഷീപ്പ് നല്‍കരുതെന്ന് ആവശ്യവുമായി സംസ്ഥാന നേതാക്കളുള്‍പെടെയുള്ളവരെ സമീപിച്ചത്.

രാഷ്ട്രീയമായി സന്നിഗ്ദ്ധ ഘട്ടത്തില്‍ കുഞ്ഞാലികുട്ടിയേയും പാര്‍ട്ടിയെയും സഹായിച്ചതിന്റെ പേരിലാണ് ഇപ്പോള്‍ ഹബീബിനെ ലീഗിലെടുക്കുന്നതെന്നാണ് മറ്റുചിലര്‍ പറയുന്നത്. മുസ്ലിം ലീഗിലെ ഒരു വാര്‍ഡ് കമ്മിറ്റിക്ക് അന്വേഷിച്ച് ആര്‍ക്ക് വേണമെങ്കിലും അംഗത്വം നല്‍കാനുള്ള അധികാരമുണ്ടെന്നാണ് ഹബീബിനെ അനുകൂലിക്കുന്ന ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കുന്നത്.

ഇപ്പോള്‍ ഹബീബിനെ എതിര്‍ക്കുന്ന എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍പോലും ഖാസി കേസില്‍ എന്ത് ഇടപെടലുകളാണ് നടത്തിയതെന്ന് വ്യക്തമാക്കണമെന്നും വാട്‌സ് ആപ്പില്‍ അവര്‍ ചോദിക്കുന്നു. പ്രതിഷേധമാര്‍ച്ചും റോഡ് തടയലും നടത്തിയതല്ലാതെ കൃത്യമായ തെളിവുകള്‍ ശേഖരിക്കാനോ ഉണ്ടെന്ന് പറയുന്ന തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനോ സംഘടനയ്ക്ക് കഴിഞ്ഞിട്ടില്ല.

ഏതെങ്കിലും രീതിയില്‍ കേസന്വേഷണത്തിന് സഹായകമായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ടോയെന്നും ചിലര്‍ചോദിക്കുന്നുണ്ട്. ഖാസിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുസ്ലിം ലീഗ് നേതാക്കള്‍ ആത്മാര്‍ത്ഥമായി നടത്തിയ പ്രവര്‍ത്തനങ്ങളല്ലാതെ ഈ പറഞ്ഞ സംഘടനകളൊന്നും കാര്യമായി ഒന്നുംചെയ്തിട്ടില്ലെന്നുമുള്ള കുറ്റപ്പെടുത്തലുകളും ഇക്കൂട്ടത്തിലുണ്ട്.

മുസ്ലിം ലീഗിനെ ഏറെ വിമര്‍ശിച്ച മുന്‍ സി.പി.ഐ. നേതാവുകൂടിയായ അഡ്വ. എം. റഹ്മത്തുല്ലയെ പോലുള്ളവര്‍ക്ക് ലീഗിലേക്ക് കടന്നുവരാമെങ്കില്‍ എന്തുകൊണ്ട് ഹബീബ് റഹ്‌മാന് വന്നുകൂട എന്ന് ഹബീബിനെ അനുകൂലിക്കുന്നവര്‍ സമീപകാലത്തെ ലീഗ് ചരിത്രം ചൂണ്ടിക്കാട്ടി ചോദിക്കുന്നു.

ലീഗിലേക്ക് വന്ന റഹ്മത്തുല്ലയ്ക്ക് എസ്.ടി.യുവിന്റെ കീഴിലുള്ള തൊഴിലാളി സംഘടനയുടെ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സ്ഥാനമാണ് പാര്‍ട്ടി നല്‍കിയത്. വി.എസ്. സര്‍ക്കാറിന്റെ കാലത്ത് ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാനായ റഹ്മത്തുല്ല ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലീഗിനെതിരെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്നു. സി.പി.ഐയുടെ ശക്തനായ വക്താവായിരുന്ന റഹ്മത്തുല്ല പെട്ടന്നാണ് ലീഗിലെത്തിയത്.

ലീഗിനെ രാവും പകലും വിമര്‍ശിച്ചിരുന്ന ഐ.എന്‍.എല്‍. നേതാക്കളില്‍ ഭൂരിഭാഗം നേതാക്കളും അണികളും ലീഗിലേക്കെത്തിയതിന് ഒരു തരത്തിലുള്ള പ്രതിഷേധവും എവിടേയും ഉണ്ടായിട്ടില്ലെന്നും പ്രവര്‍ത്തകരില്‍ ചിലര്‍ പറയുന്നു. പി.എം.എ. സലാം, എന്‍.എ. നെല്ലിക്കുന്ന് തുടങ്ങിയവരൊക്കെ ലീഗിലേക്ക് എത്തിയത് പാണക്കാട് തങ്ങള്‍ സമ്മതം മൂളിയതുകൊണ്ടുമാത്രമാണ്. ഹബീബിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ പറയുന്നു.

ലീഗില്‍ എപ്പോഴും അവസാന വാക്ക് പാണക്കാട് തങ്ങളുടേതാണ്. ഇക്കാര്യത്തിലും പാണക്കാട് തങ്ങള്‍ പറയുന്നതിനപ്പുറം ഒന്നും സംഭവിക്കില്ലെന്ന് ഹബീബിനെ അനുകൂലിക്കുന്നവര്‍ കരുതുന്നു. പാണക്കാട് തങ്ങളുടെ നേതൃത്വത്തിലെടുത്ത തീരുമാനങ്ങളൊന്നും പുനപരിശോധിക്കേണ്ടതായി വന്നിട്ടില്ല. ലീഗിന്റെ കെട്ടുറപ്പും അച്ചടക്കവുമാണ് അതു സൂചിപ്പിക്കുന്നത്. ഹബീബിന്റെ കാര്യത്തിലും തങ്ങളുടെ നിലപാട് അനുകൂലമായിരിക്കുമെന്നും ഇവര്‍ വിശ്വസിക്കുന്നു.

ഖാസി കേസില്‍ സംഭവിച്ച കാര്യങ്ങള്‍ ഹബീബ് ഇപ്പോള്‍ വെളിപ്പെടുത്തിയതോടെ അദ്ദേഹത്തോടുള്ള പ്രതിഷേധം കുറച്ചെങ്കിലും കെട്ടടങ്ങിയതായും അവര്‍ അവകാശപ്പെടുന്നു. ഖാസി കേസില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും ആത്മഹത്യയാക്കി ചിത്രീകരിച്ചിട്ടില്ലെന്നും തന്നെ വന്നുകണ്ട ആരോടും അത്തരത്തില്‍ സംസാരിച്ചിട്ടില്ലെന്നും ഹബീബ് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ യാതൊരു തെളിവുമില്ലാതെ അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത് സമുദായത്തിലെ ഒരു പ്രമുഖ സംഘടനയ്ക്ക് യോജിച്ചതല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഗള്‍ഫ് രാജ്യങ്ങളിലെ കെ.എം.സി.സി. ഉള്‍പെടെയുള്ള പ്രവാസി സംഘടനാ നേതാക്കളും എസ്.കെ.എസ്.എസ്.എഫ്. ഉള്‍പെടെയുള്ള മറ്റു സംഘടനകളും സോഷ്യല്‍ മീഡിയയില്‍ ഹബീബിനെ ലീഗിലെടുക്കുന്ന കാര്യത്തില്‍ സജീവ ചര്‍ചയാണ് നടത്തിവരുന്നത്.

അതിനിടെ ചെമ്മനാട്ട് നവംബര്‍ 14ന് നടക്കുന്ന ഹബീബ് റഹ്‌മാന് അംഗത്വം നല്‍കുന്ന സമ്മേളനം നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനും ഇപ്പോഴുണ്ടായിട്ടുള്ള പ്രതിഷേധം ചര്‍ച ചെയ്യുന്നതിനും മുസ്ലിം ലീഗ് ജില്ലാ നേതാക്കളുടെയും മണ്ഡലം-പഞ്ചായത്ത് ഭാരവാഹികളുടെയും യോഗം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് കാസര്‍കോട്ട് വളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തിലായിരിക്കും ഹബീബ് റഹ്‌മാന് അംഗത്വം നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക. നവംബര്‍ 17ന് വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി കാസര്‍കോട്ട് പങ്കെടുക്കുന്ന ലീഗ് പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിട്ടുണ്ട്.

സംസ്ഥാന പ്രവര്‍ത്തന സമിതി യോഗം നടക്കുന്നതിനാല്‍ കുഞ്ഞാലിക്കുട്ടിക്ക് പങ്കെടുക്കാന്‍ കഴിയാത്തതിനാലാണ് കാസര്‍കോട്ടെ പരിപാടി മാറ്റൊരുദിവസത്തേക്ക് മാറ്റിയത്. അതുകൊണ്ട് തന്നെ ഹബീബ് റഹ്‌മാന് അംഗത്വം നല്‍കുന്ന സമ്മേളനം ഇപ്പോഴത്തെ തിയ്യതിയില്‍ നിന്നും മറ്റൊരു ദിവസത്തേക്ക് നീട്ടിവെക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. പ്രതിഷേധക്കാരെ അനുനയിപ്പിക്കാനും അവരുടെ പരാതികള്‍ കേള്‍ക്കുവാനും ഇതുവഴി സാധിക്കുമെന്നും ലീഗ് ജില്ലാ നേതൃത്വം കണക്കുകൂട്ടുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഹബീബിന്റെ ലീഗ് പ്രവേശം: നാട്ടിലും പ്രവാസികള്‍ക്കിടയിലും ചൂടുള്ള ചര്‍ച

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL