city-gold-ad-for-blogger

കുഞ്ഞാപ്പുവിന്റെ സ്ലേറ്റ്‌

കുഞ്ഞാപ്പുവിന്റെ സ്ലേറ്റ്‌
മൊട്ടത്തലയന്‍ കുഞ്ഞാപ്പു,ബയസ്സ് അഞ്ചായി. ഇക്കുളില് പുആന്‍ ആശ പൂത്തിട്ട് കാലം ഇച്ചിരിയായി. ഇത്താത്തയും ഇക്കാക്കയും ഇക്കുളില് പോകുന്നത് കണ്ടിട്ട് എപ്പോളും  ഞാനും പോണ് ഇക്കൂളില്  എന്ന് കരഞ്ഞ് പറയും, എന്ത് പറയാന്‍ ഇക്കൂളില് കൊണ്ടാക്കാന്‍ ബയസ്സ് അഞ്ചാകണല്ലോ. ഇത്താത്തയും ഇക്കാക്കയും പുസ്‌തോകോം എടുത്ത് ബായിക്കാന്‍ ഇരിക്കുമ്പോ കുഞ്ഞാപ്പും അവരുടെ കൂടെ ഇരിക്കും. ഇടയ്ക്ക് കുഞ്ഞാപ്പൂ കുരുത്തക്കേട് കാണിക്കും. അവരുടെ പുസ്തകം വലിക്കുക, അവര്‍ വായിക്കുമ്പോ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുക, അങ്ങനെ അവന്‍ക്ക് തോന്നുന്ന കുരുത്തക്കേടോക്കെ അവര്‍ക്ക് മുമ്പില്‍ ചെയ്ത് കാണിക്കും. അതിനൊക്കെയായിട്ട് കുഞ്ഞാപ്പൂന് ഇത്താത്തയും ഇക്കാക്കയുടെയും അവന്റെ മൊട്ടത്തലയില്‍ കൊട്ട് കൊടുക്കും. അത് കിട്ടികഴിഞ്ഞാല്‍ വേദന കൊണ്ട് കരയും. അന്നത്തെ അവന്റെ ജോലിയും കഴിയും. പിന്നെ അവന്‍ ഉറക്കത്തിലേക്ക് പോകും.
അങ്ങിനെ കുഞ്ഞാപ്പൂന്റെ ആശ പോലെ തന്നെ ഇക്കൂളില് കൂട്ടാന്‍ തീരുമാനിച്ചു.

നാളെയാ മോനെ ഇക്കുളില് കൂട്ടുന്നേ,, ഉമ്മ പറഞ്ഞു. അവനില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തി. അന്ന് ബാപ്പ ചന്തയില്‍ പോയി വരുമ്പോള്‍ അവന്   സ്ലേറ്റ്‌ മേടിച്ച് കൊണ്ട് വന്നു. ഇത് കണ്ട് അവന്റെ സന്തോഷം ഇരട്ടിച്ചു. ബാപ്പ സ്ലേട്ട് അവന്റെ കൈയില്‍ കൊടുത്തില്ല. സ്ലേറ്റ്‌  ബാപ്പ മേശപ്പുറത്ത് വച്ചു. കുഞ്ഞാപ്പുന് ബാപ്പയേ ബല്ലിയ പേടിയാ. അത് കൊണ്ട് അത് തോടാന്‍ പേടിയുണ്ട്. എന്നാല്‍ ആ  സ്ലേറ്റ്‌ നോക്കി അവന്‍ ഇരിപ്പായി. ഊണുല്ല ഉറക്കവുമില്ല. മൊട്ടത്തല ചൊറിയണ്, കൈചൊറിയാണ് , കാല് ചൊറിയാണ്, അരയില്‍ കെട്ടിയ മുണ്ട് അഴിഞ്ഞ് വീഴാറാകുമ്പോള്‍ വലിച്ച് മുറുക്കികെട്ടുന്നു. പുറത്തേക്ക് പോകുന്നു. ചാരുകസേരയില്‍ ഇരുന്ന ബാപ്പയേ നോക്കു തിരിച്ച് വന്ന് സ്ലേറ്റ്‌ നോക്കുന്നു. ബല്ലാത്തോരു അവസ്ഥ (ഏത്...അത് തന്നെ)

ഇക്കയും ഇത്തയും കുഞ്ഞാപ്പൂവിന്റേ വേവാതികണ്ടിട്ട് ചിരി അടയ്ക്കാന്‍ പറ്റാതായി, ബാപ്പയാണെങ്കില്‍ ചിരി ബന്നിട്ട് ചിരിക്കാതെ മസിലും പിടിച്ച് ഇരിപ്പാണ്, ഉമ്മയാണെങ്കില്‍ ചിരി അടയ്ക്കാന്‍ പറ്റാതെ അടുക്കളയിലേക്ക് ഓടി. എന്തായാലും കുഞ്ഞാപ്പു ഇതൊന്നും കാണുന്നില്ല. അവന്റെ ശ്രദ്ധ മുഴുവനും ആ സ്ലേട്ടില്‍ തന്നെ യായിരുന്നു. സമയം രാത്രി ഏഴ് മണിയായി കുഞ്ഞാപ്പു ഉറക്കത്തിലേക്ക് വഴുതി വീണു.

കുഞ്ഞാപ്പൂ....കുഞ്ഞാപ്പ മൊട്ടത്തലയന്‍. കുഞ്ഞാപ്പൂ കൂട്ടുകാരെല്ലാം അവനെ അങ്ങനെ വിളിച്ച് കൊണ്ടിരുന്നു. കുഞ്ഞാപ്പുന് അതോന്നും ശ്രദ്ധയില്‍ പെട്ടില്ല. അവന്‍ തന്റെ   സ്ലേറ്റും കൈയില്‍ പിടിച്ച് അതിന്റെ സൗന്ദര്യം ആസ്വദിച്ച് കൊണ്ടിരുന്നു. അങ്ങിനെ ആ സ്ലേട്ടില്‍ അക്ഷരങ്ങളോക്കെ എഴുതി തുടങ്ങി. അധ്യാപകന്‍ എഴുതി കൊടുത്ത ,അ, എന്ന അക്ഷരത്തിന്റെ മുകളിലുടെ ഗഡി കൊണ്ട് എഴുതി കൊണ്ടിരുന്നു. അതില്‍ ആനയുടെയും മുയലിന്റെ ഒക്കെ ചിത്രങ്ങള്‍ വരയ്ക്കാന്‍ അധ്യാപകന്‍ പഠിപ്പിച്ച് കൊണ്ടിരുന്നു. പെട്ടന്നായിരുന്നു അത് സംഭവിച്ചത് അടുത്തിരുന്ന കുട്ടിയുടെ കൈ തട്ടി തന്റെ കൈയിലിരുന്ന സ്ലേട്ട് താഴെ വീണു. കുഞ്ഞാപ്പു കൈതട്ടിയ കട്ടിയേ നോക്കീട്ട് താഴെവീണ  സ്ലേറ്റ്‌  നോക്കി. കുഞ്ഞാപ്പൂന് കരച്ചില്‍ വരാന്‍ തുടങ്ങി, അവന്‍ കരഞ്ഞു. ഉറക്കെ കരഞ്ഞ എന്റെ സ്ലേട്ട് പൊട്ടി....എന്റെ  സ്ലേറ്റ്‌  പൊട്ടി.... ഇത് കേട്ട് അപ്പുറത്ത് നിന്ന് ഉമ്മ ഓടിവന്നു. എന്താ കുഞ്ഞാപ്പൂ, എന്ത് പറ്റി...അപ്പോഴെക്ക് ബാപ്പയും ഇത്തയും ഇക്കയും ഓടി വന്നു. എന്ത് പറ്റി എന്നറിയാതെ എല്ലാവരും പായയില്‍ കിടന്ന് കരയുന്ന കുഞ്ഞാപ്പൂനെ നോക്കി. അവന്‍ കരഞ്ഞ് കൊണ്ട് എഴുന്നേറ്റ് പറഞ്ഞു


എന്റെ സ്ലേട്ട് പൊട്ടിച്ചുമ്മാ....അവന്‍ കരഞ്ഞ് കൊണ്ട് പറഞ്ഞു.ഇത് കേട്ട് എല്ലാവരും കൂട്ടത്തോടെ ചിരിക്കാന്‍ തുടങ്ങി. അതിനിടയില്‍ ബാപ്പ കുഞ്ഞാപ്പുനെ എടുത്ത് മടിയില്‍ ഇരുത്തീട്ട് പറഞ്ഞു ,,എടാ...മൊട്ടത്തലയന്‍ കുഞ്ഞാപ്പു നിന്റെ സ്ലേട്ട് പൊട്ടിയിട്ടില്ല. അതാ അവിടെ ,,  സ്ലേറ്റ്‌   കിടക്കുന്ന സ്ഥലം കാണിച്ച് കൊണ്ട് പറഞ്ഞു ,,മോന്‍ കിനാവ് കണ്ടതാ,, ഇത് കേട്ട് കുഞ്ഞാപ്പുന്റെ കരച്ചില്‍ നിന്നു. എല്ലാവരും അവന്റെ അവസ്ഥ കണ്ട് ചിരിച്ചു. അത് കണ്ട് കുഞ്ഞാപ്പും.
അങ്ങിനെ കുഞ്ഞാപ്പൂനെ ഇക്കുളില് കൂട്ടാന്‍ ബാപ്പയും ഉമ്മയും ഇക്കയും ഇത്തയും ഇക്കുളില് പോയി. അപ്പോള്‍ ബാപ്പ കൈയ്യില്‍ കൊടുത്ത  സ്ലേറ്റ്‌  മുറകെ പിടിച്ച് നടന്നു ,,സ്ലേട്ട് പൊട്ടരുതേ...,, എന്ന് മനസില്‍ വിചാരിച്ച്.

കുഞ്ഞാപ്പുവിന്റെ സ്ലേറ്റ്‌
Habeeb Rahman
-ഹബീബ് റഹ്മാന്‍

Keywords:  Kunhappu's slate, Story, Habeeb Rahman

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia