ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ഇറാൻ്റെ ആക്രമണം; ഇന്ധന ടാങ്കറിന് തീപിടിച്ചു; അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ പ്രത്യാക്രമണം ശക്തമാക്കി ഐആർജിസി
● ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ യുഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം
● ഇറാന്റെ സിരിക്, ബന്ദർ അബ്ബാസ് മേഖലകളിൽ യുഎസ് ബോംബാക്രമണം
● ഹോർമുസ് വഴിയിലുള്ള കപ്പൽ ഗതാഗതം പൂർണമായി നിലച്ച മട്ടാണ്
● അന്താരാഷ്ട്ര വിപണിയിൽ ബ്രെൻ്റ് ക്രൂഡ് വില ബാരലിന് 88 ഡോളർ കടന്നു
ടെഹ്റാൻ: (KasargodVartha) ഇറാന് നേരെയുള്ള അമേരിക്കയുടെ വ്യോമാക്രമണം തുടർച്ചയായ പത്താം നാളിലും തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ഇറാൻ്റെ ആക്രമണം. ആക്രമണത്തിൽ ഇന്ധന ടാങ്കറിന് തീ പിടിച്ചു. ഇതോടെ ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് രക്ഷാബോട്ടിൽ രക്ഷപ്പെട്ടു. പുതിയ റിപ്പോർട്ടുകൾ പ്രകാരം മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
പ്രത്യാക്രമണവുമായി ഐആർജിസി
അമേരിക്ക ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് വഴി എണ്ണ കടത്തിവിടില്ലെന്നാണ് ഇറാൻ്റെ ഭീഷണി. കുവൈത്തിലെ അമേരിക്കയുടെ മിസൈൽ സംവിധാനങ്ങൾക്ക് നേരെ പ്രത്യാക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. അതേസമയം ഇറാൻ്റെ സൈനിക കമാൻഡ് സെൻ്ററുകൾ ആക്രമിച്ച് അമേരിക്കയും രംഗത്തുണ്ട്. ഇറാൻ്റെ സിരിക്, ബന്ദർ അബ്ബാസ്, ഖഷം ദ്വീപ്, ചബഹാർ, കൊനാരക് എന്നീ മേഖലകളെ ലക്ഷ്യമിട്ടാണ് യുഎസ് അവസാനമായി ബോംബാക്രമണം നടത്തിയത്.
ഇതിന് പ്രത്യാക്രമണവുമായി ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് രംഗത്തെത്തി. ബഹ്റൈനിലും കുവൈത്തിലുമുള്ള യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്തിയതായി ഐആർജിസി സ്ഥിരീകരിച്ചു. ഹോർമുസിൻ്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ അമേരിക്ക തുടർച്ചയായി വ്യോമാക്രമണം നടത്തുന്നുണ്ടെങ്കിലും ഇറാൻ്റെ സ്വാധീനം കുറയ്ക്കാൻ സാധിച്ചിട്ടില്ല.
യുഎസ് സൈനികർക്ക് ജീവഹാനി
ജോർദാനിൽ നടന്ന ആക്രമണങ്ങളിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇറാഖിലുണ്ടായ മറ്റൊരു സംഭവത്തിൽ ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടതായി യുഎസ് സ്ഥിരീകരിച്ചു.
ആഗോള സാമ്പത്തിക പ്രതിസന്ധി
കഴിഞ്ഞ മാസം ഒപ്പുവെച്ച താത്കാലിക വെടിനിർത്തൽ കരാർ തകർന്നതോടെ മേഖലയിൽ ആഗോള സാമ്പത്തിക പ്രതിസന്ധിയും സുരക്ഷാ ആശങ്കകളും കൂടുതൽ കടുത്തിരിക്കുകയാണ്. ലോകത്തിലെ അഞ്ചിലൊന്ന് അസംസ്കൃത എണ്ണ കടന്നുപോകുന്ന ഹോർമുസ് വഴിയിലുള്ള കപ്പൽ ഗതാഗതം പൂർണമായി നിലച്ച മട്ടാണ്. അന്താരാഷ്ട്ര വിപണിയിൽ ബ്രെൻ്റ് ക്രൂഡ് വില ബാരലിന് 88 ഡോളർ കടന്നു. യുഎസിൽ പെട്രോൾ വില ഗാലന് നാല് ഡോളറായി ഉയർന്നിട്ടുണ്ട്. മേഖലയിൽ യുദ്ധസാധ്യത ഏറിയതോടെ, മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഇറാൻ ആഭ്യന്തരമന്ത്രി പാകിസ്താനിലേക്ക് യാത്രതിരിച്ചതായാണ് റിപ്പോർട്ടുകൾ.
ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Iran attacked an oil tanker in Hormuz amid escalating conflict with the US.
#IranUSConflict #StraitOfHormuz #MiddleEastCrisis #WorldNewsMalayalam #IRGC #Geopolitics #RenuNews






