കാസര്‍കോട്: മുസ്‌ലിം ലീഗ് സംസ്ഥാന-ജില്ലാ നേതാക്കള്‍ക്ക് കാസര്‍കോട്ട് നല്‍കിയ സ്വീകരണത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കുമ്പള ആരിക്കാടി കടവത്തെ ഇസ്മായിലിന്റെ മകന്‍ അസ്ഹര്‍ എന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ (21) കുത്തേറ്റു മരിച്ച കേസില്‍ അഞ്ചു പ്രതികളെയും കോടതി വെറുതെവിട്ടു. കാസര്‍കോട്് ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് (മൂന്ന്) ഇ.വി. രാജന്‍ ആണ് തിങ്കളാഴ്ച ഉച്ചയോടെ പ്രതികളെ വെറുതെവിട്ടതായുള്ള വിധി പ്രസ്താവിച്ചത്.
താളിപ്പടുപ്പിലെ എച്ച്. രമേശ (21), കേളുഗുഡ്ഡെയിലെ കെ. സജിത്ത് കുമാര്‍ (20), ബി.കെ. പവന്‍ കുമാര്‍ (26), കൊറുവയലിലെ വി. ശശിധര (23), ബങ്കരക്കുന്നിലെ സതീശ് നായിക്ക് (30) എന്നിവരെയാണ് കോടതി കുറ്റക്കാരല്ലെന്നു കണ്ട് വെറുതെവിട്ടത്.
പ്രതികളെ കേസില്‍ വെറുതെ വിടുന്നതിന് മൂന്ന് കാര്യങ്ങളാണ് കോടതി എടുത്തു പറഞ്ഞത്. അസ്ഹറിന് കുത്തേറ്റ സ്ഥലം കൃത്യമായി വ്യക്തമാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കറന്തക്കാട് ജംഗ്ഷനില്‍ വെച്ചാണ് കുത്തേറ്റതെന്ന് ഒരിടത്തും കറന്തക്കാട് ഫയര്‍ സ്‌റ്റേഷന് സമീപത്ത് വെച്ചാണ് കുത്തേറ്റതെന്ന് മറ്റൊരിടത്തും പോലീസിന്റെ റിപോര്‍ട്ടില്‍ പറഞ്ഞത് അവ്യക്തതയുണ്ടാക്കുന്നതാണ്. യഥാര്‍ത്ഥ പ്രതികള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അസ്ഹറിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച് ആയുധവും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
2009 നവംബര്‍ 15 ന് കാസര്‍കോട് താളിപ്പടുപ്പിലെ സ്വകാര്യാശുപത്രിക്ക് സമീപത്തുണ്ടായ അക്രമ സംഭവത്തിലാണ് അസ്ഹര്‍ കുത്തേറ്റു മരിച്ചതെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്. കൂടെയുണ്ടായിരുന്ന ആരിക്കാടി കടവത്തെ എ.കെ. മുനീര്‍ (18), സൈനുദ്ദീന്‍ (18) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.
കേസില്‍ 25 സാക്ഷികളില്‍ 23 പേരെയാണ് കോടതി വിസ്തരിച്ചത്. 23 രേഖകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗംഗാധരന്‍ കുട്ടമത്തും പ്രതികള്‍ക്ക് വേണ്ടി അഡ്വ. സി.കെ. ശ്രീധരനുമാണ് ഹാജരായത്.