ഇരുനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത നടപടിയിൽ പ്രതിഷേധം അറിയിച്ച് സമസ്ത; പുനരധിവാസം ഉറപ്പാക്കണമെന്ന് ആവശ്യം; ശതാബ്ദി സന്ദേശ യാത്ര മംഗ്ളൂരിൽ സമാപിക്കും
● മൂന്ന് സംസ്ഥാനങ്ങളിലൂടെ 18 കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് യാത്ര സമാപിക്കുന്നത്.
● സുന്നീ ഐക്യ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സമസ്ത അധ്യക്ഷൻ വ്യക്തമാക്കി.
● വർഗീയതയ്ക്കും മതവിദ്വേഷത്തിനുമെതിരെ മതേതര സന്ദേശവുമായാണ് യാത്ര സംഘടിപ്പിച്ചത്.
● 2026 ഫെബ്രുവരിയിൽ കാസർകോട് കുണിയയിൽ മഹാസമ്മേളനം നടക്കും.
കാസർകോട്: (KasargodVartha) ബംഗ്ളൂരു യെലഹങ്കയിലെ ബന്ദേ റോഡിൽ ഇരുനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. വികസനത്തിന്റെ പേരിൽ നിർധനരായ മനുഷ്യരുടെ കിടപ്പാടം ഇല്ലാതാക്കുന്ന നടപടിയോട് യോജിക്കാനാവില്ലെന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ വ്യക്തമാക്കി. സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് അദ്ദേഹം നയിച്ച ശതാബ്ദി സന്ദേശ യാത്രയുടെ കാസർകോട് തളങ്കരയിലെ സ്വീകരണ സമ്മേളന ശേഷം സിറ്റിടവറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുനരധിവാസം മുഖ്യം
വികസന കാഴ്ചപ്പാടുകൾക്ക് സമസ്ത ഒരിക്കലും എതിരല്ലെന്നും എന്നാൽ ഇതിന്റെ പേരിൽ സാധാരണക്കാരെ വഴിയാധാരമാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും തങ്ങൾ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുസ്ലീങ്ങളും ദളിതരും താമസിക്കുന്ന പ്രദേശങ്ങളിൽ ബദൽ സംവിധാനം ഒരുക്കാതെ കുടിയൊഴിപ്പിക്കുന്നത് മനുഷ്യത്വ വിരുദ്ധമാണ്. ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും മതിയായ സ്ഥലം കണ്ടെത്തി എല്ലാവർക്കും കിടപ്പാടം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുന്നീ ഐക്യം
സുന്നികൾ തമ്മിൽ ഇപ്പോൾ വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നും സമീപഭാവിയിൽ ഐക്യം യാഥാർഥ്യമാകുമെന്നും അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു. ഐക്യ ചർച്ചകൾ പുരോഗമിക്കുകയാണ്. സമസ്തയുടെ പുതിയ പദ്ധതികളെ കുറിച്ച് കുണിയയിൽ നടക്കുന്ന സമ്മേളനത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ശതാബ്ദി സന്ദേശ യാത്രയുടെ സമാപനം
സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശ യാത്ര കർണാടകയിലെ വൈകീട്ട് ഏഴ് മണിക്ക് മംഗ്ളൂരിൽ സമാപിക്കും. സമാപന സമ്മേളനത്തിൽ ആയിരങ്ങൾ പങ്കെടുക്കും. മൂന്ന് സംസ്ഥാനങ്ങളിലൂടെ 18 കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് യാത്ര സമാപിക്കുന്നത്.
ഡിസംബർ 18-ന് സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരിൽ നിന്ന് പതാക ഏറ്റുവാങ്ങി 19-ന് തമിഴ്നാട്ടിലെ നാഗർകോവിലിൽ നിന്നാണ് യാത്ര ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, നീലഗിരി, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലൂടെ സഞ്ചരിച്ചാണ് യാത്ര മംഗ്ളൂരിൽ എത്തുന്നത്.
മതേതര സന്ദേശം
വർഗീയത, മതവിദ്വേഷം, അസഹിഷ്ണുത എന്നിവയ്‌ക്കെതിരെ ജനാധിപത്യ സംരക്ഷണത്തിന്റെയും മതേതരത്വത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു യാത്ര. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, വിവിധ മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, എംപിമാർ, എംഎൽഎമാർ, വിവിധ മത-സാമൂഹിക നേതാക്കൾ എന്നിവർ യാത്രയുടെ വിവിധ സ്വീകരണ വേദികളിൽ പങ്കെടുത്തു. 2026 ഫെബ്രുവരി നാല് മുതൽ എട്ട് വരെ കാസർകോട് കുണിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാസമ്മേളനത്തിന്റെ പ്രചാരണാർത്ഥമാണ് യാത്ര സംഘടിപ്പിച്ചത്.
സന്ദേശ യാത്രയുടെ വിജയത്തിന് സഹകരിച്ച മാധ്യമ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, സംഘടനാ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർക്ക് ജിഫ്രി മുത്തുകോയ തങ്ങൾ നന്ദി അറിയിച്ചു.
സമസ്ത ശതാബ്ദി യാത്രയ്ക്ക് കാസര്‍കോട്ട് ആവേശോജ്വല സ്വീകരണം; സമൂഹത്തെ വാര്‍ത്തെടുത്തത് സമസ്തയുടെ കരുത്തെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
കാസര്‍കോട്: നൂറ്റാണ്ടിന്റെ നിറവിൽ നിൽക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സന്ദേശവുമായി പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദി യാത്രയ്ക്ക് കാസര്‍കോട് തളങ്കരയില്‍ ആവേശോജ്വല സ്വീകരണം.
കാലഘട്ടത്തിലെ വെല്ലുവിളികള്‍ നേരിട്ട് ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ച് അഭിമാനിക്കാന്‍ വകയുണ്ടാക്കിയാണ് സമസ്ത ഒരു നൂറ്റാണ്ട് പിന്നിടുന്നതെന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം അടിസ്ഥാനപരമായി മതവിദ്യാഭ്യാസം കൂടി നല്‍കി ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞതാണ് സമസ്ത രാജ്യത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവനയെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. സമസ്തയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ കെട്ടുറപ്പുള്ള സംഘശക്തിയുണ്ട്.

ആര് ഇല്ലാതാക്കാന്‍ ശ്രമിച്ചാലും സമസ്തയുടെ കെട്ടുറപ്പിന് പോറല്‍ ഏല്‍പ്പിക്കാനാകില്ല. കക്ഷിരാഷ്ട്രീയ ഭേദമന്യേ സമസ്തയ്ക്ക് പിന്നില്‍ എല്ലാവരും ഒരുപോലെ നിലകൊള്ളുന്നത് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും കെട്ടുറപ്പിനും ഗുണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിസ്വാര്‍ത്ഥ സേവനത്തിലൂടെ നിലപാടുകള്‍ പറയുന്ന സമസ്തയ്ക്ക് ഒരാളുടെ മുമ്പിലും ഭയപ്പെടേണ്ടതില്ലെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ രാജ്്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. പ്രവാചകന്‍ തെളിയിച്ച പാതയിലാണ് സമസ്തയുടെ പ്രയാണം. എല്ലാവരുടേയും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ സമസ്തയ്ക്ക് ഇനിയും കഴിയും.
മുത്വലാഖ് മുതല്‍ വഖ്ഫ് വിഷയങ്ങളില്‍ വരെ സമസ്തയ്ക്ക് കൃത്യമായ നിലപാടുണ്ട്. ഇവയ്‌ക്കെല്ലാം ജനാധിപത്യം സംരക്ഷിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടാകുമെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.
കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് ജാഥാ ക്യാപ്റ്റനായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളെ 313 ആമില, വിഖായ, ഖിദ്മ വളണ്ടിയര്‍മാരുടെ അകമ്പടിയോടെയാണ് തളങ്കര മാലിക് ദീനാര്‍ പരിസരത്തെ വേദിയിലേക്ക് ആനയിച്ചത്. ചടങ്ങിൽ സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ ജാഥാ നായകന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളെ തലപ്പാവണിയിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ എ. അബ്ദുറഹ്മാന്‍ പതാക ഉയര്‍ത്തി.
സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖാ അഹമ്മദ് അല്‍ അസ്ഹരി അധ്യക്ഷത വഹിച്ചു. എം.എസ് തങ്ങള്‍ മദനി ഓലമുണ്ട പ്രാര്‍ത്ഥന നടത്തി. ജാഥാ ഡയറക്ടര്‍ കെ. ഉമര്‍ ഫൈസി മുക്കം ആമുഖ ഭാഷണം നടത്തുകയും സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ശതാബ്ദി സന്ദേശം നല്‍കുകയും ചെയ്തു. സത്താര്‍ പന്തല്ലൂര്‍, ഒ.പി.എം അഷ്‌റഫ്, മുജീബ് റഹ്മാന്‍ അന്‍സ്വരി നീലഗിരി എന്നിവര്‍ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

സമസ്ത വൈസ് പ്രസിഡന്റ് യു.എം അബ്ദുറഹ്മാന്‍ മുസ് ലിയാര്‍, ജാഥാ കോര്‍ഡിനേറ്റര്‍ അബ്ദുസലാം ബാഖവി വടക്കേക്കാട്, കേന്ദ്ര മുശാവറ അംഗങ്ങളായ അസ്ഗറലി ഫൈസി പട്ടിക്കാട്, ഒളവണ്ണ അബൂബക്കര്‍ ദാരിമി, ശരീഫ് ബാഖവി വേശാല, ജാഥാ ഉപനായകന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു. കൂടാതെ സുലൈമാന്‍ ദാരിമി ഏലംകുളം, അബ്ദുല്‍ മജീദ് ബാഖവി തളങ്കര, യഹിയ തളങ്കര, പി.കെ ഫൈസല്‍, കല്ലട്ര മായിന്‍ ഹാജി എന്നിവരും സംസാരിച്ചു.
ചടങ്ങിൽ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ടി.പി.സി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, എം.എസ് തങ്ങള്‍ മദനി ഓലമുണ്ട, ഷുഹൈബ് തങ്ങള്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ചെങ്കള അബ്ദുല്ല ഫൈസി, താജുദീന്‍ ദാരിമി പടന്ന, റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസലാം ദാരിമി ആലംപാടി സ്വാഗതവും ബഷീര്‍ ദാരിമി തളങ്കര നന്ദിയും പറഞ്ഞു.
സമസ്തയുടെ ഈ പ്രതിഷേധത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? വാർത്ത പങ്കുവെക്കൂ.
Article Summary: Samastha President Jifri Thangal condemns the bulldozer action in Bengaluru and demands rehabilitation.
#Samastha #JifriThangal #BengaluruEviction #CentenaryYatra #SunniUnity #KeralaNews






