city-gold-ad-for-blogger

സംസ്ഥാന ഭാഗ്യക്കുറിയുടെ മറവില്‍ ഒറ്റ നമ്പര്‍ ചൂതാട്ടം കൊഴുക്കുന്നു; സര്‍ക്കാറിന് നഷ്ടം കോടികള്‍

കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്‌

കാഞ്ഞങ്ങാട്: (www.kasargodvartha.com 04.07.2014) സംസ്ഥാന ഭാഗ്യക്കുറിയുടെ മറവില്‍ ഒറ്റ നമ്പര്‍ ചൂതാട്ടം കൊഴുക്കുന്നു. സംസ്ഥാനാന്തര ബന്ധമുളള സംഘമാണ് ലോട്ടറി ചൂതാട്ടത്തിന് പിന്നില്‍. വടകരയില്‍ ഇത്തരത്തില്‍പെട്ട സംഘത്തെ പോലീസ് പിടികൂടിയതോടെയാണു സര്‍ക്കാറിനു കോടികളുടെ നികുതി വരുമാനം നഷ്ടമാകുന്ന വിവരം പുറത്തു വന്നത്. ഇതേ സംഘത്തില്‍പെട്ട രണ്ടു പേര്‍ കാഞ്ഞങ്ങാട്ട് പിടിയിലായിരിക്കുകയാണ്. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ക്വാര്‍ട്ടേഴ്‌സ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അലി, ഹോട്ടല്‍ നടത്തുന്ന കൃഷ്ണന്‍ എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് വെള്ളിയാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്തത്.

ഒറ്റനമ്പര്‍ ചൂതാട്ട സംഘത്തിലെ ഏറ്റവും ചെറിയ കണ്ണികളെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. കാഞ്ഞങ്ങാട്ടെ ഒരു ഏജന്റിന്റെ കീഴിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം. സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നും രണ്ടും മറ്റ് സമ്മാനങ്ങളുടെയും അവസാന നമ്പര്‍ നോക്കിയാണു ഒറ്റ നമ്പര്‍ ചൂതാട്ടക്കാര്‍ സമ്മാനം നല്‍കുന്നത്. 5,000 മുതല്‍ താഴോട്ടാണു ഇവരുടെ സമ്മാന തുക. സംസ്ഥാന ലോട്ടറിയുടെ ഫലം പ്രഖ്യപിക്കുന്ന വൈകിട്ടു മൂന്നു മണിക്കു തന്നെ ഒറ്റ നമ്പര്‍ ചൂതാട്ടക്കാരുടെ സമ്മാന റിസള്‍ട്ടും പുറത്തു വരും.

ഇഷ്ട നമ്പര്‍ കുറിച്ചു നല്‍കുക എന്ന ലളിതമായ രീതിയാണ് സംഘത്തിന്റേത്. മൊബൈല്‍ ഫോണിലെ ഫിസ(Fiza) എന്ന സോഫ്റ്റ്‌വെയറിലൂടെയാണു ഏജന്റുമാര്‍ ഇവരുടെ ആസ്ഥാനത്തേക്ക് ലോട്ടറി എടുത്തവരുടെ നമ്പര്‍ അയക്കുന്നത്. ഫോണില്‍ തന്നെയാണ് ഫലവും ലഭിക്കുന്നത്. ഒറ്റ നമ്പര്‍ കുറിച്ചു നല്‍കുന്നവര്‍ക്കു പിറ്റേ ദിവസത്തെ പത്രങ്ങളില്‍ വരുന്ന സംസ്ഥാന ഭാഗ്യക്കുറിയുടെ ഫലം നോക്കിയും സമ്മാനം അടിച്ചിട്ടുണ്ടോ എന്നു നോക്കി തുക ഏജന്റുമാരില്‍ നിന്നും കൈപ്പറ്റാം. മുമ്പ് ഓണ്‍ലൈന്‍, അന്യസംസ്ഥാന ലോട്ടറി ഏജന്റുമാരായി പ്രവര്‍ത്തിച്ച നിരവധി പേര്‍ ഈ ചൂതാട്ട സംഘത്തിലെ കണ്ണികളാണെന്നാണ്് വിവരം.

വിവാദ നായകനായ ലോട്ടറി രാജാവ് അടക്കമുള്ള വന്‍ മാഫിയ ബന്ധം ഈ ചൂതാട്ടത്തിനു പിന്നിലുണ്ടെന്നാണ് സംശയിക്കുന്നത്. പോലീസ് ആഴത്തില്‍ അന്വേഷണം നടത്തിയാല്‍ ഇതിന്റെ തായ് വേര് കണ്ടെത്താന്‍ കഴിയുമെങ്കിലും പോലീസിന്റെ അന്വേഷണം താഴേക്കിടയിലുള്ളവരില്‍ മാത്രം ഒതുങ്ങുകയാണ്. തീരദേശ മേഖലയിലും മലയോര മേഖലയിലും നഗര പ്രദേശങ്ങളിലും ഈ ചൂതാട്ട സംഘങ്ങള്‍ സജീവമാണ്. പോലീസ് സംസ്ഥാനതലത്തില്‍ ഏകോപിപ്പിച്ചു അന്വേഷണം നടത്തിയാല്‍ മുഴുവന്‍ പേരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയും.

സംസ്ഥാന ലോട്ടറിക്ക് സമാന്തരമായി നടക്കുന്ന ഈ ചൂതാട്ടം സംസ്ഥാന ഭാഗ്യക്കുറിയുടെ പ്രവര്‍ത്തനങ്ങളെ പോലും കാര്യമായി ബാധിക്കുന്നുണ്ട്. വെറും 10 രൂപ മാത്രമാണ്. സംസ്ഥാന ഭാഗ്യക്കുറിക്കു 20 മുതല്‍ മുകളിലോട്ടാണു വില. കുറഞ്ഞ തുകയ്ക്കു ലോട്ടറി എടുക്കാമെന്നതും കൂടൂതല്‍ സമ്മാനങ്ങള്‍ ലഭിക്കുന്നു എന്നതുമാണ് ഒറ്റ നമ്പര്‍ ലോട്ടറിയുടെ പ്രിയമുള്ളതാക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സംസ്ഥാന ഭാഗ്യക്കുറിയുടെ മറവില്‍ ഒറ്റ നമ്പര്‍ ചൂതാട്ടം കൊഴുക്കുന്നു; സര്‍ക്കാറിന് നഷ്ടം കോടികള്‍

Keywords : Kasaragod, Kanhangad, Police, Custody, Lottery, Kerala, Crore, Government, Loss, One Number Lottery. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia