city-gold-ad-for-blogger

തെക്കേ കോവിലകം വലിയമഠം ചരിത്രസ്മാരകമാക്കുന്നു

നീലേശ്വരം: (www.kasargodvartha.com 08.08.2017) രാജ ഭരണത്തിന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന നീലേശ്വരം തെക്കേ കോവിലകം വലിയമഠം ചരിത്ര സ്മാരകമാക്കുന്നു. ഇതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. വടക്കേ മലബാറിന്റെ ചരിത്രവും സംസ്‌ക്കാരവും കലയും സമഞ്ജസമായി സമന്വയിക്കുന്ന പൈതൃക മ്യൂസിയമായി നീലേശ്വരം കൊട്ടാരത്തെ മാറ്റാനാണ് പുരാവസ്തു വകുപ്പിന്റെ തീരുമാനം. കൊട്ടാരം ഏറ്റെടുത്ത് ചരിത്ര സ്മാരകമാക്കാന്‍ രാജവംശത്തിന്റെ അനുമതി മാത്രമാണ് ഇനി ആവശ്യമുള്ളത്. കൊട്ടാരം വിട്ടുനല്‍കാന രാജവംശത്തില്‍ ധാരണയായിട്ടുണ്ട്. ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബുവിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് നീലേശ്വരം കൊട്ടാരം പൈത്യക മ്യൂസിയമാക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് വേഗതയേറിയത്.

അദ്ദേഹം കാഞ്ഞങ്ങാട് സബ് കലക്ടറായിരിക്കെ താമസിച്ചിരുന്നത് നീലേശ്വരം കൊട്ടാരത്തിന് സമീപത്തെ രാജകുടുംബത്തിന്റെ അധീനതയിലുള്ള വാടകവീട്ടിലായിരുന്നു. അന്നു മുതല്‍ക്കെ അദ്ദേഹത്തിന്റെ മനസ്സില്‍ പതിഞ്ഞ കാര്യമാണ് കലക്ടറായതോടെ അദ്ദേഹം നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ എല്ലാ കടലാസു പണികളും കലക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടക്കുന്നത്.

കഴിഞ്ഞ വിഎസ് സര്‍ക്കാറിന്റെ കാലത്താണ് നീലേശ്വരം കൊട്ടാരം ചരിത്ര സ്മാരകമായി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് ആദ്യമായി വിജയിച്ച നീലേശ്വരം മണ്ഡലത്തില്‍ അദ്ദേഹത്തിന് ഉചിതമായ സ്മാരകം എന്ന നിലയിലാണ് രാജകൊട്ടാരത്തെ ചരിത്ര സ്മാരകമാക്കാന്‍ തീരുമാനിച്ചത്. കൊട്ടാരം ചരിത്ര സ്മാരകമാക്കുന്നതിന്റെ ഭാഗമായി പുരാവസ്തു ഡയറക്ടര്‍ കെ രജി കുമാര്‍ കൊട്ടാരം സന്ദര്‍ശിക്കുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി തന്നെ ജില്ലാ ടൗണ്‍ പ്ലാനര്‍ രണ്ട് തവണ സ്ഥലം സന്ദര്‍ശിച്ചു. തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്‍, നഗരസഭ ചെയര്‍മാനും ചരിത്രാധ്യാപകനുമായ പ്രൊഫ. കെ പി ജയരാജന്‍ എന്നിവരും നീലേശ്വരം കൊട്ടാരം ചരിത്ര സ്മാരകമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ നിരയിലുണ്ട്.

നീലേശ്വരത്തോട് ആത്മബന്ധമുള്ള രാമചന്ദ്രന്‍ കടന്നപ്പള്ളി തുറമുഖ-മ്യൂസിയം മന്ത്രിയായി ചുമതലയേറ്റതോടെ നീലേശ്വരം രാജകൊട്ടാരം സാംസ്‌കാരിക പൈതൃക മ്യൂസിയമാക്കുന്നതിനും നീക്കങ്ങള്‍ക്ക് വേഗത വര്‍ദ്ധിക്കുകകയും ചെയ്തു. കൊട്ടാരം മ്യൂസിയമാക്കുന്നതിന്റെ ഭാഗമായി പുരാവസ്തു വകുപ്പ് നഗരസഭക്ക് കത്തയച്ചിട്ടുണ്ട്. കത്തു പരിഗണിച്ച നഗരസഭാ കൗണ്‍സില്‍ നഗരസഭാ ഓഫീസിനു പുതിയ സ്ഥലം കണ്ടെത്തിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ നിരാക്ഷേപ പത്രം കൊടുക്കാനും തീരുമാനിച്ചു.

ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫിസായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന വലിയമഠം പൗരാണിക സൗന്ദര്യം നിലനിര്‍ത്തി സംരക്ഷിക്കാനാണു വകുപ്പ് ആലോചിക്കുന്നത്. സംസ്ഥാനത്തെ ഇതര രാജവംശങ്ങളുടെയെല്ലാം ആസ്ഥാനം സംരക്ഷിത സ്മാരകങ്ങളായി മാറിയെങ്കിലും നീലേശ്വരം രാജകൊട്ടാരം മാത്രമാണു നാശോന്മുഖ സ്ഥിതിയിലുള്ളത്.

ചരിത്ര സ്മാരകമാകുമ്പോള്‍ നീലേശ്വരം തമ്പുരാന്റെ പൂര്‍ണ്ണകായ പ്രതിമയും ഇഎംഎസിന്റെ സ്മാരകമായി ചരിത്ര മ്യൂസിയവും റഫറന്‍സ് ലൈബ്രറിയും ഉള്‍പ്പെടെ സ്ഥാപിക്കാനാണ് നീക്കം. ഇതോടൊപ്പം വടക്കേ മലബാറിലെ കര്‍ഷക സമരചരിത്രങ്ങളുടെയും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെയും നീലേശ്വരം രാജവംശത്തിന്റെയും ചരിത്രം പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങളും പൈതൃക മ്യൂസിയത്തിലുണ്ടാകും.

തെക്കേ കോവിലകം വലിയമഠം ചരിത്രസ്മാരകമാക്കുന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Neeleswaram, Thekke Kovilakam Valiyamatam to make history memorials

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia