city-gold-ad-for-blogger
Aster MIMS 10/10/2023

ദൈവം സഹായിച്ച് 5 വര്‍ഷം എം എല്‍ എയായിരിക്കുമെന്ന് പി.ബി അബ്ദുര്‍ റസാഖ്; സുരേന്ദ്രന്‍ നല്‍കിയ കേസില്‍ ഒന്നും സംഭവിക്കില്ല, രാജി പ്രചരണത്തിനു പിന്നില്‍ ബിജെപി- മാധ്യമ അജണ്ട

കാസര്‍കോട്: (www.kasargodvartha.com 12.06.2017) ദൈവം സഹായിച്ച് അഞ്ചു വര്‍ഷം താന്‍ മഞ്ചേശ്വരം എം എല്‍ എയായി തുടരുമെന്നും കെ.സുരേന്ദ്രന്‍ നല്‍കിയ തിരഞ്ഞെടുപ്പ് കേസിനെ കുറിച്ച് തനിക്കോ മുസ്ലിം ലീഗിനോ ഭയമോ ആശങ്കയുയോ ഇല്ലെന്നും മഞ്ചേശ്വരം എം എല്‍ എ പി.ബി അബ്ദുര്‍ റസാഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 291 പേര്‍ കള്ളവോട്ട് നടത്തിയെന്നാണ് കെ.സുരേന്ദ്രന്‍ ആദ്യം കോടതിയില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ ലീസ്റ്റില്‍ 30 പേര്‍ വോട്ട് ചെയ്യാത്തവരാണെന്ന് പിന്നീട് വ്യക്തമായി. ബാക്കിയുള്ളവരില്‍ 88 പേര്‍ ഡബിള്‍ വോട്ട് ചെയ്തുവെന്നാണ് ആരോപണം. ഇത് നിഷ്പ്രയാസം കണ്ടെത്താന്‍ കഴിയുമെങ്കിലും അതിനു ശ്രമിക്കാതെ വിദേശത്തുള്ളവരുടെ കണക്ക് തേടിയാണ് സുരേന്ദ്രന്‍ പോകുന്നത്.

197 പേരാണ് ഗള്‍ഫിലുള്ള വോട്ടര്‍മാരെന്ന് പറയുന്നു. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ അരിച്ചുപെറുക്കിയതില്‍ 20 പേര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. മരിച്ച ആറു പേര്‍ വോട്ട് ചെയ്തതായി സുരേന്ദ്രന്റെ പരാതിയിലുണ്ട്. ഇതില്‍ നാലു പേര്‍ ജീവിച്ചിരിപ്പുണ്ടെന്നും ഇവര്‍ കൈ കൊണ്ട് തന്നെ ഭക്ഷണം കഴിക്കുന്നുണ്ടെന്നുമാണ് പി.ബി അബ്ദുര്‍ റസാഖ് പറയുന്നത്. മരിച്ച മറ്റു രണ്ടു പേരില്‍ ഒരാള്‍ മാത്രമേ വോട്ട് ചെയ്തിരുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒട്ടേറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതിനൊന്നും തനിക്കോ മുസ്ലിം ലീഗിനോ മറുപടി പറയേണ്ട ആവശ്യമുണ്ടായിരുന്നില്ല. കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ മറുപടി അര്‍ഹിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് ഇതിന് ലീഗ് നേതൃത്വം മറുപടി പറയാതിരുന്നത്. എന്നാല്‍ ഞായറാഴ്ച മുതല്‍ ഒരു ചാനല്‍ തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുകയും ഇപ്പോള്‍ താന്‍ രാജിവെച്ച് ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ മുസ്ലിം ലീഗ് നേതൃത്വം തന്ത്രം മെനയുകയുമാണെന്നുമുള്ള പ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം പ്രചരണം കൊണ്ടൊന്നും കോടതി വിധിയെ സ്വാധീനിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. ചാനലില്‍ വന്ന വാര്‍ത്ത തെറ്റായതും അടിസ്ഥാനരഹിതവുമാണെന്ന് പി.ബി അബ്ദുര്‍ റസാഖും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീനും പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയില്‍ തന്റെ ബന്ധു അടക്കമുള്ളവര്‍ മംഗളൂരുവിലെ ഒരു ലോഡ്ജില്‍ വെച്ച് തനിക്കെതിരെ തിരഞ്ഞെടുപ്പ് കുതന്ത്രം മെനഞ്ഞിരുന്നു. ഇതാരാണെന്ന് ആവശ്യമെങ്കില്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

42 പേര്‍ക്കാണ് കോടതിയില്‍ നിന്നും ഇപ്പോള്‍ സമന്‍സ് ലഭിച്ചിട്ടുള്ളത്. ഇതില്‍ മൂന്നു പേര്‍ മാത്രമാണ് കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിട്ടുള്ളത്. സമന്‍സ് കിട്ടിയവരില്‍ കൂടുതല്‍ പേര്‍ക്കും നോമ്പ് കാലമായതിനാലും മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നവരായതിനാലും അവരുടെ ജോലി കളഞ്ഞ് കോടതിയില്‍ പോയി മൊഴി നല്‍കാന്‍ പോകാത്ത സാഹചര്യമാണുള്ളതെന്നും അബ്ദുര്‍ റസാഖും ഖമറുദ്ദീനും വിശദീകരിച്ചു. 300 രൂപ മാത്രമാണ് കോടതിയില്‍ നിന്നും ഇവര്‍ക്ക് യാത്രാ ബത്ത ലഭിക്കുക. അതുകൊണ്ട് അന്നന്ന് ഉപജീവനം നടത്തുന്നവര്‍ക്ക് എറണാകുളത്ത് പോയി വരാന്‍ സാധിക്കില്ല. പരാതി നല്‍കിയവര്‍ തന്നെയാണ് സാക്ഷികളെയും ഹാജരാക്കേണ്ടതെന്ന വാദവും അബ്ദുര്‍ റസാഖ് ഉന്നയിച്ചു.
ദൈവം സഹായിച്ച് 5 വര്‍ഷം എം എല്‍ എയായിരിക്കുമെന്ന് പി.ബി അബ്ദുര്‍ റസാഖ്; സുരേന്ദ്രന്‍ നല്‍കിയ കേസില്‍ ഒന്നും സംഭവിക്കില്ല, രാജി പ്രചരണത്തിനു പിന്നില്‍ ബിജെപി- മാധ്യമ അജണ്ട

Keywords:  Kasaragod, Kerala, BJP, P.B. Abdul Razak, MLA, Press meet, K.Surendran, P.B Abdul Razak on Surendran's complaint

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL