city-gold-ad-for-blogger

കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന ഹൈവേ പ്രവര്‍ത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

കാസര്‍കോട്: ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കേരളാ പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ടി.പി പ്രൊജക്റ്റ് മാനേജ്‌മെന്റ് വിഭാഗം നടപ്പിലാക്കുന്ന കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന ഹൈവേയുടെ പുനരുദ്ധാരണ പ്രവര്‍ത്തി ഉദ്ഘാടനം ജൂണ്‍ ഒന്നിന് രാവിലെ ഒമ്പത് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുമെന്ന് കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വിശിഷ്ടാതിഥിയായിരിക്കും. എം.പി, എം.എല്‍.എമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയ വിവിധ മേഖലയിലുള്ളവര്‍ ചടങ്ങില്‍ സംബന്ധിക്കും.

കാസര്‍കോട് പഴയ പ്രസ്‌ക്ലബ്ബ് ജംഗ്ഷന്‍ മുതല്‍ ചന്ദ്രഗിരി വഴി കാഞ്ഞങ്ങാട് സൗത്ത് നാഷണല്‍ ഹൈവേ (കെ.എം86/600) ജംഗ്ഷന്‍ വരെ 27.75 കിലോ മീറ്ററുള്ള റോഡിന്റെ വീതി വര്‍ധിപ്പിക്കും. 133 കോടി രൂപ ചെലവിട്ടാണ് പുനരുദ്ധാരണ പ്രവര്‍ത്തി നടപ്പിലാക്കുന്നത്. ഇതിനായി 13 വില്ലേജുകളില്‍ പെട്ട മൂന്ന് ഹെക്ടര്‍ സ്ഥലം പൊന്നും വിലയ്ക്ക് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി റോഡ് ജ്യാമ്യതികള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് റോഡിന്റെ രൂപകല്‍പന തയാറാക്കിയിരിക്കുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കള്‍സള്‍ട്ടന്‍സി രംഗത്തെ പ്രമുഖരായ വില്‍ബ്ബര്‍ സ്മിത്ത് അസോസിയേറ്റ്‌സിന്റെ നേതൃത്വത്തിലാണ് രൂപകല്‍പന തയാറാക്കിയത്.

അശാസ്ത്രീയമായ വളവുകളും, ഉയര്‍ചയും താഴ്ചയും മാനദണ്ഡങ്ങള്‍ക്കനുസൃതമായി പുതുക്കി നിര്‍മിക്കും. നിലവിലുള്ള വീതി കുറഞ്ഞ ഭാഗങ്ങള്‍ വീതി കൂട്ടി ഏഴ് മീറ്റര്‍ വീതിയില്‍ ക്യാരേജ് വേയും ഒന്നരമീറ്റര്‍ വീതിയില്‍ ഇരുവശത്തും ബിറ്റമിനസ്സ് ഷോള്‍ഡറും നിര്‍മിക്കും. പ്രധാന ടൗണുകളില്‍ കോണ്‍ഗ്രീറ്റ് ഓടയും രണ്ടര മീറ്റര്‍ വീതിയില്‍ കൈവരിയോട് കൂടിയ നടപ്പാതയും ഉണ്ടായിരിക്കും.

ചളിയങ്കോട് ഭാഗത്തെ അപകടകരമായ താഴ്ച ഒഴിവാക്കുന്നതിനായി ഉയര്‍ന്ന ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് 150 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് പാലം(വയഡക്ട്) നിര്‍മിക്കും. ഇവിടെ സ്ഥിരമായി മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെടുന്ന ഭാഗത്ത് ഗ്യാബിയോണ്‍ ഭിത്തി നിര്‍മിച്ച് വശങ്ങള്‍ സംരക്ഷിക്കും.

നിലവിലുള്ള 50 ഓളം കള്‍വര്‍ട്ടുകള്‍ പുനര്‍നിര്‍മിച്ച് ഡ്രെയിനേജ് സൗകര്യം മെച്ചപ്പെടുത്തും. മറ്റ് വാഹനങ്ങള്‍ക്ക് തടസമില്ലാതെ സ്‌റ്റോപ്പുകളില്‍ ബസ് നിര്‍ത്തിയിടുന്നതിനായി കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ 22 ഇടങ്ങളില്‍ ഇരുഭാഗത്തും ബസ് സ്‌റ്റോപ്പ് നിര്‍മിക്കും.

സുഗമവും അപകട രഹിതവുമായ വാഹന ഗതാഗതം ലക്ഷ്യമിട്ട് ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സൈന്‍ ബോര്‍ഡുകളും റോഡ് മാര്‍ക്കിംഗും ഉണ്ടായിരിക്കും. രാത്രി ഗതാഗതം സുരക്ഷിതമാക്കാന്‍ റിഫ്‌ളക്റ്ററുകളും ക്യാറ്റ് ഐകളും സ്ഥാപിക്കും.

ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഏറ്റവും നല്ല ആധുനിക മെഷീനുകള്‍ നിഷ്‌കര്‍ശിച്ചിട്ടുണ്ട്. ബിറ്റുമിനസ് മെക്കാഡം മിക്‌സ് തയാറാക്കുന്നതിനായി കമ്പ്യൂട്ടര്‍ അധിഷ്ഠിത വെയ്ബാച്ച് ഹോട്ട് മിക്‌സ് പ്ലാന്റ് ഉപയോഗിക്കും. നിര്‍മാണ വസ്തുക്കളുടെ പരിശോധനയ്ക്കായി ആധുനിക ലബോറട്ടറി സൗകര്യം ഏര്‍പെടുത്തും.

ദേശീയ പാതയില്‍ കൂടി പോകുന്നതിനേക്കാള്‍ ഏട്ട് കിലോമീറ്റര്‍ ദൂരം കുറവാണ് ചന്ദ്രഗിരി സംസ്ഥാന പാത. പ്രവൃത്തിയുടെ മേല്‍നോട്ട ചുമതല ഡല്‍ഹി ആസ്ഥാനമായുള്ള എജിസ് ഇന്ത്യ ലിമിറ്റഡ് എന്ന സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചിട്ടുണ്ട്. കൊച്ചി ആസ്ഥാനമായ ആര്‍.ഡി.എസ് എന്ന നിര്‍മാണ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. രണ്ട് വര്‍ഷമാണ് നിര്‍മാണ കാലാവധി. ടോള്‍ പിരിവ് ഉണ്ടായിരിക്കില്ല.

വാര്‍ത്താ സമ്മേളനത്തില്‍ എന്‍.എ നെല്ലിക്കുന്നിന് പുറമെ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ കെ. ഫിലിപ്പ്, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ടി. ബാബുരാജന്‍, ടി.ഐ. മുഹമ്മദ്, ദേവേഷ് എന്നിവര്‍ സംബന്ധിച്ചു.

കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന ഹൈവേ പ്രവര്‍ത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

Keywords:  Press meet, Inauguration, MLA, N.A.Nellikunnu, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia