city-gold-ad-for-blogger

ചെമ്മനാട് സ്‌കൂളില്‍ 'സ്‌ഫോടനം'; പ്ലസ് ടു ക്ലാസുകള്‍ തടസ്സപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 20.11.2014) ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ബുധനാഴ്ച ഉച്ച ഭക്ഷണത്തിന് ക്ലാസ് വിട്ടപ്പോള്‍ കോണിപ്പടിക്ക് സമീപം 'സ്‌ഫോടന'ങ്ങളെ തുടര്‍ന്ന് ഉണ്ടായ സംഭവ ഗതികള്‍ പ്ലസ്ടു ക്ലാസുകള്‍ തടസ്സപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങളെത്തിച്ചു. സംഭവത്തിന് ഉത്തരവാദികളായ കുട്ടികളെ കണ്ടെത്താന്‍ കഴിയാത്തതിനെതുടര്‍ന്നാണ് ക്ലാസുകള്‍ തടസ്സപ്പെട്ടത്.

ഇതേതുടര്‍ന്ന് രക്ഷിതാക്കളുടെയോഗം സ്‌കൂളില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പടക്കം പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് പിന്നില്‍ നാല് കുട്ടികളാണെന്ന് അധ്യാപകര്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് ഉത്തരവാദികളായ കുട്ടികള്‍ ആരാണെന്ന് മറ്റുവിദ്യാര്‍ത്ഥികളാരും മൊഴിനല്‍ക്കാത്തതിനെതുടര്‍ന്ന് രക്ഷിതാക്കളുടെ യോഗത്തിന് ശേഷം മാത്രമെ ക്ലാസ് നടത്താന്‍ കഴിയുകയുള്ളുവെന്നാണ് അധ്യാപകരും സ്‌കൂള്‍ അധികൃതരും പറയുന്നത്.

ഉഗ്രശേഷിയുള്ള പടക്കമാണ് കുട്ടികള്‍ സ്‌കൂള്‍ കോംപൗണ്ടില്‍വെച്ച് പൊട്ടിച്ചതെന്നാണ് വിവരം. രാവിലെ ക്ലാസ് ആരംഭിച്ചുകഴിഞ്ഞാല്‍ സ്‌കൂളിന്റെ പ്രധാന ഗേറ്റടക്കം ലോക്ക് ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഉച്ച ഭക്ഷണ സമയത്തുപോലും കുട്ടികള്‍ക്ക് പുറത്തേക്ക് പോകാന്‍ സാധിക്കുന്നില്ല. സ്‌കൂള്‍ കുട്ടികള്‍ക്ക് പുറത്തുനിന്നും ലഹരി വസ്തുക്കള്‍ ലഭിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്ലാസ് ആരംഭിച്ചുകഴിഞ്ഞാല്‍ കുട്ടികളെ പുറത്തേക്ക് വിടാതിരിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. ഇതില്‍ പ്രകോപിതരായ ചില വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്കെതിരെ ക്ലാസിന്റെ ചുമരുകളിലും മറ്റും അസഭ്യങ്ങള്‍ എഴുതിവെച്ചിരുന്നു. അധ്യാപകരും സ്‌കൂള്‍ അധികൃതരും ഇതൊന്നും ഗൗനിച്ചിരുന്നില്ല. ഇതിന് ശേഷമാണ് വളരെ ആസൂത്രിധമായി ചില വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന്റെ കോണിപ്പടിയില്‍ പടക്കം പൊട്ടിച്ചത്.

സംഭവത്തെതുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌കൂളിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ക്ലാസെടുക്കാന്‍ കഴിയില്ലെന്നാണ് അധ്യാപകരുടെ നിലപാട്. വ്യാഴാഴ്ച രാവിലെ സ്‌കൂളില്‍ മുഴുവന്‍ ക്ലാസിലേയും വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും പങ്കെടുപ്പിച്ച് പ്രിന്‍സിപ്പാള്‍ യോഗം വിളിച്ചുചേര്‍ത്തെങ്കിലും യോഗം ബഹളത്തില്‍ മുങ്ങിയതിനെതുടര്‍ന്ന് ഒരോ ക്ലാസിലേയും വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും വെവ്വേറെയായി ചര്‍ച്ച നടത്തിവരികയാണ്.

മറ്റുകുട്ടികളൊന്നും തന്നെ പടക്കംപൊട്ടിച്ച വിദ്യാര്‍ത്ഥികളുടെ പേര് വെളിപ്പെടുത്താത്തത് ഭീഷണിമൂലമാണെന്നും വിവരമുണ്ട്. രക്ഷിതാക്കളുടെ യോഗത്തില്‍ എടുക്കുന്ന തീരുമാനം നിര്‍ണായകമായിരിക്കും. സംഭവത്തില്‍ പോലീസിനെ നേരിട്ട് ഇടപെടുത്താന്‍ സ്‌കൂള്‍ അധികൃതരും മാനേജ്മന്റും തയ്യാറാകാത്തതിനാല്‍ പോലീസിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണവും സാധ്യമായിട്ടില്ല.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ചെമ്മനാട് സ്‌കൂളില്‍ 'സ്‌ഫോടനം'; പ്ലസ് ടു ക്ലാസുകള്‍ തടസ്സപ്പെട്ടു

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia