കാസർകോട്ട് രൂക്ഷമായ കടലാക്രമണം; തീരമേഖലകളിൽ റോഡുകളും കടൽഭിത്തികളും കടലെടുക്കുന്നു, വീടുകൾക്ക് ഭീഷണി
● ഉപ്പള മുസോടിയിൽ ഒരു വീട് ഏത് നിമിഷവും കടലെടുക്കാവുന്ന അപകടകരമായ അവസ്ഥയിലാണ്
● തീരമേഖലകളിൽ സംരക്ഷണത്തിനായി സ്ഥാപിച്ച ജിയോബാഗ് സംവിധാനങ്ങൾ തകർന്നു
● കുമ്പള കോയിപ്പാടി കടപ്പുറത്ത് കരിങ്കൽ കടൽ ഭിത്തിയുടെ പകുതിഭാഗവും കടലെടുത്തു കഴിഞ്ഞു
● പെർവാട് കടപ്പുറത്ത് സ്ഥാപിച്ച മണൽ ചാക്കുകൾ കൊണ്ടുള്ള കടൽ ഭിത്തി പൂർണമായും തകർന്നു
കാസർകോട്: (KasargodVartha) തീരദേശ മേഖല രൂക്ഷമായ കടലാക്രമണ ഭീഷണിയിൽ. മൊഗ്രാൽപുത്തൂർ കാവുഗോളിയിൽ ചേരങ്കൈ-കാവുഗോളി തീരദേശ റോഡ് പൂർണമായും കടലെടുത്തു. ഇവിടെ 100 മീറ്റർ ദൂരത്തോളം കടൽ കരയിലേക്ക് കയറിയിട്ടുണ്ട്. റോഡ് കടലെടുത്തതോടെ ഗതാഗത മാർഗമില്ലാതെ തീരവാസികൾ കടുത്ത ദുരിതത്തിലായിരിക്കുകയാണ്. ഈ പ്രദേശത്ത് 200-ഓളം കുടുംബങ്ങൾ താമസിച്ചു വരുന്നുണ്ട്.
ശക്തമായ തിരമാലകൾ അടിക്കുന്നതിനാൽ വീടുകളിലേക്ക് ഏതുനിമിഷവും കടൽ ഇരച്ചു കയറുമെന്ന ഭയാശങ്കയിലാണ് പ്രദേശവാസികൾ കഴിയുന്നത്. കാവുഗോളിക്ക് പുറമെ നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്തും, ഉദുമ, പള്ളിക്കര, ഉപ്പള മുസോടി കടപ്പുറം എന്നിവിടങ്ങളിലും രൂക്ഷമായ കടലാക്രമണം അനുഭവപ്പെടുന്നുണ്ട്. മുസോടിയിൽ ഒരു വീട് ഏത് നിമിഷവും കടലെടുക്കാവുന്ന അതീവ അപകടകരമായ അവസ്ഥയിലാണ്.
തകർന്ന് ജിയോബാഗുകളും കടൽഭിത്തിയും
തീരമേഖലകളിൽ സംരക്ഷണത്തിനായി സ്ഥാപിച്ച 'ജിയോബാഗ്' സംവിധാനങ്ങൾ തകരുകയും കടലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം റോഡ് തകർച്ചയ്ക്കൊപ്പം നിരവധി വീടുകൾക്ക് ഭീഷണിയും നേരിടുന്നുണ്ട്. പല ഭാഗങ്ങളിലും ഭീഷണി നേരിടുന്ന കുടുംബാംഗങ്ങളെ ഇതിനോടകം തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കുമ്പള കോയിപ്പാടി കടപ്പുറത്ത് കടലേറ്റം കരിങ്കൽ കടൽ ഭിത്തിക്ക് വലിയ ഭീഷണിയായിട്ടുണ്ട്.
ഇവിടുത്തെ പകുതിഭാഗം കടൽ ഭിത്തിയും കടലെടുത്തു കഴിഞ്ഞു. ബാക്കിയുള്ള ജിയോബാഗ് തീര സംരക്ഷണ സംവിധാനവും കടലെടുക്കുന്നുണ്ട്. ഇവിടെയും തീരദേശ റോഡിന് ഭീഷണി നേരിട്ടാൽ തൊട്ടടുത്തുള്ള നൂറുകണക്കിന് വീടുകൾക്ക് അത് വലിയ അപകടമായി മാറുമെന്ന ഭയം പ്രദേശവാസികൾക്കുണ്ട്.
ശാസ്ത്രീയ പദ്ധതികൾ വേണമെന്ന് ആവശ്യം
പെർവാട് കടപ്പുറത്ത് രണ്ട് വർഷം മുമ്പ് സ്ഥാപിച്ച മണൽ ചാക്കുകൾ കൊണ്ടുള്ള ജിയോബാഗ് കടൽ ഭിത്തി പൂർണമായും കടലെടുത്തു. ഇവിടെ ശേഷിച്ച കരിങ്കൽ കടൽ ഭിത്തിയും മൊത്തമായും കടലെടുക്കുകയാണ്.
ഇതോടെ കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ പെർവാട് കടപ്പുറത്ത് സ്ഥാപിച്ച മുഴുവൻ കടൽ ഭിത്തികളും നിലവിൽ കടലെടുത്തു കഴിഞ്ഞു. തീരദേശവാസികളുടെ എതിർപ്പ് മറികടന്ന് ഓരോ വർഷവും കോടികളാണ് അധികൃതർ ഇവിടെ തീരസംരക്ഷണത്തിൻ്റെ പേരിൽ കടലിൽ കൊണ്ട് തള്ളുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ജില്ലയിലെ മറ്റു തീരദേശ മേഖലകളായ സിപിസിആർഐ, തൃക്കണ്ണാട്, വലിയപറമ്പ്, ചെമ്പരിക്ക, അജാനൂർ ഭാഗങ്ങളിലും രൂക്ഷമായ കടലാക്രമണം നേരിടുന്നുണ്ട്. തീരദേശത്ത് തീരസംരക്ഷണത്തിനായി ഇനിയും കരിങ്കല്ല് കൊണ്ടുള്ള പരീക്ഷണത്തിന് മുതിരാതെ 'ടെട്രാപോഡ്' അല്ലെങ്കിൽ കോൺക്രീറ്റ് മതിൽ തുടങ്ങി ശാസ്ത്രീയമായ പദ്ധതികൾ കൊണ്ടുവരണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.
കാസർകോട് ജില്ലയിലെ ഈ കടലാക്രമണ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പ്രാദേശിക വാർത്തകളും കാലാവസ്ഥാ മുന്നറിയിപ്പുകളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Severe coastal erosion in Kasaragod is damaging roads and threatening homes.
#KasaragodNews #CoastalErosion #KeralaNews #SeaAttack #MogralPuthur #Kumbla #AparnaNews






