city-gold-ad-for-blogger

പ്രധാനമന്ത്രിയുടെ നാട്ടിൽനിന്നും ചികിത്സ തേടി കാസർകോട്ടെത്തി, മടക്കം ചാരിതാർഥ്യത്തോടെ, ഇനി "ജീവിത മധുരം"

കാസർകോട്: (www.kasargodvartha.com 20.05.2020) കാൽ മുറിച്ചുമാറ്റേണ്ടി വരുമെന്ന ആശങ്കയോടെ പ്രധാനമന്ത്രിയുടെ നാട്ടിൽനിന്നും കാസർകോട്ടെത്തിയ നസീമാ ബാനു (60) മടങ്ങുന്നത് ഇരുകാലുകളും കൊണ്ട് മണ്ണിൽ ചവിട്ടിനടക്കാൻ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസത്തോടെ. ദിവസങ്ങൾ നീണ്ട ചികിത്സക്കുശേഷം നാട്ടിലേക്ക് മടങ്ങുമ്പോൾ സ്നേഹം മാത്രമാണ് പകരം നൽകാനുള്ളതെന്ന് ആ ഉമ്മ പറയുന്നു. തങ്ങളുടെ പ്രാർത്ഥനകളിൽ ഈ നാടും നാട്ടുകാരും എന്നും  ഒപ്പമുണ്ടാകുമെന്നും നിറഞ്ഞ കണ്ണുകളോടെ നസീമാ ബാനു കൂട്ടിച്ചേർക്കുന്നു. ഗുജറാത്തിൽ നിന്നാണ് ലോക്ക്ഡൗൺ കാലത്തെ പ്രതിസന്ധിയും പ്രതിബന്ധങ്ങളും താണ്ടി കാസർകോട്ടെത്തിയത്. തളങ്കരയിലെ മാലിക് ദീനാർ ചാരിറ്റബിൾ ആശുപത്രിയിലെ ദിവസങ്ങൾ നീണ്ട ചികിത്സക്കുശേഷം ഇവർ മടങ്ങുമ്പോൾ കാസർകോടിൻറെ അഭിമാനം വാനോളം ഉയരുകയാണ്. ലോകത്തിനു മാതൃകയായ ആരോഗ്യരംഗത്തെ കേരള മോഡൽ ജീവിതത്തിലേക്ക് കൈ പിടിച്ചുകയറ്റിയതിന്റെ ആഹ്ളാദമാണ് നസീമക്കെങ്കിൽ, അതിനു കാരണക്കാരൻ ആയതിന്റെ അഭിമാനത്തിലാണ് ഡോ. ഐ കെ മൊയ്‌തീൻകുഞ്ഞിയും സംഘവും.

പ്രധാനമന്ത്രിയുടെ നാട്ടിൽനിന്നും ചികിത്സ തേടി കാസർകോട്ടെത്തി, മടക്കം ചാരിതാർഥ്യത്തോടെ, ഇനി "ജീവിത മധുരം"

പ്രമേഹം മൂർച്ഛിച്ച് കാൽപാദത്തിലും വിരലുകളിലും വ്രണം ബാധിച്ച് മുറിച്ചുമാറ്റേണ്ടി വരുമെന്ന അവസ്ഥയിലാണ് നസീമാ ബാനു മാലിക് ദീനാർ ചാരിറ്റബിൾ ആശുപത്രിയിൽ എത്തുന്നത്. ഗുജറാത്ത് സഞ്ജൻ ബന്ദർ സ്വദേശിനിയാണിവർ. വർഷങ്ങളായി പ്രമേഹരോഗത്തിന് ചികിത്സ തേടിയിരുന്നുവെങ്കിലും അസുഖം ഭേദമായില്ല. ഇതിനിടയിലാണ്  ഡോ. മൊയ്‌തീൻകുഞ്ഞിയെപ്പറ്റി അറിയുന്നത്. ഉടൻ ഡോക്ടറെ ബന്ധെപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ഗുജറാത്തിൽ തന്നെ ചികിത്സ തുടരുന്നതാകും നല്ലതെന്ന് ഡോക്ടർ പറഞ്ഞപ്പോഴും ഇവർക്ക് ആശങ്ക ഉണ്ടായിരുന്നു. മൂന്ന് സംസ്ഥനങ്ങളിലേക്കുള്ള എൻട്രി പാസ് ലഭിക്കുമെങ്കിൽ വന്നോളുവെന്ന് ഡോക്ടർ പറഞ്ഞതോടെ നസീമ ബാനു ബന്ധുക്കൾക്കൊപ്പം തിരിക്കുകയായിരുന്നു.


കാൽപാദത്തിലെ വ്രണവുമായാണ് നസീമ ബാനു ആശുപത്രിയിലെത്തിയതെന്ന് ഡോ. മൊയ്‌തീൻകുഞ്ഞി ഓർക്കുന്നു. ദിവസങ്ങൾക്കകം അസുഖം ഭേദമാക്കാനായി. കേരള സർക്കാരിന്റെ പ്രോട്ടോക്കോളും മാർഗ നിർദ്ദേശങ്ങളും പൂർണമായും അനുസരിച്ചായിരുന്നു ചികിത്സ. വന്നയുടൻ കോവിഡ് പരിശോധന നടത്തി. ഫലം നെഗറ്റീവ് ആണെന്ന് അറിഞ്ഞശേഷമാണ് ചികിത്സ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഒരാളുടെ മാത്രം ശ്രമഫലമല്ലിത്. കൂട്ടായ പരിശ്രമം, റെസിഡന്റ് മെഡിക്കൽ ഓഫിസർ, മറ്റു ഡോക്ടർമാർ, നേഴ്‌സുമാർ, സഹായികൾ, ആശുപത്രി മാനേജ്‌മെന്റ് എന്നിവരുടെ പിന്തുണ എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



ഗുജറാത്ത്, ഗോവ, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങൾ താണ്ടിയാണ് മരുമകൾക്കും ബന്ധുക്കൾക്കുമൊപ്പം കാസർകോട്ടെത്തുന്നത്. കേരള സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും സഹകരണം എടുത്തു പറയേണ്ടതാണ്. ഗുജറാത്ത് അടക്കമുള്ള ഇടങ്ങളിൽ നിന്നും ലഭിച്ച പാസുമായി അതിർത്തിയായ തലപ്പാടിയിൽ എത്തിയപ്പോൾ ലഭിച്ച വരവേൽപ്പ് ഒരിക്കലും മറക്കില്ലെന്ന് ഇവർ പറയുന്നു. കേരളത്തിലെ ഹോട്ട് സ്പോട്ട് ആയിട്ടും ഏറെ കരുതലോടെയും കാരുണ്യത്തോടെയും ആയിരുന്നു പോലിസും അധികാരികളും തങ്ങളെ ആശുപത്രിയിൽ എത്തിച്ചതെന്നും ഇവർ പറഞ്ഞു.

കൊറോണക്കാലത്തിന് മുമ്പും നിരവധി പ്രമേഹരോഗികൾ ഡോ. മൊയ്തീൻ കുഞ്ഞിയുടെ ചികിത്സ തേടി ഭേദമായി മടങ്ങിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ മാർച്ച് 20 ന് ഗുജറാത്ത് സ്വദേശി റാഷീദ മുല്ല അൻവർ അസുഖം ഭേദമായി മടങ്ങി. ഇവരിൽ നിന്നാണ് നസീമാ ബാനു ഡോ. മൊയ്‌തീൻകുഞ്ഞിയെപ്പറ്റി കേൾക്കുന്നത്. ആശങ്കയിൽ നിന്നും ആത്മവിശ്വാസത്തിലേക്ക് നസീമ ബാനു ഇരു കാലുകളുമെടുത്ത് ചൊവ്വാഴ്ച പുലർച്ചയോടെ ഇവർ നാട്ടിലേക്ക് മടങ്ങി... അതിരില്ലാത്ത മനുഷ്യസ്നേഹവും സാഹോദര്യവും നന്മയും തൊട്ടറിഞ്ഞ്...


Summary: Naseema Banu returns from Kasargod to Gujrat with happy

Keywords:  District, District Collector, Doctor, Hospital, Kasaragod, Kerala, Malik deenar, Medical-camp, News, Patient's, Police, State, Top-Headlines, Video, Woman.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia