city-gold-ad-for-blogger

കുമാരന്‍ പണിക്കര്‍ക്ക് സ്‌നേഹാദരവുമായി പാലക്കുന്നമ്മേ ശരണം വാട്ട്‌സ് ആപ്പ് കൂട്ടായ്മ

പാലക്കുന്ന്: (www.kasargodvartha.com 02.09.2017) തെയ്യക്കോലങ്ങളിലൂടെ ഭക്തന്മാരെ അനുഗ്രഹിച്ച കളിങ്ങോത്ത് കുമാരന്‍ പണിക്കര്‍ക്ക് ആശ്വാസവുമായി പാലക്കുന്നമ്മേ ശരണം വാട്ട്‌സ് ആപ്പ് കൂട്ടായ്മ അംഗങ്ങള്‍. കുമാരന്‍ പണിക്കരുടെ ദയനീയാവസ്ഥ നേരില്‍ കണ്ട് മനസിലാക്കിയ കൂട്ടായ്മ അംഗങ്ങള്‍ പരിമിതമായ സമയത്തിനുള്ളില്‍ സ്വരൂപിച്ച 41,000 രൂപ അദ്ദേഹത്തെ ഏല്‍പ്പിക്കും. തിരുവോണനാളില്‍ വൈകുന്നേരം ഏഴു മണിക്ക് പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭണ്ഡാരവീട് സന്നിധിയില്‍ ക്ഷേത്രസ്ഥാനികരുടെയും ഭരണ സമിതിയുടെയും സാന്നിധ്യത്തില്‍ വെച്ച് അദ്ദേഹത്തെ പൊന്നാടയും മൊമെന്റോയും നല്‍കി ആദരിക്കും.

കുമാരന്‍ പണിക്കര്‍ക്ക് സ്‌നേഹാദരവുമായി പാലക്കുന്നമ്മേ ശരണം വാട്ട്‌സ് ആപ്പ് കൂട്ടായ്മ

കിഡ്‌നി സംബന്ധമായ അസുഖത്താല്‍ തളര്‍ന്ന കുമാരന്‍ പണിക്കര്‍ കിടപ്പാടമില്ലാത്തതിനാല്‍ പുറമ്പോക്ക് ഭൂമിയിലാണ് കഴിഞ്ഞുവരുന്നത്. താമസസ്ഥലത്തിന് പട്ടയം ലഭിക്കാത്തതും, അസുഖത്താല്‍ തൊഴില്‍ ചെയ്യാന്‍ സാധിക്കാത്തതും മൂലം ഇദ്ദേഹത്തിന്റെ ജീവിതം ദുരിതക്കടലിലാഴ്ന്നു. ആകെയുള്ള വരുമാനം കോലധാരികള്‍ക്കുള്ള തുച്ഛമായ 700 രൂപ മാസപെന്‍ഷനായിരുന്നു. 40 വര്‍ഷത്തിലേറെയായി നിരവധി തറവാടുകളിലും ദേവസ്ഥാനങ്ങളിലും കഴകങ്ങളിലും പ്രധാന ആരാധനമൂര്‍ത്തിയെ കെട്ടിയാടി. 29 -ാം വയസില്‍ പെരുന്തട്ട ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍നിന്നാണ് പട്ടും വളയും നല്‍കി ആദരിച്ച് പണിക്കര്‍ സ്ഥാനം ലഭിച്ചത്.

ഒരു ദേവസന്നിധിയിലാദ്യമായി കഴിഞ്ഞ വര്‍ഷം പാലക്കുന്ന് കഴകത്തിലെ മൂന്ന് തറകളിലൊന്നായ കളിങ്ങോത്ത് 'മേല്‍പ്പുറത്ത് തറ' തറവാട്ടില്‍ നിന്നും പണിക്കരെ ആദരിച്ചിരുന്നു. തറവാടുകളിലും ദേവസ്ഥാനങ്ങളിലും പ്രധാന ആരാധനമൂര്‍ത്തിയെ കെട്ടിയാടിയ ഈ കോലക്കാരന് ഇന്ന് ജീവിതമൊരു സങ്കടക്കടലാണ്.

വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുന്ന വാട്ട്‌സ് ആപ്പ് കൂട്ടായ്മ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളില്ലാതെ ഗ്രൂപ്പ് അംഗങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കിയാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഗ്രൂപ്പിന്റെ വാര്‍ഷിക ചടങ്ങില്‍ വെച്ച് നാല്‍പതിലധികം വയനാട്ട് കുലവന്‍ തെയ്യംകെട്ടുത്സവങ്ങള്‍ക്ക് നോറ്റിരുന്ന് കര്‍മസാഫല്യം നേടിയ പുളിക്കല്‍ ചോയിച്ചി അമ്മയെ ആദരിച്ചിരുന്നു.

ഒരു വ്യക്തിക്ക് ചികിത്സാധന സഹായവും കൂട്ടായ്മ നല്‍കി. ക്ഷേത്രാങ്കണത്തില്‍ ദേവവൃക്ഷത്തൈകള്‍ വെച്ച് പിടിപ്പിച്ച് പരിപാലിക്കുകയും ചെയ്തു വരുന്നു. ക്ഷേത്രസ്ഥാനികരുടെ ക്ഷേമത്തിലേക്കായി 1,25,000 രൂപ നല്‍കി. ഗ്രൂപ്പിന്റെ ഈ വര്‍ഷത്തെ വാര്‍ഷികാഘോഷം മഹാനവമി നാളില്‍ ഭണ്ഡാര വീട്ടില്‍ വെച്ച് നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Palakunnu, Social-Media, Religion, Temple, Kumaran Panicker, Whats App, Palakkunnamme Sharanam.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia