വഖഫ് നിയമ ഭേദഗതിക്കെതിരെ മംഗളൂരിൽ മഹാറാലി; അലയടിച്ചു പ്രതിഷേധം; ദേശീയ പതാകയേന്തി മതേതരത്വ മുദ്രാവാക്യങ്ങളുമായി ജനസാഗരം

-
വാഹന ഗതാഗതം വഴിതിരിച്ചുവിട്ടു.
-
വളണ്ടിയർമാർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
-
പ്രമുഖ നേതാക്കൾ റാലിയിൽ സംസാരിച്ചു.
-
പോലീസിന്റെ വലിയ സാന്നിധ്യമുണ്ടായിരുന്നു.
മംഗളൂരു: (KasargodVartha) വഖഫ് ഭേദഗതി നിയമത്തിനെതിരെ ഉലമ കോർഡിനേഷൻ കർണാടക വെള്ളിയാഴ്ച മംഗളൂരു അഡയാർ കണ്ണൂരിലെ ഷാ ഗാർഡൻ മൈതാനിയിൽ സംഘടിപ്പിച്ച പ്രതിഷേധ റാലി തീരദേശത്ത് ജനസാഗരം തീർത്തു. കൊടും ചൂടിനെ അവഗണിച്ച് ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഡയാർ-കണ്ണൂർ ഭാഗത്തേക്ക് ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്.
വഖഫ് ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുകയും മതേതരത്വം സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്ത റാലിയിൽ ദേശീയ പതാകകൾ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. നേരത്തെ തയ്യാറാക്കിയ മുദ്രാവാക്യങ്ങൾ മാത്രം മുഴക്കാൻ ഓരോരുത്തരും ശ്രദ്ധിച്ചു. റാലിയിൽ പങ്കെടുത്തവരുടെ അച്ചടക്കവും ഒഴിഞ്ഞ കുപ്പികൾ ഉടനടി ശേഖരിച്ച് പരിസരം ശുചിയാക്കാനുള്ള വളണ്ടിയർമാരുടെ ജാഗ്രതയും പ്രശംസനീയമായിരുന്നു.
മൈതാന പരിസരങ്ങളിലും പ്രധാന കവലകളിലും വലിയ പോലീസ് സംഘത്തെ വിന്യസിച്ചിരുന്നെങ്കിലും വളണ്ടിയർമാരുടെ സാന്നിധ്യം കാര്യമായ പോലീസ് ഇടപെടലുകൾ ഒഴിവാക്കാൻ സഹായിച്ചു. റാലി കാരണം വെള്ളിയാഴ്ച ദേശീയ പാതയിലൂടെയുള്ള വാഹന ഗതാഗതം വഴിതിരിച്ചുവിട്ടുകൊണ്ട് മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ ഉത്തരവിറക്കിയിരുന്നു.
യു.കെ. അബ്ദുൽ അസീസ് ദാരിമി ചൊക്കബെട്ടു, ഡോ. എം.എസ്.എം. സൈനി കാമിൽ സഖാഫി, അബ്ദുൽ ഖാദർ ദാരിമി കുക്കില, കാസിം ദാരിമി കിന്യ, അബൂബക്കർ സിദ്ദീഖ് മോണ്ടുഗോളി, മെഹബൂബ് സഖാഫി കിന്യ, അഷ്‌റഫ് കിനാര തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ റാലിയിൽ പ്രസംഗിച്ചു.
Summary: Thousands protested in Mangaluru against the Waqf amendment law, organized by Ulama Coordination Karnataka. The rally emphasized secularism with national flags and disciplined participation.
#WaqfLaw, #MangaluruProtest, #Secularism, #KarnatakaNews, #MuslimProtest, #NationalFlag