city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാളി കെ.എസ് അബ്ദുല്ല പ്രസംഗവേദിയില്‍ കുഴഞ്ഞു വീണു മരിച്ചു

മുള്ളേരിയ: എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടങ്ങളിലും ഇരകളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച കാറഡുക്ക മഞ്ഞംപാറ സിനാന്‍ദാര്‍ മന്‍സിലിലെ കെ.എസ് അബ്ദുല്ല (62) കുഴഞ്ഞു വീണു മരിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ നെഞ്ചംപറമ്പില്‍ എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിടിച്ച സെമിനാറിനോടനുബന്ധിച്ച മെഡിക്കല്‍ ക്യാമ്പില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

ക്യാമ്പില്‍ സംബന്ധിച്ചിരുന്ന ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് അവിടെ വച്ചുതന്നെ പ്രഥമശുശ്രൂഷകള്‍ നല്‍കിയ ശേഷം കാസര്‍കോട്ടെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. കെ.എസ് അബ്ദുള്ളയുടെ മരണം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കും എന്‍ഡോസള്‍ഫാനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയിലും വലിയ അഘാതമുണ്ടാക്കി.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാളി കെ.എസ് അബ്ദുല്ല പ്രസംഗവേദിയില്‍ കുഴഞ്ഞു വീണു മരിച്ചുഎന്‍വിസാജിന്റെ നേതൃത്വത്തിലുള്ള കാറഡുക്കയിലെ സാന്ത്വനം പാലിയേറ്റീവ് കെയറിന്റെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഡി.സി.സി മെമ്പര്‍, കാറഡുക്ക കോപറേറ്റീവ് ബാങ്ക് മുന്‍ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ രോഗികളുടെ പുനരധിവാസത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കാറഡുക്കയിലേ ആസാദ് കള്‍ചറല്‍ സെന്ററിന്റെ സാരഥിയായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ രോഗികളുടെ പട്ടികയില്‍ പെടുത്താന്‍ ഏറെ പ്രയത്‌നിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തില്‍ തന്നെ 12 ഓളം രോഗികളുണ്ട്. എന്‍ഡോസള്‍ഫാന്‍ തളിക്കാനെത്തിയ ഹെലികോപ്റ്ററുകള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.
 എന്‍വിസാജിന്റെ ഒപ്പുമരം സമര പരിപാടികളില്‍ സജീവമായി പ്രവര്‍ത്തിച്ചു. ദുരിത ബാധിതര്‍ക്ക് ചികിത്സയും ആശ്വാസവും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനുവേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. ദുരിത ബാധിതരെ വീടുകളില്‍ സന്ദര്‍ശിച്ച് അവരുടെ ക്ഷേമം അന്വേഷിക്കാനും ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനും സദാസന്നദ്ധനായിരുന്നു.

എന്‍വിസാജിന്റെ സഹജീവനം ബദല്‍ പരിപാടികളുടെ പ്രവര്‍ത്തനങ്ങളിലും നടത്തിപ്പിലും മേല്‍നോട്ടം വഹിച്ചുവരികയായിരുന്നു. തികഞ്ഞ മതേതരവാദിയായിരുന്ന ഒരു നിസ്വാര്‍ത്ഥ സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു കെ.എസ് അബ്ദുല്ല. എന്‍വിസാജ് പ്രസിദ്ധീകരിച്ച ഒപ്പുമരം രേഖകള്‍ എന്ന പുസ്തകത്തില്‍ പ്രൊഫ. എം.എ റഹ് മാന്‍ 'ഇരകള്‍ക്കിടയിലെ സൂഫി' എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

നേരത്തെ മൈസൂരിലെ ഒരു ടൂറിസ്റ്റ് റിസോര്‍ട്ടില്‍ കരകൗശല എംപോറിയം നടത്തിയിരുന്ന കെ.എസ് അബ്ദുല്ല അത് അടച്ചുപൂട്ടിയാണ് നാട്ടിലെത്തി എന്‍ഡോസള്‍ഫാനെതിരായ പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. തന്റെ ഭൂമി ഭൂരഹിതരായ ദളിത് വിഭാഗങ്ങള്‍ക്കു പതിച്ച് നല്‍കാനും അദ്ദേഹം തയ്യാറായി. സ്വാതന്ത്ര്യസമര സേനാനി കാറഡുക്കയിലെ കെ.പി മാധവന്‍ നമ്പ്യാറുമായി നല്ല അടുപ്പത്തിലായിരുന്ന അദ്ദേഹം ഗാന്ധിജി വിഭാവനം ചെയ്ത തരത്തിലുള്ള ധാരാളം സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായിരുന്നു.

സൂപ്പി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ആമിന. മക്കള്‍: ഫാത്വിമ, സുബൈദ, നഫീസ, ശരീഫ, സക്കീന, സിനാന്‍. മരുമക്കള്‍: അഹമദ് മദനി, നസീര്‍, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ ജലീല്‍, അഷ്‌റഫ് ചെര്‍ക്കള. സഹോദരന്‍: മുഹമ്മദ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ മഞ്ഞംപാറ ഖിളര്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍.

മരണവിവരമറിഞ്ഞ് പ്രൊഫ. എം.എ റഹ് മാന്‍ അടക്കമുള്ള എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രവര്‍ത്തകരും സാമൂഹ്യ, സാംസ്‌കാരിക നേതാക്കളും അദ്ദേഹത്തിന്റെ വീട്ടിലെത്തി.
Keywords: Mulleria, Obituary, Kasaragod, Kerala, Endosulfan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia