കാസർകോട് അടക്കം സംസ്ഥാനത്ത് ചൂട് വർധിക്കുന്നു; കർശന ജാഗ്രതാ നിർദ്ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി
● പകൽ 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക.
● ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കാൻ ശ്രദ്ധിക്കണം.
● സ്കൂളുകളിലും പരീക്ഷാ ഹാളുകളിലും കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കണം.
● നിർമാണത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ തുടങ്ങിയവർ ജോലി സമയം ക്രമീകരിക്കണം.
● കാട്ടുതീ, കെട്ടിടങ്ങളിലെ തീപിടുത്തം എന്നിവ ഒഴിവാക്കാൻ ഫയർ ഓഡിറ്റ് നടത്തണം.
● കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുത്.
കാസർകോട്: (KasargodVartha) കാസർകോട് ജില്ലയിലടക്കം സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമായി വർധിച്ചു വരുന്നു. ഉയർന്ന താപനില മൂലം സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ) ബുധനാഴ്ച (25.02.2026) കർശന ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. താഴെ പറയുന്ന സുരക്ഷാ മുൻകരുതലുകൾ പൊതുജനങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്.
ആരോഗ്യ സംരക്ഷണത്തിനുള്ള നിർദ്ദേശങ്ങൾ
പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. ദാഹമില്ലെങ്കിലും ശുദ്ധജലം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് പൂർണ്ണമായും ഒഴിവാക്കണം. പകരം പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുകയും ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുകയും ചെയ്യുക. പുറത്തിറങ്ങുമ്പോൾ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ, പാദരക്ഷകൾ, കുട അല്ലെങ്കിൽ തൊപ്പി എന്നിവ ധരിക്കാൻ ശ്രദ്ധിക്കുക.
കുട്ടികളും മുതിർന്നവരും ശ്രദ്ധിക്കാൻ
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും അധികൃതർ ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായതിനാൽ ഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. വിനോദ സഞ്ചാരത്തിന് പോകുന്ന സ്കൂളുകൾ 11 മുതൽ 3 മണി വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. അംഗനവാടി കുട്ടികൾക്കും ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം ഒരുക്കണം. കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർ പകൽ സമയങ്ങളിൽ വെയിലേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
തൊഴിലിടങ്ങളിലെ ക്രമീകരണങ്ങൾ
നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ തുടങ്ങിയവർ ജോലി സമയം ക്രമീകരിക്കുകയും മതിയായ വിശ്രമം ഉറപ്പാക്കുകയും വേണം. ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്ക് അനുയോജ്യമായ വസ്ത്രധാരണത്തിനും വിശ്രമിക്കാനും അനുവാദം നൽകണം. മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ജോലി സമയത്ത് കുടകൾ ഉപയോഗിക്കുകയും കുടിവെള്ളം കരുതുകയും വേണം.
തീപിടുത്ത മുന്നറിയിപ്പും മറ്റ് ജാഗ്രതകളും
ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാൻ വലിയ സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും വനം വകുപ്പിൻ്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. കൂടാതെ മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനുള്ള സാധ്യതയുള്ളതിനാൽ ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കേണ്ടതുമാണ്.
പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ ഉച്ചവെയിലിൽ കഴിവതും ഒഴിവാക്കുക. യാത്രക്കാർ കയ്യിൽ എപ്പോഴും കുടിവെള്ളം കരുതുക. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും വെള്ളം ലഭ്യമാക്കുക. യാതൊരു കാരണവശാലും കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
സൂര്യാഘാതം ഒഴിവാക്കാൻ ദുരന്ത നിവാരണ അതോറിറ്റിയുടെ ഈ നിർദ്ദേശങ്ങൾ എല്ലാവർക്കും ഷെയർ ചെയ്യൂ. കാലാവസ്ഥാ മുന്നറിയിപ്പുകളും പ്രാദേശിക വാർത്തകളും അപ്പപ്പോൾ അറിയാൻ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.
Article Summary: As temperatures rise in Kerala, including Kasaragod, the KSDMA has issued strict guidelines on Wednesday to prevent sunstroke and dehydration.
#Heatwave #KeralaNews #SummerSafety #KSDMA #Kasaragod #WeatherUpdate






