city-gold-ad-for-blogger

ബാര്‍ പ്രശ്‌നവും വോട്ട് ചോര്‍ച്ചയും ഊമക്കത്ത് വിവാദവും ലീഗ് യോഗത്തില്‍ പ്രധാന ചര്‍ച്ച

കാസര്‍കോട്: (www.kasargodvartha.com 31.05.2014) കാഞ്ഞങ്ങാട്ടെ ബാര്‍ പ്രശ്‌നവും കാസര്‍കോട്, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലെ വോട്ട് ചോര്‍ച്ചയും ഊമക്കത്ത് വിവാദവും മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തകസമിതിയോഗത്തെ ഇളക്കിമറിച്ചു. കാസര്‍കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലാണ് ശനിയാഴ്ച രാവിലെ യോഗം ആരംഭിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള മുസ്ലിം ലീഗിന്റെ ആദ്യ പ്രവര്‍ത്തകമസമിതി യോഗമായിരുന്നു ഇത്. കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.സിദ്ദീഖ് 10,000 വോട്ടിന് വിജയിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് ശേഷം മുസ്ലിംലീഗ് നേതൃയോഗം വിലയിരുത്തിയത്.

എന്നാല്‍ ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള വോട്ട് ലീഗിന്റെ കേന്ദ്രങ്ങളില്‍ പോലും ലഭിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ സഹിതം അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചത്. ലീഗിന്റെ ശക്തി കേന്ദ്രങ്ങളായ തളങ്കര, നായിമാര്‍മൂല, ചെര്‍ക്കള ഭാഗങ്ങളില്‍ വ്യാപകമായ വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നു. 3,000 ത്തോളം വോട്ടിന്റെ ചോര്‍ച്ചയാണ് ഈ ഭാഗങ്ങളില്‍ മാത്രം ഉണ്ടായത്.

തളങ്കരയിലെ ഒരു ബൂത്തില്‍ എസ്.ഡി.പി.ഐക്ക് 92 വോട്ട് ലഭിച്ചത് നേതൃത്വത്തെ ഞെട്ടിച്ചു. ഷാഹിദ കമാല്‍ മത്സരിച്ചപ്പോള്‍ കാസര്‍കോട് മണ്ഡലത്തില്‍ 37,000 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് എല്‍.ഡി.എഫിനേക്കാള്‍ ഉണ്ടായത്. എന്നാല്‍ ഇത്തവണ ഭൂരിപക്ഷം 31,000 വോട്ടുകളായി ചുരുങ്ങുകയാണ് ചെയ്തത്.

നേതാക്കള്‍ കാറില്‍ കറങ്ങിയതല്ലാതെ സ്വന്തം ബൂത്തില്‍ പോലും പോളിംഗ് വര്‍ദ്ധിപ്പിക്കാന്‍ യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്നായിരുന്നു വിമര്‍ശനം. മഞ്ചേശ്വരം മണ്ഡലത്തിലും പോളിംഗ് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശേരി മണ്ഡലങ്ങളില്‍ 37 ഓളം ബൂത്തുകളില്‍ സി.പി.എം 90 ന് മുകളില്‍ പോളിംഗ് കൂട്ടിയപ്പോള്‍ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ലീഗിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലും മൂന്നോളം ബൂത്തുകളിലാണ് 90 ശതമാനം പോളിംഗ് കടന്നത്. ഇത് നേതൃത്വത്തിന്റെ വീഴ്ചയാണെന്നാണ് വിമര്‍ശനം.

മികച്ച സ്ഥാനാര്‍ത്ഥിയെയാണ് കാസര്‍കോടിന് ഇത്തവണ ലഭിച്ചതെങ്കിലും ചുണ്ടിനും കപ്പിനുമിടയില്‍ വെച്ച് സിദ്ദീഖിന്റെ വിജയം വീണുടയുകയായിരുന്നുവെന്നും അംഗങ്ങള്‍ പരിതപിച്ചു. കാഞ്ഞങ്ങാട്ടെ ബാറിന് അനുമതി നല്‍കിയതിനെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ തീരുമാനമാണ് കാഞ്ഞങ്ങാട് നഗരസഭയുടേതെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ബാറിന് അനുമതി നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന തരത്തലുള്ള വിമര്‍ശനങ്ങളും യോഗത്തില്‍ ഉയര്‍ന്നു.

ബാറിന് അനുമതി നല്‍കിയ സംഭവത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണേയും കൗണ്‍സിലര്‍മാരേയും മണ്ഡലം കമ്മിറ്റി ഭാരവാഹികളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു വിമര്‍ശനം. അതിനിടെ സംഘടനാ പ്രവര്‍ത്തന രംഗത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയെ സഹായിക്കുന്നതിന് വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിയെ വര്‍ക്കിംഗ് പ്രസിഡണ്ടായി നിയമിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കല്ലട്ര മാഹിന്‍ ഹാജിക്കെതിരെ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഊമക്കത്ത് അയച്ചത് സംബന്ധിച്ചും ചൂടേറിയ ചര്‍ച്ച നടന്നു.

പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയുടെ അധ്യക്ഷതയിലായിരുന്നു പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ഹമീദലി ഷംനാട്, എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ്, ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എ. ഹമീദ് ഹാജി തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു.
ബാര്‍ പ്രശ്‌നവും വോട്ട് ചോര്‍ച്ചയും ഊമക്കത്ത് വിവാദവും ലീഗ് യോഗത്തില്‍ പ്രധാന ചര്‍ച്ച
ബാര്‍ പ്രശ്‌നവും വോട്ട് ചോര്‍ച്ചയും ഊമക്കത്ത് വിവാദവും ലീഗ് യോഗത്തില്‍ പ്രധാന ചര്‍ച്ച

ബാര്‍ പ്രശ്‌നവും വോട്ട് ചോര്‍ച്ചയും ഊമക്കത്ത് വിവാദവും ലീഗ് യോഗത്തില്‍ പ്രധാന ചര്‍ച്ച

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : IUML, Muslim League, League meeting, Bar issue, Lok  Sabha Election, Letter, IUML meeting discuss bar licence issue.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia