city-gold-ad-for-blogger
Aster MIMS 10/10/2023

വിവാഹ ധൂര്‍ത്ത്: വേണ്ടത് പ്രതിവിധികള്‍- എസ്.എ.എം. ബഷീര്‍

(www.kasargodvartha.com 11.10.2014) കല്യാണ ധൂര്‍ത്തിനെക്കുറിച്ചും ആഡംബര വിവാഹങ്ങളെക്കുറിച്ചും സമൂഹം വളരെ ഗൗരവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കയാണല്ലോ.
എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു കൊണ്ടുള്ള ധൂര്‍ത്തും ദുര്‍വ്യയവും അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു എന്ന് എല്ലാവരും ഇപ്പോള്‍ സമ്മതിക്കുന്നു.

നമുക്ക് വേദന സംഹാരികള്‍ കൊണ്ട് കാര്യമില്ല. രോഗ പ്രതിരോധമാണ് ഇന്നിന്റെ ആവശ്യം.
വേണ്ടത് സ്ഥൂലമായ ചര്‍ച്ചകള്‍ അല്ല. പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധികള്‍ ആണ്. പരിഹാര മാര്‍ഗങ്ങള്‍ ആണ്. ഈ സാമൂഹ്യ തിന്മയെ വിപാടനം ചെയ്യാനുള്ള  ക്രിയാത്മക നിര്‍ദേശങ്ങള്‍ ആണ്.

വിവാഹത്തിനു മുമ്പും വിവാഹത്തിനും വിവാഹ ശേഷവും നടക്കുന്ന കാര്യങ്ങളുടെ  വസ്തു നിഷ്ഠമായ  ഒരു അവലോകനം നടത്തി ഏതൊക്കെ രീതിയില്‍ എങ്ങനെയൊക്കെ അനാവശ്യങ്ങള്‍ ഒഴിവാക്കാം എന്ന ചര്‍ച്ചകള്‍ നടക്കണം.
   
ഏറ്റവും   വലിയ സാമൂഹ്യ വിപത്തായ  സ്ത്രീധനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടി  അടിയന്തിര ശ്രദ്ധ അര്‍ഹിക്കുന്ന വിഷയമായി ഇതോടൊപ്പം ചേര്‍ത്തു വെക്കേണ്ടതുണ്ട്.
വിവാഹത്തോടനുബന്ധിച്ചു നടക്കുന്ന അനാചാരങ്ങളെ   താഴെക്കൊടുത്തിരിക്കുന്ന  രീതിയില്‍ ഇനം തിരിച്ചു ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ഒന്ന്.
ആഡംബരം,ആര്‍ഭാടങ്ങള്‍
രണ്ട്.
ധൂര്‍ത്ത്, ദുര്‍വ്യയം, പാഴ്ചിലവുകള്‍.
മൂന്ന്.
ക്രിമിനല്‍ ആഭാസങ്ങള്‍, പൊങ്ങച്ച പ്രകടനങ്ങള്‍.

ഇതില്‍ ധൂര്‍ത്തും ആര്‍ഭാടങ്ങളും, പൊങ്ങച്ച പാഴ്ച്ചിലവുകളും നാട്ടിലെ പണക്കാരുടെ വീടുകളിലാണ് നടക്കുന്നത്.

ആഭാസങ്ങള്‍, പൊങ്ങച്ച പ്രകടനങ്ങള്‍, ദുര്‍വ്യയം, പാഴ്ചിലവുകള്‍ ഒക്കെ ഇടത്തരക്കാരന്റെ വീടുകളിലും.
മാനവ വംശ ചരിത്രത്തിലെ ഏറ്റവും സുമോഹനമായ ഒരു മുഹൂര്‍ത്തം, ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദദായകമായ നിമിഷങ്ങള്‍, ഒരു ഭീകര മുഹൂര്‍ത്തമായി, ഓര്‍ക്കാന്‍ പോലും പേടിയാകുന്ന ദുരന്ത മുഹൂര്‍ത്തമായി  മാറുകയാണ്.

വിവേകത്തെക്കാള്‍ വികാരത്തിന് ആധിപത്യമുള്ള തിളയ്ക്കുന്ന യൗവ്വനത്തിന്റെ കൈത്തരിപ്പ് തീര്‍ക്കുന്ന ഒരു വേളയായി, വേദിയായി കല്യാണങ്ങള്‍ മാറുമ്പോള്‍ അത് ഏറ്റവും വലിയ സാമൂഹ്യ വിപത്തായിത്തീരുന്നു.

ചില വിവാഹങ്ങളോട് അനുബന്ധിച്ച് നടക്കുന്ന ആഭാസപ്രകടനങ്ങള്‍ അതിരുവിട്ടു ക്രമസമാധാനപ്രശ്‌നങ്ങളും വര്‍ഗീയ ചേരിതിരിവുകളും ഉണ്ടാക്കുന്നുവെന്നതും ഇന്നൊരു പുതുമയുള്ള വാര്‍ത്തയല്ലല്ലോ.

കല്യാണത്തോടനുബന്ധിച്ചുള്ള ധൂര്‍ത്തുകളുടെയും ആര്‍ഭാടമാമാങ്കങ്ങളെക്കുറിച്ചുമുള്ള   വിശദീകരണങ്ങള്‍ ഇപ്പോള്‍  എല്ലാവര്‍ക്കും   അറിയാവുന്നത് കൊണ്ട്  തന്നെ പ്രത്യേകം വിവരിക്കേണ്ടതില്ല.
കേരളത്തിലെ നൂറ്റി നാല്പതു മണ്ഡലങ്ങളിലും 978 പഞ്ചായത്തുകളില്‍     ഏതാണ്ട് 940 ഗ്രാമ പഞ്ചായത്തുകളിലും 70 മുനിസിപ്പാലിറ്റികളിലും അഞ്ച് കോര്‍പറേഷനുകളിലും ഒക്കെ ആയി  പതിനായിരത്തോളം ശാഖാ കമ്മിറ്റികള്‍ ഉള്ള ഒരു രാഷ്ട്രീയ കക്ഷി എന്ന നിലക്ക് മുസ്ലിംലീഗ് ഈ പ്രശ്‌നം ഏറ്റെടുക്കുന്നത് ശുഭോദര്‍ക്കമായ കാര്യമാണ്.  സമൂഹത്തില്‍ ചലനം സൃഷ്ടിക്കുവാന്‍ ലീഗിന് സാധിക്കും എന്നത് നിസ്തര്‍ക്കവും.

സമൂഹത്തിനിടയില്‍ ഈ വിഷയം ഒരു ചര്‍ച്ചയാക്കി മാറ്റാന്‍ ലീഗിന് ഇതിനോടകം സാധിച്ചിട്ടുണ്ട് എന്നത് തന്നെ വലിയ വിജയം ആണ്. ലീഗിന്റെ  നേതാക്കന്മാരും, പ്രവര്‍ത്തകരും കൂടി സ്വയം മാതൃകകള്‍ ആവേണ്ടതുണ്ട്. ഇടപെടലുകളില്‍ ആത്മാര്‍ത്ഥതയുണ്ടാകുമ്പോള്‍ അത് സമൂഹത്തില്‍ പ്രതിഫലനമുണ്ടാക്കും.
   
പക്ഷെ മുസ്ലിം ലീഗ് ഈ വിഷയം ഏറ്റെടുത്തത് കൊണ്ട് എല്ലാ പ്രശ്‌നങ്ങളും ഇതോടെ തീര്‍ന്നു കൊള്ളും  എന്ന് വിചാരിക്കുന്നത് മൗഢ്യമാണ്.
മാറേണ്ടത് സമൂഹമാണ്. സമൂഹത്തിന്റെ മനോഭാവമാണ്.

എല്ലാ കേരളീയ സമൂഹങ്ങള്‍ക്കിടയിലും ആര്‍ഭാട, ആഡംബര ജ്വരം പടര്‍ന്നിട്ടുണ്ടെങ്കിലും താരതമ്യേന ഈ വൃത്തികേടുകള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് മുസ്ലിം സമുദായത്തിനിടയിലാണ്.

മുസ്ലിം സമുദായത്തിനകത്തെ പരിഹാര നടപടികള്‍ തുടങ്ങേണ്ടത് മഹല്ലുകളില്‍ നിന്നാണ്. മഹല്ലുകള്‍ ആണ് കേരളീയ മുസ്ലിം സമൂഹത്തിന്റെ സംഘടിത രൂപത്തിന്റെ ആധാരശില.

വിവാഹത്തോടനുബന്ധിച്ചുള്ള ചര്‍ച്ചകള്‍ വരുമ്പോള്‍ സാധാരണയായി കണ്ടു വരുന്നത് മഹല്ലുകള്‍ യോഗം ചേര്‍ന്ന്, വീഡിയോ, ഫോട്ടോ, ഗാനമേളകള്‍ ഒഴിവാക്കണം എന്ന് പ്രമേയം പാസാക്കി ഞങ്ങള്‍ ആര്‍ഭാടത്തിനെതിരെ തീരുമാനിച്ചിരിക്കുന്നു എന്ന് ഘോഷിച്ചു തടിയൂരുന്ന കാഴ്ചയാണ്.

ഒരു മനുഷ്യന്റെ ജീവിതത്തിലെ ഒരു അപൂര്‍വ്വ ധന്യ മുഹൂര്‍ത്തം പിന്നീട് എപ്പോഴെങ്കിലും ഒന്ന് കാണാന്‍ വേണ്ടി ഫോട്ടോയും വീഡിയോയും എടുത്തു വെക്കുന്നതിനെ നിയന്ത്രിക്കുന്നതിനോട് അധികമാളുകളും യോജിക്കുകയില്ല. ആ നിരോധനം അത് കൊണ്ട് തന്നെ പാലിക്കപ്പെടുകയുമില്ല.

വീഡിയോഗ്രാഫിന്റെ പേരില്‍ നടക്കുന്ന കോപ്രായങ്ങള്‍ അവസാനിപ്പിക്കുകയും അതിന്റെ ദുരുപയോഗം തടയുകയും ചെയ്യുക എന്നത് നല്ലത് തന്നെയാണ്. പക്ഷെ അത് മാത്രമാണ് അനാചാരവും ആര്‍ഭാടവും എന്ന മട്ടില്‍ മഹല്ലുകള്‍ കാര്യങ്ങളെ പലപ്പോഴും ലളിതവല്‍ക്കരിക്കുന്നു.

അല്ലെങ്കിലും സ്മാര്‍ട്ട് മൊബൈല്‍ ഫോണുകളുടെ ഇക്കാലത്ത് വീഡിയോഗ്രാഫി നിരോധിച്ചത് കൊണ്ട് കുറച്ചാളുകളുടെ ജോലി പോയിക്കിട്ടും  എന്നതിലപ്പുറം മറ്റു ഫലം ഉണ്ടാകും എന്ന് തോന്നുന്നില്ല.

ഏതാനും നിര്‍ദേശങ്ങള്‍ മുമ്പോട്ടു വെക്കട്ടെ.

ധൂര്‍ത്തും ആര്‍ഭാടവും ആഭാസങ്ങളും വളരെ തരം താണ വൃത്തികെട്ട ഏര്‍പാടാണ് എന്ന അധമ ബോധം ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ബോധവല്‍ക്കരണത്തിലൂടെ ഉണ്ടാക്കണം. ഇതൊരു മാന്യമായ ഏര്‍പാട് അല്ല എന്ന ബോധം സമൂഹത്തിനിടയില്‍ വേരൂന്നേണ്ടതുണ്ട്.

ഇത് സംബന്ധമായ പ്രചാരണങ്ങളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും അവിവാഹിതരായ ചെറുപ്പക്കാരെയും, വിദ്യാര്‍ഥി സമൂഹത്തെയും കേന്ദ്രീകരിച്ചാകണം നടക്കേണ്ടത്.

ഓരോ മഹല്ലുകളും  കേന്ദ്രീകരിച്ചു വനിതാ ബോധവല്‍ക്കരണങ്ങള്‍ ശക്തമായി നടത്തണം. കാരണം വിവാഹപൂര്‍വ്വ, വിവാഹ ശേഷ ധൂര്‍ത്തിന്റെ പ്രഭവകേന്ദ്രങ്ങള്‍ സ്ത്രീകളാണ്.  ഇല്ലാത്തതും ഉള്ളതുമായ നാട്ടുനടപ്പുകളുടെ പേരില്‍, പൊങ്ങച്ചപ്രകടനങ്ങളും, ധാരാളിത്തവും പാഴ്ചിലവുകളും വരുത്തുന്നതില്‍ മുമ്പില്‍ നില്‍ക്കുന്നത് അവര്‍ തന്നെയാണ്. യഥാര്‍ത്ഥത്തില്‍ ഈ ചിലവുകളാണ് വിവാഹത്തിലെ ഏറ്റവും വലിയ ചെലവേറിയ ധൂര്‍ത്തുകള്‍. പെണ്ണ് കാണല്‍ , പുതിയാപ്പിള  ബീട്ടിന്നു ഇറങ്ങല്‍, പുതിനാട്ടി ഇറങ്ങല്‍, പുര കാണല്‍, ഉപ്പാന്റെയും ഉമ്മാന്റെയും ബിരുന്ന്, ചങ്ങാതി മാര്‍ക്ക് ബിരുന്ന്, മങ്ങല്‍ത്തിനു ബെരാത്തവര്‍ക്കായി വേറെ ബിരുന്ന്, പിന്നെ ഒടുവില്‍ ഒരു അപ്പം മങ്ങലവും ഒക്കെ ഉണ്ടാക്കി പുരുഷന്മാരെ കുത്തുപാള എടുപ്പിക്കുന്ന അനാചാരങ്ങളുടെ വിളനിലമാക്കി വിവാഹത്തെ മാറ്റുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട് നമ്മുടെ സഹോദരിമാര്‍.

അനാവശ്യമായ ആചാരങ്ങളും, പുതിയ പുതിയ ധൂര്‍ത്ത് സംവിധാനങ്ങളും, നാട്ടു നടപ്പുകളും ആചാരങ്ങളും അല്ല നേരെ മറിച്ചു അനാചാരങ്ങളും, അന്ധവിശ്വാസങ്ങളും ദൈവം വെറുക്കുന്ന ആര്‍ഭാടങ്ങള്‍ മാത്രമാണ് എന്ന ബോധം കുടുംബിനികള്‍ക്കിടയില്‍ ഉണ്ടാക്കണം.

ഇതിനായി മുസ്ലിം സമുദായം പള്ളികളിലും മദ്രസകളിലും നടത്തുന്ന മതപ്രസംഗ വേദികളും, മതസംഘടനകളുടെ എല്ലാ വേദികളും ഉപയോഗപ്പെടുത്തണം. ആര്‍ഭാടം, ധൂര്‍ത്ത്, ദുര്‍വ്യയം, ആഭാസം ഒക്കെ അനിസ്ലാമികം ആണെന്ന ബോധം മുസ്ലിം  സമൂഹത്തിനിടയില്‍ ഉണ്ടാക്കാന്‍ ഒരളവു വരെ മത സംഘടനകള്‍ക്ക് കഴിയും.

ഓരോ ആറു മാസത്തെ ഇടവേളകളിലും ഓരോ മഹല്ലുകളും കുടുംബ സംഗമങ്ങള്‍ വിളിച്ചു കൂട്ടി അതില്‍ വെച്ച് അവിവാഹിതരായ ചെറുപ്പക്കാരെക്കൊണ്ട് ഇത്തരം എല്ലാ അനാവശ്യങ്ങളില്‍നിന്നും ഒഴിഞ്ഞു നില്‍ക്കുമെന്ന് അല്ലാഹുവിന്റെ നാമത്തില്‍ പ്രതിജ്ഞ എടുപ്പിക്കണം.

മഹല്ലുകളില്‍ പള്ളി ഇമാമും ഖത്തീബും  നാട്ടിലെ കാരണവന്മാരും കമ്മിറ്റി ഭാരവാഹികളും ഉള്‍പെടെ വിവാഹ കാര്യങ്ങള്‍ക്കായി ഒരു സമിതി ഉണ്ടാക്കി, മഹല്ലുകളിലെ  കല്യാണ വീടുകളില്‍ സന്ദര്‍ശനം നടത്തി  പെണ്ണുകാണല്‍ ചടങ്ങ് മുതല്‍ കല്യാണം നടക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും, ബോധവല്‍ക്കരണങ്ങളും  നടത്തണം. അനാവശ്യങ്ങള്‍ ഒഴിവാക്കാന്‍ അവരെ ഉപദേശിക്കയും, നിര്‍ദേശിക്കുകയും വേണം.

ഇത്തരം സമിതികള്‍ ഉണ്ടാക്കുമ്പോള്‍ വലിയ മഹല്ലുകള്‍  മുപ്പതോ നാല്‍പതോ വീടുകള്‍ ഉള്‍പെടുന്ന ക്ലസ്റ്ററുകള്‍ ഉണ്ടാക്കി പ്രവര്‍ത്തനങ്ങള്‍ സുഗമം ആക്കാവുന്നതാണ്.

ഈ സമിതികള്‍ക്ക് കീഴില്‍ വിവാഹത്തിനു മുമ്പ് നവദമ്പതികളെ വിളിച്ചു വിവാഹ ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളും അറിവും പകര്‍ന്നു നല്‍കണം. ഈ  കൗണ്‍സലിംഗ് സെഷനുകള്‍ വളരെ പ്രധാനമാണ് സുഭദ്രവും സുശക്തവുമായ ഒരു ദാമ്പത്യ ജീവിതത്തിനു ഇത്തരം നിരന്തരമായ നിരീക്ഷണങ്ങളും, മേല്‍നോട്ടവും തീര്‍ച്ചയായും ഫലം ചെയ്യും.

ഈ സമിതികളുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും ലംഘിച്ചു ആര്‍ഭാടങ്ങളിലേക്ക് പോകുന്ന വിവാഹങ്ങളില്‍നിന്നും സൗമ്യമായി കമ്മിറ്റിക്ക് വിട്ടു നില്‍ക്കാവുന്നതാണ്. പക്ഷെ  ആളുകള്‍ക്ക് സ്വീകരിക്കാന്‍ പ്രയാസമായ വീഡിയോ, ഫോട്ടോഗ്രാഫി നിരോധനം  പോലുള്ള അപ്രായോഗിക നിര്‍ദേശങ്ങള്‍ വെക്കാതിരിക്കാന്‍ കമ്മിറ്റി ജാഗ്രത കാണിക്കണം.

ഇത് പ്രാവര്‍ത്തികമാക്കാന്‍ മഹല്ലുകമ്മിറ്റികളുടെ  ഫ്യൂഡല്‍ സ്വഭാവത്തിന്  മാറ്റം വരുത്തേണ്ടതുണ്ട്. നാട്ടിലെ ഒരു സംഘം പ്രമാണിമാര്‍ അല്ലെങ്കില്‍ പണക്കാര്‍ സമ്പൂര്‍ണമായി നിയന്ത്രിക്കുന്നതാണ് ഇന്നത്തെ നമ്മുടെ പല മഹല്ലുകളും. അതിന്റെ ഗുണവും ദോഷവും മഹല്ലുകള്‍ അനുഭവിക്കുന്നുമുണ്ട്.

മഹല്ലുകളെ സമ്പൂര്‍ണമായി ജനാധിപത്യവല്‍ക്കരിക്കുക. ഇമാമുമാരും ഖത്തീബുമാരും  തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന വെറും  ശമ്പളക്കാര്‍  മാത്രമാണ്  എന്ന ചിന്താഗതി മാറ്റി  അവര്‍ക്കും പള്ളിക്കമ്മിറ്റികളില്‍ മതിയായ പ്രാതിനിധ്യവും പ്രാധാന്യവും നല്‍കേണ്ടതുണ്ട്. (എന്നാല്‍ ഈ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്ന അവാന്തരവിഭാഗങ്ങളുടെ സംഘടനാ പക്ഷപാതികളായ ഇമാമുകളെ ഈ ഗണത്തില്‍ പെടുത്തേണ്ടതില്ല.)

അതോടെ മഹല്ലുകളില്‍ പണക്കാരന് ഒരു നിയമവും പാവങ്ങള്‍ക്ക് വേറൊരു നിയമവും എന്ന നടപ്പ് രീതിക്ക് അറുതി വരും.

മഹല്ലുകളെ കുറേക്കൂടി സജീവവും, സക്രിയവും, ഫലപ്രദവും ആക്കാന്‍ കഴിയണം. മഹല്ലു കമ്മിറ്റികളുടെ കീഴില്‍ , വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം, തൊഴില്‍, വിവാഹം, അച്ചടക്കം എന്നീ മേഖലകളില്‍ വിവിധ ഉപസമിതികള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കാവുന്നതാണ്.

ആഡംബരവും ധൂര്‍ത്തും ഒഴിവാക്കുന്നതില്‍  ഏറ്റവും മികച്ച  മാതൃക കാണിക്കാവുന്ന ഒരു വിഭാഗം നാട്ടിലെ സമ്പന്നന്മാരാണ്. ഈ കമ്പോളവല്‍ക്കൃത സമൂഹത്തില്‍ ചെറുപ്പക്കാരുടെ റോള്‍ മോഡലുകള്‍ പലപ്പോഴും പ്രദേശത്തെ സമ്പന്നന്‍മാരാണ്.

ഒരു സമ്പന്നന്‍ ആര്‍ഭാട വിവാഹം നടത്തിയാല്‍ അത് വാര്‍ത്ത അല്ല. പാവപ്പെട്ടവന്‍ ലളിത വിവാഹം നടത്തിയാല്‍ അതും വാര്‍ത്ത അല്ല. അതേ സമയം സമ്പന്നന്‍ ലളിതമായ വിവാഹം നടത്തി ആര്‍ഭാടത്തിനും ധൂര്‍ത്തിനും ചിലവാക്കുമായിരുന്ന വലിയ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവിട്ടാല്‍ അതായിരിക്കും മികച്ച മാതൃക.

പണം പൊടിച്ചു ആര്‍ഭാടം കാണിക്കുന്നതല്ല, മിതവ്യവും ലാളിത്യവുമാണ് ഫാഷനും ട്രെന്‍ഡും എന്ന നിലയിലേക്ക് സമൂഹത്തിന്റെ കാഴ്ചപ്പാടിനെ മാറ്റിയെടുക്കാന്‍ പണക്കാരുടെ ഇത്തരം പ്രവര്‍ത്തികളിലൂടെ  കഴിയും. അങ്ങനെ പതുക്കെ പതുക്കെ അതൊരു ട്രെന്‍ഡ് ആയി വരും.

പിന്നെ വിവാഹ ഘോഷയാത്രകള്‍ക്കിടെ  തെരുവിലേക്ക് വളരുന്ന ആഭാസപ്രകടനങ്ങള്‍, വാഹന റാലികള്‍, റാഗിങ്ങുകള്‍, ഇവയൊക്കെ നിയമപാലകരുടെ സഹായത്തോടെ മഹല്ലുകള്‍ക്കും പ്രദേശത്തെ ക്ഷേത്ര, ചര്‍ച്ച് കമ്മിറ്റികള്‍ക്കും, നാട്ടിലെ രാഷ്ട്രീയ കക്ഷികള്‍ക്കും നേരിടാവുന്നതാണ്.

രാഷ്ട്രീയകക്ഷികളുടെ ഭാഗത്ത് നിന്നും ഇതിനു സഹകരണം ആവശ്യമുണ്ട്. വിവാഹത്തോടനുബന്ധിച്ചു ഉണ്ടാകുന്ന തോന്ന്യാസങ്ങളുടെ പേരില്‍  എന്ത് അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാലും തുടര്‍ന്നുള്ള  ക്രമസമാധാനപ്രശ്‌നങ്ങളിലും  നിയമനടപടികളിലും, പാര്‍ട്ടിക്ക് എത്ര വേണ്ടപ്പെട്ടവര്‍ ആയാലും  ഇടപെടുകയില്ല എന്ന വ്യക്തമായ സന്ദേശം താന്താങ്ങളുടെ അണികള്‍ക്ക് എത്തിക്കുക.

ഇത്തരം കേസുകളില്‍    പ്രതികളാക്കപ്പെട്ടപ്പോള്‍  തങ്ങളുടെ പാര്‍ട്ടി സഹായിച്ചില്ല എന്നതിന്റെ പേരില്‍ മറ്റൊരു പാര്‍ട്ടിയിലേക്ക് ചേക്കേറാന്‍ തുനിയുന്ന ക്രിമിനലുകളെ  സ്വീകരിക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ല എന്ന ഉറച്ച നിലപാട് എല്ലാ കക്ഷികളും എടുക്കുക എന്നതാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തില്‍ ചെയ്യാവുന്ന വേറൊരു പ്രധാന കാര്യം.

എന്ത് തോന്ന്യാസങ്ങള്‍ കാണിച്ചാലും  തങ്ങളെ പാര്‍ട്ടി സംരക്ഷിച്ചു കൊള്ളും, അല്ലെങ്കില്‍ അവരെക്കൊണ്ടു  സംരക്ഷിപ്പിക്കും എന്ന വിശ്വാസം ആര്‍ക്കും ഉണ്ടാകരുത്. ആ വിശ്വാസത്തിന്  ഇളക്കം തട്ടിയാല്‍ തങ്ങളെ ഒരു പാര്‍ട്ടിയും സംരക്ഷിക്കില്ല എന്ന  ബോധ്യം യുവാക്കള്‍ക്കിടയില്‍ ഉണ്ടായിക്കഴിഞ്ഞാല്‍ അവര്‍ ആഭാസങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും തുനിയുന്നതിനു മുമ്പ്  പലവട്ടം ആലോചിക്കും.

ഇങ്ങനെ സമൂഹത്തിന്റെ എല്ലാ തട്ടിലും തരത്തിലും ഉള്ള എല്ലാവരുടെയും സഹകരണം ഉണ്ടായാല്‍ നമുക്കീ വിപത്തിനെ കേരളത്തിന്റെ മണ്ണില്‍ നിന്നും തുടച്ചു നീക്കാന്‍ സാധിക്കും.

ഇപ്പോള്‍ ഈ ധൂര്‍ത്ത് വിരുദ്ധ നീക്കത്തിന് മുന്‍കൈ എടുത്ത മുസ്ലിം ലീഗിനും, വിവാഹം ലളിതമായി പള്ളികളില്‍ വെച്ച് നടത്തണം എന്ന് ഉപദേശിച്ച സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്കും  അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

വിവാഹ ധൂര്‍ത്ത്: വേണ്ടത് പ്രതിവിധികള്‍- എസ്.എ.എം. ബഷീര്‍

വിവാഹം പള്ളിയിലൊതുക്കാമോ ?, നേതാക്കള്‍ സംവദിക്കുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.




Keywords : Marriage, Muslim-league, Campaign, Kasaragod, Kerala, Wedding anti extravagance campaign, SAM Gafoor. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL